ADVERTISEMENT

എന്റെ പേര് മഴ. കടലിലെയും കരഭാഗങ്ങളിലെയും ജലത്തിൽ ഒരു ഭാഗം സൂര്യപ്രകാശം സ്വീകരിച്ച് നീരാവിയായി തിരശ്ചീന, ലംബ ദിശകളിൽ സഞ്ചരിച്ചുയർന്ന് മേഘങ്ങളായി മാറി തണുത്ത്, ഭൂഗുരുത്വാകർഷണത്തിന്റെ സ്വാധീനം കൂടിയാകുമ്പോൾ മഴയായി വീണ്ടും ഭൂമിയിൽ എത്തുന്നു. എന്നെപ്പറ്റി കൂടുതൽ അറിയണ്ടേ? 

ഭൂമിയിൽ എത്തുന്ന മഴയുടെ സ്ഥലകാല ലഭ്യതയെയും വിതരണത്തെയും സ്വാധീനിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്.

മഴയെ നിർണയിക്കുന്ന ഘടകങ്ങൾ

സൂര്യന്റെ ചൂട്, വായു, സഞ്ചാരം, ജലലഭേദ ഭൂപ്രകൃതി, മണ്ണിന്റെ സ്വഭാവം, ഭൂമിയുടെ ചരിവ്, ഭൂവിനിയോഗം തുടങ്ങിയ വ്യത്യസ്ത ഘടകങ്ങളെ ആശ്രയിച്ചാണ് ഓരോ പ്രദേശത്തും മഴ ലഭിക്കുന്നത്. ഓരോ ഭൂമേഖലയിലെയും ഭൂവിനിയോഗത്തിൽ ഉണ്ടാകുന്ന ഏതൊരു മാറ്റവും ആ പ്രദേശത്തെ കാലാവസ്ഥയെയും മഴയുടെ രീതികളെയും സ്വാധീനിക്കുമെന്ന് പ്ലേറ്റോ നിരീക്ഷിച്ചിട്ടുണ്ട്. 

കണ്ണൂരിൽ നിന്നുള്ള മഴക്കാഴ്ച. (ചിത്രം: മനോരമ)
കണ്ണൂരിൽ നിന്നുള്ള മഴക്കാഴ്ച. (ചിത്രം: മനോരമ)

ഭൂമിയിൽ മഴ ലഭിക്കുന്നതിൽ മേഘങ്ങളുടെ പങ്ക് നിർണായകമാണ്. ഈർപ്പമുള്ള വായു മുകളിലേക്കു സഞ്ചരിക്കുന്നതു കൊണ്ടാണ് മേഘങ്ങൾ രൂപപ്പെടുന്നത്. മേഘങ്ങളുടെ ഉയരത്തെ അടിസ്ഥാനമാക്കി നിമ്നം, മധ്യം, ഉന്നതം, ലംബശിഖരി എന്നിങ്ങനെ നാലായി തിരിക്കാം. ഉയരവും രൂപവും കണക്കാക്കി മേഘങ്ങളെ പാളി മേഘം, പാളി കൂമ്പാര മേഘം, മധ്യപാളിമേഘം, മധ്യ കൂമ്പാരമേഘം, പാളിമഴ മേഘം, തൂവൽ മേഘം, തൂവൽ കൂമ്പാരമേഘം, തൂവൽ പാളി മേഘം, കൂമ്പാരമേഘം,  കൂമ്പാര മഴമേഘം എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.

മഴയുടെ വിഭാഗങ്ങൾ

ഭൂപ്രകൃതിയുടെ തടസ്സം മൂലം മുകളിലേക്ക് ഉയർത്തപ്പെടുന്ന വായു തണുത്ത് രൂപപ്പെടുന്നതാണ് പർവതജന്യമഴ. കേരളത്തിൽ പശ്ചിമഘട്ട മലനിരകളുള്ളതിനാൽ ഇത്തരം മഴ ധാരാളമായി ലഭിക്കുന്നു. ഭൂമധ്യരേഖയ്ക്ക് എട്ടു ഡിഗ്രി അക്ഷാംശത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിൽ നല്ല സൂര്യപ്രകാശവും ചൂടും ലഭിക്കുന്നതിനാൽ മരുഭൂമിയായി പോകേണ്ടതാണ്. എന്നാൽ പടിഞ്ഞാറുള്ള കടലുകളുടെയും കിഴക്ക് സഹ്യാദ്രി മലനിരകളുടെയും സാമീപ്യമുള്ളതുകൊണ്ടാണ് നല്ലയളവിൽ കൂടിയ മഴ ലഭിക്കുന്നത്. അന്തരീക്ഷ വായുവിന്റെ കേന്ദ്രീയ പ്രക്രിയ കൊണ്ട് രൂപപ്പെടുന്ന മഴയെ പവന കേന്ദ്രീകരണ മഴയെന്നും വിളിക്കപ്പെടുന്നു. ഭൗമാന്തരീക്ഷത്തിൽ  ഉണ്ടാകുന്ന സംവഹനത്തിന്റെ ഫലമായുണ്ടാകുന്ന മഴയെ സംവഹന മഴയെന്നും മർദവ്യത്യാസത്തിൽ ഉണ്ടാകുന്ന മഴയെ മർദപാത മഴയെന്നും പറയുന്നു.

കണ്ണൂരിൽ നിന്നുള്ള മഴക്കാഴ്ച (ചിത്രം: മനോരമ)
കണ്ണൂരിൽ നിന്നുള്ള മഴക്കാഴ്ച (ചിത്രം: മനോരമ)

കേരളം മൺസൂണിന്റെ കവാടം

മൗസം എന്ന അറബിവാക്കിൽ നിന്നാണ് മൺസൂൺ എന്ന പ്രയോഗം ഉണ്ടായത്. അറബി സഞ്ചാരികളാണ് ഇങ്ങനെ വിളിച്ചത്. ഗ്രീക്ക് നാവികനായ ഹിപ്പാലസ് ഇത്തരം കാറ്റുകളെപ്പറ്റി മനസ്സിലാക്കിയിരുന്നു. മൺസൂൺ കാറ്റുകളുടെ ദിശ മനസ്സിലാക്കിയാൽ സമുദ്ര സഞ്ചാരം കൂടുതൽ എളുപ്പമാക്കാമെന്ന് മുൻപുതന്നെ നാവികർ തിരിച്ചറിഞ്ഞിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കേരളവും ഉൾപ്പെടുന്നു. ഭൂഗോള ശരാശരി വാർഷിക മഴ ആയിരം മില്ലി മീറ്റർ വരെയാണ്. കേരളത്തിൽ തെക്കുനിന്നു വടക്കോട്ടും തീരങ്ങളിൽനിന്നു മലനിരകളിലേക്കും പോകുമ്പോൾ മഴയുടെ വിതാനത്തിൽ വലിയ ഏറ്റക്കുറച്ചിലുകൾ കാണാം. 100 മുതൽ 120 വരെ ദിവസമാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.

മഴ ലഭ്യതയിലെ സ്ഥലഭേദവിവരം കാണുക

ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷം, ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള തുലാവർഷം, ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള ശീതകാല വർഷം, മാർച്ച് മുതൽ മേയ് വരെയുള്ള വേനൽ മഴ എന്നിവയാണ് കേരളത്തിലെ മഴക്കാലങ്ങൾ. കാലവ്യത്യാസ വിവരം ചുവടെ ചേർക്കുന്നു.

മഴയിലെ മാറ്റം

ആഗോളതാപനത്തിന്റെയും പ്രാദേശികമായ മറ്റു ഘടകങ്ങളുടെയും സ്വാധീനത്താൽ സംസ്ഥാനത്തെ മഴ ലഭ്യതയിൽ വലിയ മാറ്റമാണുണ്ടാകുന്നത്. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ചൂട് ക്രമാതീതമായി വർധിക്കുകയാണ്. അറബിക്കടലിന്റെ താപനില 30 ഡിഗ്രി സെൽഷ്യസിൽ കൂടുന്നതിനാൽ ചുഴലിക്കാറ്റിന്റെ തീവ്രതയും വർധിക്കുന്നുണ്ട്. സമുദ്രതീരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെയും ധ്രുവങ്ങളിൽനിന്ന് എത്തുന്ന അധിക ജലത്തിന്റെയും സ്വാധീനവും വളരെ വലുതാണ്. ചക്രവാതങ്ങളിലെ വ്യതിയാനം, സൂര്യവികിരണങ്ങളിൽ ഉണ്ടാകുന്ന മാറ്റം, വിവിധ ജലപ്രവാഹങ്ങൾ എന്നിവയും പ്രധാനമാണ്. കടൽ ക്രമാതീതമായി ചൂടാകുന്നതിൽ പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ സ്വാധീനവും പഠന വിഷയമാണ്. കരയിലുണ്ടാകുന്ന വനനശീകരണം, സൂക്ഷ്മ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം, കാർബൺ വാlങ്ങളുടെ ആധിക്യം എന്നിവയും പ്രധാനമാണ്. ഹരിതഗൃഹപ്രഭാവം പോലുള്ള ഘടകങ്ങളും കൂടിയാകുമ്പോൾ അന്തരീക്ഷവും ഭൂമി ആകെയും ചൂടാവുന്നതിന്റെ അളവും വർധിക്കുകയാണ്.

