ADVERTISEMENT

മണ്ണിന്റെ അമ്ല-ക്ഷാര നില (പിഎച്ച്) തുല്യമാണെങ്കിൽ മാത്രമേ ചെടികൾക്കു മികച്ച ഉല്‍പാദനക്ഷമത നേടാനാവുകയുള്ളൂ. മണ്ണിലൂടെ പകരുന്ന സസ്യരോഗങ്ങളെ നിയന്ത്രിക്കുന്നതിനു ട്രൈക്കോഡെർമ പോലുള്ള ജീവാണുവളങ്ങളും ആവശ്യമാണ്. രാസവളങ്ങളെ അപേക്ഷിച്ച് ഇത്തരം ജൈവകുമിളുകളുടെ ഉപയോഗമാണ് മണ്ണിന്റെ ഘടനയ്ക്ക് ഏറ്റവും നല്ലത്.  ഈ രണ്ടു ധർമങ്ങളും ഒരുമിച്ചു നിറവേറ്റുന്നതിനു കോഴിക്കോട് ചേലവൂരിലുള്ള  ഭാരതീയ സുഗന്ധവിള ഗവേഷണസ്ഥാപനം പുതുതായി വികസിപ്പിച്ച ഉൽപന്നമാണ് ‘ട്രൈക്കോലൈം’. ഗവേഷണകേന്ദ്രം വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ  ട്രൈക്കോഡെർമയുടെ മാധ്യമമായി കുമ്മായം ഉപയോഗിച്ചാണ് ‘ട്രൈക്കോലൈം’ വികസിപ്പിച്ചത്. 

അമ്ല നിയന്ത്രണവും ട്രൈക്കോഡെർമയും

ഇന്ത്യയുടെ 28 ശതമാനവും കേരളത്തിലെ 90 ശതമാനവും അമ്ലനില കൂടുതലുള്ള മണ്ണാണ്. ഇത്തരം മണ്ണിൽനിന്നു ചെടികൾക്കാവശ്യമായ പോഷകങ്ങൾ ലഭ്യമാവാൻ പ്രയാസമാണ്. അതുകൊണ്ടുതന്നെ മണ്ണിലെ അമ്ലതയുടെ അളവു നിയന്ത്രിക്കേണ്ടത് അനിവാര്യം. പൊതുവേ കുമ്മായമാണ് ഇതിനായി ഉപയോഗിച്ചുവരുന്നത്. 

ജീവാണുവളമായി ഉപയോഗിക്കുന്ന മിത്ര കുമിളാണ് ട്രൈക്കോഡെർമ.  ഇത് വേരുരോഗങ്ങൾക്കു കാരണമാകുന്ന കുമിളുകളെ പ്രതിരോധിച്ച് ചെടികളെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു. ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താനും മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ട്രൈക്കോഡെർമ സഹായകമാണ്. അഴുകിപ്പൊടിഞ്ഞ ചാണകംപോലുള്ള ജൈവമാധ്യമത്തിൽ വംശവർധന നടത്തിയാണ് ഇവയെ സാധാരണ ഉപയോഗിക്കാറുള്ളത്.

ട്രൈക്കോ ലൈം 

മണ്ണിന്റെ ആരോഗ്യത്തിനും ചെടികളുടെ വളർച്ചയ്ക്കും ഒരേപോലെ സഹായകരമായ കുമ്മായവും ട്രൈക്കോഡെർമയും ഒറ്റ ഉല്‍പന്നമാക്കാനുള്ള ശ്രമത്തിന്റെ ഫലമാണ് ‘ട്രൈക്കോ ലൈം’. സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. വി. ശ്രീനിവാസൻ, ഡോ. ആർ.പ്രവീണ, ഡോ. ആർ.ദിനേശ്, ഡോ. സന്തോഷ് ജെ. ഈപ്പൻ എന്നിവരടങ്ങുന്ന സംഘമാണ്  ‘ട്രൈക്കോ ലൈം’ വികസിപ്പിച്ചെടുത്തത്. കുമ്മായത്തോടൊപ്പം ട്രൈക്കോഡെർമ പോലുള്ള കുമിളിനെ സംയോജിപ്പിക്കുന്നതായിരുന്നു ഗവേഷണത്തിലെ മുഖ്യ കടമ്പ.  2017ൽ തുടങ്ങിയ ഗവേഷണത്തിന്റെ ഏറിയ പങ്കും അതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാൻ വേണ്ടിയായിരുന്നു. പേറ്റന്റിന്  അപേക്ഷിച്ചിട്ടുള്ള ഈ സാങ്കേതികവിദ്യ ജൈവകൃഷിക്ക് ഭാവിയിൽ ഏറെ ഗുണം ചെയ്യും. ഇതുപയോഗിച്ച് മറ്റു ജീവാണുക്കളെയും ഇതേ രീതിയിൽ കുമ്മായവുമായി സംയോജിപ്പിക്കാൻ സാധിക്കുമെന്നതിനാൽ  വ്യത്യസ്ത ആവശ്യങ്ങൾക്കുള്ള ജീവാണുവളങ്ങൾ ഇതേ രീതിയിൽ ഉല്‍പാദിപ്പിക്കാനാവും.  

