ബജറ്റിൽ വികസന സമീപനം വ്യക്തം: ഗവേഷണം, ടെക്നോളജി, സംരംഭകത്വം എന്നിവയ്ക്ക് ഊന്നൽ
Mail This Article
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ, വരുന്ന അഞ്ചു വർഷത്തേക്കുള്ള വികസന മുൻഗണനാക്രമം വ്യക്തമാക്കി യിട്ടുണ്ട്. ഇടക്കാല ബജറ്റായിരുന്നതിനാൽ വ്യക്തമായ നിർദേശങ്ങളില്ല. പക്ഷേ വികസന സമീപനം വ്യക്തമാണ്. മുൻവർഷങ്ങളെ അപേക്ഷിച്ചു പദ്ധതി നീക്കിയിരിപ്പിൽ എല്ലാ മേഖലകളിലും നേരിയ വർധനവുണ്ട്. സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിലും വർധനവുണ്ട്. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ പദ്ധതികളെക്കുറിച്ചു ബജറ്റിൽ വ്യക്തമായ സൂചനകളില്ല. ഇത് ജൂലൈയിൽ പുതിയ സർക്കാർ അവതരിപ്പിക്കുന്ന സമ്പൂർണ ബജറ്റിലൂടെ വ്യക്തമാകും.
ബജറ്റിൽ, യുവാക്കൾക്കുള്ള തൊഴില വസരങ്ങൾക്ക് ഊന്നൽ നൽകിയിട്ടുണ്ട്. ഭൗതിക സൗകര്യ വികസനം, ഏവിയേഷൻ, അഗ്രിബിസിനസ്, ഭക്ഷ്യസംസ്കരണം, മൃഗസംരക്ഷണം, ഫിഷറീസ്, വനിതാശാക്തീകരണം, ടെക്നോളജി, ഗവേഷണം എന്നിവയ്ക്ക് ഉയർന്ന തുക വകയിരുത്തിയിട്ടുണ്ട്.
സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ, ഇന്നവേഷൻ, ടെക്നോളജി, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, യുവാക്കൾക്കുള്ള ഗവേഷണ പദ്ധതികൾ എന്നിവയ്ക്ക് കൂടുതൽ തുക വകയിരുത്തി. റിസർച്ച് ആൻഡ് ഇന്നവേഷനിൽ പലിശ രഹിത വായ്‌പ പദ്ധതി പ്രഖ്യാപിച്ചു.
രാജ്യത്തു കൂടുതൽ മെഡിക്കൽ കോളജുകളാരംഭിക്കാനും പദ്ധതിയുണ്ട്. ഫാക്ടറി നിർമാണം, ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി, മെയിന്റനൻസ് എന്നിവയിൽ കൂടുതൽ നൈപുണ്യ വികസന പരിപാടികൾ ആരംഭിക്കും. സ്കിൽ ഇന്ത്യയുടെ ഭാഗമായി അപ്സ്‌കില്ലിങ്, റിസ്‌കില്ലിങ് എന്നിവ യുവാക്കളിൽ തൊഴിൽ ലഭ്യത മികവ് വർധിപ്പിക്കും. ഡിജിറ്റൽ സ്കില്ലുകൾ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കാർഷിക മേഖലയിൽ കൂടുതൽ സാങ്കേതികവിദ്യകൾ പ്രാവർത്തികമാക്കും.
വിപണനത്തിനുള്ള ഇ– മാർക്കറ്റിങ് സംവിധാനം, സംസ്കരണം, കാർബണിന്റെ ബഹിർഗമനം ഘട്ടംഘട്ടമായി പൂജ്യത്തിലെത്തിക്കാൻ പാരമ്പര്യേതര ഊർജ സ്രോതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കൽ, സൗരോർജം, കാറ്റിൽനിന്നുള്ള വൈദ്യുതി ഉപയോഗം എന്നിവയ്ക്ക് ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. ന്യൂ ഏജ് ടെക്നോളജി, ഡീപ് ലേണിങ് എന്നിവ വിപുലപ്പെടും. ബയോ മാനുഫാക്ചറിങ്, ബയോ പോളിമേഴ്‌സ്, ബയോ കാർഷിക ഉൽപാദനോപാധികൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ബയോ ഇക്കോണമിക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. ടൂറിസം രംഗത്തും കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾക്കും പ്രാധാന്യം ഉറപ്പുവരുത്തിയിട്ടുണ്ട്.
ബജറ്റിൽ വിദ്യാഭ്യാസ മേഖലയിൽ ദേശീയ വിദ്യാഭ്യാസ നയം പൂർണമായി പ്രവർത്തികമാക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിശദമായ കാര്യങ്ങൾ പ്രതിപാദിച്ചിട്ടില്ല. മുൻവർഷങ്ങളിൽ നടപ്പിലാക്കിയ പദ്ധതികൾ തുടരാനാണ് സാധ്യത. പക്ഷേ പ്രഖ്യാപിച്ച പദ്ധതികളിലൂടെ എത്രത്തോളം യുവാക്കൾക്ക് തൊഴിൽ ലഭിക്കും എന്നറിയാൻ ജൂലൈ വരെ കാത്തിരിക്കേണ്ടി വരും. സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നിവയുടെ ഗുണനിലവാരം വർധിപ്പിക്കാനും തൊഴിലവസരങ്ങൾ ഉയർത്താനുമുള്ള നിർദേശങ്ങൾ ബജറ്റിലില്ല.
(വിദ്യാഭ്യാസ വിദഗ്ധനും ബെംഗളൂരുവിലെ ട്രാൻസ്‌ഡിസിപ്ലിനറി ഹെൽത്ത് യൂണിവേഴ്സിറ്റിയിലെ പ്രഫസറുമാണ് ലേഖകൻ)