പുതിയ വീട്ടിലേക്ക് മാറിയതോടെ പ്രശ്നങ്ങൾ: അന്ധവിശ്വാസം കാര്യങ്ങൾ വഷളാക്കി; അനുഭവം
Mail This Article
കാലവും ശാസ്ത്രവും എത്ര പുരോഗമിച്ചാലും അന്ധവിശ്വാസങ്ങൾക്ക് കുറവൊന്നുമില്ല എന്ന് ചുറ്റുമുള്ള വാർത്തകളിലൂടെ കണ്ണോടിച്ചാൽ മനസ്സിലാകും.
അത്യാവശ്യം സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന എന്റെയൊരു ബന്ധുവിനെ പാപ്പരാക്കിയത് വാസ്തുവിലെ കന്നിമൂലയാണ്! ഖത്തറിൽ നല്ലനിലയിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് മാന്യമായ സമ്പാദ്യമുണ്ടായിരുന്നു. അതുപയോഗിച്ച് സംസ്ഥാന പാതയോരത്ത് വസ്തുവാങ്ങി തരക്കേടില്ലാത്ത ഒരു വീട് പണിതു.
അവിടെ കുടുംബമായി സന്തോഷത്തോടെ ജീവിച്ചുപോരുമ്പോഴാണ് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മകൾക്ക് മാനസികമായ ചില അസ്വസ്ഥതകൾ കണ്ടുതുടങ്ങിയത്. നല്ലൊരു മനഃശാസ്ത്രജ്ഞനെ കൺസൽറ്റ് ചെയ്യുന്നതിനുപകരം 'യാഥാസ്ഥികയും അന്ധവിശ്വാസിയുമായ' അദ്ദേഹത്തിന്റെ ഭാര്യ, കുട്ടിയെ ഏതൊ സിദ്ധനെ കാണിച്ചു. രോഗം മാറാൻ അയാൾ എന്തൊക്കെയൊ ചെപ്പടിവിദ്യകൾ പ്രയോഗിച്ചെങ്കിലും 'പണം പോയത് മിച്ചം' എന്നല്ലാതെ യാതൊരു ഫലവും കണ്ടില്ല. പിന്നീട് കുട്ടിയെയുംകൊണ്ട് സിദ്ധന്മാരെയും ജോത്സ്യൻമാരെയും തേടിയുള്ള യാത്രയായിരുന്നു. അവരെല്ലാം പരാജയപ്പെട്ടതോടെയാണ് വീടിന്റെയും കിണറിന്റെ സ്ഥാനത്തേക്കും വാസ്തുവിലേക്കും കന്നിമൂലയിലേക്കുമെല്ലാം അവർ തിരിഞ്ഞത്.
ആദ്യം പൊളിച്ചത് വീടിന്റെ അടുക്കളയാണ്. പിന്നീട് വറ്റാത്ത കിണർ മണ്ണിട്ടുമൂടി. ശേഷം അടുക്കളപ്പുറത്ത് നന്നായി കായ്ഫലം തന്നിരുന്ന രണ്ടു തെങ്ങുകളും മുറിപ്പിച്ചു. വീടും പരിസരവും സാമ്പത്തികവും മനഃസമാധാനവുമെല്ലാം പതിയെ തകർന്നു പോകുന്നതല്ലാതെ കുട്ടിയുടെ അസുഖത്തിന് യാതൊരു കുറവുമുണ്ടായില്ല.
ഒടുവിൽ വീടിന്റെ കന്നിമൂലയാണ് പ്രശ്നമെന്ന് ഏതോ ഒരു വാസ്തുക്കാരന് വെളിപാടുണ്ടാകുന്നു. ഒന്നുകിൽ വീട് പൊളിച്ചുമാറ്റി പുതിയത് പണിയുക. അല്ലെങ്കിൽ കിട്ടുന്നവിലയ്ക്ക് ആരുടെയെങ്കിലും തലയിൽ കെട്ടിവച്ചശേഷം മറ്റൊരു വീടുവാങ്ങി താമസമാക്കുക. ഇതാണ് പ്രതിവിധി എന്നയാൾ പ്രഖ്യാപിച്ചു.
അങ്ങനെ നിസാരവിലയ്ക്ക് കണ്ണായസ്ഥലത്തെ വീടുവിറ്റ് അവർ മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. ദീർഘകാലം അയാൾ മരുഭൂമിയിൽ അധ്വാനിച്ചുണ്ടാക്കിയ സകലതും നഷ്ടമായി. ജീവിതനിലവാരം പടുകുഴിയിലായി. അപ്പോഴും കുട്ടിയുടെ മാനസികരോഗത്തിന് യാതൊരു ശമനവും ഉണ്ടായില്ല.
ഒടുവിൽ വിവരമുള്ള ആരുടെയൊക്കെയൊ നിർബന്ധത്തിനും ശകാരത്തിനും വഴങ്ങി, അവർ കുട്ടിയെ മനഃശാസ്ത്ര ഡോക്ടറെ കാണിച്ചു ചികിൽസ തേടുകയുണ്ടായി. ശരിയായ സമയത്ത് ചികിത്സ തേടാതെ അസുഖം മൂർച്ഛിച്ചതുകൊണ്ട് അസുഖത്തിന് പൂർണശമനം പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്.
നോക്കൂ: വാസ്തുവും കന്നിമൂലയുമൊന്നും ചില്ലറക്കാരല്ല.
***
മനോരമവീട് ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യുമല്ലോ...