ADVERTISEMENT

വിദ്യാർഥികൾ കേരളം വിട്ട് വിദേശ യൂണിവേഴ്സിറ്റികളിൽ കൂട്ടമായി പ്രവേശനം നേടുന്നു. അവർ കേരളത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത കുറവാണെന്ന് പറയുന്നു. കേരളത്തിന്റെ നട്ടെല്ലായ മണി ഓർഡർ എക്കണോമി അവസാനിക്കാൻ പോകുന്നു. 2030 നു ശേഷം കേരളത്തിലെ ജനസംഖ്യ കുറഞ്ഞു വരാനുള്ള സാധ്യതയുണ്ടെന്ന് പറയുന്നു. കേരളം വിട്ടവർ അവരുടെ കുടുംബ ജീവിതവും അവരുടെ അടുത്ത തലമുറയും വിദേശത്തു തന്നെയാവും ജീവിക്കുക..

.....

മലയാളി ചെറുപ്പക്കാരുടെ കുടിയേറ്റത്തെ പറ്റി വിലയിരുത്തലുകൾ  ധാരാളം നടക്കുന്ന സമയമാണ്. മേൽപറഞ്ഞ രീതിയിലുള്ള വാർത്തകളും വാദങ്ങളും അഭിപ്രായങ്ങളും സമീപകാലത്ത് സജീവമായി പല കോണുകളിൽനിന്ന് ചർച്ച ചെയ്യപ്പെടുന്നുണ്ട്. 'പ്രായമായവരുടെ ആരോഗ്യവും ഏകാന്തതയുമാണ്' ഇനിയുള്ള കാലത്ത് കേരളം ഗൗരവമായി ചർച്ച ചെയ്യേണ്ടി വരുന്ന വിഷയങ്ങൾ എന്ന് സാമൂഹ്യ വിശാരദൻമാർ മുന്നറിയിപ്പു തരുന്നുണ്ട്.  

മക്കൾക്ക് ഇണകളെ കണ്ടെത്തി വിവാഹം കഴിപ്പിക്കുക എന്ന ഭാരിച്ച കാലമിതുവരെയുള്ള ഉത്തരവാദിത്തം മുതിർന്നവരുടേതാവില്ല ഇനിമുതൽ. ഇണകളെ സ്വയം കണ്ടെത്തി പുതുതലമുറ തങ്ങളുടെ 'രക്ഷിതാ'ക്കളിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് വിവാഹിതരാവുന്ന രീതിയിലേക്ക് മാറും. ഉത്ക്കണ്ഠാകുലമായ ഹെലികോപ്റ്റർ പാരന്റിങ് അവസാനിക്കാൻ പോകുന്നു.

രക്ഷിതാക്കളുടെ തണലിൽ 'സുരക്ഷിത'രായി ജീവിക്കുക എന്ന ചിരപരിചിതമായ രീതിയും യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ മാറുകയാണ്. 'മക്കൾക്ക് വേണ്ടി സമ്പാദിക്കുക' എന്ന പഴയകാല രീതിയും അന്യം നിൽക്കാൻ പോകുകയാണ്. മക്കൾക്ക് വേണ്ടി വീട് വയ്ക്കുക എന്ന 'ധാർമ്മികഉത്തരവാദിത്ത'ത്തിൽ നിന്ന് രക്ഷിതാക്കൾക്ക് പൂർണ്ണ മോചനവും സാധ്യമാവാൻ പോകുകയാണ്. മക്കളുടെ വിദ്യാഭ്യാസം മാത്രം സ്വന്തം ഉത്തരവാദിത്തമായി കണ്ടാൽ മതിയെന്നർത്ഥം. പ്രായമായവർക്കിനി സ്വന്തം ജീവിതവും ആരോഗ്യവും ഉല്ലാസവും മാത്രം നോക്കി നടത്തിയാൽ മതി.

