ADVERTISEMENT

ഒരു ദിവസം മുഴുവനിരുന്നാലും എഴുതിത്തീർക്കാൻ കഴിയാത്ത ഹോംവർക്ക്, ചെയ്താലും ചെയ്താലും തീരാത്ത ഓഫിസ് ജോലി, എത്ര ശ്രമിച്ചിട്ടും പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ പറ്റുന്നില്ലെന്ന പരാതിയുമായി അധ്യാപകർ, എത്ര നന്നായി കാര്യങ്ങൾ ചെയ്തിട്ടും ഓഫിസിലും വീട്ടിലും ഉള്ളവരാരും തന്നെ മനസ്സിലാക്കുന്നില്ലല്ലോയെന്ന് വിഷമിക്കുന്ന ജോലിക്കാരായ സ്ത്രീകൾ. അങ്ങനെ എങ്ങോട്ടു നോക്കിയാലും സമ്മർദത്തിന്റെ കാഴ്ചകൾ നിറയുന്ന സമൂഹം. പഠനവും ജോലിയുമൊക്കെ ജീവിതത്തിൽ വേണ്ടതാണെങ്കിലും അവയുടെ സമ്മർദത്തിൽ മുങ്ങി, ജീവിക്കാൻ മറന്നു പോകരുതെന്ന് ഓർമിപ്പിക്കുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജി. സൈലേഷ്യ. ജോലിയും ജീവിതവും ബാലൻസ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജീവിതത്തിലെ സന്തോഷങ്ങൾ സമ്മർദം കവരാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്നും ഡോ. സൈലേഷ്യ വിശദീകരിക്കുന്നു.

വേണ്ടത് സഹതാപമല്ല, മനസ്സിലാക്കൽ

ഏറെ അടുപ്പമുള്ള ഒരാൾ ആത്മഹത്യ ചെയ്തെന്നു കേട്ടാലുടൻ ഭൂരിപക്ഷം ആളുകളും പറയുന്നൊരു ഡയലോഗുണ്ട്. ‘ശ്ശൊ! ഈ കടും കൈ ചെയ്യും മുൻപ് അവന്/ അവൾക്ക് എന്നോടൊന്നു സംസാരിക്കാമായിരുന്നു’. അങ്ങനെ പറയുന്നവർ മറന്നു പോകുന്നൊരു കാര്യമുണ്ട്. ഓഫിസിലെയും വ്യക്തിജീവിതത്തിലെയുമൊക്കെ പ്രശ്നങ്ങളെക്കുറിച്ച് അവർ പലകുറി സങ്കടം പറഞ്ഞിട്ടുണ്ടാകും. നിങ്ങൾക്ക് അത് മനസ്സിലാകാതെ പോയത് അവരുടെ പ്രശ്നമല്ല. ഒരാൾ പ്രശ്നങ്ങൾ പറയുമ്പോൾ സഹതാപം കാട്ടിയിട്ട് മാറിനിന്നു പരിഹസിക്കുമ്പോൾ അവർക്കുണ്ടാകുന്ന മാനസികാഘാതം എത്ര വലുതെന്ന് ചിന്തിച്ചിട്ടുണ്ടോ. മാനസിക സമ്മർദം കൊണ്ട് ബുദ്ധിമുട്ടുന്ന ഒരാളെ ഒരു വിധത്തിലും സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള മാന്യത കാട്ടാം. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം നേടാൻ പ്രേരിപ്പിക്കാം.

1207104795
Representative image. Photo Credit :Bhupi/iStock

സ്കൂൾ കുട്ടികൾ അനുഭവിക്കുന്ന സമ്മർദങ്ങൾക്ക് കാരണം ഇവ
ചെറിയ കുട്ടികൾക്ക് സ്കൂളിൽ ചേരുമ്പോഴുണ്ടാകുന്ന സെപ്പറേഷൻ ആങ്സൈറ്റിയാണ് സമ്മർദമായി തോന്നുക. വിദ്യാർഥികൾക്ക് പഠനത്തിൽ സഹപാഠികൾക്കൊപ്പം എത്താൻ കഴിയുന്നുണ്ടോ എന്ന സമ്മർദമുണ്ടാകാറുണ്ട്. മാതാപിതാക്കളുടെ മൽസരബുദ്ധി ഇത്തരം സന്ദർഭങ്ങളിൽ കുട്ടികളുടെ സമ്മർദം വർധിപ്പിക്കാറുണ്ട്. അധ്യാപകരും മാതാപിതാക്കളും മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുമ്പോഴും കുട്ടികൾക്ക് സമ്മർദം അധികരിക്കും.

