ADVERTISEMENT

പന്നിഫാമുകളിലെ മലിനജലം സമീപവാസികളുടെ പേടിസ്വപ്നമാണ്. കുടിവെള്ള സ്രോതസ്സുകൾ മലിനമാകുമോയെന്നാണ് ആശങ്ക. പന്നിഫാമുകളിലെ മലിനജലം ഒഴുക്കികളയാതെ പുനരുപയോഗം സാധ്യമായാൽ ഈ പേടി മാറ്റാം. ജലദൗർലഭ്യം ഫലപ്രദമായി നേരിടാനും കഴിയും. ഇവിടെയാണ് പന്നിഫാമില്‍ മലിനജല സംസ്കരണ പ്ലാന്റ് എന്ന ആശയത്തിനു പ്രസക്തി. മണ്ണുത്തി വെറ്ററിനറി കോളജിലെ സെന്റർ ഫോർ പിഗ് പ്രൊഡക്‌ഷൻ ആൻഡ് റിസർച്ചിൽ പുതുതായി രൂപീകരിച്ച സംസ്കരണ പ്ലാന്റ് ഈ വഴിക്കൊരു പരിശ്രമമാണ്. 

രണ്ടായിരത്തോളം പന്നികളുള്ള ഫാമിൽ ദിവസം 80,000 ലീറ്ററോളം മലിനജലമുണ്ടാകുന്നുണ്ട്. ഇതു പൂർണമായും സംസ്കരിക്കുമ്പോൾ 60,000 ലീറ്റർവരെ പുനരുപയോഗം സാധ്യമാകുന്നു. മലിനജലത്തില്‍നിന്ന് ഏകദേശം 50,000 ലീറ്റർ നിലവിൽ യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക്ക് ഫാമിലെ പുൽക്കൃഷിക്കു നനയ്ക്കാനെടുക്കുന്നുണ്ട്. ബാക്കി 25,000 – 30,000 ലീറ്റർ വെള്ളം പ്ലാന്റിൽ സംസ്കരിക്കുന്നു. ഇത് പന്നിക്കൂടുകൾ കഴുകാന്‍  ഉപയോഗിക്കുകയാണ്. 

കൂടുകളിൽനിന്നുള്ള മലിനജലം പുറത്തേക്കൊഴുകുന്ന ഓടകളിൽവച്ചു പലയിടത്തായി അരിച്ചതിനുശേഷം ഒരു കുഴിയിലേക്ക്.  അവിടെനിന്ന് സെറ്റ്ലിങ് ടാങ്കിലേക്ക്. ഇതിനിടെ ഖരമാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം 3 അറകളുള്ള സെഡിമെന്റേഷൻ ടാങ്കിലും തുടർന്ന് വായുസഞ്ചാരമില്ലാത്ത അനെയ്റോബിക് ടാങ്കിലും എത്തുന്നു. ഇതു പിന്നീടെത്തുന്നത് എറോബിക് ടാങ്കിലേക്കും ഫ്ളോക്കുലേഷൻ ടാങ്കിലേക്കുമാണ്. ഫ്ളോക്കുലേഷൻ ടാങ്കിൽ വച്ച് ആലം ചേർത്ത് വെള്ളത്തിന്റെ നിറവും കട്ടിയും കുറച്ച് വെള്ളത്തെ രണ്ടാമത്തെ സെറ്റ്ലിങ് ടാങ്കിലേക്ക് വിടുകയും അവിടെവച്ച് അടിയിൽ ഊറുന്ന മാലിന്യങ്ങൾ (സ്ലഡ്) നീക്കുകയും ചെയ്യുന്നു. ഇതിനുശേഷം വെള്ളം ബ്ലോവർ ഘടിപ്പിച്ച എറോബിക് ഫിൽറ്റർ ഫീഡിങ് ടാങ്കിലേക്കും അവിടെനിന്നു മണൽ നിറച്ച സാൻഡ് ഫിൽറ്ററിലേക്കും വരുന്നു. ഇതിനിടെ വെള്ളത്തില്‍ ക്ലോറിൻ ചേർക്കുന്നു. വെള്ളം ചാർക്കോൾ ഫിൽറ്റർ വഴി കടത്തിവിടുന്നതോടെ ശുദ്ധീകരണം പൂർത്തിയാകും. ഇങ്ങനെ സംസ്കരിച്ച വെള്ളം 5,000 ലീറ്റർ വീതമുള്ള 4 സംഭരണികളിലായി സൂക്ഷിച്ച് ആവശ്യാനുസരണം ഷെഡുകളിലേക്ക് പമ്പ് ചെയ്യുന്നു.

Read alos: പന്നി ഇറച്ചിയായി മാറുന്നത് ഇങ്ങനെയാണ്; വില്‍പനയ്ക്ക് വേറിട്ട രീതി 

അമ്പതു ലക്ഷം രൂപ ചെലവിട്ടാണ്  ഈ മാലിന്യ സംസ്കരണ പ്ലാന്റ് നിർമിച്ചത്. വിവിധ വർഷങ്ങളിലെ പദ്ധതിവിഹിതം പ്രയോജനപ്പെടുത്തി തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ എൻവയോൺ മെന്റൽ എൻജിനീയറിങ് വിദഗ്ധരുടെ സാങ്കേതിക ഉപദേശത്തിലും വെറ്ററിനറി യൂണിവേഴ്സിറ്റി എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിലും തൃശൂർ നിർമിതി കേന്ദ്രമാണ് പ്ലാന്റിന്റെ നിർമാണം നടത്തിയത്. മൃഗങ്ങളുടെ എണ്ണം, വെള്ളത്തിന്റെ ഉപയോഗം, ഭൂമിയുടെ കിടപ്പ് എന്നിവ അനുസരിച്ച് കർഷകർക്കും ഇത്തരം മലിനജല ശുദ്ധീകരണ യൂണിറ്റ് നിർമിക്കാവുന്നതേയുള്ളൂ. മൃഗങ്ങളുടെ എണ്ണവും നിർമാണ രീതിയുമനുസരിച്ച് നിർമാണച്ചെലവിൽ മാറ്റം വരും.

വിലാസം: സെന്റർ ഫോർ പിഗ് പ്രൊഡക്‌ഷൻ ആൻഡ് റിസർച്ച്, മണ്ണുത്തി. ഫോൺ: 0487 2967800

English summary: Treatment and Recycling of Wastewater from Pig Farms

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com