'മക്കൾക്ക് കീഴിൽ ജീവിക്കുക' എന്ന അഭിലാഷം വലിയ സംഘർഷങ്ങളിലേക്ക് കൂപ്പുകുത്തുന്ന എത്രയോ ഉദാഹരണങ്ങൾ നമുക്കുചുറ്റും  അനുഭവങ്ങളായുണ്ട്. അതുമിനി പുനർനിർണയിക്കപ്പെടും. മക്കളിൽ നിന്ന് പ്രായമായവരും സ്വാതന്ത്ര്യം പ്രഖ്യാപിക്കും. മക്കൾ വിദേശത്തായതുകൊണ്ട്  മാതാപിതാക്കളെ അനാഥാലയത്തിൽ പാർപ്പിക്കുന്നത് വലിയ പാപമായി ചിത്രീകരിക്കപ്പെട്ട് മക്കൾ വിചാരണ ചെയ്യപ്പെടുന്ന കാലം പതിയെ മാറുകയാണ്. പല മാതാപിതാക്കളും അനാഥാലയങ്ങളുടെ പരിഷ്‌കൃതരൂപമായ സീനിയർ ലിവിങ് കേന്ദ്രങ്ങളിലേക്ക് മാറാൻ മനസ്സുകൊണ്ടെങ്കിലും പാകപ്പെട്ടുതുടങ്ങി. പക്ഷേ സാമ്പത്തികമായി അഭിവൃദ്ധിയുള്ളവർക്ക് മാത്രമേ നിലവിൽ ഇത് വഹിക്കാൻ കഴിയൂ. ഇവിടെയാണ് സർക്കാരിന്റെ ഇടപെടൽ വേണ്ടത്. സാധാരണക്കാരായ മാതാപിതാക്കൾക്കും താമസിക്കാൻ പാകത്തിലുള്ള സീനിയർ ലിവിങ് കേന്ദ്രങ്ങൾ  ഇനി കേരളത്തിന്റെ അടിയന്തിര ആവശ്യമായി മാറുകയാണ്.

നമ്മുടെ സാമൂഹ്യ സാഹചര്യങ്ങൾ അതിവേഗം മാറുന്നതു കൊണ്ടു തന്നെ യുവാക്കളുടെ എണ്ണം കുറയുകയും പ്രായമായവർ ഏറിവരുകയും ചെയ്യുന്ന പ്രതിഭാസം കേരളത്തിലുണ്ടാവും.

മേൽപറഞ്ഞ പ്രതിഭാസങ്ങൾ നമ്മുടെ സർവ്വ ധാരണകളേയും കീഴ്മേൽ മറിക്കുന്നതാവുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. സ്വാഭാവികമായും നമ്മുടെ പരമ്പരാഗത വീട് സങ്കൽപ്പങ്ങളേയും അത് സ്വാധീനിക്കുക തന്നെ ചെയ്യും. സാമൂഹിക പ്രതിഭാസങ്ങൾ പ്രതിഫലിക്കുന്ന ഇടങ്ങൾ കൂടിയായിരിക്കുമല്ലോ നമ്മുടെ വീടുകൾ.

ആൺകുട്ടിയും പെൺകുട്ടിയും ഒരുപോലെ സമ്പാദിക്കുന്നതു കൊണ്ടുതന്നെ അച്ഛനോ ആങ്ങളയ്‌ക്കോ പെൺകുട്ടികളെ സംബന്ധിച്ച വേവലാതികളാവശ്യമില്ല. മക്കൾ സ്വയംപര്യാപ്തരായി അവരവരുടെ ജീവിതത്തിന്റെ അടിത്തറ അവരവർ തന്നെ ഒരുക്കിക്കോളും. ദൈനംദിന ജീവിതഭാരം വർധിക്കുന്ന വർത്തമാന കാലത്ത് വീടിനുവേണ്ടി ലക്ഷങ്ങൾ പൊടിക്കുന്ന രീതികൾ മാറും.

പുതിയ കാലത്തിന് യോജിച്ച വീടുകൾ കാണാം! Subscribe Now

'വിരുന്നുകാർക്കു വേണ്ടി മുറി പണിയുക' എന്ന ചിരപരിചിതമായ കാഴ്ചപ്പാടും മാറും. കേരളത്തിൽ വിരുന്നുകാർ കുറയുന്നു എന്നതുതന്നെ കാരണം. 

പ്രവചനാതീതമായ കാലവസ്ഥാ വ്യതിയാനങ്ങളായ തീവ്രമഴ അത്യുഷ്ണം വരൾച്ച മിന്നൽചുഴലി ഇവയൊക്കെ, നിർമ്മിച്ചതും നിർമ്മിക്കാൻ പോകുന്നതുമായ വീടുകളെ സ്വാധീനിക്കുന്ന ഘടകങ്ങൾ തന്നെയാണ്. സീറോ മെയിന്റനൻസ് വീടുകളായിരിക്കും കേരളത്തിന് ഗുണം ചെയ്യുക. 

