ADVERTISEMENT

ദുബായ് ∙ കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയുടെ കൊല്‍ക്കത്തയിലെ ബാല്യകാല സുഹൃത്തും പാതി മലയാളിയുമായ വയോധിക ദുബായിൽ ദുരിതത്തിൽ. തൃശൂർ സ്വദേശി ബാലൻ വാരിയറുടെയും കൊൽക്കത്ത സ്വദേശി ഷെഫാലി ദാസ് ഗുപ്തയുടെയും മകളായ റീത്ത രാംദാസ് വാരിയറാ(72)ണ് കടബാധ്യതകളും രോഗങ്ങളും മൂലം ദുബായ് അൽ നഹ്ദയിൽ മറ്റുള്ളവരുടെ സഹായം പ്രതീക്ഷിച്ച് നാളുകൾ തള്ളിനീക്കുന്നത്.

Also read : ദുബായ് ഡ്യൂട്ടി ഫ്രീ; കോടികൾ ലഭിച്ച ഇന്ത്യക്കാരന് രണ്ടാമതും സമ്മാനം

reita-11
റീത്ത രാംദാസിനൊപ്പം അഡ്വ.പ്രീത ശ്രീറാം മാധവ്.

താമസ സ്ഥലത്തെ വാടക, വീസ കാലാവധി കഴിഞ്ഞും യുഎഇയിൽ താമസിക്കുന്നതിന്റെ പിഴസംഖ്യ, ഫുജൈറയിലെ ട്രേ‍ഡ് ലൈസൻസ് റദ്ദാക്കാനുള്ള പണം തുടങ്ങിയവ അടക്കം വലിയൊരു സംഖ്യ അടച്ചാലേ ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാകൂ. താമസ സ്ഥലത്തെ വാടക കൊടുക്കാൻ കഴിയാത്തതിനാൽ ഏതു നിമിഷവും തെരുവിലാകുമെന്ന് ഇവർ ഭയക്കുന്നു. കൂടാതെ, നിത്യവൃത്തിക്കും മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ടി വരുന്നതും പ്രയാസത്തിലാക്കുന്നു. ശശി തരൂരോ മറ്റാരെങ്കിലുമോ തന്റെ പ്രശ്നങ്ങൾ തീർത്ത് കൊൽക്കത്തയിലേക്ക് മടങ്ങാനുള്ള സംവിധാനം ഒരുക്കിത്തരണമെന്നാണ് അഭ്യർഥന.

 

1996ലാണ് റീത്താ രാംദാസ് വാരിയറും ഭർത്താവ് കൊച്ചി സ്വദേശി രാംദാസും യുഎഇയിലെത്തിയത്. ബിഎ ഒാണേഴ്സ് ബിരുദധാരിയായ ഇവർ തന്റെ 65 വയസുവരെ ജോലി ചെയ്താണ് ഇവിടെ കഴിഞ്ഞത്. നാട്ടിലുള്ള വൃദ്ധ മാതാപിതാക്കളെ സംരക്ഷിച്ചത് ഇവരായിരുന്നു. 2002ൽ ഭർത്താവുമായി പിരിഞ്ഞു. കൊച്ചി സ്വദേശിയായ അദ്ദേഹവും ആസ്ത്മ രോഗിയായ മകനും ഇപ്പോൾ ചെന്നൈയിലാണ് താമസം. റീത്തയുമായി യാതൊരു ബന്ധവും ഇരുവർക്കുമില്ല. 65 വയസ്സായപ്പോൾ വീസ പുതുക്കാൻ സാധിക്കാത്തതിനാൽ അഡ്വർടൈസിങ് കമ്പനിയിലെ ജോലിയിൽ നിന്ന് വിരമിച്ചു. തുടർന്ന് 2015ൽ ഫുജൈറ ഫ്രീസോണിൽ നിന്ന് ഒരു ട്രേഡിങ് ലൈസൻസ് എടുത്തത് വഴി മാർക്കറ്റിങ് കൺസൽറ്റന്റിന്റെ വീസ സ്വന്തമാക്കി. 2017ൽ മാതാപിതാക്കൾ മരിച്ചതോടെ ഇവർ പ്രവാസ ലോകത്ത് തീർത്തും ഒറ്റപ്പെടുകയായിരുന്നു. എവിടെയും ഒരു ജോലി ലഭിക്കാത്തതിനാൽ മുറിവാടകയ്ക്കും ഭക്ഷണത്തിനും ഏറെ ബുദ്ധിമുട്ടി. വാടക കുടിശിക ഏറിയപ്പോൾ ഷാർജയിലെ കെട്ടിട ഉടമ നൽകിയ കേസിൽ രണ്ടു മാസം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വന്നു.

