ആവശ്യമുള്ളവർക്കു വേണ്ടതുവിളമ്പുന്നതാണോ എല്ലാമുള്ളവർക്ക് ആവശ്യമില്ലാത്തതു വിളമ്പുന്നതാണോ യഥാർഥ വിരുന്ന്?
Mail This Article
സൗജന്യ ഭക്ഷണവിതരണത്തിൽ പങ്കെടുക്കുകയാണ് മൂന്നു യുവാക്കൾ. ഒന്നാമൻ പറഞ്ഞു: എനിക്കും വിശക്കുന്നവർക്കു ഭക്ഷണം നൽകണമെന്നുണ്ട്. രണ്ടാമൻ ചോദിച്ചു: അതിനു നമുക്ക് അത്ര വരുമാനം ലഭിക്കുന്ന ജോലിയില്ലല്ലോ? മൂന്നാമനും കൂട്ടിച്ചേർത്തു: നമ്മുടെ ചെലവിനുപോലും പണം തികയുന്നില്ല. എല്ലാം കേട്ടുകൊണ്ടിരുന്ന വയോധികൻ പറഞ്ഞു: നിങ്ങൾക്കും സദ്യ നടത്താൻ കഴിയും. പണം വേണമെന്നില്ല; ഉദ്ദേശ്യശുദ്ധി ഉണ്ടായാൽ മതി. കുറച്ചു ധാന്യമണികൾ ഉറുമ്പുകൾ നീങ്ങുന്ന വഴിയിൽ വയ്ക്കൂ. അതവർക്കു വിരുന്നാണ്. കുറച്ചു വെള്ളം ഒരു പാത്രത്തിൽ മുറ്റത്തുവയ്ക്കൂ. അതു പക്ഷികൾക്ക് ആശ്വാസമാണ്. വീട്ടിൽ വളർത്തുന്ന പശുവിനെ പുൽത്തകിടിയിലേക്ക് അഴിച്ചുവിടൂ. അതും സൽക്കാരമാണ്.
ഓരോ വിരുന്നും അർഥവത്താകുന്നത് എന്തു വിളമ്പി എന്നതിനെക്കാൾ ആർക്കു വിളമ്പി എന്നതിലാണ്. പരസ്പരം സൽക്കരിക്കുന്നവരാണ് എല്ലാവരും, എഴുതപ്പെടാത്ത ചില നിയമങ്ങളിലൂടെ. അയൽവാസിയുണ്ടാകണം, അടുത്തബന്ധു ഉണ്ടാകണം, അറിയപ്പെടുന്നവർ വേണം, തിരിച്ചു നൽകാൻ ശേഷിയുള്ളവർ വേണം തുടങ്ങിയ അദൃശ്യ നിബന്ധനകൾ എല്ലാ വിരുന്നുകളുടെയും പിന്നാമ്പുറങ്ങളിലുണ്ട്. അലഞ്ഞു തിരിയുന്നവനോ അനുയോജ്യ വസ്ത്രമില്ലാത്തവനോ ആലംബഹീനനോ ആരുടെയെങ്കിലും അതിഥികളാകുമോ? എന്നും വിരുന്നുണ്ണുന്നവർക്കെ ന്തിനാണ് മറ്റൊരു അധികവിരുന്ന്? ഒരുനേരം പോലും വയറുനിറയ്ക്കാൻ മാർഗമില്ലാത്തവർക്കു നൽകുന്ന സദ്യ കഴിക്കുന്നവരുടെയും വിളമ്പുന്നവരുടെയും മനസ്സ് നിറയ്ക്കും. ആവശ്യമുള്ളവർക്കു വേണ്ടതുവിളമ്പുന്നതാണോ എല്ലാമുള്ളവർക്ക് ആവശ്യമില്ലാത്തതു വിളമ്പുന്നതാണോ യഥാർഥ വിരുന്ന്?
ആവശ്യങ്ങൾ കണ്ടറിഞ്ഞ് അന്യന്റെ ജീവിതത്തിൽ നടത്തുന്ന ഇടപെടലാണ് യഥാർഥ വിരുന്ന്. അടിസ്ഥാനാവശ്യങ്ങൾ പോലും നിഷേധിക്കപ്പെട്ട അനേകരുണ്ടാകും. അവർ അപരിചിതരാകാം, എന്നും ഒപ്പമുള്ളവരാകാം. സന്തത സഹചാരിയുടെ ദിനവൃത്താന്തങ്ങളിലെ വിടവുനികത്തുന്നത് വിരുന്നാണ്. അപമാനങ്ങളിൽ അകപ്പെട്ടവരുടെ മുൻപിൽ കാതുകൾ തുറന്നിരിക്കുന്നതു വിരുന്നാണ്. തന്റേതായ മേച്ചിൽപുറങ്ങളിലൂടെ സഞ്ചരിക്കാൻ ഒരാളെ പ്രാപ്തനാക്കുന്ന തും വിരുന്നാണ്. നിസ്സഹായതയുടെ പരകോടിയിൽ നിൽക്കുന്നവർക്ക് നിശ്ശബ്ദ സഹായമാകുന്നതും വിരുന്നാണ്.