ADVERTISEMENT

പച്ചക്കറിയുടെ കാര്യത്തിലെന്നപോലെ ചെറുനാരങ്ങയുടെ കാര്യത്തിലും നമ്മുടെ ആശ്രയം അയൽ സംസ്ഥാനം തന്നെ. നമ്മുടെ നാട്ടിൽ ഒരു ദിവസം എത്ര ഗ്ലാസ് നാരങ്ങാവെള്ളം വിൽക്കുന്നുണ്ടാവും! എത്ര കിലോ നാരങ്ങ ‘ടച്ചിങ്സായി’ മാറുന്നുണ്ടാവും!. ഏതായാലും ഈ നാരങ്ങയത്രയും വരുന്നത് ഇതര സംസ്ഥാനങ്ങളിൽനിന്നാണ്. നല്ല പങ്കും എത്തുന്നത് തെങ്കാശിക്കും രാജപാളയത്തിനും ഇടയിലുള്ള പുളിയങ്കുടിയിൽനിന്ന്. ‘ലെമൺ സിറ്റി’ എന്നാണ്  പുളിയങ്കുടിയുടെ വിശേഷണം തന്നെ. 

എന്നാൽ പുളിയങ്കുടിയിൽ വിളയുന്നവയെക്കാൾ മികച്ച നാരങ്ങയാണ് കായൽവാരത്തെ തന്റെ തോട്ടത്തിൽ വിളയുന്നതെന്ന് ഡോ. ജോർജ് വർഗീസ്. കൊല്ലം പെരിനാട് അഷ്ടമുടിക്കായലിനടുത്തുള്ള അദ്ദേഹത്തിന്റെ ചെറുനാരകത്തോട്ടം പരിപാലിക്കുന്ന തെങ്കാശി സ്വദേശി മുരുകൻ സാക്ഷി. നാരകത്തോട്ടങ്ങൾ കണ്ടുവളർന്ന മുരുകന്റെ കണ്ണിൽ പുളിയങ്കുടി നാരങ്ങയെക്കാൾ പുളിയും നീരും വലുപ്പവും പെരിനാട്ടു നാരങ്ങയ്ക്കാണ്. 70 സെന്റ് നാരകത്തോട്ടത്തിൽനിന്ന് വർഷം ശരാശരി ഒന്നര ലക്ഷം രൂപയുടെ നാരങ്ങ വിൽക്കുന്നുമുണ്ട് ഡോക്ടർ. 11 കെവി വൈദ്യുതി ലൈനിനു താഴെയാണ് നാരകത്തോട്ടം. ഉയർന്നു വളരുന്ന വിളകള്‍ കൃഷി ചെയ്യാൻ കഴിയാത്ത ഭാഗത്താണ്  4–5 മീറ്ററിലധികം ഉയരം വയ്ക്കാത്ത നാരകത്തിന്റെ  കൃഷി. 

lemon-farming
നാരകങ്ങൾക്കു താങ്ങുകാലുകൾ നൽകിയിരിക്കുന്നു

തൈകൾ തെങ്കാശിയിൽനിന്ന്

ആയുർവേദ ചികിത്സാരംഗത്ത് അറിയപ്പെടുന്ന വൈദ്യകുടുംബമാണ് ‘കായൽവാരത്ത്.’ ഡോ. ജോർജ് വർഗീസും മകൻ ഡോ. വർഗീസ് കെ. ജോർജും ആയുർവേദത്തിലെന്നപോലെ കൃഷിയിലും താൽപര്യമുള്ളവർ. ഔഷധനിർമാണത്തിനാവശ്യമായ പച്ചമരുന്നുകളെത്തിക്കുന്ന തെങ്കാശിക്കാരന്‍ മുരുകനും കുടുംബവുമാണ് വൈദ്യുതി ലൈനിനു കീഴിൽ പാഴായിക്കിടക്കുന്ന ഭാഗത്ത് ചെറുനാരകം കൃഷി ചെയ്യാം എന്ന ആശയം പറഞ്ഞത്. നാരങ്ങാനീര് ചികിത്സയിൽ ആവശ്യമുള്ളതായതിനാൽ പരീക്ഷിക്കാമെന്ന് ഡോ. ജോർജും തീരുമാനിച്ചു. 

പത്തു വർഷം മുൻപ് നൂറിലേറെ തൈകൾ തെങ്കാശിയിൽനിന്നുതന്നെ കൊണ്ടുവന്നു കൃഷി ചെയ്തു. 8X8 മീറ്റർ അകലത്തിൽ നടീൽ. അര മീറ്റർ ആഴത്തിൽ കുഴിയെടുത്ത് ചാണകപ്പൊടിയും എല്ലുപൊടിയും ചാരവും അടിവളമാക്കിയായിരുന്നു കൃഷി. അന്നു തൊട്ട് ഇന്നോളവും ജൈവവളങ്ങളല്ലാതെ മറ്റൊന്നും നാരകത്തിനു നൽകിയിട്ടില്ലെന്നു ഡോക്ടർ.

ആയുർവേദ മരുന്നുനിർമാണത്തിന്റെ അവശിഷ്ടങ്ങൾകൊണ്ടുള്ള കംപോസ്റ്റാണ് നാരകത്തിനു  മുഖ്യ ജൈവവളം. മരുന്നവശിഷ്ടങ്ങൾക്കൊപ്പം മത്സ്യച്ചന്തയില്‍നിന്ന് കേടായ മത്സ്യം വാങ്ങി അതും കംപോസ്റ്റ് ടാങ്കിലിടും. ഒന്നിലേറെ ടാങ്കുകളുള്ളതിനാൽ ഓരോ ടാങ്കിലെയും കംപോസ്റ്റ്  നന്നായി ഉണങ്ങിപ്പൊടിയാനുള്ള സമയം ലഭിക്കും. കാലവർഷാരംഭത്തിനു മുൻപ് തടമിളക്കി വളമിട്ട് മണ്ണു കൂട്ടിക്കൊടുക്കും. നാരകത്തിന്റെ വേരുകൾ അധികം ആഴത്തിലേക്കു വളരാത്തതിനാൽ മണ്ണുയർത്തിക്കൊടുത്തില്ലെങ്കിൽ മരം മറിഞ്ഞു വീണേക്കാമെന്ന് ഡോക്ടർ. ഇടയ്ക്ക് രണ്ടോ മൂന്നോ വട്ടം കുമ്മായവും നൽകും. വേനലിൽ നനയ്ക്കും.

വില, വിപണി

നട്ട് അഞ്ചാം വർഷം തോട്ടം വിളവെടുപ്പിലെത്തി. 5 വർഷമായി സുസ്ഥിര വിളവും നൽകുന്നു. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാണ് വിളവെടുപ്പുകാലം. 20 നാരങ്ങ ചേർന്നാൽ ഒരു കിലോയാകുമെന്ന് ഡോക്ടർ. നാരങ്ങയുടെ ഭാരംകൊണ്ട് ചില്ലകൾ ഒടിയാതിരിക്കാൻ ഓരോ നാരകത്തിന്റെയും പ്രധാന ചില്ലകൾക്കെല്ലാം മരക്കൊമ്പുകൊണ്ടു താങ്ങു നൽകിയിട്ടുണ്ട്.  

ചെറുനാരകക്കൃഷിയുടെ ഏറ്റവും വലിയ നേട്ടം സുസ്ഥിര വിപണിയും മികച്ച വിലയും തന്നെ. സമീപത്തുള്ള സ്വാശ്രയവിപണികളിലും കടകളിലുമായാണ് വിൽപന. കിലോ ശരാശരി 70 രൂപ എപ്പോഴുമുണ്ട്. കിലോയ്ക്ക് 110 രൂപ വരെ ലഭിച്ച അവസരവുമുണ്ട്. നമ്മുടെ വര്‍ധിച്ച ചെറുനാരങ്ങാ ഉപഭോഗം തന്നെയാണ് ഉയർന്ന വില ലഭിക്കാൻ കാരണം. 100 ശതമാനം ജൈവോൽപന്നമായതിനാൽ ഡോക്ടറുടെ തോട്ടത്തിൽ വിളയുന്ന നാരങ്ങയ്ക്ക് ആവശ്യക്കാരും  ഏറിവരുന്നു.

ഫോൺ: 9947562737, 9447730466

English summary: Doctor creates 'lemon revolution' on 70 cents of land at Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT