സ്കൂൾ മേളകൾ: വിദ്യാർഥികളിൽനിന്ന് അനധികൃത പിരിവ് വ്യാപകം
Mail This Article
തിരുവനന്തപുരം ∙ സ്കൂൾ മേളകളുടെ പേരിൽ സബ് ജില്ലാ തലത്തിൽ വിദ്യാർഥികളിൽനിന്ന് അനധികൃത പണപ്പിരിവെന്നു വ്യാപക പരാതി. സർക്കാർ ഉത്തരവോ രസീതോ കണക്കോ ഇല്ലാതെയാണു പിരിവ്. എഇഒ ഓഫിസുകൾ നിർബന്ധിച്ചു പിരിവ് നടത്തിക്കുകയാണ്.
8–ാം ക്ലാസ് വരെയുള്ളവരിൽനിന്ന് ഒരു ഫീസും ഇടാക്കാൻ പാടില്ലെന്നു വിദ്യാഭ്യാസ അവകാശ നിയമം നിഷ്കർഷിക്കുന്നുണ്ട്. സംസ്ഥാന തലം വരെ മേളകൾക്കുള്ള വിഹിതം ഉൾപ്പെടുത്തി 9–ാം ക്ലാസ് മുതൽ പ്ലസ്‌ടു വരെയുളള വിദ്യാർഥികളിൽനിന്ന് അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സ്പെഷൽ ഫീസ് ഇടാക്കുന്നുമുണ്ട്. 9,10 ക്ലാസുകാരിൽനിന്നു കായിക മേളയ്ക്കായി 10 രൂപയും കലോത്സവത്തിനായി 7 രൂപയും ഹയർ സെക്കൻഡറി വിദ്യാർഥികളിൽനിന്ന് ഇരുമേളകൾക്കുമായി 50 രൂപ വീതം 100 രൂപയുമാണ് വാങ്ങുന്നത്.
സബ്ജില്ല മുതൽ സംസ്ഥാന തലം വരെയുള്ള മേളകൾക്ക് ഇതിൽനിന്നാണു വിഹിതം. സബ്ജില്ലാ മേളകൾ പൂർത്തിയായാൽ 30 ദിവസത്തിനുള്ളിൽ കണക്ക് ഓഡിറ്റ് ചെയ്ത് അധിക തുക ജില്ലാ വിദ്യാഭ്യാസ ഓഫിസിന് കൈമാറണമെന്ന ചട്ടം പാലിക്കപ്പെടാറുമില്ല.
സ്പെഷൽ ഫീസ് വിഹിതം കൊണ്ടു മാത്രം സബ്ജില്ലാ കലോത്സവങ്ങൾ സംഘടിപ്പിക്കാൻ കഴിയില്ലെന്നാണ് സബ്ജില്ലാ അധികൃതരുടെ ന്യായീകരണം. അധികതുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണ് വകുപ്പ് നിർദേശിക്കുന്നത്. എന്നാൽ സ്പോൺസർഷിപും കിട്ടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വീണ്ടും വിദ്യാർഥികളിൽനിന്നു പിരിക്കുന്നത്.