ADVERTISEMENT

വയോധികൻ കർഷകനോടു ചോദിച്ചു: എന്താണ് നിങ്ങളുടെ മുഖം വാടിയിരിക്കുന്നത്? ഞാൻ ദരിദ്രനാണ്. ചുറ്റുമുള്ളവരെല്ലാം സമ്പന്നരും. നിലം ഉഴുതുമറിക്കാൻ ഒരു കാളയെങ്കിലും ഉണ്ടായിരുന്നെങ്കിൽ എനിക്കു കൃഷി കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു. വയോധികൻ പറഞ്ഞു: എന്റെ കാളയെ കൊണ്ടുപൊയ്ക്കൊള്ളൂ. വീട്ടിലെത്തുമ്പോൾ അയൽക്കാരനെ എന്റെയടുത്തു പറഞ്ഞുവിടണം. അതെന്തിനെന്നു ചോദിച്ചപ്പോൾ വയോധികൻ പറഞ്ഞു: അയാൾക്കും രണ്ടു കാളകളെ നൽകണം. കർഷകൻ അനിഷ്ടത്തോടെ പ്രതികരിച്ചു: അയാൾ വളരെ സമ്പന്നനാണ്. അയാൾക്കെന്തിനാണു കാളകൾ. വയോധികൻ പറഞ്ഞു: നിങ്ങളുടെ പ്രശ്നം ദാരിദ്ര്യമല്ല, അസൂയയാണ്.

രണ്ടുതരം ജീവിതങ്ങളുണ്ട്. ഒന്ന്, അവനവനെയോർത്ത് അഭിമാനിക്കുന്നത്. രണ്ടാമത്തേത്, അപരനെ നോക്കി ആശങ്കപ്പെടുന്നത്. സ്വന്തം ജീവിതത്തിലേക്കു തിരിഞ്ഞുനോക്കി വിശകലനം നടത്തുന്നവർക്ക് ആത്മ സംതൃ പ്തിയുണ്ടാകും. അയൽക്കാരന്റെ വേഷമോ ഭക്ഷണമോ അവരിൽ വൈരമോ വിദ്വേഷമോ സൃഷ്ടിക്കില്ല. 

പടിപടിയായ വളർച്ച ഓരോ ദിവസവും ദൃശ്യമാകും. അന്യരിലേക്കു സൂക്ഷ്മനിരീക്ഷണം നടത്തി താരതമ്യത്തിന്റെ രൂപരേഖ വരച്ചു ജീവിക്കുന്നവർക്ക് സ്വപ്നങ്ങളോ സ്വതന്ത്രവഴികളോ ഉണ്ടാകില്ല. തന്നെക്കാൾ മെച്ചപ്പെട്ട ആരുണ്ട്, എങ്ങനെ അവർക്കുമേലേ എത്തിച്ചേരാം എന്നു ഗവേഷണവും പരീക്ഷണവും നടത്താൻ മാത്രമേ അവർക്കു സമയമുണ്ടാകൂ. അപരന്റെ അഭിവൃദ്ധിയിലുള്ള അമിതാശങ്കയില്ലായിരുന്നെങ്കിൽ എത്ര സമ്മർദരഹിതമാകുമായിരുന്നു ഓരോരുത്തരുടെയും ജീവിതം. 

എല്ലാവർക്കും ആവശ്യത്തിനുള്ള അവസരങ്ങളും വിഭവങ്ങളും ഭൂമിയിലുണ്ട്. ആരുടെയെങ്കിലും ഒപ്പമെത്തിയോ എന്നതല്ല; താനാഗ്രഹിക്കുന്നതുപോലെ ജീവിക്കാനാകുന്നുണ്ടോ എന്നതാണ് പ്രധാനം. എനിക്കു കിട്ടുന്നതൊന്നും മറ്റുള്ളവർക്കു കിട്ടരുത്, മറ്റുള്ളവർക്കു കിട്ടുന്നതെല്ലാം എനിക്കു നിർബന്ധമായും വേണം എന്ന ചിന്ത ആത്മഹത്യാ പരമാണ്. ഓരോ ജീവിതവും വ്യത്യസ്തമാണ്. ഒരാൾക്കുള്ള സമ്പത്ത് അതേ അളവിൽ മറ്റൊരാൾക്കു ലഭിച്ചതുകൊണ്ട് അയാളും ധനാഢ്യനാകണമെന്നു നിർബന്ധമില്ല. 

ഒരാളുടെ ദുരവസ്ഥ മറ്റൊരാളിലേക്കു പകർന്നതുകൊണ്ട് അയാൾ നശിക്കുമെന്നും നിയമമില്ല. തങ്ങൾക്കുമാത്രം മനസ്സിലാകുന്ന ചില അധ്യായങ്ങളുണ്ട് ഓരോ ജീവിതത്തിലും. ആ ഏടിന്റെ മനോഹാരിത ആസ്വദിച്ചും പോരായ്മകൾ തിരുത്തിയും തുടർസഞ്ചാരം നടത്തിയാൽ എല്ലാവരും വെന്നിക്കൊടി പാറിക്കും.

Content Summary:

Beyond the Comparison Trap: How to Cultivate a Stress-Free, Fulfilling Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com