ADVERTISEMENT

മനുഷ്യന്റെ ദീർഘവീക്ഷണമില്ലാത്ത പ്രവർത്തനങ്ങളും കാലാവസ്ഥാ വ്യതിയാനവും ഒത്തുചേരുമ്പോൾ പ്രകൃതിക്ക് ഏൽക്കുന്ന മുറിവുകൾ ചെറുതൊന്നുമല്ല. പഴയ യുഎസ്എസ്ആറിലെ അരാൽ കടലിന്റെ (Aral Sea) നാശമുൾപ്പെടെ നിരവധി ഉദാഹരണങ്ങൾ മേൽപറഞ്ഞതിന്റെ സാധൂകരണത്തിനുണ്ട്. യുഎസ്എസ്ആറിലെ ഏറ്റവും വലിയ ഉൾനാടൻ ജലാശയമായിരുന്നു അരാൽ കടൽ. ലോകത്തിലെതന്നെ ഏറ്റവും വലിയ നാലാമത്തെ ജലാശയമായിരുന്നു ഇത്. ശ്രീലങ്കയുടെ അത്ര വിസ്തൃതിയുണ്ടായിരുന്ന ഈ ജലാശയം മത്സ്യസമ്പന്നമായിരുന്നു. 

അരാൽ കടലിലെ വിപുലമായ ജലസമ്പത്ത് ഉസ്ബക്കിസ്ഥാനിലെയും തുർക്ക്മെനിസ്ഥാനിലെയും പരുത്തിക്കൃഷിക്കുപയോഗിച്ച് കാർഷികോൽപാദനം വർധിപ്പിക്കാൻ ജോസഫ് സ്റ്റാലിന്റെ ഭരണകാലത്ത് യുഎസ്എസ്ആർ തീരുമാനമെടുത്തതോടെ അരാൽ കടലിന്റെ കഷ്ടകാലം ആരംഭിച്ചു. കടലിലെ ജലം കനാൽ മാർഗങ്ങളിലൂടെ കൃഷിയിടങ്ങളിൽ എത്തിയതോടെ പ്രകൃതിയിൽ അതിന്റെ പ്രതികൂലമാറ്റങ്ങളും കണ്ടുതുടങ്ങി. ജലസേചനം ആരംഭിച്ചതോടെ അരാലിലെ വിപുലമായ മത്സ്യസമ്പത്ത് പൂർണമായും നശിച്ചു. അതോടെ പതിനായിരക്കണക്കിന് ആൾക്കാരുടെ പ്രത്യക്ഷവും പരോക്ഷവുമായ വരുമാനവും നിലച്ചു. അരാലിനെ ആശ്രയിച്ചു ജീവിച്ചിരുന്ന ഗ്രാമീണ ജനത പട്ടിണിയിലേക്ക് വഴുതിവീഴാൻ പിന്നെ അധികനാൾ വേണ്ടിവന്നില്ല.

അരാൽ കടൽ. 2016 ലും 2024ലും എടുത്ത ചിത്രങ്ങൾ (Photo: X @JrnyThroughTime)
അരാൽ കടൽ. 1988 ലും 2014ലും എടുത്ത ചിത്രങ്ങൾ (Photo: X @JrnyThroughTime)

ജലസേചനം ആരംഭിച്ച് പതിറ്റാണ്ടു തികയും മുൻപേ ജലസമ്പത്തിന്റെ 83 ശതമാനത്തോളം അരാൽ കടലിന് നഷ്ടപ്പെട്ടു, മൊത്തം വിസ്തൃതിയുടെ 58 ശതമാനത്തോളം കുറയുകയും ചെയ്തു. ഭൂമിയിൽ സ്വാഭാവികമായും രൂപംകൊണ്ട ആ ജലാശയം വറ്റിയതോടെ ആ പ്രദേശത്തിന്റെ കാലാവസ്ഥയിൽ പ്രകടമായ വ്യതിയാനം വന്നു. പതിവില്ലാത്ത പകർച്ചവ്യാധികളും വ്യാപകമായി. പകർച്ച വ്യാധികളും മരണങ്ങളും തുടർക്കഥയായതോടെ നിരവധി പേർ ഈ പ്രദേശം ഉപേക്ഷിച്ചു പോകുവാൻ നിർബന്ധിതരായി. ഉപജീവനം നിലച്ചതും ജനങ്ങളുടെ കൂട്ടപ്പലായനത്തിന് കാരണമായി. അരാൽ കടലിലെ ജലത്തിന്റെ അളവ് കുറഞ്ഞതോടെ, ആ ജലമുപയോഗിച്ചു നടത്തിയ വ്യാപകമായ കൃഷിയും പ്രതിസന്ധിയിലായി. കടലിൽ ജലം കുറഞ്ഞതോടെ സമുദ്രത്തിന്റെ ബാഷ്പീകരണ തോത് കുറഞ്ഞു. ആ പ്രദേശത്ത് ആയിരക്കണക്കിന് വർഷങ്ങളായി നിലനിന്നിരുന്ന ആവാസവ്യവസ്ഥ പൂർണമായും നശിച്ചു. വ്യക്തമായ ദിശാബോധമില്ലാതെ മനുഷ്യൻ ഭൂമിയിലെ ജലത്തിനെ അമിതമായി ചൂഷണം ചെയ്തപ്പോൾ ലോകത്തിന് നഷ്ടമായത് വലിയൊരു ജലാശയവും ആ ജലാശയവുമായി പൊരുത്തപ്പെട്ടു ജീവിച്ചിരുന്ന മനുഷ്യരുടെ ജീവിതങ്ങളുമാണ്. ലോകത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലൊന്നായാണ് അരാൽ കടലിന്റെ നാശത്തെ ലോകം വിലയിരുത്തുന്നത്. 

Read Also: കള്ളന്മാരെ പേടിച്ച് ഇഷ്ട ഭക്ഷണത്തിൽ മൂത്രമൊഴിച്ചു വയ്ക്കുന്ന കുറുനരികൾ: നിലനിർത്തുന്നത് മരുഭൂമിയിലെ ആവാസവ്യവസ്ഥ

ലോകത്തിലെ ആറാമത്തെ വലിയ ജലാശയമാണ് ആഫ്രിക്കയിലെ ചാഡ് തടാകം (Lake Chad). നൈജീരിയ, നൈജർ, ചാഡ്, കാമറൂൺ എന്നീ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ തടാകത്തിന്റെ വിസ്തൃതി 2200 ചതുരശ്ര കിലോമീറ്റർ ആയിരുന്നു. മേൽപറഞ്ഞ രാജ്യങ്ങളിലെ മൂന്ന് കോടിയിലേറെ ജനങ്ങളുടെ ജല ആവശ്യങ്ങൾ നിറവേറ്റിയിരുന്നത് ചാഡ് തടാകമാണ്. ആയിരക്കണക്കിന് ജനങ്ങളുടെ ഉപജീവന മാർഗ്ഗവും ഈ തടാകമായിരുന്നു. എന്നാൽ ഈ തടാകത്തിന്റെ പത്തിലൊന്ന് മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. അനിയന്ത്രിതമായ ജലചൂഷണവും കാലാവസ്ഥാ വ്യതിയാനവും തടാകത്തിലെ ജലശോഷണത്തിന് കാരണമാകുകയായിരുന്നു.

അരാൽ കടൽ. 2016 ലും 2024ലും എടുത്ത ചിത്രങ്ങൾ (Photo: X @CopernicusEU)
അരാൽ കടൽ. 2016 ലും 2024ലും എടുത്ത ചിത്രങ്ങൾ (Photo: X @CopernicusEU)

അർധഊഷരമായ സാഹെൽ മേഖലയിൽ സ്ഥിതിചെയ്യുന്ന ചാഡ് തടാകത്തിലെ ജലസ്രോതസ്സ് ചാരി നദി (Chari River) ഉൾപ്പെടെയുള്ള നദികളിൽ നിന്നുമുള്ള നീരൊഴുക്കായിരുന്നു. 1970 കളിൽ സാഹെൽ മേഖലയിലുണ്ടായ കാലാവസ്ഥാവ്യതിയാനം ചാഡ് മേഖലകളിൽ കടുത്ത വരൾച്ച സൃഷ്ടിച്ചു. അത് ഒരു പതിറ്റാണ്ടോളം ഏറിയും കുറഞ്ഞും നിലനിന്നതോടെ ചാഡ് തടാകത്തിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. 1976 ആയതോടെ, ഗ്രേറ്റ് ബാരിയർ എന്ന് നാമകരണം ചെയ്യപ്പെട്ട ഒരു പ്രകൃതി നിർമിത ബണ്ട് രൂപം കൊള്ളുകയും അത് തെക്ക്, വടക്ക് എന്നിങ്ങനെ രണ്ട് ഭാഗങ്ങളാക്കി ചാഡ് തടാകത്തെ മാറ്റുകയുമായിരുന്നു. ആ ബണ്ട് രൂപം കൊണ്ട ശേഷം ഒരിക്കലും ബണ്ടിന്റെ മുകളിലൂടെ ജലം കവിഞ്ഞൊഴുകിയില്ല എന്നു മാത്രമല്ല ജലാശയം വീണ്ടും കൂടുതൽ ശോഷിക്കുകയും ചെയ്തു. 

നിരന്തരമായ കാലാവസ്ഥാ വ്യതിയാനവും അനിയന്ത്രിത ജലചൂഷണവും ചേർന്ന് ചാഡ് തടാകത്തെ നശിപ്പിച്ചപ്പോൾ കാർഷിക മേഖല പൂർണമായും തകർന്നു. ജലദൗർലഭ്യവും ഭക്ഷണ ദൗർലഭ്യവും ഒത്തുചേർന്നപ്പോൾ നദീതട മേഖലകളിൽ ആഭ്യന്തരകലാപങ്ങൾ നടമാടി. ഭക്ഷണത്തിനും ജലത്തിനും വേണ്ടി ജനം പരസ്പരം പോരടിച്ചു. ദാരിദ്ര്യം സഹിക്കവയ്യാതെ പലരും മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. വറ്റിവരണ്ട തടാകത്തിലെ പല പ്രദേശങ്ങളും ഇന്ന് നൈജീരിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബോകോ ഹറം (Boko Haram) തീവ്രവാദികളുടെ നിയന്ത്രണത്തിലുമാണ്. പല രാജ്യങ്ങളിലെയും ആഭ്യന്തര കലാപങ്ങളുടെ പരോക്ഷ കാരണം ജല, ഭക്ഷണ ദൗർലഭ്യമാണെന്നതിന്റെ ഉദാഹരണമായ ചാഡ് തടാകം ഇന്നു വിശാലമായ ഒരു മരുഭൂമിയാണ്.

ചാഡ് തടാകം 1973ലും 2017ലും (Photo: x/@Mvnaaa___)
ചാഡ് തടാകം 1973ലും 2017ലും (Photo: x/@Mvnaaa___)

ചാഡ് തടാകത്തിനെ പുനഃസൃഷ്ടിക്കുവാൻ കഴിയുമോ എന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനായി യുനെസ്കോയുടെ നേതൃത്വത്തിൽ 2018-ൽ നൈജീരിയയുടെ തലസ്ഥാനമായ അബുജയിൽ (Abuja) ആലോചനയോഗം ചേർന്നിരുന്നു. 2400 കിലോമീറ്റർ അകലെയുള്ള കോംഗോ നദിയിൽനിന്നു വെള്ളം തിരിച്ചുവിട്ട് ചാഡ് തടാകത്തിലെത്തിക്കുക എന്നതാണ് പദ്ധതി. കോംഗോനദിയിൽനിന്ന് അറ്റ്ലാന്റിക് സമുദ്രത്തിൽ ഒഴുകിയെത്തുന്ന ജലത്തിന്റെ 8 ശതമാനം മാത്രം മതി ചാഡ് തടാകത്തെ പുനരുദ്ധരിക്കാനെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അത് സംഭവിക്കുകയാണെങ്കിൽ ചാഡ് തടാകത്തിന് ഒരു പുനർജ്ജന്മം തന്നെയായിരിക്കും.

Read Also: ഭാവിലോകത്തിന്റെ പ്രധാന മാംസാഹാരം! പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് ഗവേഷകർ

2100 ഓടെ ഭൂമിയിലെ അന്തരീക്ഷത്തിലെ താപനില ഒരു ഡിഗ്രി മുതൽ 3.5 ഡിഗ്രി വരെ കൂടുവാൻ സാധ്യതയുള്ളതായി ഐക്യരാഷ്ട്ര സംഘടനയുടെ പഠനങ്ങൾ പറയുന്നു. ഈ താപവർധന ധ്രുവങ്ങളിലെ മഞ്ഞുരുകുവാൻ കാരണമാകും. ഈ മഞ്ഞുരുകൽ കാരണം സമുദ്രജലം ക്രമാതീതമായി ഉയരും. മാലദ്വീപ് പോലുള്ള ദ്വീപ് രാഷ്ട്രങ്ങളുടെ നിലനിൽപ്പിനുതന്നെ ഈ സമുദ്രജല വർധന ഭീഷണിയാകും. ബംഗ്ലദേശിന്റെ മൂന്നിലൊന്ന് ഭാഗവും പ്രളയം ബാധിക്കും. മുംബൈ, ന്യൂയോർക്ക് തുടങ്ങിയ വൻ നഗരങ്ങളുടെ തീരദേശങ്ങളും കടലെടുക്കും. വൻ വരൾച്ചയെ തുടർന്ന് സഹാറ മരുഭൂമിയുടെ വിസ്തൃതി വർധിക്കും തുടങ്ങിയ സൂചനകളാണ് യുഎൻ പഠനറിപ്പോർട്ട് നൽകുന്നത്. നേച്ചർ ക്ലൈമറ്റ് ചേഞ്ചിന്റെ (Nature Climate Change) പഠനത്തിൽ ബാങ്കോക്ക്, മനില, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ വലിയ നഗരങ്ങളെല്ലാം സമുദ്ര നിരപ്പ് വർധനവിന്റെ ഭീഷണിയിലാണെന്നാണ് പറയുന്നത്. ആഗോളതാപനം നിയന്ത്രിച്ചില്ലെങ്കിൽ പല നഗരങ്ങളുടെയും നല്ലൊരു ഭാഗം കടലെടുക്കുമെന്നും പഠനം വ്യക്തമാക്കുന്നു. 1971 മുതൽ 2006 വരെയുള്ള കാലയളവിൽ പ്രതിവർഷം 1.9 മില്ലി മീറ്റർ എന്ന നിലയിൽ സമുദ്രജലം ഉയർന്നു കഴിഞ്ഞു. അന്റാർട്ടിക്ക ഉൾപ്പെടെയുള്ള ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകലാണ് ഈ സമുദ്രജല വർധനവിന്റെ കാരണം. 2006 മുതൽ 2018 വരെയുള്ള കാലയളവിൽ പ്രതിവർഷം 3.7 മില്ലിമീറ്റർ എന്ന തോതിലാണ് സമുദ്രനിരപ്പുയർന്നത്. ഇത് ഭാവിയിൽ വരാൻ പോകുന്ന ഭീഷണിയുടെ സൂചനയായാണ് പഠനം വിലയിരുത്തുന്നത്.

Image Credit: i am adventure /Shutterstock
Image Credit: i am adventure /Shutterstock

ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസ് കൂടി  വർധിക്കുകയാണെങ്കിൽ വരുന്ന നൂറ്റാണ്ടിൽ നൂറുകോടി മനുഷ്യർ മരണമടയുമെന്ന് എനർജീസ് ജേണലിൽ (Energies Journal) പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നു. എണ്ണ-വാതക വ്യവസായങ്ങളാണ് ആഗോള താപനത്തിന്റെ പ്രധാന കാരണമായ കാർബൺ ഉൽപാദനത്തിന്റെ 40 ശതമാനം പങ്കും വഹിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 1000 തവണ 1000 ടൺ ഫോസിൽ കാർബൺ കത്തിച്ചാൽ ഭാവിയിൽ ഓരോ തവണയും ഒരു അകാല മരണം സംഭവിക്കും. '1000 ടൺ നിയമം' എന്നറിയപ്പെടുന്ന ഈ നിയമപ്രകാരം അടുത്ത നൂറ്റാണ്ടിൽ ഫോസിൽ കാർബൺ കത്തിക്കുന്നതു കാരണം 100 കോടി ജനങ്ങളാകും അകാല മരണത്തിന് കീഴടങ്ങുക.

