പ്രസവാനന്തര രക്തസ്രാവം, പുതിയ ചികിത്സാരീതിയുമായി ബ്രിട്ടിഷ്– ഇന്ത്യൻ ഡോക്ടർമാർ
![2327162259 Representative image. Photo Credit:Day Of Victory Studio/Shutterstock.com](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
പ്രസവാനന്തര രക്തസ്രാവം അമിതമാകുന്നതു വിരളമായെങ്കിലും മരണകാരണമാകാറുണ്ട്. അമിത രക്തസ്രാവം നിയന്ത്രിക്കാനുള്ള പുതിയ ചികിത്സാരീതിയുമായി ബ്രിട്ടിഷ്– ഇന്ത്യൻ ഡോക്ടർമാർ.
ഇന്ത്യക്കാരായ ഡോ. രഘുറാം ലക്ഷ്മിനാരായൺ, ഡോ. ബിബിൻ സെബാസ്റ്റ്യൻ, ഡോ. ഉമാ രാജേഷ് എന്നിവരടങ്ങുന്ന ഇംഗ്ലണ്ടിലെ ഹൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ ഏഴംഗ സംഘമാണ് ഗവേഷണത്തിനു പിന്നിൽ. മലയാളിയായ ഡോ. ബിബിൻ സെബാസ്റ്റ്യൻ കോട്ടയം കുറവിലങ്ങാട് കളത്തൂർ സ്വദേശിയാണ്.
![hal-university hal-university](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
വൈദ്യശാസ്ത്രത്തിലെ അത്യാധുനിക സാങ്കേതികവിദ്യയുടെ മുഖമായ ഇന്റർവെൻഷനൽ റേഡിയോളജിയിലെ (Interventional Radiology) ചികിത്സാ തത്വങ്ങളാണ് ഇവിടെ ഉപയോ ഗിച്ചിരിക്കുന്നത്. സ്കാനിങ് വഴിയും മറ്റും കണ്ടെത്തിയ അമിത രക്തസ്രാവ സാധ്യതയുള്ള ഗർഭിണികളുടെ ശസ്ത്രക്രിയ സാധാരണ ഓപ്പറേഷൻ തിയറ്ററിന് പകരം പ്രത്യേകം സജ്ജീകരിച്ച ഇന്റർവൻഷനോളജി ലാബിൽ (IR cath lab) നടത്തുന്നതാണ് ഈ ഗവേഷണത്തിലെ പ്രധാന വഴിത്തിരിവ്.
ഗൈനക്കോളജിസ്റ്റ് കുഞ്ഞിനെ പുറത്തെടുത്ത ഉടനെ ഇന്റർവെൻഷനൽ റേഡിയോളജിസ്റ്റ്ന് ശസ്ത്രക്രിയ കൂടാതെ ഗർഭപാത്രത്തിലേക്കും മറുപിള്ളയിലേക്കുമുള്ള രക്തക്കുഴലിൽ തടസ്സം സൃഷ്ടിച്ചു (placental embolisation) രക്തസ്രാവം തടയാൻ കഴിയും. ഇത് സമയനഷ്ടവും രക്തനഷ്ടവും കുറയ്ക്കുകയും അതുവഴി ജീവൻ രക്ഷിക്കുന്നതിനോടൊപ്പം ഗർഭപാത്രം നീക്കം ചെയ്യുന്നത് ഒഴിവാക്കാനും സഹായിക്കും.
![pregnant-SanyaSM-istockphoto Representative image. Photo Credit: SanyaSM/istockphoto.com](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ഈ പഠനം ലോകപ്രശസ്ത ശാസ്ത്ര പ്രസിദ്ധീകരണമായ Journal of Vascular Interventional Radiology (JVIR) ൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇന്ത്യൻ സൊസൈറ്റി ഓഫ് വാസ്കുലാർ ഇൻറർവർഷനൽ റേഡിയോളജി കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗവേഷണ പ്രസിദ്ധീകരണമായി ഈ പഠനത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
പഴയ കാലത്തെ അപേക്ഷിച്ച് സ്ഥിതി ഏറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം രാജ്യാന്തരതലത്തിൽ പ്രതിവർഷം ഒന്നരക്കോടി ഗർഭിണികൾ ഈഅവസ്ഥയെ അഭിമുഖീകരിക്കേണ്ടിവരുന്നു. ഇവരിൽഏകദേശം 70,000 പേർ(5%) മരണമടയുന്നു. രക്ഷപ്പെടുന്നവരിൽ ഭൂരിഭാഗംപേരിലും ജീവൻരക്ഷിക്കാൻ ഗർഭപാത്രം നീക്കം ചെയ്യപ്പെടേണ്ടിവരുന്നു. ഈ അവസ്ഥയ്ക്കു പുതിയ ചികിത്സാരീതി വ്യാപകമാകുന്നതോടെ മാറ്റം വരുമെന്നാണ് പ്രതീക്ഷയെന്നു ഗവേഷക സംഘത്തിലെ മലയാളി ഡോ. ബിബിൻ സെബാസ്റ്റ്യൻ പറഞ്ഞു.
ഹോർമോൺ മാറ്റവും സ്ത്രീകളുടെ ആരോഗ്യവും: വിഡിയോ