ADVERTISEMENT

പല മാർഗങ്ങൾ വഴി ഒരു പ്രദേശത്തുനിന്ന് മറ്റൊരു പ്രദേശത്തേക്ക് എത്തിപ്പെടുന്ന വിദേശീയ സസ്യങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളും നമ്മുടെ ജൈവവൈവിധ്യം, ആവാസവ്യവസ്ഥ, സമ്പദ്‌വ്യവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം എന്നിവയ്ക്ക് ഭീഷണിയാകുന്നു.  ജർമനിയിലെ ബോണിൽ സമാപിച്ച ഇന്റർ ഗവൺമെന്റൽ സയൻസ്-പോളിസി പ്ലാറ്റ്ഫോം ഓൺ ബയോഡൈവേഴ്സിറ്റി ആൻഡ് ഇക്കോസിസ്റ്റം സർവീസസിന്റെ പത്താമത് പ്ലീനറിസമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയിലാണ് ഇക്കാര്യം പറയുന്നത്. അധിനിവേശ സ്പീഷിസുകൾ മൂലം ലോകത്തിന് ഏതാണ്ട് വാർഷികനഷ്ടം 35 ലക്ഷം കോടി രൂപയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ലോകത്താകെ വ്യാപകമായ 10 അധിനിവേശസസ്യങ്ങളിൽ ഏഴെണ്ണം ഇന്ത്യയിലുണ്ട്. കുളവാഴ, കൊങ്ങിണിച്ചെടി, ഇപ്പിൾ, കടലാവണക്ക്, കമ്യൂണിസ്റ്റ് പച്ച, റൊബിനിയ, എയ്‌ലന്തസ് അൽട്ടിസിമ എന്നിവയാണിവ. ഇതിൽ കുളവാഴ, കൊങ്ങിണിച്ചെടി, ഇപ്പിൾ, കടലാവണക്ക്, കമ്യൂണിസ്റ്റ് പച്ച എന്നിവ കേരളത്തിലുണ്ട്.

ആഗോളതലത്തിൽ അധിനിവേശ സ്പീഷീസുകളുടെ വ്യാപനം, നാശനഷ്ടങ്ങൾ, നിയന്ത്രണമാർഗങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തിയ ശേഷമാണ് ഈ നയരേഖ തയാറാക്കിയത്. നാലരവർഷം എടുത്താണ് പഠനം പൂർത്തിയാക്കിയത്. 49 രാജ്യങ്ങളിൽ നിന്നുള്ള 89 ശാസ്ത്രജ്ഞർ ഈ പഠനത്തിൽ പങ്കാളികളായി. ഇന്ത്യയിൽനിന്നും കെ.എഫ്.ആർ.ഐ. മുൻഡയറക്ടറും മലയാളിയുമായ ഡോ. കെ.വി. ശങ്കരൻ ഈ പഠനത്തിന് നേതൃത്വം കൊടുത്ത ഒരു ശാസ്ത്രജ്ഞനാണ്. അധിനിവേശ ഇനങ്ങൾക്കെതിരെ തയ്യാറാക്കിയ നയരേഖ 143 അംഗരാജ്യങ്ങൾ അംഗീകരിച്ചതോടെ ഇത് ഐക്യരാഷ്ട്ര സഭയുടെ നയരൂപീകരണത്തിന് സഹായമായി. അധിനിവേശ സ്പീഷിസുകളെക്കുറിച്ചും രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഡോ. കെ.വി. ശങ്കരന്‍ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

ഡോ. കെ.വി. ശങ്കരന്‍
ഡോ. കെ.വി. ശങ്കരന്‍

എന്താണ് അധിനിവേശ സ്പീഷീസുകൾ?

നമ്മുടെ ആവാസവ്യവസ്ഥകൾക്ക് അന്യമായതും അവിടങ്ങളിൽ അതിക്രമിച്ച് കടന്ന് വൻതോതിൽ പടർന്നു പിടിച്ച് ആവാസവ്യവസ്ഥകളുടെ സ്വാഭാവിക പ്രവർത്തനത്തിനും നിലനിൽപിന് തന്നെയും ഭീഷണിയാവുന്നതുമായ വിദേശ സസ്യ–ജന്തു– സൂക്ഷ്മജീവികളെയാണ് ‘അധിനിവേശ സ്പീഷീസുകൾ’ എന്ന് വിശേഷിപ്പിക്കുന്നത്. ‘കമ്മ്യൂണിസ്റ്റ് പച്ച’ എന്ന പേരിലറിയപ്പെടുന്ന ചെടി ഉദാഹരണമാണ്. അമേരിക്കൻ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളാണ് ഈ ചെടിയുടെ ജന്മദേശം. 1840 ൽ കൊൽക്കത്തയിലെ ബൊട്ടാണിക്കല്‍ ഗാർഡനിൽ ഇത് ആദ്യമായി എത്തി. ഇപ്പോൾ ഇന്ത്യയിൽ മാത്രമല്ല മറ്റനേകം രാജ്യങ്ങളിലും സ്വദേശീയസസ്യങ്ങളുടെ വളർച്ച തടഞ്ഞ് അതിവേഗം ഈ െചടി വ്യാപിച്ചു കൊണ്ടിരിക്കുന്നു. 

Read Also: വിഷത്തേളിനെ പിടിച്ച് നൂലിൽകെട്ടി വായിലും തലയിലും വച്ചു; വിഗ്രഹത്തിൽ ചാർത്തി: വിചിത്രമായ ആരാധന

ഇത്തരം സ്പീഷീസുകളുടെ വ്യാപനം രണ്ട് പ്രധാനരീതികളിലാണ് നടക്കുന്നത്. ഒന്നാമതായി, ഗതാഗതം വഴി – ചരക്ക്, യാത്രകളിലെ ലഗേജ്, കപ്പലുകൾ തുറമുഖത്ത് തുറന്നു വിടുന്ന (മറ്റ് കടലുകളിൽ നിന്ന് ശേഖരിച്ച) വെള്ളം എന്നിവ. രണ്ടാമത്, ഇറക്കുമതി വഴി– ആവരണവിളകൾ, അലങ്കാരച്ചെടികൾ, ജൈവവേലിച്ചെടികൾ, വനവത്കരണത്തിനായി ഇറക്കുമതി ചെയ്യുന്നവ തുടങ്ങിയവ.

കൊങ്ങിണി പൂച്ച (Photo: Twitter/@JasmineJay92)
കൊങ്ങിണി ചെടി (Photo: Twitter/@JasmineJay92)

വ്യാപനത്തിന് കാരണം?

ഈ സ്പീഷീസുകളുടെ അധിനിവേശശേഷി നാം വേണ്ടത്ര തിരിച്ചറിഞ്ഞിരുന്നില്ല. ഉദാഹരണത്തിന്, അരിപ്പൂ (കൊങ്കിണി) ഒരു അലങ്കാരച്ചെടിയായി നാം ഇറക്കുമതി ചെയ്തപ്പോൾ, പിൽക്കാലത്ത് അത് ഇന്ത്യ മുഴുവനും അധിനിവേശച്ചെടിയായി വ്യാപിക്കുമെന്ന് നമുക്കറിയില്ലായിരുന്നു. ആഗോളവത്കരണം, ടൂറിസം, ചരക്കുഗതാഗതം, കാലാവസ്ഥാവ്യതിയാനം എന്നിവ വിദേശ ജീവജാലങ്ങളുടെ അധിനിവേശത്തെ സഹായിക്കുന്ന പ്രധാനഘടകങ്ങളാണ്. 

അധിനിവേശജീവജാലങ്ങൾ പരിസ്ഥിതിനാശം, ജൈവവൈവിധ്യശോഷണം, സാമ്പത്തികനഷ്ടം, മനുഷ്യരിലും മ‍ൃഗങ്ങളിലും കാണപ്പെടുന്ന ചില രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. എല്ലാ ആവാസവ്യവസ്ഥകളിലും എത്തിപ്പെട്ട് വളരാനും വ്യാപിക്കാനുമുള്ള ശേഷി ഈ സ്പീഷീസുകൾക്കുണ്ട്. ആഗോളതലത്തിൽ പ്രകൃതി നേരിടുന്ന ഏറ്റവും വലിയ ഒരു ഭീഷണിയാണ് ഈ അധിനിവേശം. 

