ADVERTISEMENT

കോവിഡ് മഹാമാരിയുടെ അലകൾ മുഴുവനായി അടങ്ങും മുൻപു തന്നെ ചൈനയിൽനിന്നു പുതിയൊരു വൈറസ് എന്ന വാർത്ത ജനങ്ങള്‍ക്കിടയിൽ ആശങ്കകളുണ്ടാക്കുന്നു. ചൈനയിലെ കുട്ടികളിൽ അജ്ഞാത ന്യുമോണിയ പടർന്ന സാഹചര്യത്തിൽ കേരളത്തിലുള്ളവർ ഭയക്കേണ്ട കാര്യമുണ്ടോ എന്നാണ് സംശയം. കോവിഡിന്റെ പ്രാരംഭഘട്ടത്തിനു സമാനമായ രീതിയിലാണ് ചൈനയിലെ ഇപ്പോഴത്തെ അവസ്ഥ. തലസ്ഥാനമായ ബെയ്ജിങ്, ലിയോണിങ് എന്നിവിടങ്ങിലാണ് അസുഖം കൂടുതലായി ബാധിച്ചത്. സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്, ആശുപത്രികൾ ന്യൂമോണിയ ബാധിതരെകൊണ്ട് നിറഞ്ഞു.

ശ്വാസകോശവീക്കം, പനി എന്നിവയുൾപ്പെടെ അസാധാരണ ലക്ഷണങ്ങളാണ് കുട്ടികളിൽ കാണുന്നത്. രോഗം ഇനിയും തിരിച്ചറിയാത്ത സാഹചര്യത്തിൽ നമ്മളും ജാഗരൂകരാേകണ്ടതുണ്ട്. യാത്രാസൗകര്യങ്ങള്‍ വർധിച്ച ഈ കാലഘട്ടത്തിൽ ലോകത്ത് എവിടെ അണുബാധ വന്നാലും ദിവസങ്ങൾക്കുള്ളിൽ നമ്മുടെ നാട്ടിലെത്താം. വിദ്യാഭ്യാസ, വാണിജ്യ, വ്യവസായ ആവശ്യങ്ങൾക്കായി എപ്പോഴും സഞ്ചരിക്കുന്നവരാണ് മലയാളികൾ. അതുകൊണ്ടുതന്നെ ലോകത്ത് എവിടെ അണുബാധ പൊട്ടിപ്പുറപ്പെട്ടാലും അത് കേരളത്തിലെത്താനുള്ള സാധ്യത കൂടുതലാണ്. 

രോഗബാധയുണ്ടായാലും ലക്ഷണം പ്രകടമാകാത്ത ഇൻക്യുബേഷൻ പീരിയഡിൽ പോലും യാത്രകളിലൂടെ മറ്റൊരു സ്ഥലത്തേക്ക് അണുബാധ എത്താൻ എളുപ്പമാണ്. അതുകൊണ്ടുതന്നെ ഏതു നാട്ടിൽ അസാധാരണമായി അണുബാധ കണ്ടത്തിയാലും നമ്മുടെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും പൊതു സമൂഹവും ജാഗരൂകരായിരിക്കണം. നിലവിൽ സംസ്ഥാനത്തെ ന്യൂമോണിയ ബാധിതരിൽനിന്നു സാംപിളുകൾ ശേഖരിച്ച് ജനിതക ശ്രേണീകരണത്തിന് അയയ്ക്കാൻ തീരുമാനിച്ചിരിക്കയാണ്. അണുബാധ സീരിയസ് ആയാലും അല്ലെങ്കിലും ഒരു സേഫ് പ്രാക്ടീസ് പിന്തുടരുക എന്നതാണ് പ്രധാനം.

∙കൃത്യമായി മാസ്ക് ധരിക്കുക
∙കൈകാലുകൾ വൃത്തിയായി കഴുകുക
∙സാനിറ്റൈസർ ഉപയോഗിക്കുക

എപ്പോഴും ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിർത്താൻ ശ്രദ്ധിക്കണം. അതിന് ഇക്കാര്യങ്ങൾ അറിയാം:
∙ വ്യായാമം ചെയ്യുക
∙ കൃത്യമായ ഉറക്കം ആവശ്യം
∙ നല്ല ഭക്ഷണ ശീലങ്ങൾ 
∙ പുകവലിക്കാതിരിക്കാം
∙ ശ്വസന വ്യായാമങ്ങൾ പരിശീലിക്കാം
∙ ശരീരത്തിൽ ജലാംശം നിലനിർത്തുക

ഡോക്ടർമാർ രോഗിയെ പരിശോധിക്കുമ്പോൾ മാസ്ക് ധരിക്കുകയും പരിശോധിച്ച ശേഷം കൃത്യമായി കൈകൾ കഴുകുകയും വേണം. അണുബാധകൾ കൂടുന്ന സാഹചര്യത്തില്‍ രോഗികളടക്കം മാസ്ക് ധരിക്കുന്നത് നല്ലതാണ്. രോഗസാധ്യതയുള്ള വ്യക്തികൾ ഇത് നിർബന്ധമായും ശ്രദ്ധിക്കണം. ഇതുപോലെയുള്ള അസുഖങ്ങൾ വീണ്ടും വരാനുള്ള സാധ്യതയുള്ളതു കൊണ്ട് അവ വരാതെ നോക്കാനുള്ള തിരിച്ചറിവാണ് നമുക്കു വേണ്ടത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ആരോഗ്യ സാക്ഷരത ഉണ്ടാക്കുകയും വേണം. ശ്വാസകോശ രോഗങ്ങൾ തടയാനുള്ള മാർഗങ്ങൾ നോക്കണം.

വിവരങ്ങൾക്ക് കടപ്പാട് - ഡോ. പി. എസ്. ഷാജഹാൻ, പ്രൊഫസർ, പൾമണറി വിഭാഗം, ഗവ മെഡിക്കൽ കോളജ്, ആലപ്പുഴ

English Summary:

Pneumonia in China alert world health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com