ADVERTISEMENT

മാതൃത്വത്തിലേക്കുള്ള പാത ഓരോ സ്ത്രീക്കും ഓരോ തരത്തിലാണ്. ചിലര്‍ക്ക് പറയത്തക്ക സങ്കീര്‍ണതകളില്ലാതെ ഗര്‍ഭകാലഘട്ടവും പ്രസവവും പിന്നിടാന്‍ സാധിക്കും. എന്നാല്‍ മറ്റു ചിലര്‍ക്കാകട്ടെ ഗര്‍ഭകാലം പലതരം ആരോഗ്യ പ്രശ്‌നങ്ങളുടെ സമയമാണ്. ഗര്‍ഭിണികള്‍ ഇന്ന് നേരിടുന്ന വെല്ലുവിളികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗര്‍ഭകാലത്തെ പ്രമേഹം അഥവാ ജെസ്റ്റേണഷല്‍ ഡയബറ്റീസ്. 

 

ഗര്‍ഭാവസ്ഥയില്‍ ശരീരത്തിന് ഇന്‍സുലിന്‍ ആവശ്യത്തിന് ഉൽപാദിപ്പിക്കാന്‍ കഴിയാതെ വരുന്നത് ജെസ്‌റ്റേഷണല്‍ ഡയബറ്റീസിലേക്ക് നയിക്കുന്നു. അമിതവണ്ണവും 35 വയസ്സിന് ശേഷവമുള്ള ഗര്‍ഭധാരണവുമാണ് ജെസ്‌റ്റേഷണല്‍ ഡയബറ്റീസിന്റെ പ്രധാന കാരണങ്ങള്‍. ഗര്‍ഭകാലത്ത്  ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍, ഹ്യുമന്‍ പ്ലാസന്റല്‍ ലാക്ടജന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ തോതില്‍ ഉണ്ടാകുന്ന വ്യത്യാസം ശരീരത്തില്‍ കൂടുതല്‍ ഇന്‍സുലിന്‍ പ്രതിരോധം വളര്‍ത്താം.

Read Also: പ്രമേഹ രോഗികള്‍ ഈ അഞ്ച് ഭക്ഷണങ്ങള്‍ കര്‍ശനമായും ഒഴിവാക്കണം

ജെസ്റ്റേഷണല്‍ ഡയബറ്റീസ് ബാധിച്ച സ്ത്രീകള്‍ക്ക് സാധാരണ പ്രസവം ബുദ്ധിമുട്ടായി വരാറുണ്ട്. ഇതിനാല്‍ ഇവര്‍ സിസേറിയന്‍ ശസ്ത്രക്രിയ ചെയ്യാന്‍ നിര്‍ബന്ധിതരായേക്കാം. വൃക്കയിലും മൂത്രനാളിയിലും അണുബാധയ്ക്കും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഇവരില്‍ സാധ്യതയുണ്ട്. മാസം തികയാതെയുള്ള പ്രസവത്തിനും ഗര്‍ഭകാല പ്രമേഹം വഴിവയ്ക്കാം. ഇത്തരത്തില്‍ ജനിച്ച് വീഴുന്ന കുഞ്ഞിന് ശ്വസനപ്രശ്‌നങ്ങളും ഉണ്ടാകാം. 

 

ഗര്‍ഭിണികളിലെ വര്‍ധിച്ച ഇന്‍സുലിന്‍ പ്രതിരോധത്തെ തുടര്‍ന്ന് ഉയരുന്ന രക്തത്തിലെ പഞ്ചസാര മറുപിള്ളയിലൂടെ ഗര്‍ഭസ്ഥ ശിശുവിലും എത്താം. ഇത് കൊഴുപ്പടിയാനും ഗര്‍ഭസ്ഥ ശിശുവിന്റെ ഭാരം വര്‍ധിപ്പിക്കാനും ഇടയാക്കും. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ജീവനുതന്നെ അപകടമുണ്ടാക്കാം. ചാപിള്ളയുണ്ടാകാനും പ്രസവ സമയത്ത് കുഞ്ഞിന് പരുക്കേല്‍ക്കാനും ഇതു മൂലം സാധ്യയുണ്ട്. ഇത്തരത്തില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് അമിതഭാരം, കുറഞ്ഞ ഗ്ലൂക്കോസ് തോത്, മഞ്ഞപിത്തം എന്നിവ ഉണ്ടാകാം. കുട്ടികളില്‍ ഭാവിയില്‍ ടൈപ്പ് 2 പ്രമേഹം വരാനും അമ്മമാരിലെ ഗര്‍ഭകാലത്തെ പ്രമേഹം കാരണമാകാം. 

 

പലപ്പോഴും പ്രസവത്തിന് ശേഷം ജെസ്റ്റേണഷല്‍ ഡയബറ്റീസ് മാറാറുണ്ട്. എന്നാല്‍ ഭാവിയില്‍ അമ്മമാരില്‍ പ്രമേഹത്തിനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കുന്നു. ഗര്‍ഭധാരണത്തിന് മുന്‍പേ തന്നെയുള്ള ആസൂത്രണവും കൗണ്‍സിലിങ്ങും ജെസ്റ്റേഷണല്‍ ഡയബറ്റീസിനെ പ്രതിരോധിക്കുന്നതില്‍ നിര്‍ണായകമാണെന്ന് ബീറ്റ്ഒ ചീഫ് ക്ലിനിക്കല്‍ ഓഫീസര്‍ ഡോ. നവനീത് അഗര്‍വാള്‍ ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

 

അമ്മയാകാന്‍ ഉദ്ദേശിക്കുന്ന സ്ത്രീകള്‍ മിതമായതും അനുയോജ്യമായതുമായ ഒരു ഭാരം ആദ്യം കൈവരിക്കണം. അമിതഭാരമുള്ളവര്‍ ഇത് കുറയ്ക്കാന്‍ ശ്രമിക്കണം. എച്ച്ബിഎ1സി പരിശോധനയില്‍ 6.5 ന് താഴെ കൈവരിക്കാനും അമ്മയാകാന്‍ തയാറാകുന്നവര്‍ ശ്രദ്ധിക്കണം. മൂന്ന് മാസത്തെ രക്തത്തിലെ പഞ്ചസാരയുടെ ശരാശരി കണക്കാക്കുന്ന രക്തപരിശോധനയാണ് എച്ച്ബിഎ1സി. ആരോഗ്യകരമായ ജീവിതം, ലഘുവായ വ്യായാമങ്ങള്‍, ശരിയായ പോഷണങ്ങള്‍ അടങ്ങിയ ഭക്ഷണം എന്നിവയും ജെസ്‌റ്റേഷണല്‍ ഡയബറ്റീസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഡോ. നവനീത് കൂട്ടിച്ചേര്‍ത്തു.

Content Summary: Women must try to achieve an ideal weight to keep gestational diabetes at bay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com