ADVERTISEMENT

‘‘ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ടതും ഏറെ വിഷമിപ്പിക്കുന്നതുമായ ജോലികളിലൊന്നാണ്. ഒരാഴ്ച കടലിൽ കിടന്ന് അഴുകിയ നിലയിലാണ് മൃതദേഹങ്ങൾ. ഓരോന്നായി കരയിൽ അടുക്കുന്നു. തിരിച്ചറിയാനാകുന്നില്ല. മൃതദേഹങ്ങൾ ലഭിച്ചാൽ ആദ്യം പ്രായം, ലിംഗം, മരണദൈർഘ്യം എന്നിവയാണ് പരിശോധിക്കുന്നത്.’’– കിഴക്കൻ ലിബിയൻ നഗരമായ ഡെർണയിലെ ഒരു ഹോസ്പിറ്റലിലെ ഡോക്ടറിന്റെ വാക്കുകൾ.

മണ്ണിനടിയിൽ പുതഞ്ഞതും വെള്ളത്തിൽ അഴുകി കരയ്ക്കടിഞ്ഞതുമായ 11,300 മൃതദേഹങ്ങളാണ് ലിബിയയിലെ വിവിധ ആശുപത്രികളിൽ കറുത്ത പ്ലാസ്റ്റിക് കവറിൽ കെട്ടിവച്ചിരിക്കുന്നത്. ഡിഎൻഎ പരിശോധിച്ച് വ്യക്തിയെ തിരിച്ചറിയുമ്പോൾ മൃതദേഹം ഏറ്റുവാങ്ങാൻ ആ കുടുംബത്തിലെ ആരെങ്കിലും ജീവിച്ചിരുപ്പുണ്ടോയെന്നത് സംശയമാണ്. യുഎൻ കണക്കനുസരിച്ച് 10,000ത്തിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. മിന്നൽ പ്രളയവും ചുഴലിക്കാറ്റും ഒപ്പം രണ്ട് അണക്കെട്ടുകൾ തകർന്നതും ലിബിയയെ മരണക്കളമായി മാറ്റുകയായിരുന്നു. 

∙ പ്രകൃതിദുരന്തം മനുഷ്യനിർമിതം?

ഡാനിയൽ കൊടുങ്കാറ്റ് വെള്ളപ്പൊക്കത്തിന് തുടക്കമിട്ടു. കനത്ത കാറ്റും മഴയും ഡെർണ നഗരത്തിലെ രണ്ട് അണക്കെട്ടുകൾ തകരാൻ കാരണമായി. ഇതോടെ പ്രളയത്തിൽ നിരവധി മനുഷ്യജീവനുകൾ നഷ്ടമായി. അണക്കെട്ടുകളുടെ അറ്റകുറ്റപ്പണി കൃത്യമായി ഉറപ്പാക്കണമെന്ന് വിദഗ്ധർ നിർദേശിച്ചിരുന്നെങ്കിലും അധികൃതർ തള്ളിയതോടെയാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും ചെളിയിൽ മൂടപ്പെട്ടു. നിരവധിപ്പേർ കടലിൽ ഒഴുകിപ്പോയി. ഇപ്പോൾ വേലിയേറ്റത്തെ തുടർന്ന് മൃതദേഹങ്ങൾ കരയിൽ തിരിച്ചെത്തിയിരിക്കുകയാണ്.

∙ മലിനജലം, പകർച്ചവ്യാധി ഭീഷണി

ചെളിവെള്ളം നിറഞ്ഞ ഡെർണ ഇപ്പോൾ കുടിവെള്ള ക്ഷാമത്തിൽ വലയുകയാണ്. പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നു. 3 ലക്ഷത്തിലധികം കുട്ടികൾ കോളറ ഭീഷണിയിലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. താമസം, ഭക്ഷണം, മരുന്ന് തുടങ്ങിയവ കൂടുതൽ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് യുഎൻ എയ്ഡ് ചീഫ് മാർട്ടിൻ ഗ്രിഫിത്ത് അറിയിച്ചു.

People walk through debris after a powerful storm and heavy rainfall hit Libya, in Derna, Libya. Photo: ALI M. BOMHADI/via REUTERS
People walk through debris after a powerful storm and heavy rainfall hit Libya, in Derna, Libya. Photo: ALI M. BOMHADI/via REUTERS

മൃതദേഹങ്ങൾ, ചത്ത മൃഗങ്ങൾ, മാലിന്യങ്ങൾ, രാസവസ്തുക്കൾ എന്നിവ കലർന്ന് വെള്ളം മലിനമായിരിക്കുകയാണ്. ഭൂഗർഭജലവും ഉപയോഗശൂന്യമായ നിലയിലാണ്. കുടിവെള്ളത്തിനായി ഡെർനയിലെ കിണറുകൾ ആരും ആശ്രയിക്കരുതെന്ന് ട്രിപ്പോളിയിലെ ആരോഗ്യമന്ത്രി ഇബ്രാഹിം അൽ-അറബി പറഞ്ഞു.

Content Highlights: Derna | Flood | Libya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com