ADVERTISEMENT

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ചൈനയിലെ ഗാൻസു പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. കണക്കുകൾ പ്രകാരം ഈ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ഏതാണ്ട് 150 ൽ മുകളിൽ എത്തിയിട്ടുണ്ട്. കൂടാതെ ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും, കെട്ടിടങ്ങൾക്ക് തകരാറ് സംഭവിക്കുകയും, ഗാൻസു, ക്യുൻഹായ് പ്രവിശ്യകളിലെ വാർത്താ വിനിമയ സംവിധാനങ്ങൾ ഏതാണ്ട് പൂർണമായി തകരുകയും ചെയ്തു.

ചൈനയുടെ മധ്യഭാഗത്തായി മംഗോളിയൻ അതിർത്തിയോടെ ചേർന്നാണ് ഗാൻസു പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയുമായി നേരിട്ടുള്ള ബന്ധം ഈ പ്രവിശ്യയ്ക്കില്ല. എന്നാൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പല തവണയാണ് ഹിമാലയവും അതിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലുമായി ഭൂചലനം റിപ്പോർട്ട് ചെയ്തത്. ഏറ്റവും ഒടുവിലുണ്ടായ ഭൂചലനം പാകിസ്ഥാനിലെ പെഷവാർ മുതൽ ഇന്ത്യയിൽ ശ്രീനഗറിൽ വരെ അനുഭവപ്പെട്ടിരുന്നു. ഡൽഹിയിൽ മാത്രം ഒരു മാസത്തിനിടെ ഉണ്ടായത് നാല് ഭൂചലനങ്ങളാണ്.

ഭൂകമ്പത്തെത്തുടർന്ന് ഫ്ലാറ്റുകളുടെ പുറത്തിറങ്ങിനിൽക്കുന്നവർ. ബിജെപി നേതാവ് ഖുശ്ബു സുന്ദർ ട്വീറ്റ് ചെയ്ത ചിത്രം.
ഭൂകമ്പത്തെത്തുടർന്ന് ഫ്ലാറ്റുകളുടെ പുറത്തിറങ്ങിനിൽക്കുന്നവർ. ബിജെപി നേതാവ് ഖുശ്ബു സുന്ദർ ട്വീറ്റ് ചെയ്ത ചിത്രം.

ഹിമാലയം, ഹിന്ദുക്കുഷ്, കാരക്കോറം മലനിരകളും ഇവയോട് ചേർന്നുള്ള പ്രദേശങ്ങളിലെ ഭൂചലനവും പുതിയ കാര്യമല്ല. ലോകത്തിലെ തന്നെ ഏറ്റവും ഭൂചലന സാദ്ധ്യതയുള്ള പ്രദേശങ്ങളാണ് ഇവയെല്ലാം തന്നെ. പ്രത്യേകിച്ചും ഇപ്പോഴും യൂറേഷ്യയിലേക്കുള്ള ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിന്റെ ലയനം പൂർത്തിയാകാതെ ഇപ്പോഴും ഇരു പ്ലേറ്റുകളും തമ്മിലുള്ള കൂട്ടിമുട്ടൽ തുടരുന്ന സാഹചര്യത്തിൽ. ഇതിന്റെ ഫലമായാണ് ഹിമാലയം ഇപ്പോഴും ഉറപ്പില്ലാത്ത ഭൂവിഭാഗമായി തുടരുന്നതും ഉയരം വർധിച്ച് വരുന്നതും.

ഈ രണ്ട് ഭൗമപാളികൾ അഥവാ പ്ലേറ്റുകൾ തമ്മിലുള്ള ഉരസലാണ് ഹിമാലയൻ മേഖലയിലും സമീപപ്രദേശങ്ങളിലും ഉള്ള വലിയൊരു ശതമാനം ഭൂചലനത്തിനും കാരണം. അതായത് വടക്കേ ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, വടക്ക് കിഴക്കൻ ഇന്ത്യ, ടിബറ്റ്, മധ്യചൈന, അഫ്ഗാനിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിലെ ഭൂചലനത്തിൽ ഈ രണ്ട് ഭൗമപാളികളുടെ ഉരസലിന് നേരിട്ടുള്ള പങ്ക് തന്നെയുണ്ട്.

road-to-himalaya
ഹിമാലയം. ചിത്രം ∙ മനോരമ

ഇന്ത്യയെ ഭയപ്പെടുത്തുന്ന കണക്കുകൾ

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് തന്നെ ഇന്ത്യയിലെ ഏതാണ്ട് 59 ശതമാനം കരമേഖലയും ഭൂചലന സാധ്യതയുള്ളവയാണ്. വ്യത്യസ്ത അളവിലാണ് ഈ മേഖലകളിലെ ഭൂകമ്പസാധ്യതയെന്ന് മാത്രം. നാല് സോണുകളെയാണ് ഭൂകമ്പസാധ്യതയുള്ള മേഖലകളെ തിരിച്ചിട്ടുള്ളത്. സോൺ രണ്ട് ആണ് ഭൂകമ്പസാധ്യത ഏറ്റവും കുറഞ്ഞത്. മധ്യ ഇന്ത്യയാണ് ഇതനുസരിച്ച് ഏറ്റവും കുറവ് ഭൂകമ്പ ഭീഷണി ഉള്ള പ്രദേശം. തമിഴ്നാട്, ആന്ധ്ര, ഒഡീഷ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടെ ഭാഗങ്ങളാണ് സോൺ രണ്ടിൽ ഉൾപ്പെടുന്നത്.

പ്രതീകാത്മക ചിത്രം  (Photo - Istockphoto / Petrovich9)
പ്രതീകാത്മക ചിത്രം (Photo - Istockphoto / Petrovich9)

ഏറ്റവുമധികം അപകടസാധ്യത സോൺ അഞ്ചിലാണ്. ജമ്മു, കശ്മീർ, ഡൽഹി ഉൾപ്പെടുന്ന ഹരിയാന മേഖല, വടക്ക് കിഴക്ക് ഇന്ത്യ, ഉത്തരാഖണ്ഡ് തുടങ്ങിയ മേഖലകളാണ് ഇന്ത്യയിൽ ഏറ്റവുമധികം ഭൂകമ്പസാധ്യത ഉള്ള സോൺ അഞ്ചിൽ ഉള്ളത്. ഹിമാലയം അടങ്ങുന്ന മേഖല പൂർണ്ണമായി ഇതിന് തൊട്ട് താഴെയുള്ള സോൺ നാലിലാണ്. കേരളം ഉൾപ്പെടെയുള്ള ഇന്ത്യയുടെ തീരമേഖലയാകെ സോൺ മൂന്നിലാണ് ഉൾപ്പെടുന്നത്.

ഐക്യരാഷ്ട്രസഭയുടേയും ലോകബാങ്കിന്റെയും മുന്നറിയിപ്പ്

കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതോടെ വലിയ തോതിലുള്ള പ്രകൃതി ദുരന്തങ്ങൾക്ക് ഇന്ത്യയും വേദിയാകാം എന്നാണ് ഐക്യരാഷ്ട്രസഭയും ലോകബാങ്കും എല്ലാം മുന്നറിയിപ്പ് നൽകുന്നത്. പ്രത്യേകിച്ചും നഗരങ്ങളിലെ ഉയരുന്ന അംബരചുംബികളായ കെട്ടിടങ്ങളും സാന്ദ്രതയും, ഹിമാലയൻ മേഖലയിലെയും മറ്റും വർധിക്കുന്ന അണക്കെട്ടുകളുടെ എണ്ണവും എല്ലാം വലിയ ഭൂകമ്പസാധ്യതകൾക്ക് വഴിതുറക്കുന്നുണ്ട്. ഇതിനൊപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ കൂടി ചേരുമ്പോൾ ഇന്ത്യയിലെ പല നഗരങ്ങളിലും വൻനാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു.

Kanyakumari: Flood hit area of Suchindrum in Kanyakumari district, Monday, Dec. 18, 2023. (PTI Photo) (PTI12_18_2023_000326A)
Kanyakumari: Flood hit area of Suchindrum in Kanyakumari district, Monday, Dec. 18, 2023. (PTI Photo) (PTI12_18_2023_000326A)

ഭൂചലന സാധ്യത മാത്രമല്ല ചുഴലിക്കാറ്റും പേമാരിയും പോലുള്ള പ്രകൃതി ദുരന്തങ്ങളും വിവിധ ഇന്ത്യൻ നഗരങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും ഈ മുന്നറിയിപ്പിലുണ്ട്. ബാംഗ്ലൂർ, ചെന്നൈ, മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളാണ് പ്രകൃതി ദുരന്തങ്ങളിൽ വലിയ ആഘാത സാധ്യതയുള്ളതായി കണക്കാക്കുന്നത്. ഈ നഗരങ്ങളിലെ അശാസ്ത്രീയ നിർമ്മാണം മുതൽ മലിനജലം പുറത്തേക്ക് ഒഴുകാനുള്ള സൗകര്യങ്ങളുടെ അഭാവം വരെ പ്രതിസന്ധികൾക്ക് കാരണമാകും. പ്രത്യേകിച്ചും കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നത് 2050 അടുക്കുന്നതോടെ.

മുൻകരുതലുകൾ

ഓരോ തവണ ഭൂചലനങ്ങൾ ഉണ്ടാകുമ്പോഴും കൃത്യമായ നിർദ്ദേശങ്ങൾ നൽകി ദേശീയ ദുരന്ത നിവാരണ അതോറിറ്റി രംഗത്ത് വരാറുണ്ട്. എന്നാൽ ഇത് കൊണ്ട് മാത്രം ഭൂചലനവും, കൊടുങ്കാറ്റും പോലുള്ള പ്രകൃതി ദുരന്തങ്ങളെ പൂർണ്ണമായി നേരിടാൻ കഴിയില്ല. റിക്ടർ സ്കെയിൽ വലിയ അളവുകളിലുള്ള ഭൂചലനം ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും ആ സമയത്ത് വേണ്ടിവരുന്ന സന്നാഹങ്ങളെക്കുറിച്ചും ഇപ്പോഴും വ്യക്തമായ ധാരണ അതാത് പ്രദേശങ്ങലിൽ ഉള്ള അധികൃതകർക്ക് ഇല്ല എന്നതാണ് സത്യം. ഇതേ അജ്ഞത തന്നെയാണ് ജനങ്ങൾക്കും ഈ കാര്യങ്ങളിൽ ഉള്ളത്.

കനത്ത മഴയിൽ വെള്ളം നിറഞ്ഞ റോഡിലൂടെ നടന്നുപോകുന്ന ആളുകൾ. (PTI Photo)
കനത്ത മഴയിൽ വെള്ളം നിറഞ്ഞ റോഡിലൂടെ നടന്നുപോകുന്ന ആളുകൾ. (PTI Photo)

വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാൻ ആദ്യമായി വേണ്ട കൃത്യമായ നഗരാസൂത്രണമാണെന്ന് വിദഗ്ധർ പറയുന്നു. കെട്ടിനിട നിർമ്മാണത്തിൽ തുടങ്ങി, റോഡ് മുതൽ ഓട വരെയുള്ള നിർമിതികളിൽ കൃത്യമായ ആസൂത്രണം ആവശ്യമാണ്. ഭൂചനത്തെ പ്രതിരോധിക്കുന്നതിനൊപ്പം വെള്ളക്കെട്ട് തടയുക. കൊടുങ്കാറ്റിനെ അതിജീവിക്കുക, വേഗത്തിലുള്ള രക്ഷാപ്രവർത്തനം സാധ്യമാക്കുക തുടങ്ങിയ പല ഘടകങ്ങളും കൂടി ആസൂത്രിതമായ നഗരനിർമാണത്തെ ആശ്രയിച്ചിരിക്കുന്ന ഘടകങ്ങളാണ്

English Summary:

Catastrophe in China: Gansu Earthquake Toll Rises, Ripples Through Himalayan Regions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com