അന്‍പത്‌ വയസ്സിന്‌ താഴെയുള്ളവരിലെ അര്‍ബുദ കേസുകളില്‍ 80 ശതമാനം വര്‍ധന; കാരണങ്ങൾ അറിയാം

1207100448
Representative image. Photo Credit : Igor Alecsander / iStock.com
SHARE

അന്‍പത്‌ വയസ്സിന്‌ താഴെയുള്ളവരില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന അര്‍ബുദ കേസുകളില്‍ കഴിഞ്ഞ മൂന്ന്‌ ദശാബ്ദം കൊണ്ട്‌ 80 ശതമാനത്തോളം വര്‍ധനയുണ്ടായതായി പഠനം. സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ്‌ സര്‍വകലാശാലയും ചൈനയിലെ സെജിയാങ്‌ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ മെഡിസിനും ചേര്‍ന്നാണ്‌ പഠനം നടത്തിയത്‌. 50 വയസ്സിന്‌ താഴെയുള്ളവരില്‍ വരുന്ന അര്‍ബുദം 30 വര്‍ഷം കൊണ്ട്‌ 1.82 ദശലക്ഷത്തില്‍ നിന്ന്‌ 2019ല്‍ 3.26 ദശലക്ഷമായി വര്‍ധിച്ചതായി പഠനം ചൂണ്ടിക്കാട്ടുന്നു. 

204 രാജ്യങ്ങളിലായി നടത്തിയ പഠനത്തില്‍ 29 വിധത്തിലുള്ള അര്‍ബുദങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഏറ്റവുമധികം വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്‌ സ്‌തനാര്‍ബുദത്തിലാണ്‌. പഠനകാലയളവില്‍ ഏറ്റവും അധികം കേസുകളും മരണങ്ങളും ഉണ്ടായിരിക്കുന്നത്‌ സ്‌തനാര്‍ബുദത്തിന്റെ കാര്യത്തിലാണ്‌. ശ്വാസകോശ നാളിയെയും പ്രോസ്‌റ്റേറ്റിനെയും ബാധിക്കുന്ന അര്‍ബുദത്തിലും ത്വരിത വളര്‍ച്ച നിരീക്ഷിക്കപ്പെട്ടു. എന്നാല്‍ കരള്‍ അര്‍ബുദത്തിന്റെ വ്യാപനം വര്‍ഷം തോറും 2.88 ശതമാനം വച്ച്‌ കുറഞ്ഞതായും പഠനറിപ്പോര്‍ട്ട്‌ പറയുന്നു. 

ജനിതകമായ ഘടകങ്ങള്‍ പ്രധാന പങ്ക്‌ വഹിക്കുന്നുണ്ടെങ്കിലും റെഡ്‌ മീറ്റും ഉപ്പും അധികമായതും പഴങ്ങളും പാലും കുറവുള്ളതുമായ ഭക്ഷണക്രമം 50ന്‌ താഴെയുള്ളവരുടെ അര്‍ബുദസാധ്യത വര്‍ധിപ്പിക്കുന്നതായി ഗവേഷകര്‍ പറയുന്നു. മദ്യപാനവും പുകവലിയുമാണ്‌ അര്‍ബുദത്തിലേക്ക്‌ നയിക്കുന്ന മറ്റ്‌ ഘടകങ്ങള്‍. അലസമായ ജീവിതശൈലി, അമിതവണ്ണം, പ്രമേഹം എന്നിവയും കൂടുതല്‍ പേരെ അര്‍ബുദത്തിന്‌ ഇരയാക്കുന്നതായും പഠനം കൂട്ടിച്ചേര്‍ക്കുന്നു. 

ചെറുപ്പത്തില്‍തന്നെ വരുന്ന അര്‍ബുദം പുരുഷന്മാരെക്കാള്‍ സ്‌ത്രീകളിലാണ്‌ കൂടുതല്‍ പ്രഭാവമുണ്ടാക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. കുറഞ്ഞ ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളില്‍ കൂടുതല്‍ മരണങ്ങളും ഇത്‌ മൂലം സ്‌ത്രീകളിലാണ്‌ സംഭവിക്കുന്നത്‌. ആരോഗ്യകരമായ ജീവിതശൈലി, പോഷകസമ്പുഷ്ടമായ ഭക്ഷണം, നിത്യവുമുള്ള വ്യായാമം, മദ്യപാനം, പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ഒഴിവാക്കല്‍ എന്നിവ അര്‍ബുദ സാധ്യത കുറയ്‌ക്കുമെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. 

2030 ഓടു കൂടി 50 വയസ്സിന്‌ താഴെയുള്ളവരുടെ അര്‍ബുദ കേസുകള്‍ 31 ശതമാനവും ഇത്‌ മൂലമുള്ള മരണങ്ങള്‍ 21 ശതമാനവും വര്‍ധിക്കുമെന്നാണ്‌ കണക്കുകള്‍. 

Content Summary: Study reveals 80% rise in cancer cases among under-50s in last 30 years

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS