സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവരോട്; ദിവസത്തിൽ ഒരു കാര്യമെങ്കിലും അപരനു വേണ്ടിച്ചെയ്യാം
Mail This Article
ദാരിദ്ര്യത്തിനു പരിഹാരം തേടി യുവാവ് ഗുരുവിനെ കാണാനിറങ്ങി. വഴിയിൽക്കണ്ട കർഷകനുമായി സംസാരിക്കുന്നതിനിടെ അയാളും ഒരാവശ്യം യുവാവിനോടു പറഞ്ഞു: താൻ വർഷങ്ങളായി മരം നട്ടുവളർത്തുന്നു. പക്ഷേ, അതു വലുതാകുന്നില്ല. ഗുരുവിനോടു കാരണം ചോദിക്കണം. കുറച്ചുകൂടി യാത്ര ചെയ്തപ്പോൾ മധ്യവയസ്കനെ കണ്ടു. അദ്ദേഹത്തിനും ആവശ്യമുണ്ടായിരുന്നു: തന്റെ മകൾക്കു സംസാരശേഷിയില്ല. അവൾ എന്നു സംസാരിക്കുമെന്നു ഗുരുവിനോടു ചോദിക്കണം.
തന്റെയടുത്തെത്തിയ യുവാവിനോടു ഗുരു പറഞ്ഞു: നിന്റെ രണ്ടു ചോദ്യങ്ങൾക്കു മാത്രമേ ഞാൻ ഉത്തരം തരൂ. തന്റെ ചോദ്യം ഉപേക്ഷിച്ച് മറ്റു രണ്ടു ചോദ്യങ്ങളുടെ ഉത്തരവുമായി അയാൾ തിരിച്ചുനടന്നു. കർഷകനോടു പറഞ്ഞു: ആ മരത്തിനടിയിൽ നിധികുംഭമുണ്ട്. അതാണ് മരം വളരാത്തതിനു കാരണം. കർഷകൻ ഉടൻ അവിടം കുഴിച്ച് നിധി കണ്ടെത്തി. പാതി യുവാവിനും നൽകി. മധ്യവയസ്കന്റെ അടുത്തെത്തി. താങ്കളുടെ മകൾ ഒരവിവാഹിതനെ കാണുന്ന ദിവസം സംസാരശേഷി തിരിച്ചുകിട്ടും. അവർ സംസാരിക്കുന്നതിനിടെ അവൾ ഇറങ്ങിവന്നു. അപ്പോൾത്തന്നെ അവൾ സംസാരിക്കാനും തുടങ്ങി. പിതാവ് അവളെ യുവാവിനു വിവാഹം കഴിച്ചുനൽകി. യുവാവിന്റെ ചോദ്യങ്ങൾക്കും ഉത്തരമായി.
ആവാസവ്യവസ്ഥയ്ക്കു ചില പ്രത്യേകതകളുണ്ട്. ആർക്കും തനിച്ചു ജീവിക്കാനാകില്ല, ആരെയും ഒഴിവാക്കാനാകില്ല, ഒന്നിനു ലഭിക്കുന്ന നേട്ടങ്ങൾ നേരിട്ടോ അല്ലാതെയോ മറ്റുള്ളവരിലേക്കും വ്യാപിക്കും, ഒരാൾക്കുണ്ടാകുന്ന ദുരന്ത ങ്ങളുടെ അനന്തരഫലം ചെറിയ തോതിലെങ്കിലും എല്ലാവർക്കും ലഭിക്കും. എങ്കിൽപിന്നെ പരാശ്രയ ബോധത്തോ ടെയും പരസ്പരബന്ധിത പ്രവർത്തനങ്ങളോടെയും ജീവിക്കാനല്ലേ പഠിക്കേണ്ടത്. തനിച്ചിറങ്ങിയാൽ, തനിക്കുവേണ്ടി മാത്രമിറങ്ങിയാൽ താൻ മാത്രമേ യാത്രയിലുണ്ടാകൂ. ഒന്നിച്ചുനിൽക്കുന്ന സമൂഹത്തിൽ എല്ലാവർക്കുവേണ്ടി യുമിറങ്ങാൻ ആരെങ്കിലുമൊക്കെ ഉണ്ടാകും. എല്ലാവരും അവനവനുവേണ്ടി മാത്രം ജീവിക്കുമ്പോഴാണ് എല്ലാം പരസ്പരവിരുദ്ധമാകുന്നത്. ഒരു ദിനത്തിലെ ഒരു കാര്യമെങ്കിലും അപരനുവേണ്ടി ചെയ്യുന്നു എന്ന് എല്ലാവരും ഉറപ്പുവരുത്തിയാൽ എത്ര ഉൽപാദനക്ഷമമാകും അവിടത്തെ വ്യക്തികളും സമൂഹവും.