ADVERTISEMENT

ഭൂമിയിലെ ജീവജാലങ്ങളിൽ ലക്ഷക്കണക്കിന് ഇനങ്ങൾ വംശനാശത്തിന്റെ വക്കിലാണ്. നൂറോ ഇരുനൂറോ വർഷം മുൻപ് ഭൂമിയിൽ ഉണ്ടായിരുന്ന പല ജീവികളും തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞു. ഇന്ന് പലതിനെയും വംശനാശത്തിൽനിന്നു രക്ഷിക്കാൻ മനുഷ്യന്റെ ഭാഗത്തുനിന്നും തീവ്ര ശ്രമങ്ങൾ വേണ്ട നിലയിലുമാണ്. മനുഷ്യനെപ്പോലെ ഭൂമിയിൽ തുല്യ അവകാശമുള്ളവയാണ് എല്ലാ ജീവജാലങ്ങളും. ഭൂമിയിലെ കരപ്രദേശത്തിന്റെ 31 ശതമാനം വരുന്ന വനമേഖലയിൽ ലക്ഷോപലക്ഷം മൃഗങ്ങൾ അധിവസിക്കുന്നുണ്ട്. എന്നാൽ മനുഷ്യന്റെ കയ്യേറ്റവും ആഗോളതാപനം മൂലം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും വന്യജീവികളുടെ നിലനിൽപ് ഭീഷണിയിലാക്കുന്നു. ഈ സാഹചര്യത്തിൽ വന്യജീവികളെക്കുറിച്ച് ഓർക്കാനും അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനുമായാണ് ലോകമെമ്പാടും മാർച്ച് 3 വന്യജീവി ദിനമായി ആയി ആചരിക്കപ്പെടുന്നത്.

ജൈവവൈവിധ്യത്തിൽ ഉണ്ടാകുന്ന നാശം, ആവാസ വ്യവസ്ഥയുടെ തകർച്ച, കാലാവസ്ഥാ വ്യതിയാനം എന്നിവ രൂക്ഷമായ സാഹചര്യത്തിൽ ഇതേക്കുറിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ അവബോധം നൽകാനും വന്യജീവി സമ്പത്ത് സംരക്ഷിക്കാൻ എത്രയും വേഗം നടപടികൾ എടുക്കാനും ഓർമിപ്പിച്ചു കൊണ്ടാണ് ഈ വർഷത്തെ വന്യജീവിദിനം കടന്നെത്തുന്നത്. ഭൂമിയിൽ വന്യജീവികളുടെ നിലനിൽപ് എത്രത്തോളം മൂല്യമുള്ളതാണെന്ന് ഈ ദിനം അടിവരയിടുന്നു. പാരിസ്ഥിതിക സന്തുലനം നിലനിർത്തുന്നതിനും മനുഷ്യരാശിയുടെ ഭൂമിയിലെ നിലനിൽപ്പിനും വന്യജീവികളും ഇവിടെ വേണ്ടതുണ്ടെന്ന് ഓർമിപ്പിക്കുന്നതിനാണ് ഐക്യരാഷ്ട്ര സംഘടന മാർച്ച് 3 വന്യജീവി ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്. 

മക്കാക്ക് കുരങ്ങന്മാർ (Photo: X/ @akshay_khanna)
മക്കാക്ക് കുരങ്ങന്മാർ (Photo: X/ @akshay_khanna)

‘കണക്റ്റിങ് പീപ്പിൾ ആൻഡ് പ്ലാനറ്റ്: എക്സ്പ്ലോറിങ് ഡിജിറ്റൽ ഇന്നവേഷൻ ഇൻ വൈൽഡ് ലൈഫ് കൺസർവേഷൻ’ എന്നതാണ് ഈ വർഷത്തെ വന്യജീവി ദിനത്തിന്റെ തീം. മനുഷ്യനും ഭൂമിയുമായി കൂടുതൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുക എന്നതും വന്യജീവി സംരക്ഷണത്തിന് ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ലോകത്തിന്റെ എല്ലാ കോണുകളും ഇന്ന് പരസ്പരം ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. രാജ്യങ്ങൾ തമ്മിൽ വന്യജീവികളെ കൈമാറുന്നതും പുതുമയുള്ള കാര്യമല്ല. ഈ സാഹചര്യങ്ങൾ പരിഗണിച്ച്, സുസ്ഥിരമായും നിയമപരമായും വന്യജീവി കൈമാറ്റം നടത്തുന്നതിന് ഡിജിറ്റൽ കൺസർവേഷൻ ടെക്നോളജികൾ എത്തരത്തിൽ പ്രയോജനപ്പെടുത്താം എന്നതിലാണ് ഈ ദിനം ശ്രദ്ധ വയ്ക്കുന്നത്. ഇതോടൊപ്പം മനുഷ്യനും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളും പരിഗണിക്കപ്പെടും.

ഉൾവനങ്ങളിൽ മൃഗങ്ങൾ നേരിടുന്ന വെല്ലുവിളികൾ കണ്ടെത്താനും പരിഹരിക്കാനും മുൻപ്  സാധ്യതകൾ പരിമിതമായിരുന്നു. എന്നാൽ ഈ ഡിജിറ്റൽ യുഗം ഇതിനെല്ലാമുള്ള പരിഹാരം കരുതിവച്ചിട്ടുണ്ട്. മൃഗങ്ങളെ നിരീക്ഷിക്കാനും അതുവഴി അവയുടെ സംരക്ഷണത്തിനായി കൂടുതൽ മികച്ച പദ്ധതികൾ ആവിഷ്കരിക്കാനും ഡിജിറ്റൽ സാങ്കേതികവിദ്യകൾ സഹായകമാകുന്നുണ്ട്. ഇനി വേണ്ടത് ഈ ലക്ഷ്യത്തിലേക്കു ലോകം ഒരേ മനസ്സോടെ മുന്നേറുക എന്നത് മാത്രമാണ്. അതിനാൽ ലോകത്തിന്റെ ജൈവവൈവിധ്യ സമ്പന്നത നിലനിർത്താനും സംരക്ഷിക്കാനുമുള്ള ചുവടു വയ്പ്പുകളിൽ ലോകമെമ്പാടുമുള്ള ഓരോ ജനതയും സമൂഹങ്ങളും ഭരണകൂടങ്ങളും പങ്കാളികളാകണമെന്ന സന്ദേശമാണ് വന്യജീവിദിനം നൽകുന്നത്. 

1. സിംഹവാലൻ കുരങ്ങ്. 2. ചതുപ്പിൽ കുളിക്കുന്ന കാട്ടാനക്കൂട്ടം.
1. സിംഹവാലൻ കുരങ്ങ്. 2. ചതുപ്പിൽ കുളിക്കുന്ന കാട്ടാനക്കൂട്ടം.

ഈ വർഷത്തെ വന്യജീവിദിനത്തോടനുബന്ധിച്ച് വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി ഒട്ടേറെ പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്. ബോധവൽക്കരണ പരിപാടികളും ശിൽപശാലകളും സമൂഹ മാധ്യമ ക്യാംപെയിനുകളും വെർച്വൽ ഇവന്റുകളുമെല്ലാം ഇതിൽ ഉൾപ്പെടും. ജൈവവൈവിധ്യത്തെ സംരക്ഷിക്കാൻ ആഗോളതലത്തിൽ ജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ സ്വരൂപിക്കാനും നടപടികൾ കണ്ടെത്താനും ഇത് ഉപകരിക്കും.

English Summary:

Guardians of the Wild: Urgent Conservation Efforts Needed to Protect Earth's Diverse Inhabitants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com