ജോലിക്കിടെയുള്ള ഗുരുതര വൈകല്യത്തിന് കൂടുതൽ നഷ്ടപരിഹാരത്തിന് ഉത്തരവ്

labour
Representative Image. Photo credit : Sirisak_baokaew / Shutterstock.com
SHARE

ദുബായ്∙ തൊഴിലിടങ്ങളിലെ അപകടത്തെത്തുടർന്ന് ജീവിക്കാനാവാത്ത വിധം വൈകല്യം സംഭവിച്ചാൽ മരണം സംഭവിക്കുന്ന തൊഴിലാളിക്കു നൽകുന്നതിനു തുല്യമായ നഷ്ടപരിഹാരം നൽകണമെന്നു മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം.

Also read: ഖത്തറിൽ ഇന്ത്യൻ മത്സ്യം ചട്ടിക്ക് പുറത്ത്

മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. അവസാനം നൽകിയ വേതനത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരത്തുക നിശ്ചയിക്കും. നഷ്ടപരിഹാര നടപടികൾ പൂർത്തിയാകും മുൻപ് വീസ റദ്ദാക്കരുതെന്നും ഉത്തരവിൽ പറയുന്നു.

തൊഴിൽ സ്ഥലത്ത് അപകടം സംഭവിക്കുകയോ രോഗബാധിതരാവുകയോ ചെയ്യുന്നവരുടെ മെഡിക്കൽ റിപ്പോർട്ട് 10 ദിവസത്തിനകം സർക്കാരിൽ നൽകണം. പരുക്കിന്റെ തീവ്രത കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനാണിത്. തൊഴിലിടങ്ങളിൽ പരുക്കേൽക്കുകയോ രോഗം ബാധിക്കുകയോ ചെയ്താൽ അടിയന്തര ചികിൽസയ്ക്കു വിധേയമാക്കണം.

മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് പരുക്കിന്റെ വിവരങ്ങൾ നൽകേണ്ടത്. പരുക്ക് സ്വാഭാവികമാണോ ദുരൂഹമാണോ എന്നതു പൊലീസ്, മെഡിക്കൽ റിപ്പോർട്ടുകൾ വഴി തീരുമാനിക്കും. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ പരുക്കേറ്റ തൊഴിലാളിയുടെ രോഗ വിവരങ്ങൾ അടങ്ങിയ ഫയൽ സൂക്ഷിക്കണം. വീസ റദ്ദാക്കിയാലും ഈ ഫയലുകൾ 5 വർഷം വരെ സ്ഥാപനത്തിൽ ഉണ്ടായിരിക്കണം. പരുക്കേറ്റാൽ തുടർ നടപടികൾ ചെയ്യേണ്ടത് തൊഴിലുടമയാണ്. 48 മണിക്കൂറിനകം പരുക്കിന്റെ വിവരം അധികൃതരെ അറിയിക്കണം.

തൊഴിലാളിയുടെ പേര്, ദേശം തിരിച്ചറിയൽ കാർഡ് നമ്പർ, അപകടം നടന്ന സമയം, സ്ഥലം തുടങ്ങി സംഭവത്തിന്റെ മുഴുവൻ വിവരങ്ങൾ നൽകണം. ചികിത്സ കഴിഞ്ഞാൽ തൊഴിലാളിയുടെ സമഗ്ര ആരോഗ്യ വിവരം മന്ത്രാലയ അധികൃതർക്ക് ആരോഗ്യ കേന്ദ്രങ്ങൾ നേരിട്ടു നൽകണം. തൊഴിലാളിയുടെ ശാരീരിക ക്ഷമത വ്യക്തമാക്കുന്ന റിപ്പോർട്ട് സർക്കാർ മെഡിക്കൽ കേന്ദ്രങ്ങൾ സാക്ഷ്യപ്പെടുത്തുകയും വേണം.

ഇക്കാര്യത്തിൽ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച സംഭവിച്ചാൽ തൊഴിലുടമയ്ക്കും തൊഴിലാളിക്കും പരാതിപ്പെടാം. കോൾ സെന്റർ നമ്പർ : 600590000. കൂടാതെ മന്ത്രാലയത്തിന്റെ അംഗീകൃത സേവന കേന്ദ്രങ്ങൾ, സ്മാർട് ആപ്, ഡിജിറ്റൽ സംവിധാനം എന്നിവയിലും പരാതി നൽകാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS