ADVERTISEMENT

‌വാഹനം ഓടിക്കുമ്പോള്‍ ചില തെറ്റുകളെങ്കിലും നമ്മളില്‍ പലരും അറിവില്ലായ്മകൊണ്ടു ചെയ്യുന്നതാണ്. നിയമം അറിയില്ലെന്നത് ശിക്ഷയില്‍ നിന്നു രക്ഷപ്പെടാനുള്ള പഴുതുമല്ല. ഇന്ത്യക്കകത്തു തന്നെ ചില സംസ്ഥാനങ്ങളിലും നഗരങ്ങളിലും പ്രത്യേകം ട്രാഫിക് നിയന്ത്രണങ്ങളും നിയമങ്ങളുമുണ്ട്. അവയെക്കുറിച്ച് ഏകദേശ ധാരണ ഉണ്ടാവുന്നത് അനാവശ്യ പൊല്ലാപ്പുകളിൽ നിന്ന് ഒഴിവാകാൻ സഹായിക്കും.

 

ഗതാഗത തടസം

 

ജാഥകളും ഉത്സവങ്ങളുമൊക്കെ പലപ്പോഴും ഗതാഗത തടസമുണ്ടാക്കാറുള്ളതല്ലേ. നമുക്കും കുറച്ചൊക്കെ ഗതാഗത തടസം ഉണ്ടാക്കിയേക്കാം എന്ന പൊട്ടബുദ്ധി ആര്‍ക്കെങ്കിലും തോന്നിയാല്‍ നിയമത്തിന്റെ പിടി വീഴും. കാരണം പൊതുപരിപാടികളും പ്രതിഷേധങ്ങളും ആഘോഷങ്ങളുമൊക്കെ നേരത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിച്ച് അനുമതി വാങ്ങിയാണ് നടത്തുക. 

 

പൊതു പാര്‍ക്കിങ് സ്ഥലങ്ങളിലും മറ്റും മറ്റു വാഹനങ്ങളുടെ വഴി തടസപ്പെടുത്തിക്കൊണ്ട് വാഹനം പാര്‍ക്കു ചെയ്യുന്നത് നിയമപരമായി തെറ്റാണ്. പരാതി ലഭിച്ചാല്‍ പൊലീസെത്തി പിഴ ഈടാക്കാനും സാധ്യതയുണ്ട്. 

 

ഫസ്റ്റ് എയ്ഡ് ഇല്ലേ...

 

ചെന്നൈയിലും കൊല്‍ക്കത്തയിലുമാണ് ഫസ്റ്റ് എയ്ഡ് വാഹനങ്ങളില്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇവിടെ വാഹനാപകടത്തിന്റെ സമയത്ത് അപകടത്തില്‍ പെടുന്നവാഹനങ്ങളില്‍ ഫസ്റ്റ് എയ്ഡ് ഇല്ലെന്ന് തിരിച്ചറിഞ്ഞാല്‍ 500 രൂപ പിഴയോ മൂന്നു മാസം വരെ തടവോ വരെ ലഭിക്കാം. പുതിയ വാഹനങ്ങളില്‍ ഫസ്റ്റ് എയ്ഡ് കിറ്റുകള്‍ ഉണ്ടാകുമെങ്കിലും പിന്നീടങ്ങോട്ട് ഫസ്റ്റ് എയ്ഡിലെ വസ്തുക്കള്‍ കുറഞ്ഞു വരികയാണ് പതിവ്. സാമൂഹ്യമായ ഉത്തരാവദിത്വത്തിന്റെ പേരിലെങ്കിലും വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട ഒന്നാണ് ഫസ്റ്റ് എയ്ഡ് കിറ്റുകള്‍. നമുക്കു തന്നെ എപ്പോഴാണ് ഇതിന്റെ ആവശ്യം വരികയെന്ന് പറയാനാവില്ലല്ലോ.

 

കാറിലിരുന്നുള്ള പുകവലി

 

സ്വന്തം കാര്‍ സ്വകാര്യ സ്ഥലമാണെന്ന ധാരണയാണ് പലര്‍ക്കും. അതുകൊണ്ടു തന്നെ എന്റെ കാറിലിരുന്ന് ഞാന്‍ പുകവലിക്കുന്നതുകൊണ്ട് എന്താണ് തെറ്റെന്ന് കരുതുന്നവരുമുണ്ട്. നിങ്ങള്‍ക്ക് അങ്ങനെയൊരു ധാരണയുണ്ടെങ്കില്‍ അത് നിയമപരമായി തെറ്റാണ്. പൊതു സ്ഥലത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിലിരുന്ന് പുകവലിച്ചാല്‍ ഡല്‍ഹിയിലും എന്‍സിആറിലും(നാഷണല്‍ ക്യാപിറ്റല്‍ റീജിയണ്‍) പൊലീസിന് പിഴ വിധിക്കാന്‍ അധികാരമുണ്ട്. 

