ADVERTISEMENT

ഷാർജ ∙ വിവിധ കേസുകളിൽപ്പെട്ട് സ്വന്തം നാട്ടിലേയ്ക്ക് പോകാനാകാതെ വർഷങ്ങളായി യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ ഒട്ടേറെ. ഇവരിൽ വലിയൊരു ശതമാനം മലയാളികളുമുണ്ട്. യുഎഇയിലെ അറിയപ്പെടുന്ന അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ പ്രീത ശ്രീറാം മാധവ് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള പത്തോളം പേരെ ഷാർജയിൽ മാത്രം കണ്ടുമുട്ടിയത്.

ഉപജീവനം തേടി യുഎഇയിലെത്തി വർഷങ്ങളോളം തിരിച്ചുപോകാനാകാതെ മറ്റുള്ളവരുടെ സഹായത്തോടെ കഴിയുന്ന 60 വയസ്സ് പിന്നിട്ട ഒട്ടേറെ പേരെ ഷാർജയിൽ കണ്ടെത്താൻ കഴിഞ്ഞതായി അഡ്വ. പ്രീത പറയുന്നു. സിവിൽ, കെട്ടിട വാടക തുടങ്ങിയ കേസുകളിൽപ്പെട്ടവരെയാണ് ഏറ്റവും കൂടുതൽ കാണാൻ സാധിച്ചത്. റസിഡൻസ് വീസ പുതുക്കാനോ പുതിയൊരു ജോലി നേടാനോ സ്വദേശത്തേയ്ക്ക് മടങ്ങാനോ കഴിയാത്ത 70 വയസിനു മുകളിലുള്ളവര്‍ പോലും കൂട്ടത്തിലുണ്ട്. നേരത്തെ സ്വന്തമായി ബിസിനസ് നടത്തിയും മികച്ച നിലയിൽ ജോലി ചെയ്തുമിരുന്നവർ തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ പുറത്തുപറയാൻ തയാറാകുന്നില്ല. പാസ്പോർട്ടും വീസയും കാലാവധി കഴിഞ്ഞതിനാൽ കേസുകൾ തീർത്ത് ഔട് പാസ് എടുത്തു മാത്രമേ ഇവർക്ക് മടക്കയാത്ര സാധിക്കുകയുള്ളൂ.

Also Read: അധികാരമേറ്റ് മൂന്നാം മാസം രാജി നൽകി കുവൈത്ത് മന്ത്രിസഭ

തൃശൂർ സ്വദേശിയായ എഴുപതുകാരൻ കുടുങ്ങിക്കിടക്കുന്നവരിൽ ഒരാളാണ്. ഷാർജ റോളയിലെ ഒരു കുടുസ്സുമുറിയിലാണ് ഇദ്ദേഹം താമസിക്കുന്നത്. 20 വർഷമായി യുഎഇയിലുള്ള ഇദ്ദേഹം സ്വന്തമായി കമ്പനി നടത്തിവരികയും കടബാധ്യതകളിൽപ്പെടുകയുമായിരുന്നു. നിലവിൽ രണ്ടര ലക്ഷത്തോളം ദിർഹം ഇദ്ദേഹം കൊടുത്തുവീട്ടാനുണ്ട്. തൃശൂരിലെ വലിയൊരു കുടുംബത്തിലെ അംഗമാണെന്നതിനാൽ തന്റെ പേരോ മറ്റോ പുറത്തറിയിക്കാൻ താത്പര്യപ്പെടുന്നില്ല. പത്തു വർഷത്തിലേറെയായി മറ്റുള്ളവർ രഹസ്യമായി സഹായിക്കുന്നതിനാലാണ് കഴിഞ്ഞുകൂടുന്നത്. പകലന്തിയോളം റോളയിലെ തെരുവിൽ നിന്നും ഇരുന്നും സമയം കളയുന്ന ഇദ്ദേഹം ചുരുക്കം ചിലരുമായി മാത്രമേ ബന്ധപ്പെടുന്നുള്ളൂ. എന്നാൽ, തന്റെ പ്രശ്നങ്ങൾ തീർത്ത് നാട്ടിലേയ്ക്ക് മടങ്ങാൻ അതിയായി ആഗ്രഹിക്കുന്നു. 

