ADVERTISEMENT

ഷാർജ ∙ നിയമപരമായ രേഖകളില്ലാതെ താമസയിടം മറ്റൊരാൾക്ക് കൈമാറിയതിന് മലയാളിക്ക് 52 ലക്ഷത്തിലേറെരൂപ (2,29,514 ദിർഹം)യുടെ ബാധ്യത.  യുഎഇയിലെ ഫൊട്ടോഗ്രഫറും ഷാർജയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന  ഇംഗ്ലിഷ് പത്രത്തിലെ ഫോട്ടോ ജണലിസ്റ്റുമായ തൃശൂർ ചാവക്കാട് സ്വദേശി കമാൽ കാസിമാണ് സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടത്.

രണ്ടു പതിറ്റാണ്ടോളാമായി യുഎഇയിൽ ജോലി ചെയ്യുന്ന കമാൽ കുടുംബത്തോടൊപ്പം ഷാർജ അൽഖാനിലെ രണ്ട് കിടപ്പു മുറിയുള്ള ഫ്ലാറ്റിലായിരുന്നു താമസം. പ്രതിവർഷം 40,000 ദിർഹമായിരുന്നു ഇതിന് വാടക. 2018 ൽ പരിചയക്കാരനായ ഒരാൾ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുമ്പോൾ പ്രതിവർഷം 32,000 ദിർഹം വാടകയുള്ള അദ്ദേഹത്തിന്റെ മൂന്ന് കിടപ്പുമുറി ഫ്ലാറ്റ് കമാലിന് നൽകി. കമാൽ അപ്പോൾ താമസിച്ചിരുന്ന ഫ്ലാറ്റിന് തൊട്ടടുത്ത് തന്നെയായിരുന്നു ആ ഫ്ലാറ്റ് എന്നതിനാലും വാടക കുറവാണെന്നതിനാലും മറ്റൊന്നും ആലോചിക്കാതെ ഏറെ സൗകര്യങ്ങളുള്ള  ഫ്ലാറ്റ് സ്വന്തമാക്കി. അതേസമയം, കമാലിന്റെ ഫ്ലാറ്റിന്റെ ഒരു വർഷത്തേക്കുള്ള വാടക ചെക്കുകൾ നേരത്തെ തന്നെ റിയൽ എസ്റ്റേറ്റ് കമ്പനിക്ക് നൽകിയിട്ടുള്ളതിനാൽ കാലാവധി കഴിയാതെ ഫ്ലാറ്റ് തിരിച്ചേൽപ്പിക്കുന്നത് നഷ്ടം വരുമെന്നതുകൊണ്ട് തത്കാലം അത് പരിചയക്കാരനായ കൊല്ലം സ്വദേശിക്ക്  കൈമാറുകയായിരുന്നു. പരസ്പര വിശ്വാസത്തിലായിരുന്നു  ബിസിനസുകാരനായ ആ വ്യക്തിക്ക് ഫ്ലാറ്റ് കൈമാറിയതെന്ന് കമാൽ പറയുന്നു. എന്നാൽ റിയൽ എസ്റ്റേറ്റ് കമ്പനിക്ക് നൽകിയിരുന്ന ഫോൺ നമ്പർ ആ സമയം ഉപയോഗിക്കാതിരുന്നതിനാൽ അദ്ദേഹം വാടക അടക്കാറില്ലെന്നത് കമാൽ അറിഞ്ഞതുമില്ല.

2019-ൽ നാട്ടിൽ  അവധിക്ക് പോയി തിരിച്ചെത്തിയ ശേഷമാണ്  വാടക കുടിശ്ശിക 21,000 ദിർഹമായിട്ടുള്ളതിനാൽ ചെക്ക് മടങ്ങി കേസായിട്ടുണ്ടെന്ന് അറിയുന്നത്. ഉ‌ടൻ കൊല്ലം സ്വദേശിയെ ബന്ധപ്പെട്ടപ്പോൾ രണ്ട് ദിവസത്തിനകം പ്രശ്നപരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞു. മൂന്നാമത്തെ ദിവസം അയാളോടൊപ്പം ഷാർജ പൊലീസ് സ്റ്റേഷനിൽ ചെല്ലുകയും,  ചെക്ക് കേസ് കോടതിയിലെത്തുകയും ചെയ്തു.  കോടതിയുടെ നിർദേശപ്രകാരം കൊല്ലം സ്വദേശി 2,400 ദിർഹം പിഴയടച്ചപ്പോൾ കേസിൽ നിന്ന് താത്കാലിക മോചനമായി. ഇതോടെ കൊല്ലം സ്വദേശിയിൽ കമാലിന് വീണ്ടും വിശ്വാസവുമായി.