എയ്‌ലന്തസ് അൽട്ടിസിമ (Photo: Twitter/@EPPO_Invasives)
എയ്‌ലന്തസ് അൽട്ടിസിമ (Photo: Twitter/@EPPO_Invasives)

ഇത്തരം സ്പീഷീസുകൾ എത്തിപ്പെടുന്ന പുതിയ ആവാസവ്യവസ്ഥകളിൽ അവയുടെ നിയന്ത്രിത വളർച്ചയെ ചെറുക്കുന്ന സ്വാഭാവികശത്രുക്കളുടെ (രോഗകാരികളായ കീടങ്ങൾ, സൂക്ഷ്മജീവികൾ എന്നിവ) അഭാവം അധിനിവേശത്തെും ത്വരിതവളർച്ചയെയും സഹായിക്കുന്നു. ഒപ്പം, തദ്ദേശീയ സസ്യങ്ങളെ അപേക്ഷിച്ച് കൂടിയ പ്രജനനശേഷി, ത്വരിതവളർച്ച, വെള്ളവും വെളിച്ചവും പോഷകമൂല്യങ്ങളും ഉപയോഗപ്പെടുത്താനുള്ള അധികശേഷി എന്നിവ വിദേശസസ്യങ്ങളുടെ വ്യാപനത്തെ സഹായിക്കുന്നു. ഈ വ്യാപനവും സംഹാരശേഷിയുള്ള വളർച്ചയും ജൈവവൈവിധ്യശോഷണത്തിനും കാർഷിക– തോട്ടവിളകളുടെ നാശത്തിനും ഇടയാക്കുന്നു. അധിനിവേശ ജീവജാലങ്ങൾ മൂലം എത്ര തദ്ദേശീയ സ്പീഷീസുകൾ ഇതിനകം ഭൂമുഖത്തുനിന്നും തിരോഭവിച്ചിട്ടുണ്ടെന്ന് കൃത്യമായി കണക്കാക്കപ്പെട്ടിട്ടില്ല. 

ക്രിക്കറ്റ് ഷൂസും ന്യൂസിലൻഡും

വികസിതരാജ്യങ്ങൾ അധിനിവേശ സ്പീഷീസുകളുടെ വ്യാപനം തടയാൻ നിയമനിർമാണം നടത്തുകയും അവരുടെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ കർശന പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യാറുണ്ട്. വികസ്വരരാജ്യങ്ങൾ ഈ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാറില്ല. ന്യൂസിലൻഡിലെ വിമാനത്താവളത്തിൽ ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരന്റെ മണ്ണ് പുരണ്ട ഷൂ കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ അദ്ദേഹത്തെ രാജ്യത്ത് കടക്കാൻ അനുവദിച്ചുള്ളൂ എന്നത് വാർത്തകളിൽ വന്നിട്ടുണ്ട്. ഷൂവിലെ മണ്ണു വഴി ഇന്ത്യയിൽ നിന്ന് അധിനിവേശ സ്പീഷീസ് ന്യൂസിലൻഡിലേക്ക് ഒരു സാഹചര്യത്തിലും കടക്കരുതെന്ന് ആ രാജ്യം തീരുമാനിച്ചു. അത്രതന്നെ. നമ്മുടെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമുള്ള സ്ഥിതി എന്താണ്? കപ്പൽ മുഖേനയുള്ള ചരക്കുഗതാഗതം വഴി, പ്രത്യേകിച്ച് തടി ഇറക്കുമതി ചെയ്യുമ്പോൾ, അബദ്ധവശാൽ വന്നു ചേരുന്ന കീടങ്ങളും സൂക്ഷ്മജീവികളും നമ്മുടെ പരിസ്ഥിതിക്ക് വലിയ ദോഷം ചെയ്യുന്നുണ്ട്. 