വരൾച്ചയും മഴയുമെല്ലാം രൂപപ്പെടുന്നതിൽ എൽനിനോ പ്രതിഭാസത്തിനും വലിയ പങ്കാണുള്ളത്. ശാന്തസമുദ്രത്തിൽ സൃഷ്ടിക്കപ്പെടുന്ന എൽനിനോയ്ക്ക് ഇന്ത്യയിലെ മൺസൂണിൽ നിർണായകമായ സ്വാധീനമാണുള്ളത്. ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന മഴക്കാറ്റുകൾക്ക് അറബിക്കടലിനെയും ബംഗാൾ ഉൾക്കടലിനെയും സ്വാധീനിക്കുവാൻ കഴിയുന്നു.  

കുറഞ്ഞ കാലയളവിൽ ചെറിയ പ്രദേശങ്ങളിൽ വലിയ അളവിൽ പെയ്യുന്ന നിലയിലാണ് സംസ്ഥാനത്ത് മഴ മാറുന്നത്. കഴിഞ്ഞ 142 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വേനൽ മഴയിൽ 12% കുറവാണ് ഉണ്ടായത്. അതുപോലെ കാലവർഷത്തിലും തുലാവർഷത്തിലും മഴയുടെ അളവിൽ വലിയ വ്യത്യാസം ആണ് കാണുന്നത്. 2023 ജൂൺ ഒന്നു മുതൽ സെപ്റ്റംബർ വരെ ലഭിച്ച മഴയുടെ ലഭ്യത ചുവടെ ചേർക്കുന്നു.

ഒക്ടോബർ ഒന്നുമുതൽ ഇതുവരെയുള്ള മഴയുടെ വിധാനം ചുവടെ കാണുക. ജില്ല തിരിച്ച്

തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിലൊഴികെ വലിയ മഴ ലഭിച്ചിട്ടില്ല. അതേസമയം ജൂൺ ഒന്നു മുതൽ നാളിതു വരെ കണക്കാക്കിയാൽ സംസ്ഥാനത്താകെ 50 ശതമാനം കുറവു മഴയാണ് ലഭിച്ചത്. ആകെ ലഭിക്കേണ്ടതിൽ 19 ശതമാനം വരെ കുറവോ കൂടുതലോ ആയാൽ സാധാരണ (Normal) മഴ. 20 മുതൽ 59% വരെ കുറവായാൽ (Deficient) ദൗർലഭ്യം. 60 ശതമാനത്തിൽ കുറവായാൽ വലിയ ദൗർലഭ്യം (Large Deficient), 20% മുതൽ 59% കൂടിയാൽ അധിക (Excess) മഴ, 60% ത്തിൽ കൂടിയാൽ വലിയ അളവു മഴ (Large Excess) എന്നിങ്ങനെയാണ് കണക്കാക്കുന്നത്.

കനത്ത മഴയിൽ കോട്ടയം ഈരയിൽകടവ്- മണിപ്പുഴ ബൈപാസ് റോഡിൽ വെള്ളം കയറിയപ്പോൾ.  ചിത്രം: അഭിജിത്ത് രവി∙ മനോരമ
ഫയൽചിത്രം: അഭിജിത്ത് രവി ∙ മനോരമ

മുൻപ് ചേർത്തിട്ടുള്ള ചാർട്ട് പ്രകാരം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴയുടെ ലഭ്യതയിൽ വലിയ കുറവാണുണ്ടായത്. എന്നാൽ തിരുവനന്തപുരം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ വലിയ മഴയും ലഭിച്ചു. മഴയിലെ സ്ഥല, കാല വ്യതിയാനങ്ങളുടെ ഫലമായി മഴക്കാലത്ത് വെള്ളക്കെട്ടും വെള്ളപ്പൊക്കവും പ്രളയവും എല്ലാം സംഭവിക്കുന്നു; മഴ മാറിയാൽ ജലക്ഷാമവും. കേരളത്തിലെ മണ്ണിലും ഭൂപ്രകൃതിയിലും ഉണ്ടാകുന്ന മാറ്റം ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് സൂക്ഷ്മ കാലാവസ്ഥയുടെ ഗതിയെ തന്നെയാണ്. ഭൂവിനിയോഗത്തിലെയും ഭൂപ്രകൃതിയുടെയും മാറ്റത്തിലൂടെ മഴയുടെ സ്ഥലകാല ലഭ്യതയിലും വലിയ വ്യത്യാസമാണ് ഉണ്ടാകുന്നത്.