തുടർന്നു  രണ്ടു തവണ  കമാൽ വീസ പുതുക്കിയെങ്കിലും യാതൊരു പ്രശ്നവുമില്ലായിരുന്നു. ഇതോടെ എല്ലാ പ്രശ്നവും  തീർന്നു എന്നായിരുന്നു കമാൽ വിശ്വസിച്ചത്. എന്നാൽ, അടുത്തിടെ കമാലിന്റെ വീസ പുതുക്കാൻ വേണ്ടി അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനം പരിശോധന നടത്തിയപ്പോഴാണ് പഴയ കേസ് ഫയൽ വീണ്ടും പൊന്തിവന്നത്. ഇതേ തുടർന്ന് എമിഗ്രേഷനിൽ ചെന്ന് അന്വേഷിച്ചപ്പോൾ അവിടെ പ്രശ്നമുണ്ടായിരുന്നില്ല. കൂടാതെ, ഷാർജ  നഗരസഭയിലാണ് പ്രശ്നമെന്നും അവിടെ അന്വേഷിക്കാനും നിർദേശിച്ചു. ഫ്ലാറ്റ് കൈമാറിയ കൊല്ലം സ്വദേശി ഇതുവരെയും വാടക അടച്ചിട്ടില്ലെന്നും അതുമൂലം പിഴയടക്കം അഞ്ച് വർഷത്തെ വാടക 2,29514 ദിർഹം കുടിശ്ശികയുണ്ടെന്നുമുള്ള ഞെട്ടിക്കുന്ന കാര്യം മുനിസിപ്പാലിറ്റിയിൽ നിന്ന്  മനസിലായി. ഉടൻ കൊല്ലം സ്വദേശിയെ ബന്ധപ്പെട്ടെങ്കിലും കോവിഡിനു ശേഷം പ്രവാസ ജീവിതം മതിയാക്കി അയാൾ നാട്ടിലേക്കു മടങ്ങിയെന്ന ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചതെന്ന് കമാൽ പറയുന്നു.  എങ്ങനെ ഇത്രയും വലിയ തുക അടച്ച് കേസിൽ നിന്ന് ഒഴിവായി വീസ പുതുക്കും എന്നറിയാതെ പ്രതിസന്ധിയിലാണ് ഇദ്ദേഹം. കൊല്ലം സ്വദേശിക്ക്  ഫ്ലാറ്റ് കൈമാറുമ്പോൾ  പരസ്പര വിശ്വാസമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, അയാൾ ഇത്തരമൊരു ചതി കാണിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വർഷങ്ങളോളം ജോലി ചെയ്താലും ഇത്രയും വലിയ തുക അടയ്ക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും കമാൽ മനോരമ ഓൺലൈനോട് പറഞ്ഞു.

∙ കമാലിന്റെ അനുഭവം എല്ലാവർക്കും പാഠം
കമാൽ കാസിമിനെ പോലെ രേഖകൾ ഒന്നുമില്ലാതെ ഫ്ലാറ്റുകൾ കൈമാറുന്ന ഒട്ടേറെ പേർ യുഎഇയിലുണ്ട്. പലരും ഇത്തരത്തിൽ കുടുക്കിൽപ്പെടുകയും ചെയ്തിട്ടുണ്ട്. വിശ്വാസവഞ്ചനയാണ് ഇതിന് പ്രധാന കാരണം. ഫ്ലാറ്റിൽ മാസങ്ങളോളം താമസിച്ച ശേഷം അടുത്ത പരിചയക്കാർ പോലും കൃത്യമായി വാടക അടയ്ക്കാതെ ചതിക്കുന്നു. നിയമപരമല്ലാതെ ഇത്തരത്തിൽ ഫ്ലാറ്റുകൾ ആർക്കും കൈമാറരുത് എന്നാണ് നിയമവിദഗ്ധരുടെ ഉപദേശം. വാടക നൽകാത്തതു  മാത്രമല്ല, ഫ്ലാറ്റിൽ എന്തെങ്കിലും അത്യാഹിതം നടന്നാലും കുടുങ്ങുന്നത് ഫ്ലാറ്റ് ആരുടെ പേരിലാണോ ആ വ്യക്തി തന്നെയായിരിക്കും. ആരെങ്കിലും അടിയന്തരമായ ആവശ്യങ്ങൾക്ക് ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ റിയൽ എസ്റ്റേറ്റ് കമ്പനി അധികൃതർക്കും മറ്റും ബന്ധപ്പെടാൻ നൽകാറുള്ള ഫോൺ നമ്പർ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

English Summary:

Malayali Photojournalist in Sharjah, who was Handed Over a Flat Illegally, has to Pay Rs 53 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com