കൃഷിയിടത്തിൽ സമയത്തിന് വലിയ പ്രാധാന്യമുണ്ട് . കൃത്യസമയത്തുതന്നെ വേണ്ട തോതിൽ വളം നല്‍കി പരിപാലനവും ചെയ്തെങ്കിൽ മാത്രമേ വിളകൾ ആദായമേകൂ. നിലവിൽ കുമ്മായം പ്രയോഗിച്ച്  രണ്ടോ മൂന്നോ ആഴ്ചകൾക്കു ശേഷമാണു ജീവാണുവളങ്ങൾ ഉപയോഗിക്കുന്നത്. കുമ്മായമിട്ട ഉടൻ  ജീവാണുവളങ്ങൾ മണ്ണിൽ ചേർക്കുന്നത് ഉചിതമല്ല. 2 തവണയായി ഇവ പ്രയോഗിക്കുന്നതുമൂലം സമയനഷ്ടത്തിനു പുറമേ, കൂലി ഇനത്തിൽ ധനനഷ്ടത്തിനും ഇടയാകുന്നു.

ട്രൈക്കോഡെർമയെ കുമ്മായത്തോടൊപ്പം സംയോജിപ്പിച്ചുണ്ടാക്കിയ ട്രൈക്കോ ലൈം ഈ പ്രശ്നത്തിനു പരിഹാരമാണ്. ഒറ്റത്തവണപ്രയോഗത്തിലൂടെ മണ്ണിന്റെ അമ്ലത നിയന്ത്രിക്കാനും വിളകൾക്കാവശ്യമായ ജീവാണുവളം നൽകാനും സാധിക്കുന്നു. ഇതിന്റെ ഉപയോഗം മൂലം ഉപകാരികളായ സൂക്ഷ്മാണുക്കളുടെ അളവ് വർധിക്കുകയും മണ്ണിന്റെ ഫലഭൂഷ്ടി കൂടുകയും ചെയ്യും. 

ഉപയോഗരീതി 

ട്രൈക്കോഡെർമ സംയോജിപ്പിച്ച തരിരൂപത്തിലുള്ള കുമ്മായമാണ് ട്രൈക്കോ ലൈം. പച്ചക്കറികൾ ഉൾപ്പെടെ ഏതു വിളയ്ക്കും ഇതു നൽകാം. മണ്ണിന്റെ പിഎച്ചിന് അനുസൃതമായ തോതിൽ ഉപയോഗിക്കുന്നതാണു നല്ലത്. തുടർന്ന് 2 മാസത്തെ ഇടവേളയിൽ ചെടികളുടെ ചുവട്ടിൽ ഇതു വിതറിക്കൊടുക്കാം. ജീവാണുവളം അടങ്ങിയതുകൊണ്ട് ചെടികളുടെ ഉല്‍പാദനക്ഷമത മെച്ചപ്പെടുത്താനും  ഇത് സഹായിക്കും.  മണ്ണിൽ ഈർപ്പം നിലനിർത്തിയാവണം ട്രൈക്കോ ലൈം പ്രയോഗം. നിലവിൽ ഒരു കിലോ പാക്കറ്റുകളായാണ് ട്രൈക്കോ ലൈം ലഭിക്കുന്നത്. സാധാരണ ചെയ്യാറുള്ളതുപോലെ  ജൈവവളങ്ങളിൽ ട്രൈക്കോഡെർമയുടെ വംശവർധന നടത്തുന്നതിന് ഇതു യോജ്യമല്ല.

ട്രൈക്കോ ലൈം  വാണിജ്യാടിസ്ഥാനത്തിൽ ഉല്‍പാദിപ്പിക്കുന്നതിനുള്ള ലൈസൻസ് ഗവേഷണകേന്ദ്രം നൽകുന്നുണ്ട്. ലൈസൻസ് എടുക്കാൻ താല്‍പര്യമുള്ള വ്യക്തികള്‍ക്കും  സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെടാം. 

ബിസിനസ് പ്ലാനിങ് & ഡവലപ്മെന്റ് യൂണിറ്റ്, 
ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം,
മേരിക്കുന്നു പി.ഒ., കോഴിക്കോട് - 673012 

ഫോണ്‍: +91-495-2731410

ഇ–മെയിൽ:iisrbpd2019@gmail.com

(ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ ഗവേഷകരാണ് ലേഖകർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com