ADVERTISEMENT

ഫാസ്ടാഗ് വഴിയുള്ള ടോൾ കൂടുതൽ കാര്യക്ഷമമാക്കാൻ കേന്ദ്ര സർക്കാർ. അടുത്ത മാസം 1 മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് സ്റ്റിക്കർ മാത്രമേ അനുവദിക്കൂ. കെവൈസി വെരിഫിക്കേഷൻ പൂർത്തീകരിക്കാത്ത ഫാസ്ടാഗുകൾ ബാലൻസ് തുകയുണ്ടെങ്കിലും ജനുവരി 31നു പ്രവർത്തനരഹിതമാകുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.

നിലവിൽ ഒരു വാഹനത്തിൽ ഒന്നിലേറെ ഫാസ്ടാഗുകൾ ഒട്ടിക്കുന്ന പതിവുണ്ട്. ഇതു പലപ്പോഴും 2 തവണ ടോൾ പിരിവിനും ആശയക്കുഴപ്പങ്ങൾക്കും കാരണമാകുന്നുണ്ട്. ഇനി മുതൽ ആക്ടീവായ ഒരു ഫാസ്ടാഗ് മാത്രമേ അനുവദിക്കൂ. അതിന്റെ കെവൈസി നടപടികൾ പൂർത്തിയാക്കിയിരിക്കുകയും വേണം. ഒന്നിലധികം ഫാസ്ടാഗുകളുണ്ടെങ്കിൽ ഡീആക്ടിവേറ്റ് ചെയ്യാൻ ടോൾ ബൂത്തുകളുമായോ ബാങ്കുമായോ ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദേശിച്ചു.

ബാലന്‍സ് ഉള്ളതും എന്നാല്‍ അപൂര്‍ണമായ കെവൈസി ഉള്ളതുമായ ഫാസ്ടാഗുകള്‍ 2024 ജനുവരി 31-ന് ശേഷം ബാങ്കുകള്‍ നിർജീവമാക്കും അല്ലെങ്കില്‍ കരിമ്പട്ടികയില്‍ പെടുത്തും എന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചത്. ഏറ്റവും പുതിയ ഫാസ്ടാഗ് അക്കൗണ്ട് മാത്രമേ സജീവമായി നിലനില്‍ക്കൂ. രാജ്യത്ത് ഏകദേശം 8 കോടി വാഹനങ്ങളിൽ ഫാസ്ടാഗുണ്ട്. എന്നാൽ അതിൽ 4 കോടി മാത്രമാണ് പ്രവർത്തനക്ഷമമായിട്ടുള്ളതെന്നും 1.2 കോടി ഫാസ്ടാഗുകൾ വ്യാജമാണെന്നും മന്ത്രാലയം അറിയിക്കുന്നു.

ഫാസ്ടാഗിന്റെ സ്റ്റാറ്റസ് അറിയാം

അതാത് ബാങ്കിന്റെ ഫാസ്ടാഗ് സൈറ്റിൽ ലോഗിൻ ചെയ്ത് കസ്റ്റമർ പ്രൊഫൈൽ പരിശോധിച്ചാൽ കെവൈസി ചെയ്തതാണോ എന്ന് അറിയാൻ സാധിക്കും. അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ഐഡി ടൈപ്, ഐഡി പ്രൂഫ് നമ്പർ, ഐഡി പ്രൂഫ് ഫോട്ടോ എന്നിവ നൽകിയാൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. പരമാവധി ഏഴ് പ്രവർത്തി ദിവസങ്ങളാണ് അപ്ഡേറ്റ് ചെയ്യാൻ വേണ്ടിവരുന്നത്.

ഏതൊക്കെ ഐഡി പ്രൂഫുകൾ സ്വീകരിക്കും?

ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ് എന്നിവ ഐഡി പ്രൂഫായും അഡ്രസ് ഫ്രൂഫായും സ്വീകരിക്കും.

English Summary:

FASTags with incomplete KYC to be deactivated post January 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com