ADVERTISEMENT

കാനഡയോട് ചേർന്നുകിടക്കുന്ന യുഎസ് തലസ്ഥാനമായ അലാസ്‌കയുടെ വടക്കൻ ആകാശത്ത് ചുഴിപോലുള്ള ഘടന കണ്ടെത്തിയത് ആശങ്കയും ആശ്ചര്യവും പരത്തി. നീലനിറത്തിൽ താരാപഥത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഘടനയാണ് ദൃശ്യമായത്. മിനിറ്റുകൾ നീണ്ടുനിന്ന ഈ പ്രതിഭാസത്തിന്‌റെ ചിത്രങ്ങൾ ഉടനടി തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചെങ്കിലും എന്താണ് സംഭവമെന്ന് ആർക്കും ആദ്യം മനസ്സിലായില്ല. അന്യഗ്രഹജീവികളുടെ അധിനിവേശം സംഭവിക്കുകയാണെന്നും മറ്റൊരു ലോകത്തേക്കുള്ള കവാടം പ്രത്യക്ഷപ്പെട്ടതാണെന്നുമൊക്കെ വാദങ്ങളുണ്ടായി.

 

എന്നാൽ സംഭവം ഇതൊന്നുമായിരുന്നില്ല. ഈ സംഭവം നടക്കുന്നതിന് 3 മണിക്കൂർ മുൻപ് കലിഫോർണിയയിൽ നിന്നു വിക്ഷേപിക്കപ്പെട്ട സ്‌പേസ്എക്‌സിന്‌റെ റോക്കറ്റിലെ ഇന്ധനമാണ് വില്ലനായത്. ആവശ്യത്തിൽ കൂടുതലുള്ള ഇന്ധനം റോക്കറ്റുകൾ പുറന്തള്ളാറുണ്ട്. അത് വളരെ ഉയർന്ന മേഖലയിൽ സംഭവിക്കുമ്പോൾ ഈ ഇന്ധനം ഐസായി മാറുമെന്നും ഇത്തരം ഘടനകൾക്ക് വഴിവയ്ക്കുന്നത് ഈ പ്രതിഭാസമാണെന്നും അലാസ്‌ക ഫെയർബാങ്ക്‌സ് ജിയോഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഡോൺ ഹാംപ്റ്റൺ പറഞ്ഞു.

 

ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്യാമറയിലാണു ദൃശ്യം പ്രത്യക്ഷപ്പെട്ടത്. ധ്രുവപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ധ്രുവദീപ്തി(നോർത്തേൺ ലൈറ്റ്‌സ്) സംഭവിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. അതിനൊപ്പം ഈ ദൃശ്യം കൂടിയായതോടെ കൗതുകം കൂടി. സൂര്യകണങ്ങൾ ഭൂമിയുടെ കാന്തികവലയവുമായി പ്രവർത്തനം നടത്തുന്നതാണു ധ്രുവദീപ്തിക്കു കാരണമാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കലിഫോർണിയയിലെ വാൻഡൻബർഗ് എയർഫോഴ്‌സ് സ്‌റ്റേഷനിൽ നിന്നാണ് റോക്കറ്റ് യാത്രതിരിച്ചത്.25 ഉപഗ്രഹങ്ങളെ വഹിച്ചായിരുന്നു ഈ യാത്ര.

 

കഴിഞ്ഞ ജനുവരിയിൽ ഹവായിയിലെ ബിഗ് ഐലൻഡിനു മുകളിലും ഇത്തരമൊരു ദുരൂഹ ചുഴി കണ്ടിരുന്നു. ഹവായിയിലെ മൗന കിയ പർവതത്തിൽ സ്ഥാപിച്ച ക്യാമറയാണ് ദൃശ്യം പകർത്തിയത്. ഇതും ഒരു സ്‌പേസ് എക്‌സ് റോക്കറ്റിലെ ഇന്ധനം മൂലമാണ് സംഭവിച്ചത്.മിലിട്ടറിക്കു വേണ്ടിയുള്ള ജിപിഎസ് ഉപഗ്രഹം വഹിച്ച് ഉയർന്നതാണ് ഈ റോക്കറ്റ്.

 

English Summary: Stargazers in Alaska recently saw a rare sight while checking out the Northern Lights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com