ADVERTISEMENT

'മേലേപ്പറമ്പിൽ പെൺവീടുകൾ ' തങ്ങളുടെ വംശത്തിൽ ഉണ്ടാകുമോയെന്ന ഭയത്തിൽ ജീവിക്കേണ്ടിവരുന്ന അവസ്ഥയിലാണ് ഉരഗവർഗത്തിലെ ചില ജീവജാതികൾ !

ആഗോളതാപനം വഴി ഉയരുന്ന അന്തരീക്ഷ ഊഷ്മാവ് ജീവജാലങ്ങളുടെ ശാരീരിക പ്രവർത്തനങ്ങളെ പലവിധത്തിലും പ്രതികൂലമായി ബാധിക്കുമെന്ന് നമുക്കറിയാം. എന്നാൽ ഉരഗവർഗത്തിൽപ്പെട്ട ചില ജീവജാതികൾ ഭാവിയിൽ മുന്നിൽക്കാണുന്നത് ഗൗരവതരമായ ഒരു പ്രതിസന്ധിയായിരിക്കും. ഉരഗങ്ങളിൽ ഒരു വിഭാഗം താപാശ്രിത ലിംഗനിർണയം (TSD - temperature- dependent sex  determination) എന്ന പ്രത്യേകത  പ്രകടിപ്പിക്കുന്നവയാണ്. അതായത് അടയിരിക്കുന്ന കാലയളവിൽ മുട്ടയിലെ ഭ്രൂണം അനുഭവിക്കുന്ന താപനിലയാണ് കുഞ്ഞ് ആണോ പെണ്ണോ  ആയി പിറക്കണമെന്നതിനെ സ്വാധീനിക്കുന്നത്. കടലാമകൾ, ചീങ്കണ്ണികൾ, ചിലയിനം പല്ലികൾ എന്നിവയിലാണ് ഇത്തരത്തിൽ ലിംഗഭേദം തീരുമാനിക്കപ്പെടുന്നത്. താപനിലയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും അവയുടെ വികാസപരിണാമത്തിൽ കാതലായ ഫലങ്ങളുണ്ടാക്കുന്നു. ഇത്തരം ജീവജാതികളിൽ കാലാവസ്ഥാമാറ്റമുണ്ടാക്കുന്ന പരിണതഫലങ്ങൾ എന്തായിരിക്കുമെന്നതറിയാൻ നിരവധി പഠനങ്ങൾ നടന്നുവരുന്നുണ്ട്. 

Sea turtle: Image courtesy: IANS
Sea turtle: Image courtesy: IANS

കാലാവസ്ഥാഘടകങ്ങൾ എങ്ങനെയാണ് ഇത്തരം ജീവികളിലെ മുട്ടയിടൽ ഉൾപ്പെടെയുള്ള  വികാസപരിണാമ പ്രക്രിയകളെ സ്വാധീനിക്കുന്നതെന്ന് അറിയേണ്ടതായിട്ടുണ്ട്. 2100 വർഷമാകുമ്പോൾ ഇവ അധിവസിക്കുന്ന സ്ഥലങ്ങളിൽ, ഇവർ മുട്ടയിടുന്ന കൂടുകളിലെ താപനില 1.6-3.7 ഡിഗ്രി സെൽഷ്യസ് വരെയുള്ള അളവിൽ വർധിച്ചേക്കാം. ഇപ്പോൾത്തന്നെ മുതല, ചീങ്കണ്ണി മുതലായ പല ജീവികളും വംശനാശ ഭീഷണി നേരിടുന്നവയാണ്. അവയെ സംബന്ധിച്ചിടത്തോളം കൂനിൻമേൽ കുരു പോലെയാണ് കാലാവസ്ഥാ മാറ്റത്തിന്റെ ദൂഷ്യഫലങ്ങൾ കൂടി നേരിടേണ്ടിവരുന്നത്. വ്യത്യസ്തമായ ആവാസവ്യവസ്ഥകളിൽ ജീവിക്കുന്ന പലവിധ ജീവജാതികളിൽ വ്യത്യസ്തമായ അനന്തരഫലങ്ങളാണ് കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്നത്.