reita-12
റീത്ത രാംദാസ്

 

സുഹൃത്തുക്കൾ ചിലർ കുറച്ചുകാലം സഹായം ചെയ്തെങ്കിലും പിന്നീട് അതെല്ലാം നലച്ചതോടെ ജീവിതം തീർത്തും ഇരുട്ടിലായി. കൂനിന്മേൽ കുരുവെന്ന പോലെ 2020ൽ ദുബായ് അൽ ബർഷയിൽ റോഡിന് കുറുകെ കടക്കുമ്പോൾ അതിവേഗത്തിൽ വന്ന കാറിടിച്ച് തെറിപ്പിച്ചു. അപകടത്തിൽ കാലിനും കൈക്കും സാരമായ പരുക്കേറ്റു. ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഒരു വർഷത്തോളം കിടക്കയിൽ നിന്ന് എഴുന്നേൽക്കാനായില്ല. ഡ്രൈവിങ് ലൈസൻസില്ലാത്ത പാക്കിസ്ഥാനി യുവാവ് ഒാടിച്ച കാറാണ് ഇടിച്ചത്. ഇൻഷുറൻസ് ഇല്ലാത്തതിനാൽ പലരും സഹായിച്ചതുകൊണ്ടാണ് ആശുപത്രി ബില്ലടക്കാനായത്. ആ നാളുകൾ അത്രമാത്രം ദുരിതത്തിലായതിനാൽ ഒാർക്കാൻ കൂടി ഇൗ വയോധിക ഇഷ്ടപ്പെടുന്നില്ല.

reita-1

 

ട്രേഡ് ലൈസൻസ് റദ്ദാക്കാനാകുന്നില്ല

 

വീസ കാലാവധി കഴിഞ്ഞ് അഞ്ച് വർഷമായതിനാൽ വലിയൊരു സംഖ്യ പിഴയൊടുക്കേണ്ടി വരുമെന്ന്  റീത്ത മനോരമ ഒാൺലൈനോട് പറഞ്ഞു. ഫുജൈറയിലെ ട്രേഡ് ലൈസൻസ്  റദ്ദാക്കാനും പണം വേണം. സഹായത്തിനായി ഇന്ത്യൻ കോൺസുലേറ്റ് അടക്കം പലരോടും അഭ്യർഥിച്ചു. കോൺസുലേറ്റ് അധികൃതർ ചില സാമൂഹിക പ്രവർത്തകരെ ബന്ധപ്പെടാനാണ് പറഞ്ഞത്. എന്നാൽ, ഇതിൽ പിന്നീട് തുടർ നടപടികളൊന്നും ഉണ്ടായില്ല. ഇപ്പോൾ ഭക്ഷണത്തിന് പോലും വഴിയില്ലാതെ പ്രതിസന്ധിയിലാണ്.

 

ശശി തരൂർ കൊൽക്കത്തയിലെ ബാല്യകാല സുഹൃത്ത്

 

തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ, അദ്ദേഹത്തിന്റെ സഹോദരിമാരായ ശോഭ തരൂർ, സ്മിത തരൂർ എന്നിവർ റീത്ത രാംദാസ് വാരിയറുടെ കൊൽക്കത്തയിലെ ബാല്യകാല കൂട്ടുകാരാണ്. മൂവരും റീത്തയേക്കാളും പ്രായത്തിൽ ഇളയതായിരുന്നു. ന്യൂ അലിപൂരിലായിരുന്നു അന്ന് സ്കൂൾ വിദ്യാർഥിയായ ശശിതരൂരും കുടുംബവും താമസിച്ചിരുന്നത്. 1969–71 കാലത്ത് കൊൽക്കത്ത സെൻ്റ് സേവ്യേസ് കോളജിയേറ്റ് സ്കൂളിലായിരുന്നു ശശി തരൂർ പഠിച്ചിരുന്നത്.  അദ്ദേഹത്തിന്റെ മാതാപിതാക്കളായ ചന്ദ്രൻ തരൂർ, സുലേഖ മേനോൻ എന്നിവർ റീത്തയുടെ മാതാപിതാക്കളുമായി അടുപ്പം പുലർത്തിയിരുന്നു. കൊൽക്കത്തയിലെ മലയാളി കൂട്ടായ്മകളിലും ദീപാവലി ആഘോഷത്തിനുമെല്ലാം ശശി തരൂരിന്റെ വീട്ടിലായിരുന്നു ഇവരെല്ലാം ഒന്നിക്കുക. സ്കൂൾ വിദ്യാർഥികളായ എല്ലാവരും കുസൃതികൾ കാണിച്ച് കളിച്ചുനടന്നിരുന്നത് റീത്ത ഒാർക്കുന്നു. 

