ADVERTISEMENT

പാലക്കാട് ധോണിയിലെ ജനവാസമേഖലയില്‍ മാസങ്ങളായി ആശങ്ക വിതയ്ക്കുന്ന പി.ടി സെവന്‍ എന്ന് വിളിപ്പേരുള്ള ആനയെ പിടികൂടാനുള്ള വനംവകുപ്പ് നടപടിക്ക് തുടക്കം. ചീഫ് ഫോറസ്റ്റ് വെറ്ററനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ ആനയുടെ സഞ്ചാരപാത പരിശോധിച്ച് നിരീക്ഷണം തുടങ്ങി. മുത്തങ്ങയിലെ ആനപരിപാലന കേന്ദ്രത്തില്‍ പ്രത്യേക കൂട് പണിത ശേഷം ധോണിയിലെ ആക്രമണകാരിയായ ആനയെ മയക്കുവെടിയുതിര്‍ത്ത് പിടികൂടാനാണ് തീരുമാനം.

 

പ്രഭാത സവാരിക്കിറങ്ങിയ ധോണി സ്വദേശി ശിവരാമനെ ആന ചവിട്ടിക്കൊലപ്പെടുത്തിയിരുന്നു. നിരവധി കര്‍ഷകരുടെ ഹെക്ടര്‍ കണക്കിന് കൃഷിനശിപ്പിക്കുന്നതും പതിവാക്കി. രാപകല്‍ വ്യത്യാസമില്ലാതെ ജനവാസമേഖലയില്‍ ഉള്‍പ്പെടെ ഭീതിപടര്‍ത്തുന്നതും തുടര്‍ക്കഥയാണ്. ഈ പശ്ചാത്തലം കണക്കിലെടുത്താണ് പി.ടി സെവനെന്ന് വിളിപ്പേരുള്ള കൊമ്പനെ പിടികൂടാന്‍ വനംവകുപ്പ് തീരുമാനിച്ചത്. ഇതിന്റെ ആദ്യപടിയായാണ് സിസിഎഫിന്റെ നേതൃത്വത്തില്‍ വനപാലകര്‍ കൂടിക്കണ്ട് രൂപരേഖ തയാറാക്കിയത്. ചീഫ് ഫോറസ്റ്റ് വെറ്ററനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ പി.ടി സെവനെ മെരുക്കാനുള്ള തുടര്‍നടപടിയുണ്ടാകും.

 

മുത്തങ്ങ ആനപരിപാലന കേന്ദ്രത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ പ്രത്യേക കൂട് തയാറാക്കും. തുടര്‍ന്ന് മയക്ക് വെടിയുതിര്‍ത്ത് ആനയെ പിടികൂടി വയനാട്ടിലെത്തിച്ച് ചട്ടം പഠിപ്പിച്ച് താപ്പാനയാക്കുന്നതിനാണ് തീരുമാനം. ഇതിന് മുന്നോടിയായി ആനയുടെ സഞ്ചാരപാതയും പതിവായി നാശംവരുത്തുന്ന ഇടങ്ങളും നിരീക്ഷിക്കും. വയനാട്ടിലെ വിദഗ്ധരുള്‍പ്പെടുന്ന വനപാലകസംഘം ധോണി മേഖലയില്‍ ക്യാംപ്് ചെയ്ത് പദ്ധതി ഏകോപിപ്പിക്കും.

 

English Summary: Kerala Forest Department To Tranquilize Killer Elephant ‘PT 7’ in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com