ADVERTISEMENT

കേരളത്തിലെ പൊതു കുടിവെള്ള പദ്ധതികളിലെ ജലസ്രോതസ്സുകൾ പ്രധാനമായും നദികളാണ്. നദികളിൽ വെള്ളം കുറയുമ്പോൾ പമ്പിങ് യഥാസമയം നടക്കില്ല. മാത്രമല്ല ഉപ്പുവെള്ളം നദികളിലൂടെ കരഭാഗങ്ങളിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. നദികളും കിണറുകളും വറ്റുമ്പോൾ ഇല്ലാതാകുന്നത് കുടിവെള്ളം കൂടിയാണ്.

സംസ്ഥാനത്ത് ആകെ വാർഷികമഴയുടെ എഴുപതു ശതമാനവും കാലവർഷ കാലമായ ജൂൺ മുതൽ സെപ്റ്റംബർ വരെയാണ്. തുടർന്നുള്ള തുലാവർഷ സമയമായ ഒക്ടോബർ മുതൽ ഏകദേശം ഡിസംബർ ആദ്യം വരെ നല്ല മഴ ലഭിക്കും. ഇവ ഏകദേശം 20 % വരും. പിന്നെയുള്ള 10% വേനൽമഴയായി ലഭിക്കേണ്ടതാണ്. പക്ഷേ നിലവിലെ ലക്ഷണങ്ങൾ‌ വച്ച് വേനൽ മഴയിൽ കുറവുണ്ടാകാനാണ് സാധ്യത. 

മണിമലയാറ്റിൽ നിന്ന് കുടിവെള്ളം ശേഖരിക്കുന്ന മങ്കൊമ്പ് അറുപതിൻചിറ കോളനി നിവാസി.
                                                                                                       ചിത്രം∙മനോരമ
മണിമലയാറ്റിൽ നിന്ന് കുടിവെള്ളം ശേഖരിക്കുന്ന മങ്കൊമ്പ് അറുപതിൻചിറ കോളനി നിവാസി. ചിത്രം∙മനോരമ

മഴയുടെയും പ്രകൃതിയുടെയും സ്വന്തം ദേശമായ കേരളത്തിൽ മഴക്കാലം വെള്ളപ്പൊക്കവും പ്രളയവുമാണ്. മഴയൊന്നു മാറിയാൽ വരൾച്ച, ജലക്ഷാമം, പ്രളയകാലത്ത് ദുരിതാശ്വാസ ക്യാംപുകൾ, വരൾച്ച കാലത്ത് ടാങ്കർ ജലം എന്ന രീതിയിൽ മലയാളിയുടെ ജലസുരക്ഷാ സമവാക്യം മാറിക്കഴിഞ്ഞു. ഒരു ഹെക്ടർ വനസദൃശ്യമായ ആവാസ വ്യവസ്ഥ 30,000 ഘന കിലോമീറ്റർ പ്രദേശത്തെ മഴവെള്ളത്തെ ഉൾക്കൊള്ളും. പല തട്ടുകളിലായി ചെടികളും മരങ്ങളും സസ്യങ്ങളും ഉണ്ടെങ്കിൽ മാത്രമേ മഴക്കാലങ്ങളിലെ വർധിച്ച മഴയെ ഉൾക്കൊള്ളുവാൻ കഴിയുകയുള്ളൂ. അങ്ങനെ പശ്ചിമഘട്ട മലനിരകളിൽ മഴക്കാലങ്ങളിൽ സ്വാഭാവികമായി സംഭരിക്കുന്ന മഴവെള്ളമാണ് സമയമെടുത്ത് ഉറവകളായി വേനൽക്കാലങ്ങളിൽ നമ്മുടെ നദികളിൽ എത്തുന്നത്. സ്വാഭാവിക വനം കുറയുമ്പോൾ വേനൽക്കാല നീരൊഴുക്കും നിൽക്കും. പ്രധാന നദികളിൽ വേനൽക്കാലങ്ങളിലെ മിനിമം ഒഴുക്കിനുള്ള ജലം എത്തുന്നില്ല എന്നതാണ് പുതിയ പ്രതിസന്ധി. 10 സെന്റ് വയൽ ഒരു ലക്ഷത്തി അറുപതിനായിരം ലീറ്റർ മഴയെ വർഷത്തിൽ നല്ലൊരു കാലം പിടിച്ചു നിർത്തും. കൃഷിക്ക് അപ്പുറം, വയലുകളുടെ പാരിസ്ഥിതിക പ്രത്യേകതകൾ നാം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കാവുകളും കുളങ്ങളും നല്ല ജലസംഭരണികളാണ്. കാടും വയലും കാവും കുളവും ഇല്ലാതാക്കിയിട്ട് ദാഹനീരിനായി കേഴുന്ന സമൂഹമായി നാം മാറുകയാണോ?.

