ADVERTISEMENT

ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്മാരിൽ ഒരാളായ ബിൽഗേറ്റ്സ് വരെ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷന് സമയം മാറ്റിവയ്ക്കുന്ന കാലമാണിത്. രാഷ്ട്രത്തലവന്മാരും അഭിനേതാക്കളും ഇതര കലാകാരന്മാരും മറ്റും ഇൗ പുതിയ മാധ്യമസംസ്കാരത്തിന് പിറകെയാണ്. ഇൻസ്റ്റഗ്രാം റീലും ടിക്ക് ടോക്ക് വിഡിയോയും യൂട്യുബ് ഷോർട്സും ഇന്ന് ‍ഡിജിറ്റൽ ലോകം കൈയ്യടക്കുമ്പോൾ ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ സ്വപ്നലോകമായി ദുബായ് മാറിക്കഴിഞ്ഞു. ഫൂഡ്, ഫാഷൻ, ലൈഫ് സ്റ്റൈൽ, ടൂറിസം, അങ്ങനെ എല്ലാ മേഖലകളിലെയും ഏറ്റവും മികച്ച കണ്ടന്റുകൾ നിർമിക്കാൻ ക്രിയേറ്റേഴ്സ് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒരു നഗരമാണ് ദുബായ്.  അതുകൊണ്ട്തന്നെ ഇന്ന് ദുബായ് സന്ദർശിക്കാത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ വളരെ കുറവാണ്. കോവിഡിന് ശേഷം യുഎഇയുടെ ടൂറിസം രംഗത്തെ വൻ കുതിച്ചു ചാട്ടത്തിന് ഏറ്റവും കൂടുതൽ സഹായിച്ചതും ഇതുപോലത്തെ നൂറുകണക്കിന് കണ്ടന്റ് ക്രിയേറ്റർമാരാണ്. നാസ് ഡെയ്‌ലി അടക്കമുള്ള ലോകപ്രശസ്തരായ പല കണ്ടന്റ് ക്രിയേറ്റർമാരുടെയും ആസ്ഥാനം കൂടിയാണ് ഇന്ന് ദുബായ്. സമൂഹമാധ്യമത്തിന്റെ സ്വാധീനം നേരത്തെ മനസ്സിലാക്കി അതിന് മികച്ച അവസരങ്ങൾ ഒരുക്കുകയാണ് ദുബായ്. 

കഴിഞ്ഞ ജനുവരിയിലാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കണ്ടന്റ് ക്രിയേറ്റേഴ്സിന് 150 ദശലക്ഷം ദിർഹത്തിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. കൂടാതെ ദുബായില്‍ ഇൻഫ്ലുവൻസർമാർക്ക് സ്ഥിരമായി ഒരു ആസ്ഥാന മന്ദിരവും നിർമിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച കണ്ടന്റ് ക്രിയേറ്റർമാരെ ആകർഷിക്കുക എന്നതാണ് ലക്ഷ്യം. കണ്ടന്റ്ക്രിയേറ്റമാർക്ക് പുറമെ ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിലും അനവധി തൊഴിലവസരങ്ങളാണ് യുഎഇ നൽകുന്നത്.

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്റ്.
ഹാഷ് ജവാദ്. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്റ്

