ADVERTISEMENT

എട്ടുകാലികളെ മുറിക്കുള്ളിൽ എവിടെയെങ്കിലും കണ്ടാൽ പോലും ഭയന്നു പോകുന്നവരാണ് അധികവും. അപ്പോൾ പുറത്തിറങ്ങി നടക്കുന്ന സമയത്ത് അപ്രതീക്ഷിതമായി ആകാശത്തുനിന്നും മഴപോലെ ചിലന്തികൾ അടങ്ങിയ വലതന്നെ ദേഹത്ത് വന്ന് പതിച്ചാലോ?. ഹോളിവുഡ് സിനിമകളിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന അത്തരം കാഴ്ചയാണ് കലിഫോർണിയയിൽ ഏതാനും ദിവസങ്ങൾക്കു മുൻപ് കാണാനായത്. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ ഭൂമിയിൽ വന്ന് പതിച്ച അജ്ഞാത വസ്തുക്കൾ ചിലന്തി കുഞ്ഞുങ്ങൾ അടങ്ങിയ വലകൾ ആണെന്ന് കണ്ടെത്തിയിരിക്കുകയാണ്.

മഞ്ഞുപോലെ വെളുത്ത നിറത്തിൽ ചെറിയ കെട്ടുകളായി ഭൂമിയിൽ വന്നു പതിക്കുന്ന നിഗൂഢ വസ്തുക്കൾ എന്താണെന്ന് ആദ്യം പ്രദേശവാസികൾക്ക് തിരിച്ചറിയാനായില്ല. നിലത്തു സ്പർശിക്കുന്നതോടെ അവ ഒട്ടിപ്പിടിച്ചത് പോലെ തറയിൽ തന്നെ തുടരുകയായിരുന്നു. സൂക്ഷ്മമായി നിരീക്ഷിച്ചപ്പോഴാണ് ചിലന്തി കുഞ്ഞുങ്ങൾ അടങ്ങിയ വലകളാണ് അവയെന്ന് ജനങ്ങൾക്ക് മനസ്സിലായത്. എന്താണ് സംഭവിക്കുന്നത് എന്നറിയാത്തതുമൂലം  പലരും പുറത്തേക്കിറങ്ങാൻ പോലും മടിച്ചു തുടങ്ങി. എന്നാൽ സംഭവത്തെക്കുറിച്ചറിഞ്ഞ് ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന വിശദീകരണവുമായി വിദഗ്ധരും രംഗത്തെത്തി.

ചിലന്തികൾ പലയിടങ്ങളിലേക്ക് ചിതറി പോകുന്ന സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ് ഇത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഡാൻഡിലിയൺ ഇനത്തിൽപ്പെട്ട ചെടികൾ കാറ്റിന്റെ സഹായത്തോടെ നാലു വശത്തേയ്ക്കും വ്യാപിക്കുന്നതിന് സമാനമായ ഒരു രീതിയാണിതെന്ന് സാൻഹോസെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ജീവശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഫ്രഡ് ലറാബി പറയുന്നു. പട്ടിനു സമാനമായി തോന്നിപ്പിക്കുന്ന നാരിൽ നിർമ്മിച്ച വലകളിലാണ് ചിലന്തികൾ പലഭാഗങ്ങളിലേക്ക് പറന്നു വീഴുന്നത്. ചിലന്തികൾ നെയ്യുന്ന ഈ വലകൾ അവ തന്നെ ഏതാണ്ട് ഗോള രൂപത്തിൽ ആക്കിയെടുക്കുന്നു. ഭാരം തീരെ ഇല്ലാത്ത ഇവ പഞ്ഞിക്കെട്ടുകൾ പോലെ കാറ്റിൽ പറന്നു പലയിടങ്ങളിലായി പതിക്കുകയാണ് ചെയ്യുന്നത്.

വംശം നിലനിർത്താനും ഭക്ഷണക്ഷാമം നേരിടാനും ഈ രീതി അവയെ സഹായിക്കുന്നുണ്ട്. കാറ്റിന്റെ ശക്തി അനുസരിച്ച് ഏതാനും അടി ദൂരത്തു മുതൽ മൈലുകൾ അകലത്തിൽ വരെ ഇവ വന്ന് പതിച്ചേക്കാം. ബലൂണിങ് എന്നാണ് ഈ പ്രതിഭാസത്തിന് ശാസ്ത്രലോകം നൽകിയിരിക്കുന്ന പേര്. ഹോളിസ്റ്റർ, സാന്താക്രൂസ്, മൊണ്ടേറെ എന്നീ പ്രദേശങ്ങളിലും ഇത്തരത്തിൽ ചിലന്തിവലകൾ കാണപ്പെട്ടിരുന്നു.

പവർ ലൈനുകളിലും ചെടികളിലും മേൽക്കൂരയിലും തറയിലും എന്തിനേറെ ചിലപ്പോൾ പുറത്തിറങ്ങി നടക്കുന്നവരുടെ ശരീരത്ത് വരെ ഇവ വന്നു പതിക്കും. കാര്യം നിസ്സാരമാണെങ്കിലും ഈ കാഴ്ച കണ്ട് ഭയന്നു പോയവരാണ് അധികവും. ഒറ്റനോട്ടത്തിൽ കണ്ടാൽ ഹാലോവീൻ ആഘോഷങ്ങൾക്കായി ഒരുക്കിയ കൃത്രിമ ചിലന്തിവലകളാണ് ഇവയെന്നു തോന്നും. നിരവധിപ്പേർ ഇവയുടെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. ചിലന്തികൾ പെറ്റു പെരുകുന്ന സമയത്താണ് പ്രതിഭാസം കൂടുതലായി കാണാനാവുന്നത്. ഭയക്കുന്നതിന് പകരം ചിലന്തി വർഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുള്ള അവസരമായി ആളുകൾ ഇതിനെ കാണണമെന്നാണ് ഗവേഷകരുടെ പക്ഷം.

English Summary: Mystery objects falling from sky in California may be spider ‘balloons’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com