ADVERTISEMENT

മൂന്ന് വിധത്തിലുള്ള പെരുമ്പാമ്പുകളാണ് പൊതുവെ ഇന്ത്യയിൽ കാണപ്പെടുന്നത്. ബെർമിസ് പൈത്തൺ, റെട്രിക്കുലേറ്റഡ് പൈത്തൺ പിന്നെ ഇന്ത്യൻ റോക്ക് പൈത്തൺ. ഇതിൽ ബെർമിസ് പൈത്തൺ വടക്ക് കിഴക്കേ ഇന്ത്യയിലാണ് വലിയ തോതിൽ കാണപ്പെടുന്നത്. അപൂർവ്വമായി വടക്കേ ഇന്ത്യയിലെ വനമേഖലകളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. തെക്ക് കിഴക്കൻ ഏഷ്യയിൽ മുഴുവൻ വ്യാപിച്ച് കിടക്കുന്ന പെരുമ്പാമ്പ് വർഗമാണ് റെട്രിക്കുലേറ്റഡ് പൈത്തൺ. ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയ പാമ്പായ ഈ പെരുമ്പാമ്പ് വർഗ്ഗം ഇന്ത്യയിൽ കാണപ്പെടുന്നത് നിക്കോബാർ ദ്വീപ് സമൂഹത്തിൽ മാത്രമാണ്.

ബെർമിസ് പൈത്തൺ (Photo: X/ @ParveenKaswan)
ബെർമിസ് പൈത്തൺ (Photo: X/ @ParveenKaswan)

മൂന്നാമതായുള്ള ഇന്ത്യൻ റോക്ക് പൈത്തണാണ് ഇന്ത്യയുടെ സ്വന്തം പെരുമ്പാമ്പ് എന്ന് വിളിക്കാവുന്ന വർഗ്ഗം. ഇന്ത്യൻ ഉപ ഭൂഖണ്ഡിൽ ആകെ വ്യാപിച്ച് കിടക്കുന്നതാണ് ഇവയുടെ സാമ്രാജ്യം. എന്നാൽ വനനശീകരണവും, തോലിനും നെയ്ക്കും വേണ്ടിയുള്ള വേട്ടയും ഇവയുടെ എണ്ണത്തിൽ വലിയ തോതിൽ കുറവുണ്ടാക്കിയിരുന്നു. പ്രത്യേകിച്ചും തെക്കേ ഇന്ത്യയിൽ നിന്ന് ഇവ ഏറെക്കുറെ അപ്രത്യക്ഷമായ സ്ഥിതി വിശേഷവും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈ പെരുമ്പാമ്പുകൾ തിരിച്ച് വരവിന്റെ പാതയിലാണ്. പ്രത്യേകിച്ചും തെക്കേ ഇന്ത്യയിലെ ഇവയുടെ പ്രധാന സങ്കേതമായ മുതുമലൈ, സത്യമംഗലം കാടുകളിൽ ഇവയുടെ എണ്ണത്തിൽ ആരോഗ്യകരമായ വർധനവുണ്ടായിരിക്കുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

പെരുമ്പാമ്പുകളുടെ ഹോം റേഞ്ച്

ഹോം റേഞ്ച് എന്നത് ഒരു ജീവിയുടെ ജീവിതകാലത്ത് അത് സഞ്ചരിക്കുകയും ഭക്ഷണം തേടുകയും ചെയ്യുന്ന മേഖലയ്ക്ക് ശാസ്ത്രീയമായി പറയുന്ന പേരാണ്. മുതുമലൈ, സത്യമംഗലം മേഖലകളിലെ പെരുമ്പാമ്പുകളുടെ ഹോം റേഞ്ചിനെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ്  ദക്ഷിണേന്ത്യയിലെ പെരുമ്പാമ്പുകളുടെ വർധനവിനെ കുറിച്ചുള്ള നിഗമനത്തിൽ ഗവേഷകർ എത്തിയത്. ഈ വനമേഖലകളുടെ പരിസരങ്ങളിൽ കണ്ടെത്തിയ 14 പെരുമ്പാമ്പുകളിലാണ് ഗവേഷകർ ടെലിമെട്രി പഠനം നടത്തിയത്. ഈ പഠനത്തിലെ കണ്ടെത്തലിന്റെ പ്രാധാന്യം കണക്കിലെടുത്ത് പഠനം നേച്ചർ മാസികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഐ.യു.സി.എന്നിന്റെ വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ പട്ടികയിൽ വംശനാശ ഭീഷണിയുടെ വക്കിൽ നിൽക്കുന്ന വിഭാഗത്തിലാണ് ഇന്ത്യൻ റോക്ക് പൈത്തൺ ഉള്ളത്. വനമേഖലയ്ക്ക് പുറമെ ഗ്രാമങ്ങളിലും, പാടങ്ങളിലും, കൃഷിയിടങ്ങളിലും എല്ലാം ഇവയെ കണ്ട് വരാറുണ്ട്. ഇങ്ങനെ വനമേഖലയോട് ചേർന്നുള്ള പാടങ്ങളിലും, കൃഷിയിടങ്ങളിലും എല്ലാം കണ്ടെത്തിയ പതിനാല് പെരുമ്പാമ്പുകളെ പിടികൂടി ഇവയെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ജീവികളുടെ ദേഹത്ത് ഘടിപ്പിച്ചു. തുടർന്ന് ഇവയെ വനമേഖലയിൽ തുറന്ന് വിടുകയായിരുന്നു. 