ആഗോളതാപനത്തിന്റെ ഫലമായി സമുദ്രജലത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതായി കണ്ടെത്തിയത് അമേരിക്കയിലെ നാഷനൽ സെന്റർ ഫോർ അറ്റമോസ്ഫെറിക് റിസർച്ച്  (National Center for Atmospheric Research) ഗവേഷകരാണ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കൻ മേഖല, പസഫിക് സമുദ്രത്തിന്റെ കിഴക്കൻ മേഖല, അറ്റ്ലാന്റിക് സമുദ്രം എന്നിവിടങ്ങളിലാണ് ഓക്സിജന്റെ കുറവ് കാണുന്നതെങ്കിലും ഭാവിയിൽ മറ്റു സമുദ്രമേഖലകളെയും ബാധിക്കാമെന്നും ഗവേഷകർ പറയുന്നു. ഓക്സിജന്റെ ഈ കുറവ് മൽസ്യങ്ങളുടെയും സമുദ്രത്തിലെ മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും ഇവർ മുന്നറിയിപ്പു നൽകുന്നു.

ആഗോളതാപനില രേഖപ്പെടുത്തുവാൻ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയ വർഷമായിരുന്നു 2023. ഫോസിൽ അധിഷ്ഠിത ഇന്ധനങ്ങൾ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയതിന് മുൻപുള്ള കാലവുമായി താരതമ്യം ചെയ്യുമ്പോൾ 2023-ൽ ആഗോളതാപനില 1.48 ഡിഗ്രി കൂടിയതായാണ് കണ്ടെത്തിയത്. വർധിച്ച ഈ താപനില ഭൂമിയുടെ പലഭാഗങ്ങളിലും  കാട്ടുതീ, ചുഴലിക്കാറ്റ്, പ്രളയം തുടങ്ങിയവയ്ക്ക് കാരണമായി. താപനില ഉയരുന്നതിനനുസരിച്ച് അന്റാർട്ടിക്കയിലെ മഞ്ഞും കൂടുതലായി ഉരുകുന്നു. ആഗോളതാപനില 1.5 ഡിഗ്രി ചുരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015-ൽ പാരിസ് ഉടമ്പടി നിലവിൽ വന്നതെങ്കിലും ലക്ഷ്യം കാണില്ലെന്ന്  പല വിദഗ്ധരും മുന്നറിയിപ്പു നൽകിയതാണ്. പാരിസ് ഉടമ്പടി പൂർണമായും പ്രായോഗികമായി ലോകരാജ്യങ്ങൾ നടപ്പിലാക്കിയിരുന്നുവെങ്കിൽ ഉടമ്പടി നിലവിൽ വന്നതിനുശേഷം അങ്ങനെയൊരു താപ വർധനവ് സംഭവിക്കില്ലായിരുന്നുവെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 

Melting iceberg in Antarctic Peninsula. Photo Credits: spatuletail/ Shutterstock.com
Melting iceberg in Antarctic Peninsula. Photo Credits: spatuletail/ Shutterstock.com

ലോക ജനതയുടെ 96 ശതമാനം പേരെയും ആഗോളതാപനം പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ചുകഴിഞ്ഞു. ഏകദേശം 700 കോടി ജനങ്ങളെയാണ് ആഗോളതാപനം പ്രതികൂലമായി ബാധിച്ചത്. 1021 നഗരങ്ങളിൽ നടത്തിയ പഠനങ്ങളിൽ സമോ, പലാവു, മെക്സിക്കോ ലാഗോസ്, സിംഗപ്പൂർ എന്നിവിടങ്ങളിലായിരുന്നു ഏറ്റവും കൂടുതൽ താപ വർധനവ് രേഖപ്പെടുത്തിയത്. ക്ലൈമറ്റ് സെൻട്രൽ (Climate Central Researches Report) നടത്തിയ വിശദമായ പഠനത്തിലാണ് ഈ താപ വർധനവ് വിലയിരുത്തിയത്. സമുദ്രനിരപ്പ് ഇങ്ങനെ ഉയർന്നാൽ ദ്വീപ് രാഷ്ട്രങ്ങൾ വലിയ പ്രതിസന്ധികളെ അതിവേഗം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ഇവർ നൽകുന്നു.