വേണം പുതിയ രീതികൾ, പരിഹാരമാർഗങ്ങളും

ഒരു ഹെക്ടർ വനം 32,000 ചതുരസ്ര കിലോമീറ്റർ പ്രദേശത്തെ മഴയെയും 10 സെന്റ് വയൽ 160000 ലീറ്റർ മഴവെള്ളത്തെയും ഉൾക്കൊള്ളുന്നതാണ്. കാടും മഴയുടെ ലഭ്യതയുമായി വലിയ ബന്ധമാണുള്ളത്. സ്വാഭാവിക വന, വാസവ്യവസ്ഥയിൽ ഉണ്ടായ മാറ്റം കേരളത്തിലെ മഴയുടെ രീതികളെ സ്വാധീനിക്കുന്നുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന മഴമാറ്റം മണ്ണിന്റെ ജല ആഗിരണ ശേഷിയിലും വ്യത്യാസമുണ്ടാക്കുന്നതാണ്. ചെറിയ കാലയളവിൽ കുറഞ്ഞ പ്രദേശത്ത് വലിയ മഴ പെയ്താൽ മണ്ണിന്റെ ജല ആഗിരണ ശേഷി ധാരാളമായി നഷ്ടപ്പെടുവാൻ സാധ്യതയുണ്ട്. അങ്ങനെയായാൽ പിന്നെ വരുന്ന മഴവെള്ളം കരുതി വയ്ക്കുവാൻ മണ്ണിനു കഴിയില്ല. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ചിറാപുഞ്ചിയിലും മൗസിന്റാമിലും ഇത്തരം പ്രശ്നങ്ങൾ ഉള്ളതിനാൽ മഴ കഴിഞ്ഞാൽ ജലക്ഷാമം എന്നതാണ് സ്ഥിതി.

സമഗ്രവും ശാസ്ത്രീയവുമായ മഴവെള്ള സംഭരണ മാർഗങ്ങൾ, കൃത്രിമഭൂജല പരിപോഷണ രീതികൾ, മണ്ണ്– ജല– ജൈവ സംരക്ഷണ പരിപാടികൾ എന്നിവയിലൂടെ മാത്രമേ വെള്ളപ്പൊക്കവും വരൾച്ചയും മാറ്റാൻ കഴിയുകയുള്ളൂ. നദീതടങ്ങളും തോടുകളുടെയും നീരൊഴുക്കുകളുടെയും പ്രളയ തടങ്ങളും (Floodplains) ജലത്തിന്റെ സുഗമമായ കയറ്റിറക്കങ്ങൾക്കായി മാറ്റിയിടേണ്ടത് പ്രധാനമാണ്. നീരൊഴുക്കുകളിൽ ഒരു സാഹചര്യത്തിലും മാലിന്യങ്ങൾ നിക്ഷേപിക്കരുത്. അതിലൂടെ നീരൊഴുക്ക് തടസ്സപ്പെട്ട് വെള്ളക്കെട്ടും വെള്ളപ്പൊക്കവും ഉണ്ടാകുവാൻ സാധ്യത ഏറെയാണ്.

മാറുന്ന കാലാവസ്ഥയും മഴ രീതികളെയും നാം മനസ്സിലാക്കിയേ തീരൂ. പെയ്തൊഴിയുന്ന മഴവെള്ളം കരുതിവയ്ക്കേണ്ടത് വേനലുകളിലെ വറുതിയെ വരുതിയിലാക്കാൻ ആവശ്യമാണ്. മഴയുടെ വരവും നിൽപ്പും പോക്കും എല്ലാം മനസ്സിലാക്കുന്ന പുതിയൊരു മഴ സാക്ഷരത കാലത്തിന്റെ ആവശ്യമായി മാറിക്കഴിഞ്ഞു.

English Summary:

Unveiling the Mysterious Journey of Rain: Discover its Surprising Path from the Skies to the Ground

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com