സ്വന്തം ആവാസമേഖലയിലേക്ക് തിരികെ എത്തുന്ന പെരുമ്പാമ്പുകൾ

ഈ പഠനം അനുസരിച്ച് പെരുമ്പാമ്പുകളുടെ ഹോം റേഞ്ച് അഥവാ ആവാസമേഖല എന്ന് വിശേഷിപ്പിക്കാവുന്ന പ്രദേശം ഏതാണ്ട് 4 ചതുരശ്ര കിലോമീറ്ററാണ്. ഏതായത് ഏതാണ്ട് 13 കിലോമീറ്റർ ദൂരത്തേക്ക് വരെ പെരുമ്പാമ്പുകളെ മാറ്റി പാർപ്പിച്ചാലും അവ മുൻപ് ഉണ്ടായിരുന്ന ഇടത്തിലേക്ക് തന്നെ തിരികെ എത്തും എന്ന് ഈ പഠനത്തിന് നേതൃത്ത്വം നൽകിയ ചിന്നസ്വാമി രമേഷ് പറയുന്നു. 

പക്ഷെ ഈ പതിമൂന്ന് കിലോമീറ്റർ പിന്നിട്ട് സ്വന്തം മേഖലയിലേക്ക് തിരികെ എത്താൻ പെരുമ്പാമ്പുകൾ എടുക്കുന്ന സമയം വളരെ വലുതാണ്. ഇവയുടെ ശരീരത്തിൽ ഘടിപ്പിച്ച ഉപകരണത്തിലൂടെ മാറ്റി പാർപ്പിച്ച പെരുമ്പാമ്പുകളുടെ സഞ്ചാരം ഗവേഷകർ നിരീക്ഷിച്ചിരുന്നു. ഇതനുസരിച്ച് ഏതാണ്ട് 11 മാസം സമയമെടുത്താണ് പാമ്പുകൾ തിരികെ സ്വന്തം മേഖലയിലേക്ക് എത്തിയത്. നിലവിൽ നാട്ടിലും മറ്റും ഇറങ്ങുന്ന പെരുമ്പാമ്പുകൾ പല വിധത്തിലും കൊല്ലപ്പെടുന്നതാണ് പതിവ്. മനുഷ്യരുടെ ആക്രണത്തിലും, പരിചയ സമ്പന്നരല്ലാത്ത പാമ്പ് പിടുത്തക്കാരാൽ മുറിവേൽപ്പിക്കപ്പെട്ടും, നായ്ക്കളുടെ ആക്രമണത്തിലും എന്തിനേറെ ഇലക്ട്രിക് ഷോക്കേറ്റ് പോലും പെരുമ്പാമ്പുകൾ കൊല്ലപ്പെടുന്നുണ്ട്. നാട്ടിലും, ജനവാസകേന്ദ്രങ്ങളിലും ഇറങ്ങി അപായ സാധ്യത വർദ്ധിക്കുന്ന പാമ്പുകളെ തിരികെ അയച്ചാലും അവ വീണ്ടും തിരിച്ച് വരുന്നതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പാമ്പുകളുടെ വലിപ്പവും ഹോം റെയിഞ്ചും

ഈ സാഹചര്യത്തിലാണ് ഈ പഠനം നിർണ്ണായകമാകുന്നതും. പെരുമ്പാമ്പുകൾ മുൻപുണ്ടായിരുന്ന ഇടത്തിലേക്ക് തിരികെ വരാതിരിക്കാൻ അവയെ ചുരുങ്ങിയത് 13 കിലോമീറ്റർ അകലേക്ക് എങ്കിലും മാറ്റി പാർപ്പിക്കണം എന്നാണ് ഗവേഷകർ പറയുന്നത്.  അതേസമയം ഈ പഠനത്തിൽ പാമ്പുകളുടെ വലിപ്പവും അതുമായി ഇവയുടെ ഹോം റേഞ്ചിനുള്ള ബന്ധവും പരിശോധിച്ചിട്ടില്ല. ഉദാഹരണത്തിന് സമാനമായ പഠനം തായ്ലാൻറിൽ രാജവെമ്പാലകളിൽ നടന്നിരുന്നു.