വനിതകളുടെ മത്സര വള്ളംകളി ആണിതെന്നു ആരും തെറ്റി ധരിക്കരുത്; ഇത് പ്രാണൻ നില നിർത്താൻ ഒരു തുള്ളി വെള്ളത്തിനായി പച്ച പുതുവൽ തുരുത്തു നിവാസികളുടെ ജല യാത്രയാണ്. 2 കിലോമീറ്റർ തുഴഞ്ഞ് റോഡിൽ എത്തിയാണ് ഇവർ വെള്ളം ശേഖരിക്കുന്നത്.
വനിതകളുടെ മത്സര വള്ളംകളി ആണിതെന്നു ആരും തെറ്റി ധരിക്കരുത്; ഇത് പ്രാണൻ നില നിർത്താൻ ഒരു തുള്ളി വെള്ളത്തിനായി പച്ച പുതുവൽ തുരുത്തു നിവാസികളുടെ ജല യാത്രയാണ്. 2 കിലോമീറ്റർ തുഴഞ്ഞ് റോഡിൽ എത്തിയാണ് ഇവർ വെള്ളം ശേഖരിക്കുന്നത്.

കേരളത്തിൽ ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ വർഷത്തിൽ 3,00,000 മുതൽ 5 ലക്ഷം വരെ ലീറ്റർ മഴയാണ് പെയ്തു വീഴുന്നത്. ഒരുകോടി 20 ലക്ഷം കെട്ടിടങ്ങൾ സംസ്ഥാനത്തുണ്ട്. നല്ലൊരു ഭാഗവും ടെറസും ഓടിട്ടതുമായതിനാൽ മേൽക്കൂര മഴവെള്ള സംഭരണത്തിന് വലിയ സാധ്യതയാണുള്ളത്.

മഴവെള്ള സംഭരണ നിയമം കെട്ടിട നിർമാണച്ചട്ടങ്ങുകളുടെ ഭാഗമാക്കിയത് 2004 ലാണ്. 20 വർഷം കഴിയുമ്പോൾ, എത്ര കെട്ടിടങ്ങൾക്ക് മഴവെള്ള സംഭരണ സംവിധാനമുണ്ടെന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ നിയമം കൃത്യമായി നടപ്പിലാക്കുവാൻ ഇനിയും തയാറായിട്ടില്ല. വരൾച്ച പല രൂപത്തിൽ സമ്പദ്ഘടനയെ ബാധിക്കും. കൃഷിക്കാവശ്യമായ ജലം കുറയുന്നതിനെ കാർഷികവരൾച്ച എന്നും ജലക്ഷാമം രൂക്ഷമാകുന്നതിനെ കാലാവസ്ഥാ വരൾച്ചയെന്നും ഭൂജലഘടനയെ ബാധിക്കുമ്പോൾ ജലവ്യവസ്ഥാ വരൾച്ചയെന്നുമൊക്കെ വേർതിരിക്കാറുണ്ട്.

മുല്ലശേരി പഞ്ചായത്തിലെ തിരുനെല്ലൂർ ഒന്നാം വാർഡിൽ ശുദ്ധജല വിതരണം നിലച്ചതിനെ തുടർന്ന് വീട്ടമ്മമാർ പൈപ്പിൻ ചുവട്ടിൽ കാലി കുടങ്ങളുമായി നടത്തിയ പ്രതിഷേധം.
മുല്ലശേരി പഞ്ചായത്തിലെ തിരുനെല്ലൂർ ഒന്നാം വാർഡിൽ ശുദ്ധജല വിതരണം നിലച്ചതിനെ തുടർന്ന് വീട്ടമ്മമാർ പൈപ്പിൻ ചുവട്ടിൽ കാലി കുടങ്ങളുമായി നടത്തിയ പ്രതിഷേധം.

