ADVERTISEMENT

പാമ്പുകൾ ലോകത്തെ മിക്ക രാജ്യങ്ങളിലുമുണ്ട്. എന്നാൽ പാമ്പുകൾ അധിവാസമുറപ്പിച്ചിരിക്കുന്ന അവരുടേതുമാത്രമായ ഒരു മേഖല‌? അങ്ങനെയൊന്നുണ്ട്. ഒരു ദ്വീപാണ്. ബ്രസീലിലെ ഇല ഡാ ക്വയ്മഡ ഗ്രാൻഡെ അഥവാ സ്നേക് ഐലൻഡ് എന്നാണ് ഈ ദ്വീപിന്റെ പേര്. ബ്രസീലിലെ പ്രധാന നഗരങ്ങളിലൊന്നായ സാവോ പോളോയിൽ നിന്ന് 120 കിലോമീറ്ററോളം അകലെയാണ് 110 ഏക്കർ വിസ്തീർണമുള്ള ഈ വിചിത്രദ്വീപ്. വംശനാശഭീഷണി നേരിടുന്ന ഗോൾഡൻ ലാൻസ്ഹെഡ് എന്ന അപൂർവയിനത്തിൽപെട്ട ആയിരക്കണക്കിനു പാമ്പുകളാണ് ഇവിടെ താമസിക്കുന്നത്.

 

കൊടിയ വിഷമുള്ള ഇവയ്ക്ക് ഒറ്റക്കടിയിൽ അരമണിക്കൂറിനുള്ളിൽ ഒരു മനുഷ്യനെ കൊല്ലാൻ സാധിക്കും. ഈ ദ്വീപിനെ സംബന്ധിച്ച് പേടിപ്പിക്കുന്ന ഒട്ടേറെ കഥകൾ ബ്രസീലിലെ തദ്ദേശീയർക്കിടയിൽ പ്രചാരത്തിലുണ്ട്. നിധി സംരക്ഷിക്കാനായി കടൽക്കൊള്ളക്കാരാണ് ഈ പാമ്പുകളെ ഇവിടെ കൊണ്ടുവന്നിട്ടതെന്നാണ് ഇതിൽ വളരെ പ്രശസ്തമായ ഒരു കഥ.എന്നാൽ ഇതു വെറുമൊരു കെട്ടുകഥയാണെന്നും യാഥാർഥ്യം ഒട്ടുമില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു.11000 വർഷം മുൻപ് ഭൂമിയിൽ ആദിമ ഹിമയുഗ കാലങ്ങളോടനുബന്ധിച്ച് ജലനിരപ്പുയർന്നതോടെയാണ് ഈ പാമ്പുകൾ ദ്വീപിൽ അകപ്പെട്ടത്. തെക്കേ അമേരിക്കൻ വൻകരയിൽ ജീവിക്കുന്ന മറ്റു പാമ്പുകളെ അപേക്ഷിച്ച് ഇവയിൽ പരിണാമപരമായ മാറ്റങ്ങൾ പ്രകടമായി.

 

ദ്വീപിൽ അകപ്പെട്ട പാമ്പുകൾക്ക് സ്വാഭാവികമായ വേട്ടക്കാരാരുമുണ്ടായിരുന്നില്ല. അതിനാൽ ഇവയുടെ എണ്ണം വലിയ തോതിൽ കൂടി.എന്നാൽ വേട്ടക്കാരില്ലാത്തതു പോലെ സ്വാഭാവികമാ ഇരകളും ഇവയ്ക്ക് ലഭ്യമല്ലായിരുന്നു. ദ്വീപിലേക്കെത്തുന്ന ദേശാടനപ്പക്ഷികളായി ഇവയുടെ ഇരകൾ. പക്ഷികളെ പിടിക്കണമെങ്കിൽ കടിക്കു ശേഷം ഉടനെ തന്നെ അവ വീഴണം എന്ന ആവശ്യമുയർന്നു. അല്ലെങ്കിൽ അവ പറന്നുപോകുകയും ഇര നഷ്ടമാകുകയും ചെയ്യും. ദ്വീപിലെ പാമ്പുകളുടെ പരിണാമദശയിൽ ഈ ആവശ്യം സ്വാധീനം ചെലുത്തി. അങ്ങനെയാണ് വൻകരയിലെ പാമ്പുകളെ അപേക്ഷിച്ച് ആറു മടങ്ങ് വീര്യം കൂടിയ വിഷം ദ്വീപിലെ പാമ്പുകൾക്ക് ലഭിച്ചത്. ഇവയുടെ കടി ഏൽക്കുന്ന സ്ഥലത്തെ മാംസം ഉരുകാറുണ്ടെന്ന് ഗവേഷകർ പറയുന്നു.

 

1909 മുതൽ 1920 വരെയുള്ള കാലയളവിൽ ഇവിടെ ചെറിയ തോതിൽ മനുഷ്യവാസമുണ്ടായിരുന്നു. ദ്വീപിൽ സ്ഥാപിച്ചിരുന്ന ഒരു ലൈറ്റ്ഹൗസിന്റെ നിയന്ത്രണത്തിനായുള്ള ആളുകളായിരുന്നു ഇവർ. എന്നാൽ പിന്നീട് ലൈറ്റ് ഹൗസ് ഓട്ടമാറ്റിക് സംവിധാനങ്ങളിൽ പ്രവർത്തിപ്പിക്കാൻ തുടങ്ങിയതോടെ ആളുകൾ ഇവിടെ നിന്നു വിട്ടകന്നു. നിലവിൽ ഈ ദ്വീപിലേക്കു പൊതുജനങ്ങൾ പോകുന്നത് ബ്രസീലിയൻ സർക്കാർ വിലക്കിയിട്ടുണ്ട്. ബ്രസീൽ നേവിയാണ് ദ്വീപിന്റെ നിയന്ത്രണം. അവരുടെ അനുമതിയുള്ള ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും ഇവിടം സന്ദർശിക്കാൻ കഴിയും. എന്നാൽ ഇങ്ങനെ പോകുമ്പോൾ സംഘത്തിൽ ഒരു ഡോക്ടർ കൂടി വേണമെന്ന് നിഷ്കർഷയുണ്ട്. 

 

English Summary: Let's Explore Ilha da Queimada Grande, The Forbidden "Snake Island"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com