എന്തു ചെയ്തിട്ടും സന്തോഷിക്കാൻ പറ്റുന്നില്ലെന്ന പരാതിയാണോ?; വികാരങ്ങളെ ഇങ്ങനെ നിയന്ത്രിച്ചു നോക്കാം
Mail This Article
കൂട്ടുകാരുമായി സൊറ പറഞ്ഞിരുന്ന അയാളോട് വേലക്കാരി വന്നു പറഞ്ഞു: ‘ഭാര്യയുടെ രത്നമാല കാണാനില്ല’. അയാൾ പറഞ്ഞു: ‘കൊള്ളാം’. മറുപടിയിൽ കൂട്ടുകാർക്കുപോലും അദ്ഭുതം തോന്നി. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വേലക്കാരി വീണ്ടും വന്നു പറഞ്ഞു: ‘മാല തിരിച്ചുകിട്ടി’. കൊള്ളാം എന്നുതന്നെയായിരുന്നു അപ്പോഴും അയാളുടെ മറുപടി. കൂട്ടുകാർ ചോദിച്ചു: ‘മാല നഷ്ടപ്പെട്ടപ്പോഴും തിരിച്ചുകിട്ടിയപ്പോഴും ഒരേ മറുപടി പറയാൻ എങ്ങനെയാണു സാധിച്ചത്’. അയാൾ പറഞ്ഞു: ‘മാല എന്തായാലും നഷ്ടപ്പെട്ടു. എന്റെ മനസ്സമാധാനം കൂടി നഷ്ടപ്പെടുത്തുന്നതെന്തിനാണ്. മാല കിട്ടിയപ്പോൾ ഭാര്യയ്ക്കും മക്കൾക്കും ബന്ധുക്കൾക്കും സന്തോഷമായി. പിന്നെന്തിന് ഞാൻ സന്തോഷിക്കാതിരിക്കണം’.
അവസ്ഥാന്തരങ്ങൾ മാനസികനില തീരുമാനിക്കാൻ തുടങ്ങിയാൽ ആർക്കും സ്ഥായീഭാവമുണ്ടാകില്ല. അടിസ്ഥാന ഭാവം ആനന്ദമാകണം. സാഹചര്യങ്ങൾ മാറിമറിഞ്ഞുകൊണ്ടിരിക്കും. സങ്കടപ്പെടാനൊരു കാരണം, സന്തോഷിക്കാൻ മറ്റൊരു കാരണം എന്നിങ്ങനെ അതിരു തിരിച്ച് മാനസികാവസ്ഥ തീരുമാനിക്കുന്നവർക്ക് വികാരനിയന്ത്രണത്തിൽ യാതൊരു ഉത്തരവാദിത്തവും ഉണ്ടാകില്ല.
നഷ്ടം സൃഷ്ടിക്കുന്ന യഥാർഥ ആഘാതത്തെക്കാൾ അതു മൂലമുണ്ടാകുന്ന മാനസികാഘാതത്തിലാണ് പലരും അടിതെറ്റി വീഴുന്നത്. കൈവിട്ടതെന്തും ആർജവമുണ്ടെങ്കിൽ തിരിച്ചുപിടിക്കാം. എന്തു നഷ്ടപ്പെട്ടാലും നഷ്ടപ്പെടരു താത്തതാണ് മനോനില. തിരിച്ചുപിടിക്കാനാകില്ലെങ്കിൽ പിന്നെന്തിന് സ്വയം പീഡിപ്പിക്കണം. അംഗീകരിച്ച് ഹൃദയതാളം വീണ്ടെടുക്കുക മാത്രമാണു മാർഗം. സന്തോഷിക്കാനുള്ള കാരണങ്ങൾ അവനവൻ കണ്ടെത്തണം. സന്തോഷം സ്വയംനിർമിതിയാണ്. മറ്റാർക്കും അതു പുറമേനിന്നു കുത്തിവയ്ക്കാനാകില്ല.