ജലസ്രോതസ്സുകളുടെ സ്വന്തം ദേശത്ത് കാലാവസ്ഥ മാറുകയാണ്. കുറഞ്ഞ സ്ഥലത്ത് ചെറിയ കാലയളവിൽ വർദ്ധിച്ച മഴ എന്നതാണ് പുതിയ രീതി. ഭൂവിനിയോഗ രീതികളും ഭൂമിയുടെ ചരിവും കാരണം കേരളത്തിൽ ഉപരിതല നീരൊഴുക്കിന്റെ വേഗം വർധിച്ച തോതിലാണ്. മണ്ണിന്റെ ഘടനയും കനത്തിന്റെ കുറവും കാരണം വലിയ മഴ വന്നാലും ഒരു പരിധിക്കപ്പുറം മണ്ണിൽ ഉൾക്കൊള്ളാൻ കഴിയില്ല. അധികമഴ 40 മുതൽ 70 വരെ മണിക്കൂർ കൊണ്ട് കടലിൽ എത്തുകയും തുടർന്ന് വരൾച്ച അനുഭവപ്പെടുകയുമാണ് ചെയ്യുന്നത്. 

Read Also: ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ കടൽമേഖല; എട്ടടിപ്പൊക്കമുള്ള രാക്ഷസത്തിരകൾ ഉയരുന്നിടം

സമഗ്രവും ശാസ്ത്രീയവുമായ പ്രാദേശിക മഴവെള്ള സംഭരണ, ജലസ്രോതസ്സ് സംരക്ഷണ പരിപാടികളിലൂടെ മാത്രമേ വരൾച്ചയുടെ വറുതികളെ വരുതിയിലാക്കുവാൻ കഴിയുകയുള്ളൂ. വീഴുന്നിടത്ത് താഴട്ടെ മഴ എന്ന കാഴ്ചപ്പാടിൽ പരമാവധി മഴവെള്ളത്തെയും അതാതിടങ്ങളിൽ മണ്ണിൽ കരുതേണ്ടതാണ്. ജലസംരക്ഷണ, ജലസുരക്ഷാ രീതികൾ പലതും മുന്നിലുണ്ട്.

റാന്നി മേജർ ജലവിതരണ പദ്ധതിയുടെ മുണ്ടപ്പുഴ ചന്തക്കടവിലെ കിണറിനോടു ചേർന്ന് വെള്ളം വറ്റിയ നിലയിൽ.
റാന്നി മേജർ ജലവിതരണ പദ്ധതിയുടെ മുണ്ടപ്പുഴ ചന്തക്കടവിലെ കിണറിനോടു ചേർന്ന് വെള്ളം വറ്റിയ നിലയിൽ.

കിണർനിറയുടെ അനന്തസാധ്യതകൾ

സംസ്ഥാനത്ത് 80 ലക്ഷത്തിലധികം തുറന്ന കിണറുകളുണ്ട്. ഇപ്പോഴും ഗ്രാമീണ ജലസ്രോതസ്സ് പ്രധാനമായും തുറന്ന കിണറുകളാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മാത്രം വറ്റിക്കൊണ്ടിരിക്കുന്ന കിണറുകളിൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ ഡിസംബർ മുതൽ ജലം കുറയുകയാണ്. ഇടമഴകൾ ചിലപ്പോഴൊക്കെ ലഭിക്കുന്നത് പരമാവധി കിണറുകളിലേക്ക് കടത്തിവിടണം. കിണറുകൾക്ക് സമീപം അഞ്ചുമീറ്റർ മുതൽ 10 മീറ്റർ വരെ ചുറ്റളവിൽ ചരിവിന്റെ മുകൾഭാഗം കണക്കാക്കി മഴക്കുഴികൾ സജ്ജമാക്കിയാൽ അവയിലൂടെ മഴവെള്ളത്തെ കിണറുകളിൽ നിറയ്ക്കാവുന്നതാണ്. മേൽക്കൂരയിലെ മഴവെള്ളം കിണറുകൾക്ക് സമീപം എത്തിക്കുവാൻ പൈപ്പുകളുടെയും പിവിസി പാത്തികളുടെയും സഹായം തേടാം. ഇത്തരം കുഴികളിൽ മറ്റു മെറ്റീരിയൽ ആവശ്യമില്ല.

