ADVERTISEMENT

പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും കാഠിന്യമേറിയ വരൾച്ചയെ നേരിടുകയാണ് സ്പെയിൻ. താപതരംഗത്തെ തുടർന്ന് രാജ്യത്തെ നദികളിലെയും ജലസംഭരണികളിലെയുമെല്ലാം ജലനിരപ്പ് അപകടകരമാം വിധത്തിൽ താഴ്ന്നിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് ഒരു ഡാമിൽ പുരാതന റോമൻ നഗരം ദൃശ്യമായതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 

വടക്കൻ സ്പെയ്നിൽ 75 എഡിയിൽ നിർമ്മിക്കപ്പെട്ട  നഗരമാണിത്. 120 എഡി ആയതോടെ ഇവിടം ഏതാണ്ട് ഉപേക്ഷിക്കപ്പെടുകയായിരുന്നു. അക്വിസ് ക്വർകെന്നിസ് എന്ന് പേര് നൽകിയിരിക്കുന്ന ഈ സ്ഥലം 1948 ൽ റിസർവോയർ നിർമിച്ചതോടെ വെള്ളത്തിനടിയിലായി. വേനൽക്കാലത്ത് നഗരത്തിന്റെ കുറച്ചു ഭാഗങ്ങൾ പലപ്പോഴായി ദൃശ്യമാകാറുണ്ടെങ്കിലും ഇതാദ്യമായാണ് ജലനിരപ്പ് ഇത്രയും താഴ്ന്ന് നഗരം പൂർണമായി ദൃശ്യമാകുന്നത്.

 

നഗരത്തിന്റെ ചുറ്റുമായി നിർമ്മിച്ച ശക്തിയേറിയ മതിലും കെട്ടിടാവശിഷ്ടങ്ങളുമെല്ലാം അതേപടി നിലനിൽക്കുന്നുണ്ട്. ശക്തമായ വരൾച്ച മൂലം റിസർവോയറിന്റെ പരമാവധി സംഭരണശേഷിയിൽ 49% ജലം മാത്രമേ നിലവിൽ അവശേഷിക്കുന്നുള്ളൂ. റോമൻ നഗരത്തിന് പുറമേ സ്പെയിനിന്റെ പല ഭാഗങ്ങളിലുള്ള റിസർവോയറുകളിലെയും ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയടക്കം നിരവധി ചരിത്ര പ്രാധാന്യമുള്ള നിർമിതികൾ ദൃശ്യമായിട്ടുണ്ട്. വരൾച്ച റെക്കോർഡ് നിലയിൽ നിൽക്കുമ്പോഴും സ്പെയ്നിന്റെ കാര്യത്തിൽ ആശ്വാസം നൽകുന്ന വാർത്തകളല്ല കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നും പുറത്തു വരുന്നത്. 

 

രാജ്യത്തിന്റെ പലഭാഗങ്ങളും നൂറുകണക്കിന് വർഷങ്ങൾക്കിടയിൽ  ഉണ്ടാകുന്ന ഏറ്റവും കാഠിന്യമേറിയ വരൾച്ചയ്ക്കാണ്  സാക്ഷ്യം വഹിക്കുന്നത്. ഇതിനുപുറമേ ശൈത്യകാലത്ത് ലഭിക്കുന്ന മഴയിലും കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കും ഫാമുകളിലേക്കുമുള്ള ജലവിതരണവും ആശങ്കയിലായിട്ടുണ്ട്. എന്നിരുന്നാലും ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള ചരിത്ര സ്ഥലങ്ങൾ നേരിട്ടു കാണാൻ ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് സഞ്ചാരികൾ.

 

 English Summary: Roman ‘ghost’ village rises from reservoir in drought-hit Spain 2,000 years after vanishing underwater

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com