1134577101
Representative image. Photo Credit : Deepak Sethi//iStock

കൗമാരത്തിൽ അലട്ടുന്നത് റോൾമോഡലിനെപ്പോലെയാകാനുള്ള സമ്മർദം

വ്യക്തി ജീവിതം, ജോലി ഇവയുമായി ബന്ധപ്പെട്ട സമ്മർദം ഏറ്റവും അധികരിക്കുന്ന പ്രായമാണ് കൗമാരം. ആരാധന തോന്നുന്ന ആളെപ്പോലെയാകാനുള്ള ആഗ്രഹം മുതൽ ഏതു കോഴ്സ് പഠിച്ചാലാണ് നല്ല ജോലി കിട്ടുകയെന്നും ജീവിതം നല്ല നിലയിൽ പ്ലാൻ ചെയ്യാൻ കഴിയുന്നതെന്നും വരെയുള്ള സമ്മർദം കുട്ടികൾ അനുഭവിക്കുന്നത് ഈ പ്രായത്തിലാണ്. പ്രണയ ബന്ധങ്ങളിൽപ്പെടുന്നതും ആ ബന്ധം നിർഭാഗ്യവശാൽ ടോക്സിക് ആയാൽ അതും സമ്മർദത്തിലേക്ക് നയിക്കും. വിവാഹവും മറ്റൊരു വീട്ടിലേക്കുള്ള പറിച്ചു നടലും പെൺകുട്ടികളിൽ സമ്മർദമുണ്ടാക്കാറുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കാൻ ആരും തയാറാകാത്തതും ജോലിയിലെയും ജീവിതത്തിലെയും ഭാരിച്ച ഉത്തരവാദിത്തങ്ങൾ വേണ്ടപോലെ നിറവേറ്റാൻ പറ്റാതെ വരുന്നതും സമ്മർദം കൂടും. പ്രായം മുന്നോട്ടു പോകുന്തോറും പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ അപ്പോഴും സമ്മർദം അധികരിക്കും.

ജി. സൈലേഷ്യ
ഡോ.ജി സൈലേഷ്യ

യഥാർഥ കാരണം തിരിച്ചറിഞ്ഞ് പരിഹരിക്കാം

കുട്ടിക്കാലം മുതൽ സമ്മർദത്തെ അതിജീവിക്കാനുള്ള കരുത്തു നൽകി കുട്ടികളെ വളർത്താം. അതിന് ആദ്യം വേണ്ടത് സമ്മർദത്തിലേക്ക് നയിക്കുന്ന കാരണങ്ങളെപ്പറ്റിയുള്ള തിരിച്ചറിവാണ്. സ്കൂളിൽ ആദ്യമായി പോകുമ്പോൾ കുട്ടികൾ കരഞ്ഞു ബഹളം വയ്ക്കാറുണ്ട്. ആദ്യമായി മാറി നിൽക്കുന്നതു കൊണ്ടാണ് വിഷമം വരുന്നതെന്നും വൈകിട്ട് വീട്ടിലേക്ക് തിരിച്ചു കൊണ്ടു പോകാമെന്നും അവർക്ക് ഉറപ്പു നൽകാം. അധ്യാപകരും ഈ ഘട്ടത്തിൽ പിന്തുണ നൽകണം. കുട്ടികളെ ഇടിച്ചു താഴ്ത്തി സംസാരിക്കുക, മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുക തുടങ്ങിയ ശീലം മാതാപിതാക്കളും അധ്യാപകരും ഒരുപോലെ ഉപേക്ഷിക്കണം. കുഞ്ഞുങ്ങളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹനം നൽകാം.

stop-body-shaming
Representative image. Photo Credit : ariya j/iStock

അത്തരം കാര്യങ്ങൾ കളിയല്ല, മറ്റുള്ളവരെ വേദനിപ്പിക്കുമെന്ന് പറഞ്ഞു കൊടുക്കാം

ഉയരം, വണ്ണം, ശാരീരിക പ്രത്യേകതകൾ ഇവയുടെ പേരിൽ ആളുകൾ പ്രത്യേകിച്ചും കുട്ടികൾ അപമാനിക്കപ്പെടാറുണ്ട്. ഇത്തരം പരിഹാസങ്ങളും സമ്മർദം കൂട്ടാം. ബോഡിഷെയ്മിങ്ങിനെ കളിയാക്കലായി നിസ്സാരവൽക്കരിക്കാൻ സാധിക്കില്ലെന്ന് കളിയാക്കുന്നവർക്കും കളിയാക്കപ്പെടുന്നവർക്കും ഒരുപോലെ പറഞ്ഞു കൊടുക്കാം. 

