ADVERTISEMENT

രാവിലെ ഓഫിസിൽ എത്തിയപ്പോൾ പൊതുവെ പ്രസരിപ്പോടെ ഓടിനടക്കുന്ന സഹപ്രവർത്തകന്റെ മുഖം മ്ലാനമാണ്. എന്തോ കൂലംകഷമായ കണക്കുകൂട്ടലിലാണ്...കാര്യം തിരക്കി.

ഹൗസിങ് ലോണിന്റെ തിരിച്ചടവ് പരിശോധിക്കുകയായിരുന്നു. 20 ലക്ഷം രൂപയാണ് ലോണെടുത്തത്. 30 വർഷകാലവധി. മാസം ഏകദേശം 15000 രൂപ വീതം അടവായി പോകുന്നുണ്ട്. അടയ്ക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷമാകുന്നു. അടുത്തിടയ്ക്ക് പലിശനിരക്കുകൾ കൂട്ടിയതോടെ ലോണും ഇൻഷുറൻസും ചേർത്ത് മാസം 1500 രൂപയോളം അധികമായി അടയ്‌ക്കേണ്ടിവരുന്നു. എന്നിട്ടും ഒന്നുമാകുന്നില്ല... ഈ അടയ്ക്കുന്നതൊക്കെ എങ്ങോട്ടേക്കാണാവോ പോകുന്നത്?...

കക്ഷി വീടുപണി അനുഭവം വിവരിക്കാൻ തുടങ്ങി...

പ്രായത്തിന്റെ ക്ഷീണതകളുള്ള കുടുംബവീട്ടിലായിരുന്നു താമസം. അങ്ങനെയാണ് കുടുംബവീടിനോട് ചേർന്ന് പുതിയ വീട് വയ്ക്കാൻ തീരുമാനിച്ചത്. കയ്യിൽ വലിയ നീക്കിയിരിപ്പുകൾ ഒന്നുമില്ലാതെയാണ് വീടുപണി തുടങ്ങിയത്. ഭാര്യയുടെ കുറച്ച് സ്വർണം വിറ്റു. വീട്ടുകാർ സഹായിച്ചു..പിന്നെ ഹോം ലോണും കിട്ടി.

തന്റെ സാമ്പത്തികസ്ഥിതി വച്ച് 40 ലക്ഷമാണ് ബജറ്റ് നിശ്‌ചയിച്ചത്. അതൊരു നല്ല പ്ലാനായിരുന്നു. പക്ഷേ പണി തുടങ്ങാറായപ്പോഴേക്കും  പലയിടത്തുനിന്നും അഭിപ്രായങ്ങൾ മഴപോലെ വന്നു. 'വീട് ഒരിക്കലല്ലേ വയ്ക്കൂ, അതുകൊണ്ട് നന്നായി പണിയുന്നതാണ് നല്ലത്'...തുടങ്ങി പലരുടെയും അഭിപ്രായങ്ങൾ കൂടിക്കുഴഞ്ഞപ്പോൾ പ്ലാൻ പലതവണ വിപുലീകരിച്ചു. 

അവിടെയാണ് പാളിപ്പോയത്. സ്ക്വയർഫീറ്റ് കൂടി. സിംപിൾ ആയി ചെയ്യാൻ പ്ലാനിട്ട ഇന്റീരിയറിൽ ഫോൾസ് സീലിങ്ങും പാനലിങ്ങും ലൈറ്റുകളുമൊക്കെ വലിഞ്ഞുകേറി. മുകളിൽ ഒരു ട്രസ് മേൽക്കൂരയും അധികമായി കയറി..ഒടുവിൽ മുറ്റത്ത് ഇന്റർലോക്കും...അങ്ങനെ 40 ലക്ഷത്തിന് പ്ലാൻ ചെയ്ത വീട് പണികഴിഞ്ഞപ്പോൾ 60 ലക്ഷമായി.

കൃത്യമായ ഇടവേളയിൽ ഹൗസിങ് ലോൺ ലഭിച്ചതുകൊണ്ട് പണിസമയത്ത് സാമ്പത്തികഞെരുക്കം അനുഭവപ്പെട്ടില്ല. പിന്നീട് അടവുകൾ തുടങ്ങിയപ്പോഴാണ് പ്രശ്നം മനസിലായത്. കിട്ടുന്ന മാസശമ്പളത്തിന്റെ നല്ലൊരു പങ്ക് ലോൺ തിരിച്ചടവിലേക്ക് പോകുന്നു. ചുരുക്കത്തിൽ മാസത്തിന്റെ ആദ്യപകുതിയിൽ തന്നെ സാമ്പത്തികമായി ടൈറ്റ് ആകുന്നു. എന്തെങ്കിലും അപ്രതീക്ഷിത ഹോസ്പിറ്റൽ കേസുകൾ അല്ലെങ്കിൽ കുടുംബചടങ്ങുകൾ വന്നാൽ ആകെ കുടുങ്ങും. അതിനായി ഇപ്പോൾ ഒരു ക്രെഡിറ്റ് കാർഡ് കൂടിയെടുത്തിട്ടുണ്ട്. അതിന്റെ തിരിച്ചടവ് വേറെ...ചുരുക്കിപ്പറഞ്ഞാൽ കാശ് റോൾ ചെയ്തൊരു ട്രപ്പീസ് കളിയാണ് ഇപ്പോൾ ജീവിതം. 

ഇപ്പോൾ സ്വന്തമായി ഒരു വീടുണ്ട് എന്നത് സന്തോഷംതന്നെയാണ്. പക്ഷേ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എടുത്തുവച്ചിരിക്കുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള ചിന്തകൾ കയറിവരും. കുട്ടികൾ വളർന്നുവരുന്നു. വിദ്യാഭ്യാസ ചെലവുകൾ വർധിക്കുന്നു. കൂടാതെ തൊട്ടതിനും പിടിച്ചതിനുമെല്ലാം വിലക്കയറ്റം. ഭാവിയെക്കുറിച്ച് ആകുലതകൾ കയറും. മനഃസമാധാനം പോകും. ഒരുവിധം തിരിഞ്ഞുംമറിഞ്ഞും കിടന്ന് ഉറങ്ങും. 

ഗുണപാഠം- 30-50 പ്രായത്തിലുള്ള മിക്ക മിഡിൽക്ലാസ് മലയാളികൾക്കും സമാനമായ അനുഭവങ്ങളുണ്ടാകും. വീട് തീർച്ചയായും ഒരു സ്വപ്നവും ആവശ്യവുമാണ്. ഏറ്റവും പ്രധാനം വീടുപണി തുടങ്ങുംമുമ്പ് തനിക്കും കുടുംബത്തിനും ഇണങ്ങിയ വീടിനെക്കുറിച്ച് ഒരു നിലപാട് ഉറപ്പിക്കുക എന്നതാണ്. ബജറ്റ് ഉറപ്പിച്ചശേഷം കഴിവതും അതിൽനിന്ന് വ്യതിചലിക്കാതിരിക്കുക...ഹോം ലോൺ എടുക്കുന്നതിലും തെറ്റില്ല. പക്ഷേ ഒരുദീർഘകാല ബാധ്യതയാണ് എന്ന തിരിച്ചറിവോടെ ഓരോരുത്തരുടെ സാമ്പത്തിക പ്രാപ്തി വിലയിരുത്തി മാത്രമേ എടുക്കാൻപാടുള്ളൂ എന്നുമാത്രം...

English Summary- Housing Loan and Middle Class Malayali Life- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com