ADVERTISEMENT

ദുബായ്∙ തുറസ്സായ സ്ഥലത്തും നേരിട്ടു സൂര്യ പ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിലുമുള്ള ജോലികൾക്ക് ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ നിരോധനം ഏർപ്പെടുത്തി. വേനൽച്ചൂട് ശക്തമായതിനെ തുടർന്നാണ് ജോലി സമയം ക്രമീകരിച്ചത്.

Also read: പ്രവാസി മലയാളിയ്ക്ക് നറുക്കെടുപ്പിൽ 4.48 കോടി രൂപ; ഭാഗ്യം തുണച്ചത് ഓൺലൈൻ പർച്ചേസ്!

പുറംജോലികൾക്കുള്ള സമയക്രമീകരണം 15നു നിലവിൽ വരും. സെപ്റ്റംബർ 15വരെ തുടരും. ഈ മാസങ്ങളിൽ ജോലി സമയം 8 മണിക്കൂറിൽ കൂടരുതെന്നും നിർദേശമുണ്ട്. 8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ട സാഹചര്യത്തിൽ ജീവനക്കാർക്ക് ഓവർടൈം ശമ്പളം നൽകണം. ഉച്ചയ്ക്കു ജീവനക്കാർക്കു വിശ്രമിക്കാൻ തണൽ നൽകണം.

മാനവ വിഭവ സ്വദേശിവൽക്കരണ മന്ത്രാലയം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചാൽതൊഴിലാളിക്ക് 5000 ദിർഹം വീതം തൊഴിലുടമ പിഴ നൽകേണ്ടി വരും. നിരോധിത സമയത്ത് ജോലി ചെയ്യിപ്പിച്ചാൽ ലഭിക്കുന്ന പരമാവധി പിഴ ശിക്ഷ 50,000 ദിർഹമായിരിക്കുമെന്നു മന്ത്രാലയം അറിയിച്ചു. നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ   600590000 എന്ന നമ്പറിലോ എംഒഎച്ച്ആർഇ ആപ്പിലോ അറിയക്കാം.

നിയന്ത്രണത്തിൽ ഇളവുള്ള സാഹചര്യങ്ങൾ‌

∙ റോഡിൽ ടാറിടൽ, കെട്ടിടങ്ങളുടെ കോൺക്രീറ്റ് എന്നിവയ്ക്ക് ഇളവുണ്ട്. ഉച്ചയ്ക്കുള്ള ഇടവേള സമയം അത്രയും കോൺക്രീറ്റും ടാറും സൂക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്.

∙ കുടിവെള്ള വിതരണം, വൈദ്യുതി വിതരണം എന്നിവ തടസ്സപ്പെടുന്ന സാഹചര്യത്തിൽ പുനഃസ്ഥാപിക്കാം. അപകടം, കേടുപാടുകൾ എന്നിവ മൂലം ഗതാഗതം തടസ്സപ്പെടുമ്പോഴും പൊതുസമൂഹത്തെ ബാധിക്കുന്ന മറ്റു വിഷയങ്ങൾ വരുമ്പോഴും ഇളവുണ്ട്. 

∙ ഗതാഗതം വഴി തിരിച്ചു വിടുക, വൈദ്യുത ലൈനിലെ ജോലികൾ, വാർത്താ വിതരണ സംവിധാനത്തിലെ ജോലികൾ തുടങ്ങി തടസ്സം കൂടാതെ ചെയ്യേണ്ട ജോലികളിലും ഇളവുണ്ട്. 

∙ ഈ ജോലികളിൽ ജീവനക്കാർക്ക് ആവശ്യത്തിനു തണുത്ത വെള്ളം ലഭ്യമാക്കണം. നിർജലീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തടയാൻ മുൻകരുതൽ എടുക്കണം. ജോലി സ്ഥലത്ത് പ്രാഥമിക ചികിത്സയ്ക്ക് ആവശ്യമായ സൗകര്യം, ശരീരം തണുപ്പിക്കാനുള്ള സൗകര്യം, കുടകൾ, തണലിടങ്ങൾ എന്നിവയും തൊഴിലുടമ ഒരുക്കി നൽകണം. 

ജീവനക്കാരുടെ ആരോഗ്യം‌ പ്രധാനം

കടുത്ത ചൂടു മൂലം ജോലിക്കാർക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തടയാനാണ് ഉച്ചയ്ക്ക് ഇടവേള നൽകുന്നത്. 19 വർഷമായി രാജ്യം ഈ പതിവു തുടരുകയാണെന്ന് എംഒഎച്ച്ആർഇ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മൊഹ്സൻ അൽ നാസി പറഞ്ഞു.

English Summary: UAE announces midday break timings for outdoor workers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com