കാർബൺ ബഹിർഗമനത്തിന് ആക്കം കൂട്ടുന്ന പരമ്പരാഗത നിർമ്മാണത്തിൽ നിന്ന് വിട്ടുനിൽക്കുന്ന തരത്തിൽ ഭാവിയിൽ നിയമനിർമ്മാണം പോലും പ്രതീക്ഷിക്കാം. നിശ്ചിത ഇടവേളകളിൽ വീടിനുവേണ്ടി ചെലവഴിക്കുന്ന വൻതുകകൾ വിനോദങ്ങൾക്കായി ചെലവഴിക്കാനായിരിക്കും ആളുകൾ താൽപര്യപ്പെടുക. നാടിനോട് വലിയ ഗൃഹാതുരത്വമുള്ള ഗൾഫ് മലയാളികളിലെ പുതുതലമുറപോലും ഇപ്പോൾ അവധിക്ക് പതിവായി നാട്ടിലേക്ക് വരുന്നതിനേക്കാൾ ആ കാശുകൊണ്ട് മറ്റുരാജ്യങ്ങൾ ചുറ്റാനാണ് ഇഷ്ടപ്പെടുന്നത്.

കൊട്ടാരസമാനമായ താമസയിടങ്ങളിൽ നിന്ന് മനുഷ്യർ അകലം പാലിക്കാനുള്ള സാധ്യതയുമുണ്ട്. ഭീമമായി പണം ചെലവഴിച്ച് പണിത വീടുകൾക്കകത്ത് ഒന്നോ രണ്ടോ പ്രായമായ ആളുകൾ മാത്രമാവുന്ന കാലം സംഭവിച്ചു കഴിഞ്ഞു. അതിനിയും വർധിക്കും. മറ്റുള്ളവരെ ഞെട്ടിക്കുന്ന ഇടിവെട്ട് വീടുകൾ ഇനി അപ്രസക്തമാവും. മറ്റുള്ളവരിൽ കൗതുകമുണ്ടാക്കാം പക്ഷേ വീട് കാണിച്ച് മറ്റുള്ളവരിൽ അസൂയയുണ്ടാക്കാനോ കൊതിയുണ്ടാക്കാനോ പുതുതലമുറയ്ക്ക് വലിയ താൽപര്യമുണ്ടാകില്ല.

ഒരു കോൺക്രീറ്റ് വീടിന്റെ ശരാശരി ആയുസ് അമ്പതു മുതൽ എഴുപത്തഞ്ച് കൊല്ലം വരെയാണ്. മതിയായ സംരക്ഷണവും പരിചരണവുമുണ്ടെങ്കിൽ നൂറുകൊല്ലം വരെ നിലനിർത്താം. അത്യാവശ്യമെങ്കിൽ മാത്രം പുതിയത് പണിയുക. പ്രകൃതിവിഭവങ്ങൾ നിരന്തരമായി വർധിക്കുന്നില്ലല്ലോ.

ഭാവിയിലേക്ക് ഒരു വീട് ഇപ്പോൾ പണിയാതിരിക്കുക. കാരണം വീടിനെ പറ്റിയുള്ള ധാരണകൾ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. ഭാവിയിലേക്കുള്ള മഹാനിക്ഷേപമായി വീടിനെ കാണാതിരിക്കുക. വീട് ഇന്ന് താമസിക്കാനാണ് എന്ന ചിന്തയുണ്ടാക്കുക. അതേസമയം നമ്മുടെ സമ്പത്ത് വരുമാനം വാർധക്യം എന്നീ മുഖ്യ ഘടകങ്ങൾ ഇപ്പോൾ വീടുപണിയുന്ന ഘട്ടത്തിൽ തന്നെ പരിഗണിക്കുകയും വേണം. ചുരുക്കത്തിൽ മക്കൾക്കും അടുത്ത രണ്ടും തലമുറയ്ക്കും വേണ്ടി വീട് പണിതിടേണ്ട, സമ്പാദിച്ചു കൂട്ടുകയും വേണ്ട, നിങ്ങളുടെ ശിഷ്ടകാലം ആസ്വദിച്ചു ജീവിക്കുക എന്ന കാഴ്ചപ്പാടിലേക്ക് മലയാളികൾ അതിവേഗം പരിവർത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

പുതിയ കാലത്തിന് യോജിച്ച വീടുകൾ കാണാം! Subscribe Now

English Summary- Malayali Youth Migration and Changing Perceptions about House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com