65 വയസു കഴിഞ്ഞ മറ്റൊരു മലയാളിയും ഇതുപോലെ ഷാർജയിൽ താമസിക്കുന്നുണ്ട്. ഇദ്ദേഹവും സ്വന്തമായി കമ്പനി നടത്തി ദുരിതത്തിലായ ആളാണ്. തന്‍റെ ഇപ്പോഴത്തെ അവസ്ഥ മറ്റുള്ളവർ അറിയാതിരിക്കാൻ പരിചയക്കാരുടെ മുന്നിൽ പെടാതെ മാറി നിൽക്കുകയാണ് ചെയ്യുന്നത്. പാസ്പോർട്, വീസാ കാലാവധി തീർന്നിട്ട് വർഷങ്ങളായി. ഇൗ ഒളിവുജീവിതം എത്ര കാലം തുടരാൻ കഴിയുമെന്ന് അറിയില്ലെന്നും ഇദ്ദേഹം പറയുന്നു.

കടബാധ്യതകൾ തീർത്ത് കേസ് ക്ലിയർ ചെയ്യണം

ബാധ്യതകൾ തീർത്ത് കേസ് ക്ലിയർ ചെയ്താൽ മാത്രമേ യാത്രാ വിലക്ക് (ട്രാവൽ ബാന്‍) നീക്കിക്കിട്ടുകയുള്ളൂ ‌എന്നതാണ് ഇവരുടെ മടക്കയാത്രയ്ക്ക് വിലങ്ങാകുന്നത്. ഇവർക്കെതിരെ നിൽക്കുന്നത് ഒരു വ്യക്തിയോ സ്ഥാപനമോ ബാങ്കോ ആകാം. കൊടുക്കാനുള്ള തുക കൊടുത്തു തീർക്കുകയോ, എതിർപാർട്ടി എഴുതിത്തള്ളിയാലോ മാത്രമേ ഇവർക്ക് മോചനമുള്ളൂ. ഇത് സാധ്യമാകാത്തതിനാൽ കുടുങ്ങിയിരിക്കുന്ന ആളുകൾ കാലങ്ങളോളം ഇവിടെ കഴിച്ചു കൂട്ടുന്നു. മറ്റു മാർഗങ്ങൾ ഇവരുടെ മുൻപിലില്ല. പ്രശ്നങ്ങളിൽ നിന്ന് മോചനം നേടി നാട്ടിലേയ്ക്ക് തിരിച്ചുപോകാനാകാതെ നിരാശരായി രോഗിയായിത്തീർന്നവരും സ്വയം മരണത്തിനു കീഴടങ്ങുന്നവരുമുണ്ട്. 

എഴുപതോ അതിനു മുകളിലോ പ്രായമുള്ളവരെ യുഎഇ നിയമപ്രകാരം ജയിലിൽ അടയ്ക്കാറില്ല. അടയ്ക്കണമെന്ന് എതിർപാർട്ടി നിർബന്ധം പിടിച്ചാലേ അതു ചെയ്യാറുള്ളൂ. എന്നാൽ, കേസ് ഉള്ളതിനാൽ പുതിയ ജോലി നേടുവാനും ഇവർക്ക് സാധിക്കുന്നില്ല. അതേസമയം, പൊതുസമൂഹത്തിനു മുൻപിൽ വരാനും തങ്ങളുടെ ദുരവസ്ഥ പങ്കുവയ്ക്കാനും ഇവർ മടിക്കുന്നതും പ്രശ്നപരിഹാരത്തിന് വിലങ്ങുതടിയാകുന്നു. എവിടെ ആയിരുന്നാലും രാജാവായി ജീവിക്കുന്നു എന്നു മറ്റുള്ളവരെ അറിയിക്കാനുള്ള ആളുകളുടെ മനോഭാവമാണ് ഇതിനു കാരണമെന്ന് അഡ്വ. പ്രീത മനോരമ ഒാൺലൈനിനോട് പറഞ്ഞു. 

adv-preetha-sreeram
അഡ്വ. പ്രീത ശ്രീറാം മാധവ്.

