ADVERTISEMENT

ദോഹ∙ നോമ്പുകാലത്തെ തിരക്കിൽ വീടുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള  അപകടങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. കുട്ടികളുള്ള കുടുംബങ്ങൾ അതീവ ശ്രദ്ധ ചെലുത്തണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ (എച്ച്എംസി) ഹമദ് ഇൻജറി പ്രിവൻഷൻ പ്രോഗ്രാം അസി.ഡയറക്ടർ ഡോ. അയിഷ ഒബെദ് ഓർമപ്പെടുത്തി. 

Read also : യുഎഇയ്ക്ക് ഇഷ്ടമാണ് ഇന്ത്യൻ ബീഫ്; വിൽപനയിൽ ആറര ശതമാനം വളർച്ച

തലയ്ക്ക് പരുക്ക്, മുറിവുകൾ, തീപ്പൊള്ളൽ, വീഴ്ച, വെള്ളത്തിൽ മുങ്ങിപ്പോകുക തുടങ്ങിയ ഗാർഹിക അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. ചെറിയ കുട്ടികൾ വീട്ടിനുള്ളിൽ ഓടിക്കളിക്കുമ്പോൾ പരുക്കുകളും മറ്റും ഉണ്ടാകാതെ സുരക്ഷ ഉറപ്പാക്കണം. കുട്ടികളെ നിരീക്ഷിക്കാൻ മുതിർന്ന ആരെയെങ്കിലും ചുമതലപ്പെടുത്തണം. മുതിർന്നവർക്കൊപ്പമല്ലാതെ ചെറിയ കുട്ടികളെ കട്ടിലിലോ മേശയിലോ ഇരുത്തരുത്. കുട്ടികളും വയോധികരുമുണ്ടെങ്കിൽ ഇടനാഴികളിലെ വസ്തുക്കൾ ഒഴിവാക്കണം. ജനാലകൾ അടച്ചിടണം; കുട്ടികൾക്ക് തുറക്കാൻ അവസരം നൽകരുത്. സ്‌റ്റെയർകേസിലും ബാൽക്കണിയിലുമെല്ലാം സുരക്ഷാ ഗേറ്റുകൾ സ്ഥാപിക്കണം. 

ഡിറ്റർജന്റുകൾ, സ്റ്റെറിലൈസറുകൾ, മരുന്നുകൾ, ശുചീകരണ സാമഗ്രികൾ തുടങ്ങിയ വിഷമയമുള്ള സാധനങ്ങൾ അലമാരയിൽ അടച്ചു സൂക്ഷിക്കണം. കുട്ടികളുടെ കയ്യെത്തും ദൂരത്ത് ഇത്തരം സാധനങ്ങൾ വയ്ക്കരുത്. നാണയം പോലുള്ള ചെറിയ സാധനങ്ങളും അശ്രദ്ധമായി ഇടരുത്. കാറിനുള്ളിൽ കുട്ടികൾ ഒളിച്ചിരിക്കാതിരിക്കാൻ കാർ ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. 

അടുക്കളയിൽ ശ്രദ്ധിക്കാൻ

അടുക്കളയിൽ പ്രത്യേകിച്ചും ഇഫ്താർ, സുഹൂർ ഭക്ഷണം തയാറാക്കുമ്പോൾ നല്ല ശ്രദ്ധ വേണം. തിരക്കേറിയ പാചകത്തിനിടെ കുട്ടികൾ അടുക്കളയിലേക്ക് പ്രവേശിക്കാതെ നോക്കണം. എണ്ണ ഒഴിച്ച പാനിൽ തീ പടർന്നാൽ വെള്ളം ഒഴിക്കുന്നത് ഒഴിവാക്കുക. വേഗത്തിൽ കനമുള്ള ലിഡ് കൊണ്ടോ ഫയർ ബ്ലാങ്കറ്റു കൊണ്ടോ പാൻ മൂടി വയ്ക്കുക. പാചകത്തിനിടെ ഗ്യാസ് സിലിണ്ടർ ചോർന്നാൽ ഗ്യാസ് ഉടൻ ഓഫ് ചെയ്യണം. എല്ലാ ലൈറ്റുകളും വേഗത്തിൽ ഓഫ് ചെയ്യണം. വാതിലുകളും ജനലുകളും തുറന്നിടണം.

ആദ്യ വാരം ചികിത്സ തേടിയത് ആയിരം പേർ

ദോഹ∙ നോമ്പിന്റെ ആദ്യ ആഴ്ചയിൽ ആരോഗ്യ പ്രശ്‌നങ്ങൾ മൂലം ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) എമർജൻസി വകുപ്പുകളിൽ ചികിത്സ തേടിയവർ ഏറെ. ഉദര സംബന്ധമായ പ്രശ്‌നങ്ങൾ, പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുണ്ടായ ഏറ്റക്കുറച്ചിലുകൾ, തുടങ്ങിയ പ്രശ്നങ്ങൾക്കാണ് ചികിത്സ തേടിയത്.

മുൻപ് എമർജൻസി വിഭാഗങ്ങളിൽ പ്രതിദിനം 800 പേരായിരുന്നു ചികിത്സ തേടി എത്തിയിരുന്നത്. എന്നാൽ, റമസാന്റെ ആദ്യ വാരത്തിൽ ഇതു 1,000 എത്തി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

English Summary: Doha authorities urges to be careful about accidents at home during Ramadan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com