ജീവികളിലെ ആൺ പെൺ അനുപാതത്തിന്റെ സംതുലനാവസ്ഥയെ ബാധിക്കുന്ന ഘടകങ്ങൾ ജീവജാതികളുടെ നിലനിൽപിനെ ബാധിച്ച് അവയെ വംശനാശത്തിലെത്തിക്കുമെന്നതിലും സംശയമില്ല. ഉയർന്ന താപനില മൂലം ജീവിവർഗങ്ങളുടെ ലിംഗാനുപാതത്തിൽ വ്യതിയാനമുണ്ടാകുന്ന സാഹചര്യമുണ്ടായാൽ അവയുടെ എണ്ണത്തിന്റെ സ്ഥിരതയെയും സുസ്ഥിരതയെയും ബാധിക്കും. ആണുങ്ങൾ വിരളമാകുന്നതോടെ ഇണചേരാനുള്ള അവസരങ്ങൾ കുറയുകയും ആ ജീവിവംശം സ്വാഭാവികമായ നാശത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യാനാണ് സാധ്യത. ജീവജാതികളുടെ നഷ്ടം ജൈവവൈവിധ്യത്തെ ബാധിക്കുകയും തൽഫലമായി ആവാസവ്യൂഹങ്ങളിലും അതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് ഉറപ്പാണ്.

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തെ ചില സ്ഥലങ്ങളിലെങ്കിലും ചീങ്കണ്ണിക്കുഞ്ഞുങ്ങളിൽ 98 ശതമാനവും പെണ്ണുങ്ങളാകുമെന്നാണ് പ്രൊസീഡിങ്ങ്സ് ഓഫ് ദ റോയൽ സൊസൈറ്റി  ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നത്. ഇത്തരത്തിൽ ആൺ പെൺ അനുപാതത്തിലുണ്ടാകുന്ന മാറ്റം ഉരഗങ്ങളുടെ പ്രത്യുത്പാദന നിരക്കിൽ വലിയ കുറവുണ്ടാക്കും താപനിലയെ ആശ്രയിച്ച് ലിംഗനിർണയം നടക്കുന്ന ജീവജാതികളിൽ മുട്ടയ്ക്കുള്ളിൽ ഭ്രൂണവികസനം നടക്കുന്ന സമയത്തുണ്ടാകുന്ന താപവ്യതിയാനങ്ങൾ സ്റ്റിറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തെയും ചയാപചത്തെയും  കാര്യമായി സ്വാധീനിക്കുന്നു. ലിംഗവ്യത്യാസത്തിന് കാരണക്കാരായ ഇസ്ട്രജൻ, ടെസ്റ്റസ്റ്റീറോൺ ഹോർമോണുകളുടെ ക്രമീകരണത്തെയും ഇത് സ്വാധീനിക്കുന്നു. കൂടാതെ ഏറ്റവും പുതിയ പഠനങ്ങളനുസരിച്ച് ജനിതകമായ സൂചനകളും ഇതിനു പിന്നിലുണ്ട്.

അലിഗേറ്റർ (Photo Credit:joe32780/Istock)
അലിഗേറ്റർ (Photo Credit:joe32780/Istock)

ലിംഗനിർണയത്തെ സ്വാധീനിക്കുന്ന ഘടകങ്ങളുമായി ബന്ധപ്പെട്ട ജീനുകളുടെ പ്രകാശനത്തിലും ( ഡി.എൻ.എ. മെതിലേഷൻ വഴി ) താപനിലയിലെ വ്യതിയാനങ്ങൾ  സ്വാധീനം ചെലുത്തുന്നുണ്ടാവും. മുട്ടയിടാനായി ഒരുക്കുന്ന കൂടിന്റെ താപനിലയാണ് മിക്ക ഉരഗജീവികളിലും വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളുടെ ലിംഗ വ്യത്യാസം നിർണ്ണയിക്കുന്നത്. ചീങ്കണ്ണികളിൽ 32.5 ഡിഗ്രി മുതൽ 33. 5 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ ആൺകുഞ്ഞുങ്ങളാണ് ഉണ്ടാവുന്നത്. ഈ താപ പരിധിയുടെ തൊട്ടു മുകളിലോ താഴെയോ ഉള്ള താപനിലയിൽ പെൺകുഞ്ഞുങ്ങൾ കൂടുതൽ ഉണ്ടാകുന്നു.

അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ജോർജിയയിലെ സാമന്ത ബോക്കും സഹപ്രവർത്തകരും ചേർന്ന് 2010 മുതൽ 2018 വരെയുള്ള സമയത്താണ്  ഇതുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയത് . വടക്കുള്ള ഫ്‌ളോറിഡ, ദക്ഷിണ കാലിഫോർണിയ എന്നിവിടങ്ങളിൽ കണ്ടെത്തിയ അമേരിക്കൻ ചീങ്കണ്ണികളുടെ (American alligators ) മുട്ടയിടുന്ന കുടുകളുടെ താപനില അവർ പരിശോധിച്ചു. Alligator mississippiensis എന്ന ശാസ്ത്രനാമമുള്ള ഈ ചീങ്കണ്ണികൾ മുട്ടയിടാൻ കൂടുകൂട്ടുന്ന സ്ഥലങ്ങളിലെ പ്രതിദിന അന്തരീക്ഷ ഊഷ്മാവ് സംബന്ധിച്ച വിവരങ്ങളും അവർ ശേഖരിച്ചു. അന്തരീക്ഷത്തിൽ ചൂടു കൂടുതലുള്ള വർഷങ്ങളിൽ മുട്ടക്കൂടിന്റെ ശരാശരി ഊഷ്മാവും ഉയർന്ന നിലയിലായിരുന്നുവെന്ന് അവർ കണ്ടെത്തി.

ഭാവിയിൽ വരാനിരിക്കുന്ന കാലാവസ്ഥാ മാറ്റത്തിന്റെ തോതനുസരിച്ച് നോക്കിയാൽ, ആഗോളതാപനില ശമനമില്ലാതെ ഉയർന്നു കൊണ്ടിരുന്നാൽ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ പഠനം നടന്ന മേൽപറഞ്ഞ രണ്ടു സ്ഥലങ്ങളിലും ആൺ പെൺ അനുപാതം ആണുങ്ങൾക്ക്  ചെറിയ മുൻതൂക്കം നൽകിയേക്കാം പക്ഷേ  2100 ആകുമ്പോഴേക്കും മുട്ടക്കൂടിന്റെ ഊഷ്മാവ് ഉയരുന്നതോടെ കുഞ്ഞുങ്ങളിൽ 98 ശതമാനവും പെണ്ണുങ്ങളായിരിക്കുമെന്ന് പഠനം പ്രവചിക്കുന്നു.

ഏന്തായാലും ഇത്തരം മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. തണൽവലകളുടെയും കൃത്രിമ ഇൻക്യുബേറ്ററുകളുടെയും ഉപയോഗമൊക്കെ ഭാവിസാധ്യതകളാണ്. നിലനിൽപ്പ് ഭീഷണിയിലാകുന്ന ജീവികളുടെ ആവാസവ്യവസ്ഥകൾക്ക് സംരക്ഷണം നൽകിയും കൃത്രിമ പ്രജനനമാർഗങ്ങൾ അവലംബിച്ചും അവരെ സംരക്ഷിക്കേണ്ടതുണ്ട്. താപാശ്രിത ലിംഗ നിർണയം നടക്കുന്ന ജീവജാതികളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണതഫലങ്ങൾ എന്തൊക്കെയായിരിക്കുമെന്ന വിഷയത്തിൽ കൂടുതൽ പഠനങ്ങൾ അനിവാര്യമായിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com