1146925330
Representative image. Photo Credit : triloks/iStock

കുറ്റപ്പെടുത്തരുത്, മനസ്സു നിറഞ്ഞ് അഭിനന്ദിക്കാം

കുട്ടികളും മുതിർന്നവരും ഒരുപോലെ ആഗ്രഹിക്കുന്ന കാര്യമാണ് അഭിനന്ദനം. കുട്ടികൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് പരസ്യമായി അഭിനന്ദിക്കാൻ മറക്കരുത്. അതുപോലെ തെറ്റുകൾ കണ്ടാൽ ശകാരിക്കാനും മടിക്കരുത്. ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നു വച്ചാൽ അഭിനന്ദിക്കേണ്ടത് പരസ്യമായും ശകാരിക്കേണ്ടത് രഹസ്യമായും ആയിരിക്കണം. സ്വന്തം വിജയങ്ങളിൽ മാത്രമല്ല മറ്റുള്ളവരുടെ വിജയങ്ങളിലും സന്തോഷിക്കാനും അവരെ അഭിനന്ദിക്കാനും കുട്ടികളെ പഠിപ്പിക്കാം. പ്ലസ്ടു കഴിഞ്ഞിട്ടും ഇനി എന്തു പഠിക്കണമെന്ന് ഇതുവരെ തീരുമാനിച്ചില്ലേ എന്നൊക്കെ പറഞ്ഞ് നിരുത്സാഹപ്പെടുത്താതെ, പുതിയ കാലത്തെ കോഴ്സുകൾ പരിചയപ്പെടാൻ അവർക്കവസരം നൽകാം. കുട്ടികളുടെ കഴിവിനും അഭിരുചിക്കും അനുസരിച്ചുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ സഹായിക്കാം. ഇഷ്ടമില്ലാത്ത ജോലി ഏറെക്കാലം ചെയ്യേണ്ടി വന്നതു കൊണ്ടു മാത്രം വിഷാദത്തിലായ ഒരുപാടു പേർ നമുക്കു ചുറ്റുമുണ്ട്. നമ്മുടെ മക്കളും അങ്ങനെ ആവാതിരിക്കാൻ നമുക്കാവുന്നതു ചെയ്യാം. ഇതുവരെ പഠിച്ചതു പലതും അഴിച്ചു പണിത്, പുതിയ കാലത്തിനിണങ്ങുന്ന വിധം എന്തു ചെയ്യാൻ പറ്റും എന്നു തിരിച്ചറിഞ്ഞ്, മാനസിക സമ്മർദമില്ലാതെ കുട്ടികളെ വളർത്താം.

1188480338
Representative image. Photo Credit : Fokusiert/iStock

നിർണയിക്കാം ജോലിയും ജീവിതവും ബാലൻസ് ചെയ്യാനുള്ള അതിർ വരമ്പ്

ജോലിയും സ്വകാര്യ ജീവിതവും തമ്മിലുള്ള അതിർ വരമ്പ് നിർണയിക്കാനറിയാതെ രണ്ടും കൂട്ടിക്കലർത്തി സമ്മർദത്തിലാകുന്ന ഒരുപാടാളുകൾ നമുക്കു ചുറ്റുമുണ്ട്. ജോലിയേയും ജീവിതത്തെയും രണ്ടായിത്തന്നെ കാണാൻ പഠിക്കണം. 50–50 എന്ന കണക്ക് ഈ കാര്യത്തിൽ പ്രായോഗികമല്ല. 40 ശതമാനം ജോലി, 40 ശതമാനം ജീവിതം ബാക്കി വരുന്ന 20 ശതമാനം മീ ടൈം ഇങ്ങനെ നീക്കിവച്ചാൽ സമ്മർദം അകന്നു നിൽക്കും. മുൻഗണനകൾ നിർണയിച്ച് ഈ രീതിയിൽ മുന്നോട്ടു പോയാൽ ജോലിയിലും ജീവിതത്തിലും മനഃസമാധാനം കണ്ടെത്താൻ സാധിക്കും.

