ADVERTISEMENT

അബുദാബി ∙ ടൂറിസം രംഗത്ത് സ്വകാര്യമേഖലയിൽ നിന്ന് 8000 കോടി ഡോളർ നിക്ഷേപം തേടി സൗദി. 2030ഓടെ വർഷത്തിൽ 15 കോടി വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. 2030ഓടെ വർഷത്തിൽ 10 കോടി വിനോദ സഞ്ചാരികൾ എന്ന ലക്ഷ്യം 2023ൽ തന്നെ നേടിയെന്നും പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം സൗദിയിലെത്തിയ 10.6 കോടി വിനോദസഞ്ചാരികൾ 25000 കോടി റിയാലും ചെലവഴിച്ചതും വ്യാപാര സ്ഥാപനങ്ങൾക്ക് ഉണർവേകി. ആഗോള വിനോദസഞ്ചാരികൾക്കു സൗദിയുടെ വാതിൽ ‌തുറന്നിട്ടതും വീസ നിയമങ്ങൾ ലളിതമാക്കിയതും കലാസാംസ്കാരിക, വിനോദ പരിപാടികൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവു നൽകിയതുമെല്ലാം സഞ്ചാരികളെ  ആകർഷിച്ചു. 

ലോകത്തിലെ ഏറ്റവും വലിയ കലാകായിക വിനോദ പദ്ധതിയായ ഖിദ്ദിയ, ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായ നിയോം മെഗാ സിറ്റി, ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര പദ്ധതികളൊന്നായ റെഡ് സീ തുടങ്ങി സൗദിയുടെ മുഖഛായ മാറ്റുന്ന ഒട്ടേറെ പദ്ധതികൾ പുരോഗമിക്കുന്നതിനാൽ വരും നാളുകളിൽ കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ.സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന മേഖലയായി മാറിയ ടൂറിസത്തിലൂടെ എണ്ണ ഇതര വരുമാനം ഉയർന്നതായും സൂചിപ്പിച്ചു. 

ടൂറിസം മേഖലയിൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വർധിക്കുന്നുണ്ട്. റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ തുവൈഖ് പാലസിൽ നടന്ന ആഘോഷത്തിൽ അഹമ്മദ് അൽ ഖത്തീബിന് പുറമെ വേൾ‍ഡ് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് സുറബ് പോളോലികാഷ്‍വിലി, ലോക വിനോദസഞ്ചാര കൗൺസിൽ (ട്രാവൽ ആൻ‍ഡ് ടൂറിസം) പ്രസിഡന്റ് ജൂലിയ സിംപ്സൺ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു. ടൂറിസം മേഖലയിലെ സൗദി അറേബ്യയുടെ ദ്രുതഗതിയിലുള്ള വികസനത്തിന് യുഎൻ ടൂറിസത്തിന്റെയും വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെയും  അംഗീകാരവും ലഭിച്ചു.

English Summary:

Saudi Arabia Seeks $80 Billion Investments in Push for More Tourists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com