ADVERTISEMENT

പുതിയ കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ മാഗ്‌നൈറ്റിന് ഇതുവരെ അറുപത്തി അയ്യായിരത്തിലേറെ ബുക്കിങ് ലഭിച്ചതായി ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ.  കഴിഞ്ഞ വർഷം അവസാനത്തോടെ അരങ്ങേറ്റം കുറിച്ച മാഗ്‌നൈറ്റ് നിസ്സാൻ മോട്ടോർ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ നിർണായക മോഡലായി മാറുകയാണെന്നും കമ്പനി വിലയിരുത്തുന്നു.

സെപ്റ്റംബറിൽ നിസ്സാൻ, ഡാറ്റ്സൻ ശ്രേണിയിലായി 2,816 വാഹനങ്ങൾ വിറ്റെന്നാണു കണക്ക്. മുൻവർഷം ഇതേ മാസത്തെ വിൽപ്പനയെ അപേക്ഷിച്ച് 261% വർധനയാണിത്. മാഗ്‌നൈറ്റിനു ലഭിച്ച മികച്ച സ്വീകാര്യതയാണ് ഈ മുന്നേറ്റത്തിൽ പ്രതിഫലിക്കുന്നതെന്നും നിസ്സാൻ മോട്ടോർ ഇന്ത്യ വിശദീകരിക്കുന്നു. മാഗ്‌നൈറ്റിന്റെ പിൻബലത്തിൽ കയറ്റുമതിയിലും മികച്ച പ്രകടനം പുറത്തെടുക്കാൻ നിസ്സാൻ മോട്ടോറിനായി. സെപ്റ്റംബറിൽ 5900 യൂണിറ്റായിരുന്നു കയറ്റുമതി. 2020 സെപ്റ്റംബറിൽ വെറും 211 യൂണിറ്റ് കയറ്റുമതി ചെയ്ത സ്ഥാനത്താണിത്.

അതേസമയം, കോവിഡ് 19 മഹാമാരിയുടെയും കൊറോണ വൈറസ് വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ തീർത്തും പ്രതികൂലമാണെന്നും ജാഗ്രത തുടരണമെന്നും നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ കരുതുന്നു. ഉത്സവകാലം അടുത്തെത്തിയതോടെ ഉപയോക്താക്കൾ സജീവകമാകുകയും ബുക്കിങ് വർധിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ സിലിക്കൺ (സെമികണ്ടക്ടർ) ചിപ്പുകളുടെ ക്ഷാമം മൂലം സപ്ലൈ ചെയിനിൽ പ്രതിബന്ധങ്ങളുണ്ട്. ഇവ മറികടക്കാനും മാഗ്‌നൈറ്റ് ലഭ്യത മെച്ചപ്പെടുത്താൻ കമ്പനി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മാഗ്‌നൈറ്റിനു ലഭിച്ച സ്വീകാര്യത മുൻനിർത്തി ഇന്ത്യയിലെ വിൽപ്പന, വിൽപ്പനാന്തര സേവന ശൃംഖല വിപുലീകരിക്കാനും നിസ്സാൻ നടപടി തുടങ്ങിയിട്ടുണ്ട്. കാർ വാങ്ങൽ അനുഭവം മെച്ചപ്പെടുത്താനായി കഴിഞ്ഞ മാസം മാഗ്‌നൈറ്റ് ഉപയോക്താക്കൾക്കായി നിസ്സാൻ വെർച്വൽ സെയിൽസ് അഡ്വൈസർ സംവിധാനവും ലഭ്യമാക്കിയിരുന്നു.

English Summary: Nissan Magnite bookings cross 65,000 Mark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com