1497116837
Representative image. Photo Credit : celiaosk/iStock

മറ്റുള്ളവരെ അനുകരിക്കേണ്ട, സ്വന്തം ഇഷ്ടങ്ങൾക്ക് മുൻഗണന നൽകാം മീ ടൈമിൽ

സ്വന്തം സന്തോഷങ്ങൾക്ക് പരിഗണന നൽകേണ്ട സമയമാണ് മീ ടൈം. ആ സമയത്ത് മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങൾ ആവർത്തിക്കാതെ സ്വന്തം ഇഷ്ടങ്ങൾ കണ്ടെത്തി അതു ചെയ്യാൻ ശ്രമിക്കാം. അവനവനെ സന്തോഷിപ്പിക്കാൻ സമയം കണ്ടെത്തിയാൽ സമ്മർദം തീർച്ചയായും ലഘൂകരിക്കാൻ സാധിക്കും. വീട്ടിലെ ഉത്തരവാദിത്തങ്ങൾ എല്ലാവരും പങ്കിട്ടെടുത്താൽ എല്ലാവർക്കും മീ ടൈം കണ്ടെത്താൻ കഴിയും. ജോലിക്കാരായ സ്ത്രീകൾക്കും അമ്മമാർക്കും അതൊരു ആശ്വാസമാകും. ജോലി, വീട്ടിലെ കാര്യങ്ങൾ, കുട്ടികൾ, ഭക്ഷണം ഉണ്ടാക്കൽ അങ്ങനെ ഒരുപാടു കാര്യങ്ങൾ ജോലിക്കാരായ സ്ത്രീകളുടെ ജീവിതത്തിലുണ്ട്. വീട്ടിലെ ഉത്തരവാദിത്തങ്ങൾ എല്ലാവരും പങ്കിട്ടു ചെയ്യുന്നത് ജോലിക്കാരായ സ്ത്രീകളുടെ സമ്മർദം ലഘൂകരിക്കാൻ സഹായിക്കും. സിനിമ കാണുന്നതോ ഇൻസ്റ്റഗ്രാമിൽ റീൽസ് കാണുന്നതോ സുഹൃത്തുക്കളോടു സംസാരിക്കുന്നതോ ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കുന്നതോ അടുക്കിപ്പെറുക്കി വൃത്തിയാക്കുന്നതോ യാത്ര പോകുന്നതോ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ഭക്ഷണം കഴിക്കാന്‍ പോകുന്നതോ ഒക്കെയാവും ഓരോരുത്തർക്കും ഇഷ്ടം. നമുക്കെന്താണോ സന്തോഷം തരുന്നത്, അതു കണ്ടെത്തി അതിനു വേണ്ടി ദിവസം 10 മിനിറ്റെങ്കിലും നിർബന്ധമായും മാറ്റി വച്ചാലേ പഴ്സനൽ സ്പേസ് ഉപയോഗപ്പെടുത്തിയിട്ടുള്ള പഴ്സനൽ റീചാർജിലേക്കു നമുക്കു പോകാൻ പറ്റൂ. അതിന് ഒരു കുടുംബത്തിൽ എല്ലാവരുടെയും സഹകരണം ആവശ്യമാണ്.

1086317862
Representative image. Photo Credit : Deagreez/iStock

എല്ലാക്കാര്യങ്ങളും ഏറ്റെടുക്കണ്ട, വെറുപ്പിക്കാതെ നോ പറയാൻ പഠിക്കാം

സമ്മർദം സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ തീർച്ചയായും മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം. ഉറക്കത്തെപ്പോലും ബാധിക്കുന്ന തരത്തിൽ സമ്മർദം അധികരിച്ചാൽ  വൈകാതെ കൗൺസലിങ് തേടാം. മാനസികാരോഗ്യം നിലനിർത്താനായി മറ്റു ചില കാര്യങ്ങളും ചെയ്യണം. നമുക്കു ചെയ്യാൻ സാധിക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങൾ മാത്രം ഏറ്റെടുക്കാം. നോ പറയേണ്ടിടത്ത് അതു പറയാനാൻ ശീലിക്കണം. പലർക്കും നോ പറയണമെന്ന ആഗ്രഹം ഉണ്ടെങ്കിലും എങ്ങനെ പറയണമെന്ന് അറിയില്ല. ഒരു കാര്യം വേണ്ട സമയത്ത് വേണ്ട രീതിയിൽ പറയാൻ ശീലിക്കുന്ന അസേർ‌ട്ടീവ്നെസ് ട്രെയിനിങ് തെറപ്പിയിലൂടെ സ്വായത്തമാക്കാം. വെറുപ്പിക്കാതെ നോ പറയാൻ പഠിച്ചാൽ മാനസിക സമ്മർദത്തെയും ആളുകളുടെ അതൃപ്തിയെയും അകറ്റി നിർത്താം.

Content Summary:

Struggling with Work-Life Balance? Dr. Zaileshia’s Expert Guidance on Overcoming Stress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com