ഇപ്പോൾ കാണുന്ന പകർച്ചവ്യാധികളിൽ പലതും ആഗോളതാപനത്തിന്റെ ഫലമായി ലോകവ്യാപകമായി കൂടുതൽ ശക്തിപ്രാപിക്കുകയാണെന്ന് നേച്ചർ ക്ലൈമറ്റ് ചേഞ്ച് (Nature Climate Change) നടത്തിയ പഠനത്തിൽ പറയുന്നു. 2022 ലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ലോകവ്യാപകമായുള്ള 286 പകർച്ചവ്യാധി വിഭാഗങ്ങളെ വിശകലനം ചെയ്തപ്പോൾ 222 പകർച്ചവ്യാധികളും പൂർവ്വാധികം ശക്തി പ്രാപിച്ചതായും കാലാവസ്ഥാ വ്യതിയാനമാണിതിന്റെ കാരണമെന്നും കണ്ടെത്തുകയായിരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് വ്യാപനശക്തി ക്ഷയിച്ച് മണ്മറഞ്ഞ മഹാമാരികൾ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് തിരിച്ചുവരുമോ എന്ന ഭയവും പല ശാസ്ത്രസംഘങ്ങളും പ്രകടിപ്പിക്കുന്നു.  

Read Also: രണ്ട് ലക്ഷത്തിന്റെ വസ്ത്രം, കൂളിങ് ഗ്ലാസ്, സ്യൂട്ട്; ഈ നായ ‘റിച്ച്’ ആണ്

ആഗോളതാപനത്തിന്റെ പ്രത്യാഘതങ്ങൾ ഓരോ ഭൂമേഖലകളിലും പല തരത്തിലാവും അനുഭവപ്പെടുക. കടുത്ത പേമാരിയും പ്രളയവും ഭൂമിയുടെ ഒരു ഭാഗത്ത് നടമാടുമ്പോൾ മറുഭാഗത്ത് കടുത്ത വരൾച്ചയുടെ ഭാഗമായി ജീവജാലങ്ങൾ ജലം ലഭിക്കാതെ മരിച്ചു വീഴും. വനസമ്പത്തിൽ നല്ലൊരു പങ്കും മഴകിട്ടാത്തതിനെ തുടർന്നും കാട്ടുതീ കാരണവും നശിക്കും. ലോക കാർഷിക മേഖലയെ കാലാവസ്ഥാവ്യതിയാനം ബാധിക്കുന്നതോടെ ഭക്ഷ്യോത്പാദന മേഖല കടുത്ത പ്രതിസന്ധിയിലാകും. ലോക സമ്പദ്വ്യവസ്ഥയെ ആഗോള താപനം അടിമുടി പിടിച്ചുലയ്ക്കും. ദരിദ്ര രാജ്യങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടും. ശുദ്ധജലക്ഷാമം രൂക്ഷമാകുന്നതോടെ ജലത്തിനായി സംഘർഷങ്ങൾ ഉടലെടുക്കും. ദരിദ്രരാജ്യങ്ങളിലെ ജനങ്ങൾ ശുദ്ധജല ലഭ്യതക്കുറവുമൂലം മരിച്ചുവീഴും. പോഷകാഹാരക്കുറവ് ദരിദ്രരാജ്യങ്ങളിലെ കുട്ടികളെ ബാധിക്കും, കോടിക്കണക്കിന് ജനങ്ങൾ കാലാവസ്ഥാ അഭയാർഥികളായി മാറും. സ്വന്തം രാജ്യത്തിനകത്തേയ്ക്കോ പുറത്തേയ്ക്കോ സുരക്ഷിത ഇടം തേടി ജനസമൂഹങ്ങളും പലായനം ചെയ്യും. ഇത് ആന്തരികവും ബാഹ്യവുമായ സംഘർഷങ്ങൾക്കിടയാക്കും. ആവാസ വ്യവസ്ഥ തകരുന്നത്തോടെ കരയിലെയും കടലിലെയും നല്ലൊരു പങ്ക് ജീവജാലങ്ങളും ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകും. ഇത്തരത്തിലുള്ള പ്രവചിക്കുവാൻ കഴിയുന്നതും പ്രവചനാതീതവുമായ നിരവധി ദുരിതങ്ങളായിരിക്കും ഭാവിയിൽ ആഗോളതാപനം ഭൂമിയിലെ ജീവജാലങ്ങൾക്ക് നൽകുക.

English Summary:

Vanishing Waters: The Environmental Disaster of the Aral Sea and the Dwindling Fate of Lake Chad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com