ADVERTISEMENT

ഗഗൻയാൻ ദൗത്യത്തിലെ യാത്രികരെ പ്രഖ്യാപിച്ചതോടെ, ബഹിരാകാശയാത്രകൾ വീണ്ടും വാർത്തകളിൽ നിറയുകയാണല്ലോ. മനുഷ്യർ മാത്രമല്ല, മറ്റു ജീവികളും ബഹിരാകാശയാത്ര നടത്തിയിട്ടുണ്ട്. അക്കൂട്ടത്തിലെ ‘സ്റ്റാർ സഞ്ചാരി’കളാണ് ടാർഡിഗ്രേഡുകൾ എന്ന സൂക്ഷ്മജീവികൾ. 2007 ൽ യൂറോപ്യൻ സ്പേസ് ഏജൻസി വിട്ട ഫോട്ടോൺ എം3 ദൗത്യത്തിലാണ് ടാർഡിഗ്രേഡുകളെ അയച്ചത്. പത്തുദിവസത്തോളം ബഹിരാകാശത്ത് പൂജ്യം ഡിഗ്രിതാപനിലയിൽ കഴിഞ്ഞ അവയ്ക്ക് സൂര്യനിൽനിന്നുള്ള കടുത്ത റേഡിയേഷനും നേരിടേണ്ടിവന്നിരുന്നു. തിരിച്ചെത്തിയ ശേഷം അവയെ പരിശോധിച്ച ശാസ്ത്രജ്ഞർ കണ്ടത്, കൂളായി  നടക്കുന്ന ടാർഡിഗ്രേഡുകളെയാണ്.

പൊള്ളുന്ന ചൂടിലും, തുളച്ചുകയറുന്ന ആണവവികിരണങ്ങളിലും കൊടും തണുപ്പിലും ജീവിക്കാൻ കഴിയുന്ന, ഭൂമിയിലെ ഏറ്റവും ‘റഫ് ആൻഡ് ടഫ്’ ജീവിയാണ് ജലക്കരടി എന്നും വിളിപ്പേരുള്ള ടാർഡിഗ്രേഡ്. ഇത്തിരികുഞ്ഞൻമാരാണ് ഈ ജീവികൾ. കൂടിപ്പോയാൽ ഒരു മില്ലിമീറ്റർ നീളം. ശരിക്കൊന്നു കാണാൻ മൈക്രോസ്കോപ് വേണം.

എട്ടുകാലുകൾ, ഓരോ കാലിലും രണ്ടു കൈകൾ, തടിച്ചുകുറുകിയ ശരീരം, ചില സ്പോർട്സ് ബൈക്കുകളുടെ ഹെഡ്‌ലൈറ്റ് പോലെയുള്ള തല. മൊത്തത്തിൽ ഒരു കരടിയോടു സാമ്യം തോന്നുന്ന രൂപം. ആയിരക്കണക്കിനു തരത്തിലുള്ള ടാർഡിഗ്രേഡുകളുണ്ട്. മോസ് പിഗ്ലെറ്റ് എന്നും ടാർഡി അറിയപ്പെടുന്നു.

പാറക്കെട്ടുകളിൽ പറ്റിപ്പിടിച്ചുവളരുന്ന പച്ചപ്പായലുകളിൽ, തടാകങ്ങളുടെ അടിത്തട്ടിൽ, കുളങ്ങളിൽ, മണ്ണിൽ, മഞ്ഞുമലകളിൽ, കെട്ടിടങ്ങളുടെ മേൽക്കൂരയിൽ എന്നിങ്ങനെ എല്ലായിടത്തും ടാർഡിയുണ്ട്. അൽപം നനവുള്ള പ്രദേശങ്ങളാണ് ഇവയ്ക്ക് കൂടുതൽ ഇഷ്ടം.