ernakulam-drinking-water-tank

പുരപ്പുറത്തെ മഴവെള്ളം മണൽ, ചല്ലി അഥവാ മെറ്റൽ ചിരട്ടക്കരി എന്നിവ ഉപയോഗിച്ചിട്ടുള്ള അരിപ്പ സംവിധാനത്തിലൂടെ കടത്തിവിട്ട് കിണറുകൾ നിറയ്ക്കാം. നേരിട്ട് മഴവെള്ളം കിണറുകളിലേക്ക് കടത്തി വിടരുത്. കുഴികളിലൂടെ ആകുമ്പോൾ മൊത്തം മഴവെള്ളം കിണറിൽ ലഭിക്കണമെന്നില്ല. അരിപ്പ സംവിധാനത്തിലൂടെ ആകുമ്പോൾ മുഴുവൻ ജലവും കിണറുകളിൽ എത്തും. അതിലൂടെ കിണർ വെള്ളത്തിന്റെ ശുദ്ധിയും അളവും വർധിക്കും.മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അനുസരിച്ച് കിണർ നിറയ്ക്ക് പ്രത്യേകം ധനസഹായം ലഭ്യമാണ്.  സമ്പൂർണ്ണ കിണർനിറയജ്ഞം തന്നെ ആവശ്യമാണ്

മണ്ണൊരുക്കുക, ജലം കരുതുക

നാച്ചിവയൽ ഗ്രാമത്തിലെ ശുദ്ധജല ക്ഷാമത്തെ തുടർന്ന് ഇന്നലെ വൈകിട്ട് ഗ്രാമവാസികൾ കാലിക്കുടങ്ങളുമായി തെരുവിലിറങ്ങി സൂചനാ സമരം നടത്തിയപ്പോൾ.
നാച്ചിവയൽ ഗ്രാമത്തിലെ ശുദ്ധജല ക്ഷാമത്തെ തുടർന്ന് ഇന്നലെ വൈകിട്ട് ഗ്രാമവാസികൾ കാലിക്കുടങ്ങളുമായി തെരുവിലിറങ്ങി സൂചനാ സമരം നടത്തിയപ്പോൾ.

ഒരു മീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള നീർക്കുഴികൾ പറമ്പുകളിൽ തയ്യാറാക്കണം. മലനാട്, തീരപ്രദേശം എന്നിവിടങ്ങളിൽ വ്യാപകമായി നീർക്കുഴികൾ പാടില്ല. ചരിവ് കുറഞ്ഞയിടങ്ങളിലും സമതലങ്ങളിലും ഇതൊരു നല്ല മാർഗമാണ്. പറമ്പുകൾ നീർക്കുഴികൾക്ക് അനുയോജ്യ മാണോ എന്നറിയുവാൻ ഓരോ പറമ്പിലും ഓരോ കുഴി എടുക്കുക. അപ്പോൾ കളിമണ്ണ് കാണുകയാണെങ്കിൽ അത്തരം സ്ഥലങ്ങൾ അനുയോജ്യമല്ല. കളിമണ്ണ് വഴി കൂടുതൽ മഴവെള്ളം കിനിഞ്ഞിറങ്ങാറില്ല. മൂന്ന് ദിവസം തുടർച്ചയായി കെട്ടി നിന്നാൽ മലിനപ്പെടുവാനും കൂത്താടിയും കൊതുകുമുൾപ്പെടെ കാണുവാനും സാധ്യതയുണ്ട്. മഴവെള്ളം കിനിഞ്ഞും ഊർന്നും ഇറങ്ങുന്ന മണ്ണ് നീർക്കുഴികൾക്ക് അനുയോജ്യമാണ്. ഓടിപ്പോകുന്ന മഴവെള്ളത്തെ നടത്തുവാനും നടക്കുന്നവയെ നിർത്തുവാനും നിൽക്കുന്നവയെ ഇരുത്തുവാനും ഇരിക്കുന്നവയെ കിടത്തുവാനും കിടക്കുന്നവയെ പരമാവധി ഭൂഗർഭത്തിലും മണ്ണിലും നിറയ്ക്കുവാനുള്ള പരിപാടികൾ ആവശ്യമാണ്.

