ADVERTISEMENT

കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിത്തീരുവ വര്‍ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രബജറ്റിലെ തീരുമാനം റബര്‍മേഖലയ്ക്ക് പ്രയോജനം ചെയ്യില്ലെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍.രാഘവന്‍. നികുതിവര്‍ധന എംഎഫ്എന്‍ (Most Favoured Nation) വിഭാഗത്തില്‍പ്പെട്ട രാജ്യങ്ങള്‍ക്ക് മാത്രമേ ബാധകമാകുകയുള്ളുവെന്നും സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള ആസിയാന്‍ രാജ്യങ്ങള്‍ക്ക്  നികുതിവര്‍ധന ബാധകമല്ലാത്തതിനാല്‍ ഇറക്കുമതി തുടരുമെന്നും അതുകൊണ്ട് ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കുന്നതിനുള്ള കേന്ദ്രഗവൺമെന്റിന്റെ തീരുമാനം റബര്‍കൃഷിമേഖലയ്ക്ക് ഗുണകരമാകില്ലെന്നുമുള്ള ഉപാസിയുടെ (യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഡോ. രാഘവന്‍.

പ്രകൃതിദത്ത റബറിന്റെ  ഇറക്കുമതിച്ചുങ്കം 25 ശതമാനമായി കേന്ദ്ര ഗവൺമെന്റ് നിജപ്പെടുത്തിയിട്ടുണ്ട്. പ്രകൃതിദത്ത റബറില്‍ കൃത്രിമറബര്‍, കാര്‍ബണ്‍ബ്ലാക്ക്, രാസവസ്തുക്കള്‍, സ്റ്റീല്‍ തുടങ്ങിയവയൊക്കെ ആവശ്യാനുസരണം ചേര്‍ത്ത് തയാറാക്കുന്ന കോമ്പൗണ്ട് റബര്‍  ഉപയോഗിച്ചാണ് പലവിധത്തിലുള്ള ഉൽപന്നങ്ങള്‍ നിര്‍മിക്കുന്നത്. 2023 ഫെബ്രുവരി ഒന്നു വരെ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിത്തീരുവ 10 ശതമാനം മാത്രമായിരുന്നു. 2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി 57,000 മെട്രിക് ടണ്ണില്‍ നിന്ന് 114,000 മെട്രിക് ടണ്ണായി വര്‍ധിച്ചു. പ്രകൃതിദത്ത റബറിന്റെ ഉയര്‍ന്ന നിരക്കിലുള്ള ഇറക്കുമതിച്ചുങ്കം ഒഴിവാക്കുന്നതിന് ചിലര്‍ കോമ്പൗണ്ട് റബറിന്റെ മറവില്‍ പ്രകൃതിദത്ത റബറില്‍ നാമമാത്രമായി മറ്റു വസ്തുക്കള്‍ ചേര്‍ത്ത് ഇറക്കുമതി നടത്തുന്നു എന്ന സംശയം ബലപ്പെടുന്നതിന് ഈ വർധന കാരണമായി. തുടര്‍ന്നാണ് പുതിയ ബജറ്റില്‍ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കം കൂട്ടുന്നതിനുള്ള തീരുമാനമുണ്ടായത്. 

മിക്ക രാജ്യങ്ങള്‍ക്കും വ്യാപാര കരാറുകളിലൂടെ നല്‍കിയിട്ടുള്ള ഇളവുകളില്‍ പ്രകൃതിദത്ത റബര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യയിലേക്ക് റബര്‍ കൂടുതലായി ഇറക്കുമതി ചെയ്യുന്ന ആസിയാന്‍ രാഷ്ട്രങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറുകളിലും റബറിന്റെ ഇറക്കുമതിക്ക് മുന്‍ഗണനാനിരക്ക് ഇല്ല. എങ്കിലും, ആസിയാന്‍ രാജ്യങ്ങള്‍ സ്വതന്ത്ര വ്യാപാരക്കരാറിലൂടെ ഇറക്കുമതിചെയ്യുന്ന കോമ്പൗണ്ട് റബറിന് പൂജ്യം മുതല്‍ അഞ്ച് വരെ ശതമാനം മുന്‍ഗണനാനിരക്ക് നല്‍കുന്നുമുണ്ട്. 