 

കാറു കൊടുക്കല്ലേ, കാറില്‍ കേറല്ലേ

 

ഉടമസ്ഥരല്ലാതെ മറ്റാര്‍ക്കെങ്കിലും കാര്‍ ഓടിക്കാന്‍ നല്‍കുന്നുണ്ടെങ്കില്‍ അറിയിക്കണമെന്ന വിചിത്ര നിയമമുണ്ട് ചെന്നൈയില്‍. മൂന്നു മാസം വരെ തടവും 500 രൂപ വരെ പിഴയും വിധിക്കാവുന്ന തെറ്റാണിത്. കാര്‍ മോഷണം തുടര്‍ച്ചയായപ്പോഴാണ് ചെന്നൈയില്‍ വിചിത്രമായ ഈ നിയമം നിലവില്‍ വന്നത്. പ്രത്യേകിച്ചും മോഷ്ടാക്കളെ കാറുമായി പിടികൂടുമ്പോള്‍ അത് സുഹൃത്തിന്റെ കാറാണെന്നു പറഞ്ഞ് പൊലീസിനെ കബളിപ്പിക്കുന്നത് പതിവായപ്പോള്‍.

 

അപരിചിതര്‍ക്ക് ലിഫ്റ്റ് കൊടുക്കുന്നത് നിയമപരമായി തെറ്റായ രാജ്യമാണ് ഇന്ത്യ. ഹിച്ച് ഹൈക്കിങ് നിയമത്തിന്റെ മുന്നില്‍ തെറ്റാണെന്നു ചുരുക്കം. ഒരുപരിചയവുമില്ലാത്തവരെ നിങ്ങള്‍ വാഹനത്തില്‍ കയറ്റിയാല്‍ വാഹനത്തെ ടാക്‌സിയായി ഉപയോഗിക്കുന്നുവെന്ന വ്യാഖ്യാനമാണ് നിയമത്തിന്റെ മുന്നില്‍ ഇതൊരു കുറ്റമാക്കി മാറ്റുന്നത്. സ്വകാര്യവാഹനങ്ങള്‍ ടാക്‌സിയായി ഉപയോഗിക്കുന്നത് തടയാനും വ്യക്തികളുടെ സുരക്ഷക്കും വേണ്ടിയാണ് ഈ നിയമം നിര്‍മിച്ചിരിക്കുന്നത്.

 

വാഹനത്തില്‍ ടിവി വേണ്ട

 

കാറില്‍ അധികമായി ടി.വി ഘടിപ്പിച്ചാല്‍ മുംബൈയില്‍ നിയമത്തിന്റെ പിടി വീഴും. നൂറു രൂപ വരെ പിഴ ഈടാക്കാന്‍ ഈ നിയമലംഘനം മതി. വാഹനത്തിന്റെ ഡാഷ് ബോര്‍ഡില്‍ ടി.വി പോലുള്ളവ വയ്ക്കുന്നത് ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുമെന്നതാണ് കാരണം. അതേസമയം വാഹന നിര്‍മാതാക്കള്‍ വയ്ക്കുന്ന ഉപകരണങ്ങള്‍ക്ക് അനുമതിയുണ്ട്. ഇത്തരം ഉപകരണങ്ങളില്‍ വാഹനം ഓടി തുടങ്ങുമ്പോള്‍ മുതല്‍ വിഡിയോ പ്രവര്‍ത്തിക്കുകയില്ല. ഡ്രൈവറുടെ ശ്രദ്ധ തെറ്റാതിരിക്കാന്‍ വേണ്ടിയാണിത്. 

 

എന്‍ജിന്‍ ഓഫാക്കണം

 

മുംബൈയിലെ നിരത്തുകളില്‍ വാഹനം ഓഫാക്കാതെ വാഹനത്തില്‍ നിന്നു പുറത്തിറങ്ങിയാല്‍ അതും പിഴയ്ക്ക് കാരണമാണ്. ട്രാഫിക് സിഗ്നലിലായാലും പാര്‍ക്കിങ് സ്ഥലത്തായാലും വാഹനത്തില്‍ നിന്നും ഡ്രൈവര്‍ പുറത്തിറങ്ങുമ്പോള്‍ ഓഫാക്കണം. അനാവശ്യ ഇന്ധന ചിലവും മലിനീകരണവും ഒഴിവാക്കാനാണ് ഈ നിയമം.

 

English Summary: Traffic offences in India that you don’t know about

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com