ഇൗ ബന്ധത്തിന്റെ പേരിൽ ഒരിക്കൽ ശശി തരൂരിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇൗ വാർത്ത കണ്ടെങ്കിലും അദ്ദേഹം പഴയ കൂട്ടുകാരിയെ രക്ഷിക്കുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു.

 

മനോരമ ഒാൺലൈൻ വാർത്ത; 70 വയസ് പിന്നിട്ടവർ ഏറെ

 

ബിസിനസ് തകർന്നും മറ്റും സാമ്പത്തിക കേസുകളിൽപ്പെട്ട് നാട്ടിലേക്ക് പോലും മടങ്ങാനാകാത്ത 70 വയസ്സ് പിന്നിട്ടവരെക്കുറിച്ച് കഴിഞ്ഞ മാസം 24ന് മനോരമ ഒാൺലൈൻ 'യുഎഇയിൽ ഒളിവുജീവിതം നയിച്ച് നിരവധി ഇന്ത്യക്കാർ; പ്രായം തളർത്തി, വേണം സമൂഹത്തിന്റെ കൈത്താങ്ങ്' എന്ന തലക്കെട്ടിൽ  വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതു വായിച്ച് ഇൗ വിഷയത്തിൽ അന്വേഷണം നടത്തിയ അഡ്വ.പ്രീത ശ്രീറാം മാധവിനെ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ ഒട്ടേറെ. 70 വയസ്സ് പിന്നിട്ട ഒട്ടേറെ പേർ തങ്ങളും നാട്ടിലേക്ക് പോകാനാതെ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷപ്പെടുത്തണമെന്നുമുള്ള അഭ്യർഥനയോടെയാണ് ബന്ധപ്പെട്ടത്. മികച്ച നിലയിൽ നിന്ന് പെട്ടെന്ന് പാപ്പരായിപ്പോയതിലെ ജാള്യത മറ്റുള്ളവർ അറിയാതിരിക്കാൻ ഗൾഫിലെയും നാട്ടിലെയും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മറഞ്ഞ് നിൽക്കുന്നതിനാൽ, തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ച് വർഷങ്ങളായി വിവരമില്ല എന്ന അന്വേഷണം ഇന്ത്യയിൽ നിന്നുമുണ്ടായി. ഇവരുടെ കാര്യങ്ങൾ ഒാരോന്നായി പഠിച്ചുവരികയാണെന്ന് അഡ്വ.പ്രീത പറഞ്ഞു.

 

പലർക്കും വലിയ തുകകളാണ് പിഴയായും മറ്റും അടയ്ക്കാനുള്ളത്. റീത്ത രാംദാസ് വാരിയർക്ക് അടക്കേണ്ട  തുകയെക്കുറിച്ച് വരും ദിവസങ്ങളിൽ കൃത്യമായി അറിയാൻ സാധിക്കുമെന്ന് അഡ്വ.പ്രീത പറഞ്ഞു. വാർധക്യസഹജമായ അസുഖങ്ങൾ വലയ്ക്കുന്ന ഇവരെ സ്വന്തം നാട്ടിൽ എത്തിക്കേണ്ടത് ഇന്ത്യൻ അധികൃതരുടെയും സമൂഹത്തിന്റെയും കടമയാണ്. ട്രേഡ് ലൈസൻസിന് മേലുള്ള പിഴ, വീസ കാലാവധി കഴിഞ്ഞ് താമസിച്ചതിനുള്ള പിഴ, കെട്ടിട വാടക അടക്കം ഏതാണ്ട് 20,000 ദിർഹം മാത്രമേ അടയ്ക്കേണ്ടി വരൂ എന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. പ്രശ്നം പരിഹരിക്കാനുള്ള പിന്തുണ എല്ലാവരിൽ നിന്നുമുണ്ടാകുമെന്ന് അഡ്വ.പ്രീത ഉറച്ചുവിശ്വസിക്കുന്നു. ഫോൺ: +971 52 731 8377.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com