ADVERTISEMENT

റിയാദ് ∙ സൗദിയിലുള്ള വിദേശ തൊഴിലാളികളുടെ ആശ്രിത വീസയിലുള്ള  കുടുംബാംഗങ്ങളിൽ നിന്നും ഈടാക്കുന്ന പ്രതിമാസ ആശ്രിത വീസ ലെവി പുനപരിശോധിക്കുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദാന്‍ സൂചിപ്പിച്ചു. പോഡ്കാസ്റ്റ് ചാനലിൽ സംസാരിക്കുമ്പോഴാണ് പ്രവാസികൾക്ക് ആശ്വാസമാവുന്ന സുപ്രധാന കാര്യത്തെകുറിച്ച് വ്യക്തമാക്കിയത്. 2015 മുതലുള്ള സാമ്പത്തിക മേഖലയിലെയിലെ മാറ്റങ്ങളെ അവലോകനം ചെയ്ത പരിപാടിയിൽ ധനകാര്യ മന്ത്രി, ഈ കാലത്തിനിടയിൽ നടപ്പിലാക്കിയ ലെവി, വാറ്റ് തുടങ്ങിയ സുപ്രധാന സാമ്പത്തിക തീരുമാനങ്ങളെ കുറിച്ചും വിവരിച്ചു. 

രാജ്യത്തേക്ക് മികവുറ്റ പ്രതിഭകളെ ആകര്‍ഷിക്കാന്‍ സൗദി അറേബ്യ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ആശ്രിത ലെവി പുനപരിശോധിക്കുമെന്ന അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചത്. ഒരു പ്രത്യേക ഘട്ടത്തിലാണ് രാജ്യത്തുള്ള പ്രവാസികളുടെ ആശ്രിത വീസയിലെത്തുന്ന കുടുംബാംഗങ്ങൾക്ക്  പ്രതിമാസം നിശ്ചിത തുക ലെവിയായി ഈടാക്കുന്ന നിയമം കൊണ്ടുവന്നത്. 2017 മുതലാണ് ലെവി ഈടാക്കി തുടങ്ങിയത്. ഏഴ് വർഷങ്ങൾക്കിപ്പുറം ഇതിൽ ഒരു പുനാരാലോചനയ്ക്കുള്ള സാധ്യത ആരായുകയാണ്. 2015 മുതൽ സൗദിയുടെ സാമ്പത്തികരംഗത്ത് മാറ്റങ്ങളുടെ യാത്രയ്ക്ക് തുടക്കമിടുകയായിരുന്നു. മൂല്യവർധിത നികുതി (വാറ്റ്) ചുമത്തുന്നതും, അലവൻസുകൾ നിർത്തലാക്കുന്നതും, വിദേശതൊഴിലാളികളുടെ ആശ്രിത വീസക്കാർക്ക് പ്രതിമാസ ഫീസ് (ലെവി) ചുമത്തിയതുൾപ്പെടെ  ബുദ്ധിമുട്ടുള്ള പല സാമ്പത്തിക തീരുമാനങ്ങളും 2016 ൽ എടുക്കേണ്ടിവന്നു. ജലം, വൈദ്യുതി തുടങ്ങിയവയ്ക്കു നൽകുന്ന  സബ്‌സിഡിയില്‍ നിന്ന് ആശ്രീതവീസക്കാരുൾപ്പെടെയുള്ളവർക്ക് പ്രയോജനം ലഭിക്കുന്നതിനാല്‍ സാമ്പത്തിക നഷ്ടപരിഹാരമാർഗമെന്ന നിലയില്‍ ആശ്രിത ലെവി തീരുമാനം ആവശ്യമായിരുന്നു. 

മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കിയത് പ്രതിസന്ധിഘട്ടത്തിലായിരുന്നു. ഇത് ഗള്‍ഫ് സാമ്പത്തിക നയങ്ങളുമായി പൊരുത്തപ്പെടുന്നതാണ്. ആദായനികുതി ഗുണപരമാണെങ്കിലും സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത്  കമ്മി കുറയ്ക്കുന്നതിനും സമ്പദ്‌വ്യവസ്ഥയില്‍ നല്ല മാറ്റങ്ങൾ കൈവരിക്കുന്നതിനും വേണ്ടിയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

English Summary:

Saudi to review levy imposed on dependent visa residents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com