നിലവില്‍ കോമ്പൗണ്ട് റബറിന്റെ 55 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്നത് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നാണ്. ബാക്കി 45 ശതമാനത്തോളം യുഎസ്എ, ജര്‍മനി, ദക്ഷിണ കൊറിയ, ഇറ്റലി, ഫ്രാന്‍സ്, യു.കെ. തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇറക്കുമതിചെയ്യുന്നു. ഇക്കാര്യത്തില്‍ ഉപാസിയുടെ വാദം ശരിയാണ്. അതായത് സ്വതന്ത്ര വ്യാപാരക്കരാറില്‍ അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കുകയും ആവശ്യമായ രേഖകള്‍ ഹാജരാക്കുകയും ചെയ്താല്‍ കുറഞ്ഞ നിരക്കില്‍ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി തുടരാം. 

എന്നാല്‍, കേന്ദ്രബജറ്റിലൂടെ ഇറക്കുമതിത്തീരുവയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിന് കഴിയില്ല എന്ന പ്രധാനപ്പെട്ട വസ്തുത അവര്‍ കണ്ടില്ല. ഉഭയകക്ഷി വിഷയമായതിനാല്‍ സ്വതന്ത്ര വ്യാപാരക്കരാറിന്റെ പുനര്‍വിചിന്തനത്തിലൂടെ മാത്രമേ അത് സാധ്യമാകൂ. അത്തരത്തിലുള്ള ആലോചനകള്‍ നടക്കണമെങ്കില്‍ പോലും ആദ്യമായി ഇറക്കുമതിത്തീരുവയുടെ നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. അതാണ് ബജറ്റിലൂടെ കേന്ദ്ര ഗവൺമെന്റ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. നിരക്കിലെ വർധനകൊണ്ടുണ്ടായിട്ടുള്ള ഈ നേട്ടം എങ്ങനെ റബര്‍കൃഷിമേഖലയ്ക്ക് ഗുണകരമാകുമെന്നതും ഏതൊക്കെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നതുമാണ് മേഖലയുമായി ബന്ധപ്പെട്ടവര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്.  

മിക്സിങ് യൂണിറ്റുകള്‍ ഉപയോഗിച്ച് ലളിതമായ സംയോജന പ്രക്രിയകളിലൂടെ കോമ്പൗണ്ട് റബര്‍ ഉണ്ടാക്കാന്‍ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. മിക്ക നിര്‍മാതാക്കളും കോമ്പൗണ്ട് റബര്‍ ഇറക്കുമതി ചെയ്യാന്‍ ഇഷ്ടപ്പെടുന്നതിനാല്‍ കേരളത്തിലെ മിക്ക മിക്സിങ് യൂണിറ്റുകളും പ്രവര്‍ത്തനരഹിതമാണ്. ഇപ്പോള്‍ ഇറക്കുമതിത്തീരുവയില്‍ ഉണ്ടായിട്ടുള്ള വര്‍ധന ആഭ്യന്തര മിക്സിങ് യൂണിറ്റുകളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുകയും അതിലൂടെ രാജ്യത്ത് ഉൽപാദിപ്പിക്കപ്പെടുന്ന പ്രകൃതിദത്ത റബറിന്റെ ആവശ്യകത വർധിക്കുകയും ചെയ്യും. തൊഴില്‍മേഖലയ്ക്കും അത് ഗുണം ചെയ്യും.

നിലവിലുള്ള സ്വതന്ത വ്യാപാര കരാര്‍ പ്രകാരം കോമ്പൗണ്ട് റബര്‍ മുന്‍ഗണനാനിരക്കില്‍ ഇറക്കുമതി ചെയ്യുന്നത് തുടരാമെന്ന വസ്തുത റബര്‍മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായി നടത്തിയ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, തീരുവ ഒഴിവാക്കി ഇറക്കുമതി നടത്തുന്നത് തടയുന്നതിനുള്ള ആദ്യ പടിയായതിനാല്‍ നിരക്ക് വർധിപ്പിക്കാനുള്ള അഭ്യർഥനയ്ക്ക് മുന്‍ഗണന നല്‍കുകയായിരുന്നെന്നും ഡോ. രാഘവന്‍ പറഞ്ഞു.

English summary:  The allegation that increasing the import duty of compound rubber will not be beneficial is baseless: Dr. K.N. Raghavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com