ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ ബെംഗളൂരു കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ്. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ഈ ഐടി നഗരത്തിൽ വേനലിന്റെ തുടക്കത്തിൽത്തന്നെ ജലദൗർലഭ്യം അനുഭവപ്പെട്ടുതുടങ്ങി.

പൈപ്പ് ലീക്കായി റോഡിലേക്ക് ഒഴുകുന്ന വെള്ളം കുടത്തിലാക്കാൻ ശ്രമിക്കുന്ന പിതാവും മകളും (Photo: X/@east_bengaluru)
പൈപ്പ് ലീക്കായി റോഡിലേക്ക് ഒഴുകുന്ന വെള്ളം കുടത്തിലാക്കാൻ ശ്രമിക്കുന്ന പിതാവും മകളും (Photo: X/@east_bengaluru)

മാസത്തിൽ അഞ്ച് ദിവസം മാത്രം കുളിക്കുക, ഭക്ഷണം പാകം ചെയ്യാൻ വെള്ളമില്ലാത്തതിനാൽ പുറത്തു നിന്ന് വാങ്ങുക, ഭക്ഷ്യാവശ്യങ്ങൾക്ക് ഒഴികെ മറ്റെല്ലാത്തിനും ശുദ്ധീകരിച്ച മലിനജലം ഉപയോഗിക്കുക എന്നിങ്ങനെ ജീവിതത്തിൽ പുതിയ പൊരുത്തപ്പെടലുകളിലാണ് ബെംഗളൂരു നിവാസികൾ.

ടാങ്കർലോറിയിലെ വെള്ളം ശേഖരിക്കുന്ന ആളുകൾ (Photo: X/@ani_digital)
ടാങ്കർലോറിയിലെ വെള്ളം ശേഖരിക്കുന്ന ആളുകൾ (Photo: X/@ani_digital)

നഗരത്തിന്റെ പ്രധാന മേഖലകളിൽ എല്ലായിടത്തും കോർപറേഷന്റെ പൈപ്പ് വെള്ളവും ടാങ്കറിൽ എത്തുന്ന വെള്ളവുമാണ് ഉപയോഗിക്കുന്നത്. ജലക്ഷാമം രൂക്ഷമായതോടെ ടാങ്കർ വെള്ളത്തിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ജലക്ഷാമം കടുത്തതോടെ വെള്ളത്തിന്റെ ഉപയോഗത്തിലും വലിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ് അധികൃതർ. കാർ കഴുകാനോ ചെടി നനയ്ക്കാനോ ടാങ്കർ ജലമോ പൈപ്പ് വെള്ളമോ ഉപയോഗിക്കരുതെന്ന് അധികൃതർ പറയുന്നു. ഇങ്ങനെ ചെയ്താൽ പിഴയൊടുക്കേണ്ടി വരും.

കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കർണാടക സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന എസ്‌യുസിഐ (Socialist Unity Centre of India (Communist)) പ്രവർത്തകർ. (Photo by Idrees MOHAMMED / AFP)
കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കർണാടക സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന എസ്‌യുസിഐ (Socialist Unity Centre of India (Communist)) പ്രവർത്തകർ. (Photo by Idrees MOHAMMED / AFP)

വർക്ക് ഫ്രം ഹോം പോലും നിരസിക്കുന്ന ജീവനക്കാർ

സ്വിമ്മിങ് പൂളുകളിലും മറ്റ് വിനോദമേഖലകളിലും ശുദ്ധജലം ഉപയോഗിക്കരുതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വേണമെങ്കിൽ ശുദ്ധീകരിച്ച മലനിജലം ഇവിടങ്ങളിൽ ഉപയോഗിക്കാം എന്നാണ് ഉത്തരവിൽ പറയുന്നത്. ജനങ്ങളുടെ നിത്യജീവിതത്തെ ജലക്ഷാമം തകിടം മറിച്ചുകഴിഞ്ഞു.

വെള്ളംപിടിക്കാനായി വരി നിൽക്കുന്നവർ (Photo by Idrees MOHAMMED / AFP)
വെള്ളംപിടിക്കാനായി വരി നിൽക്കുന്നവർ (Photo by Idrees MOHAMMED / AFP)

 

Read Also: രണ്ടെണ്ണം മുങ്ങി, 2050ഓടെ ബാക്കി ദ്വീപുകളും കടലെടുക്കും; തകരുന്ന മഡഗാസ്കറും കിരിബാത്തിയും

ഐടി കമ്പനികളിൽ പലതും ജോലിക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശം കൊടുത്തു കഴിഞ്ഞു. എന്നാൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ജോലക്കാരിൽ പലർക്കും ഓഫിസിൽ പോകാനാണ് താൽപര്യം എന്നതാണ് വിരോധാഭാസം.

(Photo by Idrees MOHAMMED / AFP)
(Photo by Idrees MOHAMMED / AFP)

ജലക്ഷാമം അവസരമായി കണ്ട ടാങ്കർ ലോറിക്കാർ ജലവിതരണത്തിനുള്ള തുക കുത്തനെ ഉയർത്തി. ഇതു നിയന്ത്രിക്കണമെന്ന് കോർപറേഷൻ അധികൃതരോട് ആവശ്യമുയരുന്നുണ്ട്. നഗരത്തിന്റെ പുറം മോടി കൂട്ടാനുള്ള നടപടികളല്ലാതെ മേഖലയിലെ ഭൂഗർഭജല നിരപ്പ് വർധിപ്പിക്കാനോ ഈ പ്രതിസന്ധി പരിഹരിക്കാനോ മാറിവരുന്ന ഒരു ഭരണകൂടവും നടപടി എടുക്കുന്നില്ല എന്നും ബെംഗളൂരു നിവാസികൾ കുറ്റപ്പെടുത്തുന്നു. ദീർഘവീക്ഷണത്തോടയുള്ള ഇത്തരം നടപടികളേ നഗരത്തെ ഇനി രക്ഷിക്കൂ എന്നും ഇവർ പറയുന്നു.