1040905734

മൺകൂനകൾ, മണൽത്തിട്ടകൾ, മൺകയ്യാലകൾ, കല്ല് കയ്യാലകൾ, ഭൂമിയെ തട്ടുകളാക്കാൻ നദികളിലും തോടുകളിലും ചാക്ക്, കല്ല് , പാഴ് തടികൾ, ഇലകൾ,  ചില്ലകൾ, കമ്പുകൾ എന്നിവ കൊണ്ടുള്ള താൽക്കാലിക തടയണകൾ തുടങ്ങി ഓരോ പ്രദേശത്തിനും അനുയോജ്യമായ മണ്ണ്, ജലജൈവ സംരക്ഷണ രീതികൾ സജ്ജമാക്കി പരമാവധി മഴയെയും വെള്ളത്തെയും അതാതിടങ്ങളിൽ സംരക്ഷിക്കേണ്ടതാണ്. ചരിഞ്ഞ ഭൂമികളിൽ മുകളിൽ നിന്നും തുടങ്ങി ചരിവകളിലൂടെ താഴേക്ക് എന്ന ക്രമത്തിൽ നീർതടങ്ങൾ ഒരുക്കിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത്.

ഫെറോ സിമന്റ് സാങ്കേതിക രീതികളിൽ ഭൂമിയുടെ മുകളിലും പൂർണമായും ഭൂമിക്കടിയിലും രണ്ട് ഭാഗങ്ങളിലുമായി മഴവെള്ള ടാങ്കറുകൾ നിർമിക്കാവുന്നതാണ്. സിമന്റ്, ചുടുകല്ല്, മണൽ എന്നിവ ഉപയോഗിച്ചുള്ള സാധാരണ ടാങ്കുകളിലും മഴവെള്ളം കരുതാവുന്നതാണ്. സ്ഥലപരിമിയുള്ളയിടങ്ങളിൽ കാർഷെഡ്, പൂന്തോട്ടം, മുറികൾ എന്നിവകൾക്കടിയിലും ഭുഗർഭ അറകൾ നിർമ്മിച്ച് മഴ ടാങ്കുകളായി ഉപയോഗിക്കുന്ന മാതൃകകൾ കേരളത്തിലുണ്ട്. ഇപ്പോൾ വേനൽക്കാലമായതുകൊണ്ട് നിർമ്മാണത്തിന് നല്ല സമയമാണ്. മാത്രമല്ല ഇടമഴകൾ സ്വീകരിക്കുവാനും കഴിയുന്നതാണ്.

മണ്ണിനെ പുതപ്പിക്കുക 

മണ്ണ് പരിശോധിക്കുന്ന യുവതി (Credit:Maksym Belchenko/Istock)
മണ്ണ് പരിശോധിക്കുന്ന യുവതി (Credit:Maksym Belchenko/Istock)

പുതയിടൽ എന്ന രീതിക്ക് പ്രചാരം ഏറുകയാണ്. കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കുവാനുള്ള സ്വാഭാവികരീതിയായി ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കടുത്ത വേനലിനു മുൻപ് ശീമക്കൊന്ന, ചെമ്പരത്തി, സുബാബുൽ, മറ്റു വേലി ചെടികൾ, ജൈവമാലിന്യങ്ങൾ, തെങ്ങോലകൾ തുടങ്ങിവ കൊണ്ട് മണ്ണിനെ പുതപ്പിക്കേണ്ടതാണ്. ഇലപൊഴിയുന്ന പ്രക്രിയയിലൂടെയും കാടുകളിലും മരങ്ങൾ സ്വാഭാവികമായി പുതയിടൽ ചെയ്യുന്നുണ്ട്. ചപ്പുചവറുകളും ഇലകളും കത്തിക്കുന്നത് വ്യാപകമായതോടെ സ്വാഭാവികരീതി നടക്കുന്നില്ല. മണ്ണിൽ കുഷൻ പോലെ പുതയിട്ടാൽ ബാഷ്പീകരണ തോത് കുറയ്ക്കുവാൻ കഴിയും. മാത്രമല്ല സ്വാഭാവികമായി ഇലകളും മറ്റും പൊഴിച്ചു കളഞ്ഞ മരങ്ങൾക്കും ചെടികൾക്കും കുറച്ചു ജലം മതിയാകും. വേനൽക്കാലത്തെ അതിജീവിക്കുവാൻ പുതയിട്ട പറമ്പിൽ വേനൽ കൂടുമ്പോൾ ഇലകളും മറ്റും ചൂടേറ്റ് പൊടിയും. മണ്ണിന്റെ മുകളിൽ കിടക്കുന്ന ഇത്തരം വസ്തുക്കളിൽ മഴ പെയ്യുമ്പോൾ മണ്ണും വെള്ളവും ഇലകളും മറ്റും ചേർന്ന് കുഴമ്പ് രൂപത്തിലാകും. പിന്നെ ചെറിയ കട്ടകൾ രൂപപ്പെടും. തുടർന്ന് വരുന്ന മഴ വെള്ളത്തെ ഓരോ മൺകട്ടയിലെയും സൂക്ഷ്മസുഷിരങ്ങളിലൂടെ മണ്ണ് എടുക്കും. മൺകട്ടകൾക്കിടയിൽ ഉള്ള സ്ഥൂല സുഷിരങ്ങളിലും മഴവെള്ളം നിറയും. മഴ കുറഞ്ഞ് ചൂടുള്ള വായുവും പ്രകാശവും വരുമ്പോൾ ആദ്യം സുഷിരങ്ങളിലെ ജലം ആവിയായും കുറെ ഭാഗം നീരൊഴുക്കിലൂടെയും സ്ഥലം മാറിപ്പോകും. അപ്പോൾ ചൂടേറ്റ് മൺകട്ടകൾ പൊളിഞ്ഞു സൂക്ഷ്മ സുഷിരങ്ങളിൽ കരുതിയ ജലം എല്ലായിടത്തും വ്യാപിക്കും. ആവശ്യത്തിന് ജലം ലഭിക്കുകയും ചെയ്യും. എത്ര മനോഹരവും സുന്ദരവുമാണ് പ്രകൃതിയുടെ ജലസാക്ഷരതാ പാഠങ്ങൾ. നിലവിൽ സ്വാഭാവികമായി പുതപ്പിക്കൽ പ്രക്രിയ കുറവായതിനാൽ കൃത്രിമമായി പുതയിടൽ കൂടുതലായി വ്യാപിപ്പിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ സസ്യങ്ങൾ വേലിച്ചെടികളായും കൃഷിയിടങ്ങളിൽ ഇടവിട്ട് നിരകളായും നട്ട് പരിപാലിക്കേണ്ടതാണ്. സവിശേഷമായ ശ്രദ്ധ പോലും ഇത്തരം ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമില്ല. 

പുതയിടൽ പ്രക്രിയ വ്യാപകമാക്കുവാൻ തൊഴിലുറപ്പ് പദ്ധതിയിൽ പരിപാടികൾ ഉണ്ടാവണം. ഫാം കുളങ്ങളുടെ നിർമാണത്തിലൂടെ അധികമഴയെ കരുതാം. ജലസ്രോതസ്സുകൾ മലിനീകരിക്കപ്പെടാതെ സംരക്ഷിക്കപ്പെടുക എന്നത് പ്രധാനമാണ്. മാലിന്യവാഹിനികളായി ജലസ്രോതസ്സുകൾ മാറിക്കൊണ്ടിരിക്കുക യാണ്. പൊലൂട്ടർ പെ തത്വമൊക്കെ വരേണ്ട കാലം കടന്നിരിക്കുകയാണ്. പൊതുജല സ്രോതസ്സുകൾ മലിനമാക്കുന്നവർ തന്നെ ശുദ്ധീകരണച്ചെലവും നിർവഹിക്കണമെന്ന നിയമം ലോകത്ത് പല രാജ്യങ്ങളിലും നിലവിലുണ്ട്.

ജല അച്ചടക്കകാലം

പാരിപ്പള്ളി എഴിപ്പുറം ലക്ഷം വീട് കോളനിയിലെ പൊതുകിണറ്റിൽ നിന്നു വെള്ളം കോരാൻ ശ്രമിക്കുന്ന വീട്ടമ്മമാർ. വളരെ നേരം 
കൊണ്ടു ഊറിവരുന്ന ജലം കന്നാസ് ഉപയോഗിച്ചു കോരുകയാണ് ഇവിടെ. 70 വീട്ടുകാർ ആശ്രയിക്കുന്ന 2 കിണറുകളിൽ ഒന്നാണിത്.
പാരിപ്പള്ളി എഴിപ്പുറം ലക്ഷം വീട് കോളനിയിലെ പൊതുകിണറ്റിൽ നിന്നു വെള്ളം കോരാൻ ശ്രമിക്കുന്ന വീട്ടമ്മമാർ. വളരെ നേരം കൊണ്ടു ഊറിവരുന്ന ജലം കന്നാസ് ഉപയോഗിച്ചു കോരുകയാണ് ഇവിടെ. 70 വീട്ടുകാർ ആശ്രയിക്കുന്ന 2 കിണറുകളിൽ ഒന്നാണിത്.

ഒരു സെക്കൻഡിൽ ഒരു തുള്ളി എന്ന ക്രമത്തിൽ ശുദ്ധജലം നഷ്ടപ്പെട്ടാലും ഒരു വർഷത്തിൽ 45,000 ലീറ്റർ ജലമാണ് നഷ്ടമാകുന്നത്. ഒരാളുടെ അശ്രദ്ധ നഷ്ടമാക്കുന്നത് മറ്റൊരാളുടെ കുടിവെള്ളമാണ്. വേനൽ കാലങ്ങളിൽ വാഷിങ് മെഷീൻ, ബാത്ത് ടബ്ബ് എന്നിവ പരമാവധി ഉപയോഗിക്കരുത്. വാഷ് ബെയ്സിനുകളിലും ബാത്റൂമുകളിലും ബക്കറ്റും മറ്റും കരുതണം. നേരിട്ട് പൈപ്പ് തുറന്നിട്ട് വെള്ളം ഉപയോഗിക്കുന്ന രീതി ജലദാരിദ്ര്യകാലത്ത് പാടില്ല. വീടുകളിലെയും കെട്ടിടങ്ങളിലെയും പൈപ്പുകളിലുമുള്ള ലീക്കേജ് യഥാസമയം കണ്ടെത്തി പരിഹാരം തേടേണ്ടത് അത്യാവശ്യമാണ്.  ഹോസുകൾ ഉപയോഗിച്ച് വാഹനങ്ങൾ കഴുകുന്നത് ഒഴിവാക്കണം. പൂന്തോട്ടം, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ പരമാവധി രാവിലെയും വൈകുന്നേരവും മാത്രമേ നനയ്ക്കാവൂ. തുള്ളിനന, സ്പ്രിഗ്ളർ ജലസേചനം, തിരിനന തുടങ്ങിയ നിരവധി മാർഗങ്ങൾ മുന്നിലുണ്ട്.

വേനൽക്കാലം ജലസംരക്ഷണത്തിന്റെയും ജലവിനിയോഗത്തിലെ അച്ചടക്കത്തിന്റെയും സമയം കൂടിയാണ്. നിയമങ്ങൾക്കും ചട്ടങ്ങൾക്കുമപ്പുറം പൗരന്മാർ എന്ന നിലയിൽ നാം പാലിക്കേണ്ട ഉത്തരവാദിത്തമുണ്ട്. ലാബിൽ ഹൈഡ്രജനും ഓക്സിജനും ചേർത്താൽ ജലമാക്കാം. പക്ഷേ അങ്ങനെ രൂപപ്പെടുത്തി നാടിന്റെയും നാട്ടുകാരുടെയും ദാഹം അകറ്റാൻ കഴിയില്ല. അതിന് പ്രകൃതിയിലെ മഴ തന്നെ വേണം. അറിയണം മഴയുടെ വരവുപോക്കുകൾ. അതിനനുസരിച്ചുള്ള ഒരു ജലബജറ്റ് നമുക്കാവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com