ടാർഡിഗ്രേഡ് (Photo: X/@Albert_1Camus)
ടാർഡിഗ്രേഡ് (Photo: X/@Albert_1Camus)

പായലിൽനിന്നും സസ്യങ്ങളിൽനിന്നുമുള്ള ജൂസ് കുടിക്കുന്ന വെജിറ്റേറിയൻ ടാർഡിഗ്രേഡുകൾ ഒട്ടേറെയുണ്ട്. ചില നോൺവെജ് ടാർഡികളുടെ പ്രധാന ഭക്ഷണം ബാക്ടീരിയയാണ്. ചില ഭീകരൻമാരും ഇക്കൂട്ടത്തിലുണ്ട്. ഇവ മറ്റു ടാർഡിഗ്രേഡുകളെ ഭക്ഷിക്കും. ആണവസ്ഫോടനം, ഛിന്നഗ്രഹ ആക്രമണം, വരൾച്ച തുടങ്ങി ലോകാവസാനം സംഭവിച്ചാൽ പോലും ടാർഡിയുടെ രൂപത്തിൽ ഭൂമിയിൽ ജീവൻ ബാക്കിയാകുമെന്നു വിദഗ്ധർ പറയുന്നു. വിഷവസ്തുക്കൾ, വെട്ടിത്തിളയ്ക്കുന്ന വെള്ളം ഇവയെയൊക്കെ പ്രതിരോധിക്കാൻ ഇതിനു പറ്റും.

ജീവിവർഗങ്ങളിൽ ഭൂരിപക്ഷവും വെള്ളം കിട്ടാതായാൽ ചത്തൊടുങ്ങും. എന്നാൽ ടാർഡിക്ക് ‘ക്രിപ്റ്റോബയോസിസ്’ എന്നൊരു വിദ്യയുണ്ട്. വെള്ളം കിട്ടില്ലെന്നുറപ്പായാൽ എട്ടു കാലുകളും മടക്കി ശരീരത്തിലേക്കു ചേർത്തു പന്തു പോലെയാകും. എന്നിട്ടു സമാധി അവസ്ഥയിൽ ഒറ്റക്കിടപ്പ്. ഈ ടാർഡിപ്പന്തിനുള്ളിൽ ഉൽപാദിപ്പിക്കുന്ന ചില രാസവസ്തുക്കൾ അതിനെ സംരക്ഷിക്കും. പിന്നീട് വെള്ളം കിട്ടുമ്പോൾ ടാർഡി പഴയ രൂപത്തിലേക്കു വരും. ബഹിരാകാശത്തുനിന്നു തിരികെ വന്നപ്പോൾ ടാർഡി ഈ രൂപത്തിലാണു വന്നത്.

Read Also: തമിഴ്നാട്ടിൽ കാട് മൃഗങ്ങൾക്കും നാട് മനുഷ്യർക്കും; മാതൃകയാക്കാം ഈ മോഡൽ, കേരളത്തിൽ കാലഹരണപ്പെട്ട സുരക്ഷ

ആരാധകരുടെ എണ്ണം ധാരാളമുണ്ട് ടാർഡിഗ്രേഡിന്. ഓൺലൈൻ ഗ്രൂപ്പുകളും ബ്ലോഗുകളുമൊക്കെ ഒട്ടേറെ. ടാർഡിക്കു വേണ്ടി ആരാധകർ വരച്ച ചിത്രങ്ങൾ, ടാർഡിയുടെ ചിത്രം പതിച്ച ടീഷർട്ടുകൾ എന്നിവയൊക്കെയുണ്ട്. പ്രശസ്ത സയൻസ് ഫിക്‌ഷൻ ടിവി പരമ്പരയായ സ്റ്റാർട്രെക്കിലും ടാർഡിയുണ്ട്. സൂര്യന്റെ കാന്തികമണ്ഡലത്തിന്റെ സ്വാധീനം തീരുന്നിടത്താണ് ഇന്റർസ്റ്റെല്ലാർ സ്പേസ് തുടങ്ങുന്നത്. സൗരയൂഥത്തിനുമപ്പുറമാണ് ഈ മേഖല. ഈ മേഖലയിലേക്ക് ജീവികളെ അയയ്ക്കാനുള്ള സ്റ്റാർലൈറ്റ് പദ്ധതിയിലും ടാർഡിഗ്രേഡുകളാണ് യാത്രക്കാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com