റെഡ് സിഗ്നൽ: അപകടങ്ങൾ കൂടുതലും ദുബായിൽ

Mail This Article
അബുദാബി/ദുബായ് ∙ യുഎഇയിൽ റെഡ് സിഗ്നൽ മറികടന്നുള്ള അപകടങ്ങളിൽ കൂടുതലും ദുബായിലാണെന്ന് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ വർഷമുണ്ടായ 143 അപകടങ്ങളിൽ 89 എണ്ണം ദുബായിലായിരുന്നു. അബുദാബിയിൽ 43, ഷാർജ, അജ്മാൻ, ഫുജൈറ എമിറേറ്റുകളിൽ 3 വീതം, റാസൽഖൈമയിൽ 2 എന്നിങ്ങനെയാണ് മറ്റ് എമിറേറ്റുകളിലെ അപകടങ്ങളുടെ കണക്ക്.
2023ൽ യുഎഇയിൽ റെഡ് സിഗ്നൽ മറികടന്നതുമൂലം 86,337 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ദുബായിൽ തന്നെയാണ് ഏറ്റവും കൂടുതൽ (30,810) നിയമലംഘകർ. അബുദാബിയിൽ 28,992, ഷാർജ 7689, അജ്മാൻ 8193, റാസൽഖൈമ 6522, ഫുജൈറ 3752, ഉമ്മുൽഖുവൈൻ 379 എന്നിങ്ങനെയാണ് മറ്റു എമിറേറ്റിലെ കണക്കുകൾ.
ശിക്ഷ പിഴയും ബ്ലാക് പോയിന്റും
റെഡ് സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ബ്ലാക്ക്മാർക്കുമാണ് ശിക്ഷ. കൂടാതെ 30 ദിവസത്തേക്കു വാഹനം പിടിച്ചെടുക്കും. വാഹനം വീണ്ടെടുക്കാൻ 50,000 ദിർഹം നൽകണം. നിയമലംഘകർ പിഴ ഉൾപ്പെടെ മൊത്തം 51,000 ദിർഹം അടയ്ക്കേണ്ടിവരും. നിശ്ചിത സമയം കഴിഞ്ഞിട്ടും വീണ്ടെടുക്കാത്ത വാഹനം ലേലം ചെയ്യും. ലേലം ചെയ്ത് കിട്ടിയ തുക പിഴയെക്കാൾ കുറവാണെങ്കിൽ ശേഷിച്ച തുക നിയമലംഘകന്റെ ട്രാഫിക് ഫയലിൽ രേഖപ്പെടുത്തും.
പൊതുമുതൽ നശിപ്പിച്ചാൽ
പൊലീസ് പട്രോൾ വാഹനങ്ങളെ ഇടിക്കുകയോ പൊലീസിന്റെ സ്വത്തുവകകൾ നശിപ്പിക്കുകയോ ചെയ്താൽ അര ലക്ഷം ദിർഹം പിഴ ഈടാക്കും. നിരത്തുകളിൽ വാഹനവുമായി അഭ്യാസപ്രകടനം നടത്തിയാലും സമാന തുക പിഴ ഈടാക്കും.
വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുക, കൃത്രിമം നടത്തുക, പ്ലേറ്റിലെ അക്കങ്ങൾ മായ്ച്ചുകളയുക, ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകും വിധത്തിൽ വാഹനമോടിക്കുക തുടങ്ങിയ സംഭവങ്ങളിലും വാഹനങ്ങൾ പിടിച്ചെടുക്കും. ഇവ ഉടമയ്ക്ക് തിരികെ ലഭിക്കാൻ 50,000 ദിർഹം അടയ്ക്കണം.
ഡ്രൈവിങ്ങിനിടെ ഫോൺ വേണ്ട
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ ചാറ്റ് ചെയ്യുക, ഓൺലൈൻ വ്യാപൃതരാകുക, ചിത്രവും ദൃശ്യവും പകർത്തുക, തുടങ്ങിയ കാര്യങ്ങളിൽനിന്ന് ഡ്രൈവർമാർ വിട്ടുനിൽക്കണമെന്നും അഭ്യർഥിച്ചു. ഡ്രൈവിങിനിടെ ഫോൺ ഉപയോഗിക്കുന്നതുമൂലം വാഹനം നിയന്ത്രണം വിടുകമാത്രമല്ല റെഡ് സിഗ്നൽ മറികടക്കാനും ഗുരുതര അപകടങ്ങൾക്കും കാരണമാകുമെന്നും ഓർമിപ്പിച്ചു.