ADVERTISEMENT

കോഴിക്കോട് ഐഐഎമ്മിന്റെ മുറ്റത്തുനിന്ന് അരവിന്ദ് നീട്ടിയടിച്ചൊരു പന്ത് ചെന്നുവീണത് ഇംഗ്ലണ്ടിലാണ്. സെവൻസിന്റെ മൈതാനത്തുനിന്ന് ഇംഗ്ലിഷ് പ്രിമിയർ ലീഗിന്റെ ഹോംഗ്രൗണ്ടിലേക്ക്. ഐഐഎമ്മിലെ പിഎച്ച്ഡി പഠനശേഷം ഇംഗ്ലണ്ടിൽ അധ്യാപകനായെത്തിയ അരവിന്ദ് അവിടെയും ഗവേഷണം നടത്തി– നമ്മുടെ സെവൻസ് ഫുട്ബോളിനെക്കുറിച്ച് ! 

സ്പോർട്സ് മാനേജ്മെന്റിൽ ലോകത്തെ ഒന്നാം നമ്പർ പഠനകേന്ദ്രമായ ലഫ്ബറോ സർവകലാശാലയിൽ സ്പോർട്സ് മാർക്കറ്റിങ് ആൻ‌ഡ് അനലിറ്റിക്സ് അസിസ്റ്റന്റ് പ്രഫസറാണ് ഡോ.അരവിന്ദ് രഘുനാഥൻ (34) ഇപ്പോൾ. അന്നും ഇന്നും താനൊരു ‘ഗ്ലോക്കൽ’ (ഗ്ലോബൽ+ലോക്കൽ) സ്പോർ‌ട്സ് ആരാധകനാണെന്നു പറയുന്നു എറണാകുളം വടവുകോട് സ്വദേശിയായ അരവിന്ദ്. 

Representative Image.Photo Credit : Asier Romero/shutterstock
Representative Image.Photo Credit : Asier Romero/shutterstock

സെവൻസും  ഇലവൻസും 
ഐഐഎമ്മിൽ അരവിന്ദിന്റെ പഠനവിഷയങ്ങളിലൊന്നായിരുന്നു സ്പോർട്സ് മാർക്കറ്റിങ്. സ്പോർട്സ് മാനേജ്മെന്റിൽ മികച്ച ഗവേഷണ സൗകര്യങ്ങളുള്ള ഇംഗ്ലണ്ട് അന്നേ ലക്ഷ്യമായി മനസ്സിലുണ്ട്. അങ്ങനെയാണ് അവിടെ ബോൺമത് സർവകലാശാലയിൽ സ്പോർട്സ് മാർക്കറ്റിങ് ആൻ‌ഡ് അനലിറ്റിക്സ് അധ്യാപകനായത്. ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ സ്പോർട്സ് അനുബന്ധ വിഷയങ്ങളിൽ ലോകത്ത് ഒന്നാമതുള്ള ലഫ്ബറോ സർവകലാശാലയിലേക്കു കഴിഞ്ഞ വർഷം കൂടുമാറ്റം. അതിനിടയ്ക്കായിരുന്നു സെവൻസിനെക്കുറിച്ചുള്ള ഗവേഷണം. ‘സെവൻസ് പോലുള്ള മോഡിഫൈഡ് സ്പോർട്ടുകൾ എങ്ങനെ ഇലവൻസ് പോലുള്ളവയുടെ പ്രചാരത്തിനു സഹായിക്കുന്നു’ എന്നതായിരുന്നു പഠനവിഷയം. 

football-career
Representative Image. Photo Credit: Pixfly/istock

2022ൽ ഓസ്ട്രിയയിലെ ഇൻസ്ബ്രക്കിൽ നടന്ന യൂറോപ്യൻ അസോസിയേഷൻ ഫോർ സ്പോർട്സ് മാനേജ്മെന്റ് കോൺഫറൻസിൽ സെവൻസ് ഫുട്ബോളിനെക്കുറിച്ച് ഗവേഷണപ്രബന്ധം അവതരിപ്പിക്കാനും അവസരം ലഭിച്ചു. യുകെയിലെ നാഷനൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) ഡോക്ടറായ ഭാര്യ ലക്ഷ്മി ശങ്കരനും പരസ്പരം ‘പാസും അസിസ്റ്റു’മായി അരവിന്ദിന്റെ കൂടെത്തന്നെയുണ്ട്. 

