ADVERTISEMENT

ഇന്നോളം കണ്ടു പരിചയിച്ചിട്ടില്ലാത്ത അത്യപൂർവ്വമായ ഒരു കാഴ്ചയ്ക്കാണ് തെലങ്കാനയിലെ വികാരാബാദ് നഗരവാസികൾ കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത്. നഗരത്തെയാകെ മൂടി ശക്തിയോടെ ആലിപ്പഴം പെയ്തിറങ്ങുകയായിരുന്നു. കശ്മീരിനെയോ ശൈത്യകാലം കാഠിന്യത്തിലെത്തുന്ന പാശ്ചാത്യ രാജ്യങ്ങളിലെ നഗരങ്ങളെയോ ഒക്കെ ഓർമിപ്പിക്കുന്ന വിധത്തിൽ വികാരാബാദിലെ തെരുവുകളും കൃഷിയിടങ്ങളും വീട്ടുമുറ്റങ്ങളുമൊക്കെ ആലിപ്പഴത്തിൽ മൂടി കിടക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

വെളുത്ത നിറത്തിൽ കാണുന്ന ഈ റോഡ് സ്വിറ്റ്സർലൻഡിലേതല്ല എന്ന് കുറിച്ചുകൊണ്ടാണ് ഒരാൾ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. മണ്ണു കാണാനാവാത്ത വിധം റോഡിന്റെ വശങ്ങളിലെല്ലാം ആലിപ്പഴം പൊഴിഞ്ഞുകിടക്കുന്നത് ചിത്രത്തിൽ കാണാം. മറ്റുചിലരാവട്ടെ കൂനയായി കൂടികിടക്കുന്ന ആലിപ്പഴത്തിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രം കണ്ട് ആദ്യം കാശ്മീരിൽ നിന്ന് പകർത്തിയതാണെന്ന് കരുതിയെന്നും വികാരാബാദ് ആണെന്ന് തിരിച്ചറിഞ്ഞതോടെ അദ്ഭുതപ്പെട്ടുപോയി എന്നും ഒരാൾ അഭിപ്രായം പങ്കുവച്ചു.

ശക്തമായ മഴയ്ക്കൊപ്പം ആലിപ്പഴം പൊഴിയുന്നതിന്റെ ദൃശ്യങ്ങളാണ് മറ്റുചിലർ പങ്കുവച്ചിരിക്കുന്നത്. അസാധാരണമായ കാഴ്ച കണ്ട് ഏറെ കൗതുകം തോന്നുന്നുണ്ടെങ്കിലും ഈ പ്രതിഭാസം മൂലം ഏറ്റവും അധികം ദുരിതത്തിലായിരിക്കുന്നത് ഇവിടുത്തെ കർഷകരാണ്. പ്രദേശത്തെ കൃഷിയിടങ്ങൾക്ക് ആലിപ്പഴം പൊഴിഞ്ഞത് മൂലം സാരമായ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം. ചോളം, മാങ്ങ, ചെറുപയർ, പപ്പായ തുടങ്ങിയ കൃഷികളെല്ലാം വിളവെടുപ്പിന് പാകമായി നിൽക്കുന്ന സമയത്താണ് കാലം തെറ്റിയെത്തിയ മഴ  വിളകൾക്ക് കേടുപാടുകളുണ്ടാക്കിയത്.

ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ ഇത്തരം പ്രതിഭാസങ്ങൾ ഉടലെടുക്കുന്നത് കാലാവസ്ഥാ വ്യതിയാനം എത്രത്തോളം രൂക്ഷമാണെന്നത് വെളിവാക്കുന്നു. ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെയുണ്ടായ അസാധാരണമായ മഞ്ഞുവീഴ്ച ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. കലിഫോർണിയയിൽ ഉണ്ടായ മഞ്ഞുവീഴ്ചയും ഹിമപാതവും സാൻഫ്രാൻസിസ്കോയിൽ 132 വർഷങ്ങൾക്കിടെ ആദ്യമായി താപനില റെക്കോർഡ് നിലയിലേക്ക് താഴ്ന്നതുമെല്ലാം ഇതിനോട് കൂട്ടിച്ചേർത്ത് വായിക്കാം. ഇതിനെല്ലാം പുറമേ ലോകത്താകമാനം പ്രളയവും വരൾച്ചയും ജനജീവിതം ദുഷ്കരമാകുന്ന വിധത്തിൽ നിത്യസംഭവമായിട്ടുണ്ട്.

English Summary: ‘It’s Vikarabad, not Kashmir’: Unusual hailstorm hits Telangana town

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com