∙ ഹാഷ് ആദ്യകാല സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർ
ദുബായിയുടെ സോഷ്യൽ മീഡിയ വിപ്ലവത്തിന് മലയാളികളുടെ പങ്ക് ഒട്ടും കുറവല്ല. ഇതിനെ മാത്രം ആശ്രയിച്ചുജീവിക്കുന്ന ഒട്ടേറെ മലയാളി കണ്ടന്റ് ക്രിയേറ്റർമാരും ഇൻഫ്ലുവൻസേഴ്സും ഇന്ന് ദുബായിലുണ്ട്. ഇവിടുത്തെ ആദ്യകാല സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരിൽ ഒരാളാണ് മലപ്പുറം സ്വദേശി ഹാഷ് ജവാദ്. 2012 മുതലാണ് സോഷ്യൽ മീഡിയ കണ്ടന്റുകൾ നിർമിച്ച് തുടങ്ങിയത്. ദുബായിൽ റേഡിയോ ജോക്കിയായിരുന്ന സമയത്ത് സ്റ്റേഷനുവേണ്ടി സോഷ്യൽ മീഡിയ കണ്ടന്റുകൾ നിർമിച്ചാണ് ഈ രംഗത്തേക്ക് എത്തുന്നത്. 2012-ൽ നടൻ മമ്മൂട്ടിയെക്കുറിച്ച് സ്വന്തം ശബ്ദത്തിൽ തയാറാക്കിയ ആദ്യ യൂട്യുബ് വിഡിയോ 10 ലക്ഷം ആളുകൾ കണ്ടു. പിന്നീട്  2014ൽ 'ഗലേറിയ എന്റർടൈൻമെന്റ്സ് ' എന്ന കമ്പനിയിൽ എത്തിയതോടെ സോഷ്യൽ മീഡിയ രംഗത്ത് സജീവമായി. സോഷ്യൽ മീഡിയക്കുവേണ്ടി മാത്രം ഒറിജിനൽ കണ്ടന്റുകൾ നിർമിച്ച് തുടങ്ങിയ മലയാളത്തിലെ ആദ്യത്തെ സോഷ്യൽ മീഡിയ ചാനലായി ഗലേറിയയെ മാറ്റിയെടുത്തു. പിന്നീട് ഹാഷിന്റെ ആശയത്തിൽ പിറന്ന ഒട്ടേറെ വീഡിയോകളാണ് സോഷ്യൽ മീഡിയകളിലൂടെ വൈറലായത്. എട്ടു വർഷം മുൻപ് ഓരോ മാസവും 30 ദശലക്ഷത്തിലേറെ റീച്ചാണ് ചാനലിന് ലഭിച്ചുകൊണ്ടിരുന്നത്. ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയിട്ടുള്ള 'ഫൂഡ് വ്ലോഗിങ്'  2014 ലാണ് ഹാഷിന്റെ നേതൃത്വത്തിലുള്ള ടീം ആരംഭിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ ആക്ഷേപഹാസ്യവും പ്രോപർട്ടികൾ പരിചയെപ്പെടുത്തുന്ന റിയൽ എസ്റ്റേറ്റ് വീഡിയോകളും സ്ഥാപനങ്ങളുടെ പ്രൊമോഷൻ വീഡിയോകളും സോഷ്യൽ മീഡിയ  പ്ലാറ്റ്‌ഫോം ഉപയോഗിച്ചു ജനങ്ങളിൽ എത്തിക്കാം എന്ന് ഹാഷ് തെളിയിച്ചു. ഇന്ന് ദുബായിൽ കാണുന്ന പല മലയാളി ഇൻഫ്ലുവൻസേഴ്സിന്റെയും കലാകാരന്മാരുടെയും അഭിനേതാക്കളുടെയും തുടക്കം ഗലേറിയ ആയിരുന്നു. സോഷ്യൽ മീഡിയയിലൂടെ സമ്മാനങ്ങൾ നൽകുന്ന 'ഗിവ്എവേയ്' എന്ന ആശയത്തിലൂടെ വിദേശ യാത്രയടക്കമുള്ള സമ്മാനങ്ങൾ മലയാളികൾക്കിടയിൽ അവതരിപ്പിച്ചതും ഹാഷ് തന്നെ.

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്റ്.
ഹാഷ് ജവാദ്. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്റ്

∙ സമൂഹമാധ്യമ കാലത്തെ തുടക്കം ചെലവേറിയത്
സോഷ്യൽ മീഡിയയുടെ തുടക്കകാലം ചെലവേറിയതായിരുന്നു. അന്ന് ഇന്നത്തെപ്പോലെ മികച്ച രീതിയിലുള്ള വീഡിയോകൾ മൊബൈലിൽ ചിത്രീകരിക്കുകയും എഡിറ്റ് ചെയ്യുകയും പ്രയാസകരമായിരുന്നു. അതുകൊണ്ടുതന്നെ ടെലിവിഷൻ പ്രോഗ്രാം പ്രൊഡക്ഷനുവേണ്ടി ഉപയോഗിക്കുന്ന ക്യാമറയും ലൈറ്റുകളും എഡിറ്റിങ് സൗകര്യങ്ങളും നിർബന്ധമായിരുന്നു. ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ സാധ്യതകൾ സ്പോൺസർമാരിലേക്കും കൃത്യമായിഎത്താത്തതുകൊണ്ട് തന്നെ പരസ്യ വരുമാനവും കുറവായിരുന്നു. ഫെയ്സ്ബുക്ക്, യൂട്യുബ് വിഡിയോകൾ മാത്രമായിരുന്നു അന്ന്. പിന്നീട് 'മ്യൂസിക്കലി' എന്ന സോഷ്യൽ മീഡിയാആപ്ലിക്കേഷൻ പ്രചാരത്തിലാകുകയും 2018 ൽ ടിക്ക് ടോക്കുമായി മെർജ് ചെയ്യുകയും കൂടി ചെയ്തതോടെയാണ് സോഷ്യൽ മീഡിയ ഒരു ട്രെൻഡിങ് ആയിത്തുടങ്ങിയത്. അപ്പോഴേയ്ക്കും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഗലേറിയ എന്ന സോഷ്യൽ മീഡിയ ചാനൽ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടിയും വന്നു.  