കുളവാഴ (Photo: Twitter/@carolcoxphotos
കുളവാഴ (Photo: Twitter/@carolcoxphotos) ·

കാണുന്നതെല്ലാം വിദേശസസ്യങ്ങൾ

നമ്മുടെ രാജ്യത്ത് ഇന്ന് കാണപ്പെടുന്ന സസ്യങ്ങളിൽ 40 ശതമാനത്തോളം വിദേശസസ്യങ്ങളാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇവയിൽ 25 ശതമാനം സസ്യങ്ങൾ അധിനിവേശസ്വഭാവമുള്ളവയാണ്. വിദേശസസ്യങ്ങളുടെ കൂട്ടത്തിൽ ധാന്യവിളകളായ ബാർലി, ഗോതമ്പ്, നാണ്യവിളകളായ കശുവണ്ടി, കാപ്പി, തേയില, ഫലവൃക്ഷങ്ങളായ പേര എന്നിവ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയുക. പക്ഷേ, ഇവയൊന്നും അധിനിവേശസ്വഭാവമുള്ളവയല്ലെന്ന് കൂടി മനസ്സിലാക്കണം. 

Read Also: കുറുക്കനെ പിടിക്കുന്ന നായ! ബ്രീഡ് ചെയ്തത് യുഎസ് പ്രസിഡന്റ്: അമേരിക്കൻ ഫോക്സ്ഹൗണ്ടിന്റെ പിറവി

അധിനിവേശജീവികളിൽ കൂടുതൽ അറിയപ്പെടുന്ന ഉദാഹരണങ്ങളാണ് ആഫ്രിക്കൻ ഒച്ച്, പപ്പായയെ ബാധിക്കുന്ന വെളുത്തകീടം(മീലിബഗ്), തെങ്ങിനെ ബാധിക്കുന്ന മണ്ഡരി രോഗത്തിന് ഹേതുവായ കീടം (കോക്കനട്ട് മൈറ്റ്) എന്നിവ.

ആദിവാസികളുടെ ജീവിതം

തൃശൂർ ജില്ലയിലെ വാഴച്ചാൽ വനമേഖലയിൽ താമസിക്കുന്ന ‘കാടർ’ എന്ന ആദിവാസി വിഭാഗത്തിന് ‘ധൃതരാഷ്ട്രപ്പച്ച’ എന്നറിയപ്പെടുന്ന തെക്കെ അമേരിക്കൻ സസ്യം അവരുടെ ജീവിതമാർഗം തടസ്സപ്പെടുത്തിയ വില്ലനാണ്. ഈറ്റവെട്ടി ഉപജീവനം നയിക്കുന്ന ഇവർക്ക് ഈ അധിനിവേശസസ്യം ഈറ്റയ്ക്കു ചുറ്റും പിണഞ്ഞ് വളരുന്നതിനാൽ അതിനെ വെട്ടിമാറ്റാതെ ഈറ്റ ശേഖരിക്കാൻ കഴിയാതെ വരുന്നു. ഫലമോ? ദൈനംദിന ചെലവുകൾക്കായുള്ള ഈറ്റ വെട്ടി വിൽക്കാൻ ഇവർക്ക് സാധിക്കുന്നില്ല. 

നമുക്ക് എന്ത് ചെയ്യാം?

∙അധിനിവേശ ജീവജാലങ്ങളുടെ കയറ്റുമതി, ഇറക്കുമതി, വ്യാപനം എന്നിവ തടയാൻ നിയമനിർമാണം നടത്തുക.

∙വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവിടങ്ങളില്‍ ഇത്തരം ജീവജാലങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ നിർദേശിക്കുക.

∙പുതിയ അധിനിവേശ സ്പീഷീസുകളെ പെട്ടെന്ന് കണ്ടെത്തി, അവയെ ഉന്മൂലനം ചെയ്യുക. 

∙സ്വാഭാവികവനങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകളിൽ ഏതെങ്കിലും അധിനിവേശ ജീവജാലത്തിന്റെ വിത്ത്, മുട്ട എന്നിവ അബദ്ധവശാൽപ്പോലും കൊണ്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുക. 

∙നമ്മുടെ ആവാസവ്യവസ്ഥകളിൽ ഇതിനകം എത്തിപ്പെട്ട അധിനിവേശ സസ്യങ്ങളുടെ വ്യാപനം തടയാൻ കായികരീതികളായ വേരടക്കം പറിച്ചു കളയൽ, വെട്ടിമാറ്റൽ എന്നീ രീതികൾ സ്വീകരിക്കുക. 

Content Highlights:  Invasive species | Biodiversity | Economy | Environment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com