രാജവെമ്പാലകളിൽ നടത്തിയ പഠനത്തിൽ പാമ്പുകളുടെ വലിപ്പത്തിന് അനുസരിച്ച് അവയുടെ ഹോം റേഞ്ചിൽ വ്യത്യാസമുണ്ടാകുന്നുണ്ട് എന്നാണ് കണ്ടെത്തിയത്. ചെറിയ രാജവെമ്പാലകളുടെ ഹോം റേയിഞ്ച് അല്ല വലിയ വലിപ്പമുള്ള രാജവെമ്പാലകളുടേത്. ഈ വലിപ്പത്തിലുള്ള വ്യത്യാസവും ഹോം റെയിഞ്ചും തമ്മിലുള്ള ബന്ധം ദക്ഷിണേന്ത്യയിലെ പെരുമ്പാമ്പുകളുടെ ഹോം റെയിഞ്ചിനെക്കുറിച്ചുള്ള പഠനത്തിൽ കണക്കിലെടുത്തിട്ടില്ലെന്നും ഗവേഷകർ വിശദീകരിക്കുന്നു. 

മനുഷ്യരും പെരുമ്പാമ്പുകളും

കൃഷിയിടങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പലപ്പോഴും പെരുമ്പാമ്പുകളെ കാണാറുണ്ട്. ഇതിന് പ്രധാന കാരണം പെരുമ്പാമ്പ് ഇരകളാക്കുള്ള ജീവികൾ വലിയ തോതിൽ കാണപ്പെടുന്നത് ഈ മേഖലകളിലാണ് എന്നത് കൊണ്ടാണ്. എന്നാൽ അതേസമയം തന്നെ മനുഷ്യരാകട്ടെ പെരുമ്പാമ്പുകൾ നേരിടാൻ ആഗ്രഹിക്കാത്ത ജീവികൾ കൂടിയാണ്. മനുഷ്യരിൽ നിന്ന് പരമാവധി ഒഴിഞ്ഞ് പോകാനാണ് പെരുമ്പാമ്പുകൾ ശ്രമിക്കുക. അത് എത്ര വലിപ്പമുള്ള പെരുമ്പാമ്പുകൾ ആണെങ്കിൽ തന്നെയും മനുഷ്യരുമായി ഏറ്റുമുട്ടാനോ മനുഷ്യരെ ഇരയായി കണക്കാക്കാനോ പെരുമ്പാമ്പുകൾ പൊതുവെ തയ്യാറല്ല.

ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ള പാമ്പുകളിൽ ഒന്നാണ് റോക്ക് പൈത്തണുകൾ. ശരാശരി 13 അടി അഥവാ 4 മീറ്റർ വരെ നീളം റോക്ക് പൈത്തണുകൾക്ക് ഉണ്ടാകാറുണ്ട്. എന്നാൽ ഇരുപത് അടി വരെ നീളമുള്ള പാമ്പുകളെയും കണ്ടെത്തിയിട്ടുണ്ട്. ഏകദേശം ഏഴ് അടി വരെ നീളമെത്തിയാൽ ആ പാമ്പുകൾക്ക് പ്രായപൂർത്തിയായെന്നാണ് പൊതുവെ കണക്കാക്കുന്നത്. ബർമ്മീസ് പെരുമ്പാമ്പുകൾ വടക്ക് കിഴക്കേ ഇന്ത്യയിലാണ് പൊതുവെ കാണപ്പെടുന്നത് എങ്കിലും അധിനിവേശ ജീവികളെന്ന് രീതിയിൽ അപൂർവമായി ദക്ഷിണേന്ത്യൻ കാടുകളിലും ഇവ എത്തിച്ചേർന്നിട്ടുണ്ട്. ബെർമീസ് പെരുമ്പാമ്പുകളുടെയും റോക്ക് പൈത്തണുകളുടെയും സങ്കര ഇനങ്ങളും അപൂർവ്വമായി തെക്കേ ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്.

 Indian Rock Python eggs hatched at Parampuzha

കാലാവസ്ഥയ്ക്ക് അനുസരിച്ച് ഓരോ മേഖലയിലും ഈ പെരുമ്പാമ്പുകളുടെ പ്രജനന സമയം വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് വടക്കേ ഇന്ത്യയിൽ കാണപ്പെടുന്ന റോക്ക് പൈത്തണുകളുടെ പ്രജനന കാലമല്ല തെക്കേ ഇന്ത്യയിലെ റോക്ക് പൈത്തണുകളുടേത് എന്നും ഗവേഷകർ പറയുന്നു. ഒരു പ്രജനന കാലത്ത് തന്ന ഏഴ് ആൺ പാമ്പുകളുമായി വരെ വടക്കേ ഇന്ത്യയിലെ പെൺ പാമ്പുകൾ ഇണ ചേരാറുണ്ട്. ദക്ഷിണേന്ത്യയിലാകട്ടെ ശരാശരി രണ്ട് ആൺ പാമ്പുകളുമായാണ് പെൺ പാമ്പുകൾ ഇണചേരാറുള്ളത്. ഒരു പക്ഷെ പൊതുവെയുള്ള പാമ്പുകളുടെ എണ്ണത്തിലെ കുറവായിരിക്കാം ഇണ ചേരുന്ന ആൺ പാമ്പുകളുടെ എണ്ണത്തിലും കുറവ് വരാൻ കാരണമെന്നാണ് ഗവേഷകർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com