∙ ഒരു മിനിറ്റിനുള്ളിൽ ഒരു ആശയം
ഒരു മിനിറ്റിനുള്ളിൽ ഒരു ആശയം അവതരിപ്പിക്കുന്ന സോഷ്യൽ മീഡിയാരീതിക്ക് ഏറ്റവും കൂടുതൽ പ്രചോദനമായത് റേഡിയോ ജോക്കി ആയിരുന്നത് കൊണ്ടുള്ള പരിചയമായിരുന്നു എന്ന് ഹാഷ് മനോരമ ഒാൺലൈനോട് പറഞ്ഞു. നാട്ടിൽ 'റേഡിയോ മാംഗോ'യിൽ ജോലി ചെയ്യുമ്പോൾ ലണ്ടനിൽ നിന്നുള്ള ലോക പ്രശസ്ത റേഡിയോ കൺസൾട്ടന്റ് ഫ്രാൻസിസ് കറി നൽകിയ പരിശീലനം ഏറെ ഉപകാരം ചെയ്തു. ബിബിസി റേഡിയോയിലെ റേഡിയോ ജോക്കികൾക്കടക്കം പരിശീലനം നൽകുന്ന വ്യക്തിയാണ് ഇദ്ദേഹം. ഫ്രാൻസിസ് കറിയുടെ തിയറികൾ റേഡിയോയിലും സോഷ്യൽ മീഡിയക്കും ഒരുപോലെ ഉപകാരമാകുന്നതാണ്.    

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്റ്.
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്റ്.

ഇന്ന് ഏറ്റവും കൂടുതൽ സാധ്യതയുള്ള സോഷ്യൽ മീഡിയാപേഴ്സണൽ ബ്രാൻഡിങ്ങിലാണ് ഹാഷിന്റെ ശ്രദ്ധ മുഴുവനും. പ്രമുഖരായ പല ബിസിനസുകാ‌ർക്കും സ്ഥാപനങ്ങൾക്കും സോഷ്യൽ മീഡിയാആശയങ്ങൾ നൽകുകയും ഡിജിറ്റൽ കണ്ടൻറ്റുകൾ നിർമിച്ചു നൽകുകയുമാണ് ചെയ്യുന്നത്. ഈ മേഖലയിൽ വർഷങ്ങളുടെ പരിചയസമ്പത്ത് ഉള്ളതുകൊണ്ട് തന്നെ ജനങ്ങൾക്കിടയിൽ മതിപ്പുളവാക്കുന്ന രീതിയിലുള്ള ആശയങ്ങൾ അവതരിപ്പിക്കാനും സാധിക്കുന്നുണ്ടെന്ന് ഹാഷ് പറയുന്നു. ബിസിനസുകാരുടെ പേഴ്സൺ ബ്രാൻഡിങ് ഏറ്റവും കരുതലോടെ ചെയ്യേണ്ട ഒന്നാണ്. ഇന്ന് ദുബായിലെ അറിയപ്പെടുന്ന മോഡലും അഭിനേതാവുമായ ഐസിൻ ഹാഷിന്റെ പിതാവ് കൂടിയാണ് ഹാഷ്. മകനെ ആഗോള ബ്രാൻഡുകളുടെ ഭാഗമാക്കി മാറ്റിയതിനും ഹാഷിന്റെ പേഴ്സണൽ ബ്രാൻഡിങ് പരിചയം ഏറെ ഗുണം ചെയ്തു. 

. വ്യാജ ഇൻഫ്ലുവൻസേഴ്സിന്റെ വിളയാട്ടം
പണം കൊടുത്തു ഫോളോവേഴ്സും ലൈക്കും വ്യൂവർഷിപ്പും കമന്റും വാങ്ങി ബിസിനസ് സംരംഭകരെ പറ്റിക്കുന്നവർ ഇന്ന് ഏറെ. ഇങ്ങനെയുള്ളവരുടെ സോഷ്യൽ മീഡിയാഅക്കൗണ്ട് വഴി പ്രമോഷൻ നടത്തുമ്പോൾ നഷ്ടമാണ് സ്‌പോൺസർമാർക്ക് ഉണ്ടാവുന്നത്. ഇങ്ങനെയുള്ള ആളുകളെ എളുപ്പത്തിൽ കണ്ടുപിടിക്കാനാകും. കാരണം ഇവർക്ക് ലഭിക്കുന്ന ലൈക്കുകൾക്കും കമന്റുകൾക്കും ഒരു പൊതുസ്വഭാവം കാണും. 

അതുപോലെ പണ്ട് ഏതെങ്കിലും ഒന്ന് രണ്ട് വിഡിയോ വൈറലായതിന്റെ പേരിൽ' ഇൻഫ്ളുവൻസർ' എന്ന പേരിൽ വിലസുന്നവരുമുണ്ട്. പക്ഷേ പ്രമോഷൻ വീഡിയോകൾ മാത്രം ചെയ്യാതെ, സ്ഥിരമായി കണ്ടന്റുകൾ ചെയ്യുന്നവർക്ക് കൃത്യമായ റീച്ചും പ്രതികരണങ്ങളും ലഭിക്കും. അതുകൊണ്ടുതന്നെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ യാതൊരു പ്രയോജനവുമില്ല. ഫോളോവേഴ്സിനെ സ്ഥിരമായി എൻഗേജ് ചെയ്യിച്ചു നിർത്തുന്ന മികച്ച കണ്ടെന്റുകളിലാണ് കാര്യം. ചില കമ്പനികളുടെ ഫ്രീ പ്രമോഷന്റെ ഭാഗമായി വാരിക്കോരിക്കൊടുക്കുന്ന 'ഇൻഫ്ളുവൻസർ അവാർഡുകൾ' നേടിയെടുത്തു ഇതുപോലുള്ള ചില വ്യാജന്മാർ അവരുടെ ബിസിനസ് നേട്ടത്തിന് ഉപയോഗിക്കുന്നുണ്ട്.

∙ വ്ലോഗർമാര്‍ പറയുന്നതെല്ലാം വിഴുങ്ങണോ?
ഇന്ന് ദുബായിൽ ഏറ്റവുമധികമുള്ളത് ഫൂഡ് വ്ലോഗർമാരാണ്. നല്ലതോ ചീത്തയോ എന്നില്ല ഏത് റസ്റ്ററന്റുകാർ വിളിച്ചാലും ഒാടിച്ചെന്ന് ഇതാണ് ഏറ്റവും മികച്ച ഭക്ഷണശാല എന്ന് വിളിച്ചുകൂവി പ്രമോഷൻ വിഡിയോ ചെയ്യും. അവിടെയുള്ള എല്ലാ ഭക്ഷ്യവസ്തുക്കളും നിരത്തിവച്ച് വല്ലാത്ത സ്വാദ് എന്നൊക്കെ തട്ടിവിടുന്നവരുമുണ്ട്. ഇതുകേട്ട് ആദ്യകാലത്തൊക്കെ ഉപഭോക്താക്കൾ കൂട്ടത്തോടെ എത്തുമായിരുന്നെങ്കിലും പയ്യെപ്പയ്യെ അതെല്ലാം നിന്നതായി ഇത്തരം പ്രമോഷന് വേണ്ടി ധാരാളം പണം ചെലവഴിച്ച ഷാർജയിലെ മലയാളി റസ്റ്ററന്റ് ഉടമ പറയുന്നു.  താൻ ഇത്തരത്തിലുള്ള പ്രമോഷൻ നിർത്തിയെന്ന് ദുബായ് ഖിസൈലിലെ മലയാളി റസ്റ്ററന്റ് ഉടമ പറഞ്ഞു. പണം കിട്ടിയാൽ പ്രമോഷനെന്ന പേരിൽ എന്തും വിളിച്ചു പറയുന്ന വ്ലോഗർമാര്‍ തങ്ങളുടെ വിശ്വാസ്യത തന്നെയാണ് ഇല്ലാതാക്കുന്നത്. 

∙ വ്ലോഗങ്ങിന് ലൈസൻസ് വേണം
യുഎഇയിൽ വ്ലോഗങ്ങിന്  നിർബന്ധമായും ലൈസൻസ് ആവശ്യമാണ്. ഒരു വർഷത്തേക്ക് കുറഞ്ഞത് 1,500 ദിർഹം നൽകിയാൽ ദുബായ് സാമ്പത്തിക വകുപ്പിൽ നിന്ന് ലൈസൻസ് സ്വന്തമാക്കാം. നാഷനൽ മീഡിയാ കൗൺസിലിൽ നിന്നാണെങ്കിൽ നിരക്ക് കൂടും. ലൈസൻസില്ലാതെ പ്രവർത്തിച്ചാൽ, എന്തെങ്കിലും കാരണത്താൽ അധികൃതർ പിടികൂടിയാൽ വൻ പിഴയൊടുക്കേണ്ടി വരും. വരും നാളുകളിൽ ഇത്തരം ഇൻഫ്ലുവൻസർമാരെയെല്ലാം അധികൃതർ നിരീക്ഷിക്കും എന്നാണ് റിപോർ‌ട്ട്. ഇതിന്റെയൊക്കെ ഭാഗമായിട്ടാണ്  150 ദശലക്ഷം ദിർഹം ഫണ്ട് അനുവദിച്ചതും ഹെഡ് ക്വാർട്ടേഴ്സ് പണിയുന്നതും. എല്ലാത്തിലും ഒരു ഏകീകൃത സ്വഭാവം കൊണ്ടുവരികയാണ് ലക്ഷ്യം. അതേസമയം, യൂട്യൂബ് ചാനലിന് യുഎഇ നാഷനൽ മീഡിയാ കൗൺസിലിൽ നിന്നാണ് ലൈസൻസ് നേടേണ്ടത്.

. എന്തിനാണ് ഫണ്ടും ആസ്ഥാന മന്ദിരവും?
ദുബായിലെ സോഷ്യൽ മീഡിയാ കണ്ടന്റ് ക്രിയേറ്റർമാരെയും ഇൻഫ്ലുവൻസർമാരെയും പിന്തുണയ്ക്കുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് 150 ദശലക്ഷം ദിർഹം ഫണ്ടാണ് പ്രഖ്യാപിച്ചത്. ഇവർക്ക് സ്ഥിരം ആസ്ഥാനം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ആഗോള വേദിയിൽ യുഎഇയുടെ സ്വാധീനമുള്ള മാധ്യമ സാന്നിധ്യത്തെ വർധിപ്പിക്കുന്ന പുതിയ പ്രചോദനാത്മകമായ കഥകൾ എഴുതുന്ന സർഗാത്മക പ്രതിഭകൾക്കുള്ള നിക്ഷേപമാണിത്. 

ലോകത്തെ മുൻനിര സോഷ്യൽ മീഡിയാസ്വാധീനം ചെലുത്തുന്നവരുടെയും ഉള്ളടക്ക സ്രഷ്‌ടാക്കളുടെയും ഒരു സമ്മേളനമായ 1 ബില്യൻ ഫോളോവേഴ്‌സ് ഉച്ചകോടിക്ക് ദുബായ് ആതിഥേയത്വം വഹിച്ച സമയത്തായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ.  എമിറേറ്റ്‌സ് ടവേഴ്‌സിലും ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലും നടന്ന ദ്വിദിന ഉച്ചകോടിയിൽ കുറഞ്ഞത് 3,000 പേർ പങ്കെടുക്കുകയും 100 പ്രഭാഷകർ തങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. സോഷ്യൽ മീഡിയാ ലാൻഡ്‌സ്‌കേപ്പിൽ നിന്നുള്ള 300 ലേറെ കമ്പനികളും ഇതിലുൾപ്പെടുന്നു. യുഎഇ ഗവൺമെന്റ് മീഡിയാ ഓഫിസും ന്യൂ മീഡിയാ അക്കാദമിയും തമ്മിലുള്ള സഹകരണത്തോടെയുള്ള പുതിയ ആസ്ഥാനം മികച്ച സ്വാധീനം ചെലുത്തുന്നവരെയും ഉള്ളടക്ക സ്രഷ്‌ടാക്കളെയും ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിടുന്നു.

കണ്ടന്റ് ക്രിയേറ്റർമാരെ പിന്തുണയ്‌ക്കുന്നതിനാണ് ഫണ്ട് സമർപ്പിക്കുന്നതെന്ന് കാബിനറ്റ് അഫയേഴ്‌സ് മന്ത്രി മുഹമ്മദ് അൽ ഗെർഗാവി പറഞ്ഞു. അവരുടെ കഴിവുകൾ നിറവേറ്റുന്നതിനും ബിസിനസ്സ് വളർത്തുന്നതിനും എമിറാത്തി ജനതയുടെ നേട്ടങ്ങളും അഭിലാഷങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനും ഇത് അവസരമൊരുക്കും. ഈ ശ്രമങ്ങൾ ഡിജിറ്റൽ ഉള്ളടക്കത്തിന്റെ ആഗോള മൂലധനമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ഉറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Dubai is a thriving hub for content creators and influencers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com