മാനക്കേടോർത്ത് തങ്ങളുടെ ദുരിതാവസ്ഥ പുറത്തുപറയാനും ഇവർ മടിക്കുന്നു. ഏറെ കാലം പ്രവാസ ലോകത്ത് ജോലി ചെയ്ത് സമ്പാദിച്ച് കുടുംബത്തിന് എല്ലാം സമർപ്പിച്ച് ഒടുവിൽ ജീവിതസായാഹ്നത്തിൽ പാപ്പരായി ദുരിതത്തിൽ ജീവിക്കേണ്ടി വരുന്ന ഇവരുടെ കദന കഥ ആരുടെയും കണ്ണുനനയിപ്പിക്കും. വളരെ ഗതികെട്ട ജീവിതമാണ് ഇവരിവിടെ നയിക്കുന്നത്. ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സ്ഥലം എന്നിവയെല്ലാം മറ്റുള്ളവരുടെ ദയദാക്ഷിണ്യത്താൽ മാത്രം ലഭിക്കുന്നതാണ്. വാർധക്യ സംബന്ധമായ രോഗങ്ങൾക്ക് മരുന്നു വാങ്ങുവാൻ പോലും ഇവർ പ്രയാസപ്പെടുന്നു. ഇവരുടെ ദുരിതാവസ്ഥയ്ക്ക് മോചനമുണ്ടാക്കി, സ്വദേശത്തേയ്ക്ക് മടക്കി അയക്കാനും ഉറ്റവരോടൊപ്പം സന്തോഷത്തോടെ ബാക്കി കാലം കഴിയാനുള്ള അവസരമാണ് മനസ്സിൽ സഹാനുഭൂതി കാത്തുസൂക്ഷിക്കുന്നവർ ചെയ്തു കൊടുക്കേണ്ടത്. 

പരിഗണിക്കേണ്ടത് പ്രായം

വ്യത്യസ്ത കേസുകളിൽ കുടുങ്ങി നാട്ടിലേയ്ക്ക് മടങ്ങാൻ പോലുമാകാത്ത വിവിധ പ്രായത്തിലുള്ള മലയാളികളടക്കം ഏറെ ഇന്ത്യക്കാരെ യുഎഇയിലെങ്ങും കാണാൻ സാധിക്കും. ചെറുപ്രായത്തിലുള്ളവർക്കാണെങ്കിൽ ആരോഗ്യമുണ്ട്, പോരാടിനിൽക്കാൻ മനസുമുണ്ട്. ഒപ്പം സഹായത്തിനായി സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം കാണും. വൈകിയാണെങ്കിലും തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും സാധിക്കും. എന്നാൽ, 70 വയസു കഴിഞ്ഞവരുടെ ആരോഗ്യ നിലയും മറ്റുമാണ് നമ്മൾ കണക്കിലെടുക്കേണ്ടത്. വാർധക്യത്തിലെത്തിയ ഒരു വ്യക്തിക്ക് എങനെ ഈയൊരു ദുരവസ്ഥ തരണം ചെയ്യാൻ കഴിയും എന്നു ചിന്തിക്കണം. 

ഇന്ത്യൻ സർക്കാർ ഇടപെടണം

യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന വയോധികരുടെ കാര്യത്തിൽ ഇന്ത്യൻ സർക്കാരിന്റെ സഹായം അനിവാര്യമാണെന്ന് അഡ്വ.പ്രീത പറയുന്നു. പ്രവാസികളും ഇന്ത്യൻ പൗരന്മാരാണ്. യുഎഇ പ്രവാസികളെ വേണ്ട രീതിയിൽ പരിഗണിക്കുന്നു. ബഹുമാനിക്കുകയും സേവിക്കുകയും ചെയ്യുന്നുണ്ട്. വേണ്ട സഹായ സഹകരണം സർക്കാർ എന്നും ഉറപ്പു വരുത്തുന്നു. വയോധികരായ ദുരിതക്കാരുടെ കാര്യത്തിൽ ഇന്ത്യൻ സർക്കാരിന് എന്ത് സേവനം നൽകുവാൻ സാധിക്കും എന്നതാണ് അറിയേണ്ടത്. ഇവർക്ക് നിയമപരമായ സഹായം നൽകാൻ അഡ്വ.പ്രീത തയാറാണ്. പക്ഷേ, ഇന്ത്യൻ സമൂഹം കൂ‌ടി സഹകരിച്ചാലേ ഇവരെ നാട്ടിലെത്തിക്കാനാകൂ. ഫോൺ:+971 52 731 8377.

English Summary: Old age indians hiding life in uae

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com