ADVERTISEMENT

ശൈത്യകാലം ആരംഭിച്ചതോടെ ഉച്ചയായിട്ടും രാജ്യതലസ്ഥാനത്തെ പല സ്ഥലങ്ങളിലും പുകമഞ്ഞ് മൂടിയ നിലയിലാണ്. അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലും. ഗാസിയാബാദ്, നോയിഡ, ഫരീദബാദ്, ഗുരുഗ്രാം, റവാഡി എന്നീ മേഖലകളില്‍ സ്ഥിതി രൂക്ഷമാണ്. വായു ഗുണനിലവാരം 400– 500നും ഇടയിലാകുന്നതു തന്നെ ആരോഗ്യമുള്ളവരെ അവശരാക്കുമെങ്കിൽ ഡൽഹിയിൽ മിക്ക സ്ഥലങ്ങളിലും 490നു മുകളിലായിരുന്നു സൂചിക. ഡൽഹി അതിർത്തികളിൽ ഇത് 800 വരെയെത്തി. വായു ഗുണനിലവാരം മെച്ചപ്പെട്ട നിലയിലേക്ക് എത്തുവാൻ സമയമെടുക്കുമെന്നാണ് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് പറയുന്നത്. നിലവിൽ കാറ്റിന്റെ വേഗം വർധിച്ചതിനാൽ നേരിയ മാറ്റം അനുഭവപ്പെട്ടിട്ടുണ്ട്.

കർതവ്യ പഥിൽ നിന്നുള്ള കാഴ്ച(Photo by ARUN THAKUR / AFP)
കർതവ്യ പഥിൽ നിന്നുള്ള കാഴ്ച(Photo by ARUN THAKUR / AFP)

പലർക്കും കടുത്ത ചുമയും ശ്വാസം മുട്ടും കണ്ണുകൾക്ക് ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്. കടുത്ത ശ്വാസതടസ്സവും ചുമയുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ഇരട്ടിയായെന്ന് അപ്പോളോ ആശുപത്രി റെസ്പിറേറ്ററി ക്രിട്ടിക്കൽ കെയർ യൂണിറ്റിലെ സീനിയർ കൺസൽറ്റന്റ് ഡോ. നിഖിൽ മോദി പറഞ്ഞു. മാസ്ക് ധരിച്ചു മാത്രമേ പുറത്തിറങ്ങാവൂ എന്ന് ആരോഗ്യ വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്.

പടക്കം ഉണ്ടാക്കുന്ന വിഷപ്പുക

ദീപാവലി സമയത്തെ പടക്കങ്ങളുടെ ഉപയോഗം വായു മലിനീകരണം വർധിപ്പിക്കുമെന്നാണ് കരുതുന്നത്. ഇത് കൂടുതൽ പേരുടെ ആരോഗ്യനിലയെ ബാധിക്കും. പ്രത്യേകിച്ച് 60 വയസിനു മുകളിലുള്ളവരെയും അഞ്ച് വയസിനു താഴെയുള്ള കുട്ടികളെയും. ഇവർക്ക് ബ്രൊങ്കൽ ആസ്തമ, ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമിനറി പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയം, കരൾ, കിഡ്നി സംബന്ധമായ രോഗങ്ങളും അതിവേഗത്തിൽ ഉണ്ടാകാമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.

ഡൽഹിയിൽ നിന്നുള്ള കാഴ്ച (Photo: Special arrangement)
ഡൽഹിയിൽ നിന്നുള്ള കാഴ്ച (Photo: Special arrangement)

അയൽ സംസ്ഥാനങ്ങളിൽ വയലുകൾക്ക് തീയിടുന്നതാണ് സ്ഥിതി ഇത്രയേറെ വഷളാക്കിയതെന്നും ദീപാവലി ആഘോഷങ്ങൾ കഴിയുന്നതോടെ വായു മലിനീകരണം വർധിക്കാൻ സാധ്യതയേറെയാണെന്നും  സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.

വായു മലിനീകരണ വിഷയം ചർച്ച ചെയ്യാൻ ദേശീയ തലസ്ഥാന മേഖലയിലെ ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ യോഗം അടിയന്തരമായി വിളിച്ചുചേർക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വെള്ളംതളിച്ച് പുകയൊതുക്കൽ

പുകമഞ്ഞ് കാരണം റോഡിൽ വാഹനം ഓടിക്കാൻ ഭയക്കുകയാണ് ജനം. എതിരെ വരുന്ന വാഹനം കാണാതെ വരുന്ന സാഹചര്യത്തിൽ അപകട സാധ്യത കൂടുതലാണ്. കഴിഞ്ഞ വർഷം നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. താൽക്കാലിക ശമനത്തിനായി ഇപ്പോൾ റോഡിൽ ആന്റി സ്മോഗ് ഗൺ മാർഗം വെള്ളം തളിക്കുന്നുണ്ട്. 

water was sprinkled through anti-smog guns (Photo: Twitter/ANI)
water was sprinkled through anti-smog guns (Photo: Twitter/ANI)

നഗരത്തിലെ വായു നിലവാരം നിരീക്ഷിക്കുന്നതിനും മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ഡൽഹി മുനിസിപ്പൽ കോർപറേഷൻ 517 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഏകദേശം 1,100 ജീവനക്കാരെ ഉൾപ്പെടുത്തിയാണ് പ്രത്യേക ടീമുകൾ രൂപീകരിച്ചത്. പൊതുസ്ഥലത്ത് മാലിന്യങ്ങൾ കത്തിക്കൽ, അനധികൃത കെട്ടിട നിർമാണം, മാലിന്യം തള്ളൽ എന്നിവയാണ് നിരീക്ഷിക്കുകയെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കോർപറേഷൻ അധികൃതർ വ്യക്തമാക്കി. മാലിന്യം കത്തിക്കുന്നതിന് നിരോധനംവായു മലിനീകരണം രൂക്ഷമായതോടെ മാലിന്യം പരസ്യമായി കത്തിക്കുന്നതിനു വിലക്കേർപ്പെടുത്തി റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ. ബോധവൽക്കരണ യോഗങ്ങളും നടത്തുന്നുണ്ട്. 

സ്കൂളുകളിൽ പ്രൈമറി ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ക്ലാസുകാരുടെ കാര്യത്തിൽ സ്കൂളുകൾക്ക് തീരുമാനമെടുക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

English Summary:

Delhi pollution: Water sprinkled to mitigate toxic air

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com