എന്താണ് സ്പോർട്സ് മാനേജ്മെന്റ് 
ക്ലബ്ബുകളുടെ ദൈനംദിനപ്രവർത്തനങ്ങൾ, കായികമേളകളുടെ സംഘാടനം, കളിക്കാരുടെ സോഷ്യൽ മീഡിയ എൻഗേജ്മെന്റ്, സ്പോർട്സ് അനലിറ്റിക്സ്, സ്പോർട്സ് ബ്രാൻഡിങ് തുടങ്ങി സ്പോർട്സ് ടൂറിസം വരെ സ്പോർട്സ് മാനേജ്മെന്റിന്റെ കുടക്കീഴിൽ വരുന്നതാണ്. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, കബഡി തുടങ്ങിയവയിലെല്ലാം പ്രഫഷനൽ ലീഗുകളുള്ള ഇന്ത്യയിൽ സ്പോർട്സ് മാനേജ്മെന്റിലെ കരിയർ സാധ്യതകൾ വർധിച്ചുവരികയാണെന്ന് അരവിന്ദ് പറയുന്നു. 

എന്നാൽ പഠന അവസരങ്ങൾ നമ്മുടെ സർവകലാശാലകളിൽ രൂപപ്പെട്ടു വരുന്നതേയുള്ളൂ. പാലാ സെന്റ് തോമസ് കോളജിലും ആലുവ യുസി കോളജിലും കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലും ബാച്‌‌ലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് പ്രോഗ്രാമുണ്ട്. കേരളത്തിനു പുറത്ത് പുണെ സിംബയോസിസിസിലും ഐഐഎം റോത്തക്കിലും പിജി ഡിപ്ലോമയുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം നീലേഷ് കുൽക്കർണി സ്ഥാപിച്ച മുംബൈയിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് മാനേജ്മെന്റ് ഈ മേഖലയിൽ മുൻപേ നടന്ന സ്ഥാപനമാണ്. 

football-01
Representative Image. Photo Credit: simonkr/istock

വിദേശ അവസരങ്ങൾ 
യുകെയിലെ ലഫ്ബറോ, ബാത്ത്, എക്സെറ്റർ സർവകലാശാലകൾ, ഓസ്ട്രേലിയയിലെ സിഡ്നി, ഗ്രിഫിത്ത് സർവകലാശാലകൾ, യുഎസിലെ ടെംപിൾ, ഫ്ലോറിഡ സർവകലാശാലകൾ, കാനഡയിലെ ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ സർവകലാശാലകൾ തുടങ്ങിയവ സ്പോർട്സ് മാനേജ്മെന്റ് പഠനത്തിൽ ലോകത്തെ മുൻനിര സ്ഥാപനങ്ങളാണ്. ഇഷ്ടപ്പെട്ട കോഴ്സ് ഉള്ള സർവകലാശാലകൾ കണ്ടെത്തി നേരിട്ട് അപേക്ഷിക്കുകയാണു വേണ്ടത്. വിശദമായ കരിക്കുലം വിറ്റെ (സിവി), വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഇംഗ്ലിഷ് പ്രാവീണ്യ യോഗ്യത, പഠനരൂപരേഖ എന്നിവ സമർപ്പിക്കുക. പല സർവകലാശാലകളിലും സ്കോളർഷിപ്പും ലഭ്യമാണ്. 

Content Summary:

From IIM Kozhikode Yard to England’s Premier League: Dr. Aravind Raghunathan's Journey in Sports Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com