(Photo by Idrees MOHAMMED / AFP)
(Photo by Idrees MOHAMMED / AFP)

പ്രതിസന്ധിയിലായ ആശുപത്രികൾ

ജലക്ഷാമം പ്രതിസന്ധിയിലാക്കിയത് ആരോഗ്യമേഖലയെ കൂടിയാണ്. മൂന്നു ദിവസത്തേക്ക്  ഏതാണ്ട് 24000 ലീറ്റർ വെള്ളമാണ് ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് വേണ്ടിവരുന്നത്. ജലക്ഷാമം രൂക്ഷമായതോടെ ആശുപത്രികളിലും ഇതിന്റെ ആഘാതം ഏറ്റുതുടങ്ങി. ജലത്തിന്റെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ആശുപത്രികളും. ശുദ്ധജല ക്ഷാമം ജലജന്യരോഗങ്ങൾക്കു വഴിവയ്ക്കുമെന്നും ആരോഗ്യമേഖലയിൽ ഉള്ളവർ ആശങ്കപ്പെടുന്നു. 

വെള്ളവുമായി ബൈക്കിൽപോകുന്നയാൾ (Photo by Idrees MOHAMMED / AFP)
വെള്ളവുമായി ബൈക്കിൽപോകുന്നയാൾ (Photo by Idrees MOHAMMED / AFP)

ദുർഘടാവസ്ഥയിൽ വീടുകളിൽ താമസിക്കുന്നവർ

ഫ്ലാറ്റുകളിലും കേന്ദ്രീകൃത ജലവിതരണ സംവിധാനമുള്ള വില്ലാ സമുച്ചയങ്ങളിലും താമസിക്കുന്നവരെക്കാൾ പ്രതിസന്ധി നേരിടുന്നത് സ്വന്തം സ്ഥലത്തെ വീടുകളിൽ താമസിക്കുന്നവരാണ്. കോർപറേഷൻ വെള്ളത്തെ ആശ്രയിച്ചു മാത്രമാണ് ഇവരുടെ ജീവിതം.

നല്ലുറഹള്ളി തടാകം വറ്റിയതിനുപിന്നാലെ മീൻ ചത്തനിലയിൽ (Photo by Idrees MOHAMMED / AFP)
നല്ലുറഹള്ളി തടാകം വറ്റിയതിനുപിന്നാലെ മീൻ ചത്തനിലയിൽ (Photo by Idrees MOHAMMED / AFP)

ജലവിതരണത്തെ വിശ്വസിച്ച് കുഴൽക്കിണറോ മറ്റ് സംവിധാനങ്ങളോ ഇതുവരെ നിർമിച്ചിട്ടില്ല. അതുകൊണ്ടു തന്നെ കോർപറേഷൻ വെള്ളം ഭക്ഷണത്തിനും കുടിക്കാനും മാത്രമേ ഉപയോഗിക്കാവൂ എന്ന ഉത്തരവ് ഇവരിലാണ് വലിയ ആഘാതം ഉണ്ടാക്കിയത്. കേന്ദ്രീകൃത വാസമേഖലകളിൽ ശുദ്ധജലസംസ്കരണ പ്ലാന്റുകളും മറ്റും ഉണ്ടാകും. എന്നാൽ സ്വന്തം വീടുകളിൽ താമസിക്കുന്നവർക്ക് ഈ സൗകര്യങ്ങൾ ലഭ്യമല്ല. 

(Photo by Idrees MOHAMMED / AFP)
(Photo by Idrees MOHAMMED / AFP)

ജലക്ഷാമത്തിനിടയിലെ ഐപിഎൽ

മാർച്ച് 25 ന് ബെംഗളൂരുവിൽ ഐപിഎൽ മത്സരങ്ങൾ ആരംഭിക്കും. നാല് പതിറ്റാണ്ടിന് ഇടയിലെ ഏറ്റവും രൂക്ഷമായ ജലക്ഷാമം നേരിടുന്ന ബെംഗളൂരുവിലെ ഐപിഎൽ മത്സരങ്ങൾ മാറ്റിവക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ ഇനി മാറ്റി വയ്ക്കലോ വേദി മാറ്റമോ അനുവദിക്കാനാകില്ലെന്നാണ് കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ നിലപാട്.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം (Photo:X/@DFoxupm)
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം (Photo:X/@DFoxupm)

സ്റ്റേഡിയത്തിലേക്ക് ഒരു ദിവസം ഏതാണ്ട് പതിനായിരം ലീറ്റർ വെള്ളമാണ് ആവശ്യം. ഇത് സ്റ്റേഡിയത്തിലെ തന്നെ ശുദ്ധീകരണ പ്ലാന്റിലൂടെ ലഭ്യമാക്കാനാകും എന്നാണ് കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റിന്റെ വാദം. കൂടാതെ, സ്റ്റേഡിയം നഗരത്തിന് പുറത്താണെന്നും പ്രസിഡന്റ് സുബേന്ദു ഘോഷ് വാദിക്കുന്നു.

(Photo by Idrees MOHAMMED / AFP)
(Photo by Idrees MOHAMMED / AFP)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com